Follow KVARTHA on Google news Follow Us!
ad

പുട്ടും പയറും രാമേട്ടനും

നല്ല ചൂടുളള രണ്ടു കഷ്ണം പുട്ടും അതിന് മുകളില്‍ ഇളം മഞ്ഞ നിറത്തിലുളള ആവി പറക്കുന്ന പയറു കറിയും Puttu Peas and Ramettan
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 36)

കൂക്കാനം റഹ് മാന്‍

(www.kvartha.com 17.09.2020) നല്ല ചൂടുളള രണ്ടു കഷ്ണം പുട്ടും അതിന് മുകളില്‍ ഇളം മഞ്ഞ നിറത്തിലുളള ആവി പറക്കുന്ന പയറു കറിയും. ഹോ എന്തു രസമാണെന്നോ. കരിവെളളൂര്‍ ഓണക്കുന്നിലെ നരിയന്‍ രാമേട്ടന്റെ ചെറിയ ചായക്കടയിലെ ആ വിഭവത്തിന്. ഹൈസ്‌ക്കുള്‍ പഠന കാലത്തെ ഞങ്ങളില്‍ ചിലരുടെ ഉച്ച ഭക്ഷണമാണിത്. കാലം 1963-66. ഇത്രയും വിഭവത്തിനും പാലും വെളളത്തിനും രാമേട്ടന്‍ ആകെ 25 പൈസയേ വാങ്ങൂ. വയറു നിറയും നല്ല രുചി, വിശപ്പിന്റെ വിളിക്ക് പരിഹാരമാവും. ആ ഓര്‍മ്മ 2020 ലും മറന്നു പോയിട്ടില്ല.



രാമേട്ടന്റെ രൂപവും മനസ്സില്‍ തട്ടുന്നതാണ്. വെളുത്ത ഖാദിമുണ്ട് മാടിക്കുത്തിയുടുക്കും. പൊക്കിളിന് താഴെയാണ് മുണ്ടുടുക്കുന്നത്. മുണ്ടില്‍ അവിടവിടെയായി കറിയുടെ അംശം ഉണ്ടാവും. മഞ്ഞപ്പൊട്ടുകള്‍ നിരവധി ഉണ്ടാവും വെളുത്ത മുണ്ടില്‍. ദേഹമാസകലം രോമാവൃതമാണ്. നെറ്റിയില്‍ പച്ച കുത്തിയ പൊട്ടു കാണാം. പുട്ടും കറിയും തരുന്ന അലുമിനിയം പത്രം ചുളുങ്ങി പോയിട്ടുണ്ട്. വര്‍ഷങ്ങളായി ഉപയോഗിക്കുന്നതിനാല്‍ പ്രായമായവരുടെ തൊലി ചുളുങ്ങിയത് പോലെ പ്ലേറ്റിനും പ്രായം ബാധിച്ചിട്ടുണ്ട്.

ചായക്കടയില്‍ പഴയ ബെഞ്ചും, ഡസ്‌ക്കും നിരത്തി വെച്ചിട്ടുണ്ട്. ക്ലാസ് മുറിയില്‍ ഇരിക്കുന്നതുപോലെ ഞങ്ങള്‍ തിക്കിതിരക്കി ആറുപേര്‍ ഒരു ബെഞ്ചിലിരിക്കും. രാമേട്ടന്‍ ചൂട് പുട്ട് ഉളള പ്ലേറ്റ് ഇരു കൈകൊണ്ടും പിടിച്ച് മണങ്ങിയാണ് നടത്തം. ഞങ്ങളുടെ മുമ്പില്‍ പ്ലേറ്റ് വച്ച് തിരിച്ച് നടക്കും. ഓരോ കുട്ടിക്കും കുടിക്കാന്‍ എന്താ വേണ്ടതെന്ന് രാമേട്ടനറിയാം. ചിലോര്‍ക്ക് പാലും വെളളം, ചിലോര്‍ക്ക് കട്ടന്‍ ചായ, ചിലോര്‍ക്ക് ചായ, ചിലോര്‍ക്ക് ചൂടു വെളളം. ഇത് മുന്‍കൂട്ടി അറിയുന്ന രാമേട്ടന്‍ കൃത്യമായി ഞങ്ങളുടെ മുമ്പില്‍ അത് വെച്ചു തരും.

