Follow KVARTHA on Google news Follow Us!
ad

അമ്മാവന്റെ കട്ടില്‍

Uncle's bed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം / ഭാഗം 64  

കൂക്കാനം റഹ് മാന്‍

(www.kvartha.com 08.03.2021) ശരത്തിന് വല്യമ്മാവന്റെ വീട്ടില്‍ ചെല്ലുന്നത് സന്തോഷമുളള കാര്യമായിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും അവിടെ ചെല്ലും. അമ്മയോ, അമ്മമ്മയോ പോകുമ്പോള്‍ അവരുടെ കൂടെ പോകാനാണ് അവസരം കിട്ടുക. സ്‌ക്കൂള്‍ അവധി ദിവസങ്ങളിലാണ് മിക്കാവറും ഈ യാത്ര നടത്തുക. എന്തു രസകരമായ അനുഭവങ്ങളായിരുന്നു കുട്ടിക്കാലത്ത് അമ്മാവന്റെ വീടും, വീടിനോടനുബന്ധിച്ചുളള കച്ചവട പീടികയും, പീടികയുടെ മുമ്പിലൂടെ പോകുന്ന റോഡും അതൊക്കെ ഓര്‍മ്മച്ചിപ്പിക്കുളളില്‍ ഇന്നും ഒളിച്ചിരിപ്പുണ്ട്. നീണ്ട പീടിക മുറിയായിരുന്നു അത്. നിരപ്പലകയാണ് അന്ന് ഉപയോഗിച്ചിരുന്നത്. അങ്ങാടിപ്പക്ഷികള്‍ എന്നുമുണ്ടാകും. കാണാന്‍ ചെറിയ ഭംഗിയുളള പക്ഷികളാണ്. അവ അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിക്കുന്നത് കാണാന്‍ നല്ല രസമാണ്. ആരും ആ പക്ഷികളെ ദ്രോഹിക്കാറില്ല. കടയിലെ ത്രാസിന്റെ മുകളിലും പഴക്കുല തൂക്കിയിട്ടിരിക്കുന്ന തണ്ടിനു മുകളിലും പീടിക കോലായിലെ ഷീറ്റിനു മുകളിലും അവയെ കാണാം. പകല്‍ സമയത്ത് മാത്രമെ അവയെ കാണാറുളളൂ. രാത്രിയായാല്‍ ഇവ എവിടെ പോകുന്നു എന്നറിയില്ല. ഇന്നത്തെ പീടികകളിലൊന്നും അങ്ങാടിപ്പക്ഷികളെ കാണാറില്ല.
പീടിക വരാന്തയില്‍ ഒരു ബോര്‍ഡ് തൂക്കിയിട്ടുണ്ട്. ഒരു പലകയില്‍ കറുത്ത പെയിന്റടിച്ച് വെളള പെയിന്റ് കൊണ്ട് എഴുതിയ 'പുകയില കച്ചവടം'. എന്ന ബോര്‍ഡ്. നല്ല പഴക്കമുണ്ട് ആ ബോര്‍ഡിന്. കുട്ടിക്കാലത്ത് ശരത്ത് ചിന്തിച്ചത് ആ പീടികയില്‍ പുകയില മാത്രമെ വില്‍ക്കാറുളളൂ എന്നായിരുന്നു. പക്ഷേ അതൊരു പലചരക്കു കടയായിരുന്നു. പുകയിലയാണ് പ്രധാന കച്ചവടം. അമ്മാവന്‍ പുകയില തൂക്കികൊടുക്കുന്നത് കാണാന്‍ നല്ല രസമാണ്. ഒരു കറ്റ പുകയിലയെടുത്ത് മണത്തു നോക്കും. പുകയിലയുടെ ഗുണമേന്മ, മണത്തു നോക്കുന്നതിലൂടെ കണ്ടെത്താന്‍ വല്യമ്മാവന് നല്ല കഴിവാണ്. അതേ പോലെ ചായപ്പൊടി തൂക്കികൊടുക്കുമ്പോഴും ഈ പ്രക്രിയ കാണാം. വലിയ ചായപ്പെട്ടിയില്‍ നിന്ന് ചിരട്ടക്കയിലു കൊണ്ട് ചായപ്പൊടി കോരിയെടുത്തു മണപ്പിച്ചു നോക്കും. അങ്ങിനെ ചെയ്യുന്നതും ചായപ്പൊടിയുടെ ക്വാളിറ്റി മനസ്സിലാക്കാനാണ്.

Uncle's bed, Kookkanam Rahman



വലിയമ്മാവന്റെ കടയുടെ അരികില്‍ താമസിക്കുന്നവരൊക്കെ ഉന്നത ജാതിക്കാരാണ്. മാരാര്‍, ഉണ്ണിത്തിരി, നമ്പൂതിരി തുടങ്ങിയവര്‍ കടയ്ക്ക് അകത്ത് കയറില്ല. കടയുടെ മുമ്പിലുളള കളത്തിന്റെ തുമ്പിന്‍ മേല്‍ കുത്തിയിരിക്കും. സാധനം എന്തൊക്കെ വേണമെന്ന് വിളിച്ചു പറയും. വല്യമ്മാവന്‍ അതൊക്കെ കേട്ട് സാധനങ്ങള്‍ പൊതിഞ്ഞെടുത്ത് അവരുടെ മുമ്പില്‍ കൊണ്ടുവെക്കും. പ്രായമായ വ്യക്തികള്‍ക്കൊക്കെ വല്യമ്മാവനെ വലിയ വിശ്വാസമാണ്. അതു കൊണ്ട് മറ്റു കടകളിലൊന്നും പോവാതെ ഇവിടേക്ക് തന്നെ വരും. വല്യമ്മാവന്‍ ആഴ്ചയ്ക്ക് ഒരു ദിവസം ടൗണില്‍ പോകും. അന്ന് ടൗണില്‍ ചന്ത ദിവസമായിരിക്കും. സാധനങ്ങള്‍ വൈകുന്നേരമാവുമ്പോഴേക്കും അച്ചുവേട്ടന്റെ കാളവണ്ടിയില്‍ കടയിലെത്തും. അന്നത്തെ കാളവണ്ടിയുടെ വരവും സാധനങ്ങള്‍ അച്ചുവേട്ടന്‍ ചുമലിലേറ്റി പീടികമുറിയിലെത്തിക്കുന്നതും കാണാന്‍ നല്ല കൗതുകമായിരുന്നു.

പീടികയുടെ മുന്നിലൂടെ പോകുന്നത് മണ്‍ റോഡാണ്. ഒരു ബസ്സു മാത്രമെ അതിലൂടെ പോകൂ. ബസ്സു പോകുമ്പോള്‍ റോഡു മുഴുവന്‍ പൊടിയായിരിക്കും. പീടിക മുറി റോഡില്‍ നിന്ന് അകലെയായതിനാല്‍ പീടികയില്‍ പൊടി ശല്യമനുഭവപ്പെടാറില്ല. പീടിക വരാന്തയിലാണ് കുട്ടികളായ ഞങ്ങളുടെ കളിസ്ഥലം. വല്യമ്മാവന്റെ മക്കളും ഞാനും അവിടെയുളള ദിവസങ്ങളില്‍ ഓടിച്ചാടികളി, ഒളിച്ചുകളി, കണ്ണ്‌പൊത്തി കളി തുടങ്ങിയ കളികളില്‍ മുഴുകും. ഭക്ഷണ സമയം വരെ ഇങ്ങിനെ സമയം കഴിച്ചു കൂട്ടും വേഗം രാത്രിയാവാനാണ് എന്റെ ആഗ്രഹം. വല്യമ്മാവന്‍ കിടന്നുറങ്ങുന്ന മുറിയില്‍ അമ്മാവന്‍ കിടക്കുന്ന വലിയൊരു കട്ടിലുണ്ട്. അതിനു താഴെ പായവിരിച്ചാണ് എന്റെ കിടത്തം. അമ്മാവന്‍ കിടക്കാറായാല്‍ വല്യമ്മായി മെല്ലെ വരും. കയ്യില്‍ അമ്മാവനു നല്‍കാനുളള പുഴുങ്ങിയ കോഴിമുട്ടയുമായാണ് വരവ്. ഇത് സ്ഥിരം പരിപാടിയാണ്. ഞാന്‍ അതേ വരെ ഉറങ്ങാതെ കിടക്കും. 'ചെക്കന്‍ ഉറങ്ങിയില്ല അവനും ഒന്നു കൊടുക്കൂന്ന് അമ്മാവന്‍ പറയും. വീണ്ടും പുഴുങ്ങിയ കോഴിമുട്ടയുമായി അമ്മായി വരും. അതും തിന്നിട്ടേ ഞാന്‍ ഉറങ്ങൂ.
അമ്മാവനും അമ്മായിയും ആ കട്ടിലിലാണ് കിടക്കാറ്. പക്ഷേ ഞാന്‍ ഇതേ വരെ അമ്മായി എപ്പോഴാണ് വന്ന് കിടക്കുന്നതെന്ന് കണ്ടിട്ടില്ല. ആ കട്ടിലിന് എന്തൊക്കെയോ പ്രത്യേകതയുണ്ട്. തേക്ക് മരം കൊണ്ടാണ് അതുണ്ടാക്കിയത്. കട്ടിലിന്റെ തലഭാഗത്തും കാലിന്റെ ഭാഗത്തും മനോഹരമായ കൊത്തുപണികളുണ്ട്. അതിരാവിലെ വല്യമ്മാവന്‍ എഴുന്നേല്‍ക്കും. എഴുന്നേല്‍ക്കുമ്പോള്‍ വലിയൊരു ശബ്ദത്തോടെ അധോവായു പുറത്തേക്ക് വിടും. അതു കേട്ടുകൊണ്ടാണ് ഞാനുണരുക.

അമ്മാവന്‍ എണീച്ച ഉടനെ തേച്ചു മിനുക്കിയ ചെമ്പ് കൊണ്ട് നിര്‍മ്മിച്ച കിണ്ടിയുമായി വെളിക്കിരിക്കാന്‍ പോകും. തൊട്ടടുത്തുളള അമ്പലപറമ്പിനടുത്ത് വിശാലമായൊരു മൈദാനമുണ്ട്. അവിടെയാണ് അമ്മാവന്‍ വെളിക്കിരിക്കാന്‍ ചെല്ലാറ്. അതും കഴിഞ്ഞ് വന്ന് ആലയിലെ പശുവിനെ അഴിച്ചുകെട്ടി കറവ നടത്തും. അപ്പോഴെക്കും അമ്മായിയുടെ അടുക്കളയിലെ പാചകമണം മെല്ലെ മൂക്കിലേക്ക് അടിച്ചുകയറും. അമ്മാവന്‍ പ്രമേഹ രോഗിയായതിനാല്‍ രാവിലെ ഉപ്പ്മാവാണ്. അത് പാകം ചെയ്യുന്ന മണം മൂക്കിലേക്കെത്തുമ്പോള്‍ കൊതി തോന്നും. ബാക്കിയളളവര്‍ക്കൊക്കെ ഉഴുന്ന് ദേശയാണ്. അമ്മാവന്റെ വീട്ടില്‍ നിന്നേ ഉഴുന്ന് ദോശ കിട്ടാറുളളൂ. അതിനും കൊതിയാണെനിക്ക്.

രാവിലെ കട തുറന്നാല്‍ ഞങ്ങളുടെ കളികളൊക്കെ അവിടെയായി. ഇഷ്ടം പോലെ മിഠായിയും, ബിസ്‌ക്കറ്റും തിന്നാം. അതിലൊന്നും അമ്മാവന്‍ വഴക്കുപറയാറില്ല. വീണ്ടും അങ്ങാടി പക്ഷികളുടെ കലപില ശബ്ദവും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ തിരക്കും കൊണ്ട് അങ്ങാടി ശബ്ദമുഖരിതമാവും. ഞായറാഴ്ച വൈകീട്ടു തന്നെ അമ്മാവന്റെ വീട്ടില്‍ നിന്നും തിരിച്ചു സ്വന്തം വീട്ടിലെത്തണം. അടുത്ത ദിവസം സ്‌ക്കൂളില്‍ പോകണം. അമ്മയ്ക്ക് കൈനിറയെ സാധനങ്ങള്‍ പൊതിഞ്ഞുകെട്ടി അമ്മാവന്‍ നല്‍കും. ചായപ്പൊടിയും, പഞ്ചസാരയും, പഴവും, ബിസ്‌ക്കറ്റും അമ്മമ്മയ്ക്ക് പുകയിലയും മറ്റും ഒരോ പൊതിയാക്കി കെട്ടി നല്‍കും. അതുമായിട്ടാണ് വീട്ടിലേക്കുളള തിരിച്ചു പോക്ക്

……………………………………………………………………..

ശരത്ത് തന്റെ പഴയകാലത്തേക്ക് തിരിഞ്ഞു നോക്കിയതായിരുന്നു. അന്ന് ശരത്തിന് കേവലം പത്തു വയസ്സു കാണും. അമ്പതിലെത്തിയ ശരത്ത് അടുത്തായി നടന്ന ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. ഇപ്പോഴും വല്യമ്മാവനേയും അമ്മായിയേയും കാണാന്‍ പോകാറുണ്ട്. അമ്മമ്മയും അമ്മയുമൊക്കെ മരിച്ചു. ശരത്ത് വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായി. എന്നിട്ടും രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ കുടുംബസമേതം വല്യമ്മാവന്റെ വീട്ടിലെത്തും. പഴയ കാല ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്ന പഴയ വീടും പീടിക മുറികളും എല്ലാം പോയി. പഴയ വീട് നിന്നിടത്ത് ഇരുനില കോണ്‍ക്രീറ്റ് വീട് ഉയര്‍ന്നു വന്നു. പീടിക വീട്ടില്‍ നിന്ന് അകലെയായി പ്രത്യേകമായി കെട്ടിയിട്ടുണ്ട്. പൊടിപടലം നിറഞ്ഞ റോഡ് ടാറിട്ട റോഡായി മാറി. എന്നിട്ടും പഴയ 'പുകയിലകച്ചവടം' എന്നെഴുതിയ ബോര്‍ഡ് മാറിയിട്ടില്ല. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത് അങ്ങാടി പക്ഷികളെയാണ്. ഒന്നിനെ പോലും കാണാനില്ല. എന്തു സംഭവിച്ചുവോ ആവോ?

ഇരു നില വീട് പണിതെങ്കിലും അമ്മാവന്‍ കിടന്ന മുറി അതേ പോലെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു വീട് പുതുക്കി പണിതത്. ആ വലിയ തേക്ക് കട്ടിലും അവിടെ തന്നെയുണ്ട്. അമ്മാവന് പ്രായമായി അവശനിലയിലെത്തി. മക്കളാണ് കച്ചവടമൊക്കെ നടത്തി വരുന്നത്. ശരത്ത് സന്ധ്യാ സമയത്താണ് ഓഫീസ് വിട്ടു വന്നവഴി അമ്മാവന്റെ വീട്ടില്‍ കയറിയത്. നേരെ അമ്മാവന്റെ കിടപ്പുമുറിയിലേക്കു ചെന്നു. അവശതയില്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. വാക്കുകള്‍ ഒന്നും പുറത്തേക്ക് വരുന്നില്ല. ആ കാഴ്ച കാണാന്‍ ശരത്തിനാവുന്നില്ല. നാല്പത് വര്‍ഷം മുമ്പത്തെ വല്യമ്മാവന്റെ ഉന്മേഷവും, പ്രസരിപ്പും പ്രവര്‍ത്തികളും ഓര്‍ത്തുപോയി. അമ്മായി അടുത്തു തന്നെയുണ്ട്. ഞാന്‍ വെളളം ചുണ്ടില്‍ വെച്ചു കൊടുത്തു, പെട്ടെന്ന് അമ്മാവന്റെ മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു. കണ്ണടച്ചു. പ്രതാപ കാലത്തും അവശത നിറഞ്ഞ കാലത്തും കണ്ണടക്കുമ്പോഴും വലിയ തേക്ക് കട്ടിലില്‍ തന്നെയായിരുന്നു അമ്മാവന്റെ കിടപ്പ്. ആ കട്ടിലിന് അമ്മാവനെ കുറിച്ച് ഒരു പാട് കഥ പറയാനുണ്ടാവില്ലേ?

നാളുകള്‍ക്ക് ശേഷം അമ്മായിയും അതേ കട്ടിലില്‍ കിടന്നു തന്നെയാണ് മരിച്ചത്. ആ കട്ടിലിന് കീഴെ കിടന്നുറങ്ങിയ രാത്രികളും…. അമ്മായി തന്ന പുഴുങ്ങിയ മുട്ടയും എല്ലാം ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. എന്നിട്ടും ആ കട്ടിലിനെ ചുറ്റിപ്പറ്റിയായിരുന്നു ശരത്തിന്റെ ചിന്ത മുഴുവന്‍. അമ്മാവനും അമ്മായിയും കിടന്നു മരിച്ച ആ കട്ടില്‍ സ്വന്തമാക്കാനുളള വഴി ആലോചിക്കുകയായിരുന്നു ശരത്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55









Keywords: Kerala, Article, Uncle, House, Shop, Bed, Kookkanam Rahman, Memory, Uncle's bed.

Post a Comment