ഞങ്ങളില്‍ ചിലര്‍ ചായക്കടയില്‍ അക്കൗണ്ട് തുടങ്ങും. മാസത്തില്‍ ഒരിക്കല്‍ കണക്ക് തീര്‍ക്കും. ചില കളളന്‍മാരായ സുഹൃത്തുക്കള്‍ ഉണ്ട്. ഒന്നോ, രണ്ടോ മാസം കൂടുമ്പോഴേ തുക കൊടുക്കൂ. തുക കൊടുക്കാതെ മുങ്ങുന്നവരും ഉണ്ട്. പാവം രാമേട്ടന്‍ അത്തരക്കാരുടെ വീട് അന്വേഷിച്ചു പോയി രക്ഷിതാക്കളെ കണ്ട് കാര്യം പറയും. അപ്പോഴാണറിയുക തുക കൃത്യമായി വീട്ടില്‍ നിന്ന് വാങ്ങിയിട്ടുണ്ട് എന്ന്. അത് കടയില്‍ കൊടുക്കാതെ സിനിമ കാണാനും, സൈക്കിള്‍ വാടകയ്‌ക്കെടുക്കാനും മറ്റും ചെലവാക്കിയിട്ടുണ്ടാവും. രാമേട്ടന്‍ വഴക്കിനൊന്നും പോവില്ല. കിട്ടുമെങ്കില്‍ വാങ്ങും അല്ലെങ്കില്‍ മിണ്ടാതെ പോകും.

പുട്ടും പയറും ആ കാലത്തിനു ശേഷം പലയിടത്തു നിന്നും കഴിച്ചിട്ടുണ്ടെങ്കിലും നരിയന്‍ രാമേട്ടന്റെ പുട്ടിന്റെയും, പയറിന്റെയും രുചി വേറെ തന്നെയാണ്. കുറേ കാലം മുമ്പ് തൃശൂരില്‍ എത്തിയപ്പോള്‍ വലിയൊരു ഹോട്ടലില്‍ കയറി പുട്ടും പയറും ഓര്‍ഡര്‍ ചെയ്തു. മുമ്പിലെത്തിയ വിഭവം കണ്ട് ആശ്ചര്യമായി. വേവിച്ച പയര്‍, ചിരട്ട പുട്ട്, പൊരിച്ച പപ്പടം ഇത്രയുമാണ് മുമ്പില്‍. കഴിച്ചു നോക്കിയപ്പോള്‍ മോശമല്ലെന്നു തോന്നി. ആ രുചിയും അറിയാന്‍ കഴിഞ്ഞപ്പോള്‍ അതേ പോലെ വീട്ടില്‍ വച്ചും ഉണ്ടാക്കി കഴിച്ചു. അതിപ്പോഴും തുടരുന്നുണ്ട്.

അക്കാലത്ത് ഞങ്ങളെ പോലത്തെ കുട്ടികളുടെ കൈയില്‍ പൈസ ഉണ്ടാവില്ല. എന്റെ ക്ലാസ്സില്‍ അഞ്ചോ, പത്തോ കുട്ടികള്‍ക്കേ ഈ സൗകര്യമുളളൂ. ബാക്കി ആണ്‍കുട്ടികളെല്ലാം ഉച്ച പട്ടിണിക്കാരാണ്. പെണ്‍കുട്ടികള്‍ ചോറ് കൊണ്ടു വരാറുണ്ട്. ഞാന്‍ നാട്ടില്‍, അമ്മാവന്‍മാരുടെ പീടികയില്‍ കച്ചവടത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചായക്കുളള പൈസ അവിടുന്ന് കയ്യിലാക്കും. മിക്കപ്പോഴും അമ്മാവന്‍മാര്‍ കാണാതെ കയ്യിലാക്കുകയാണ് പതിവ്. ഞാന്‍ അമ്മാവന്റെ കടയില്‍ ചായ ഉണ്ടാക്കികൊടുക്കാന്‍ സഹായിക്കും. വെളളം കൊണ്ടു വരല്‍, പാത്രം കഴുകിവെക്കല്‍, അടുപ്പില്‍ തീ കത്തിക്കല്‍ ഇതൊക്കെ എന്റെ പണിയാണ്. ചായ വെക്കുന്ന ചെമ്പ് പാത്രത്തില്‍ വെളളം തിളച്ചുവോ എന്നറിയാന്‍ കഴുകി വൃത്തിയാക്കിയ ഒരു ചെമ്പു നാണയമിടും. വെളളം തിളച്ചാല്‍ നാണയം പാത്രത്തില്‍ തട്ടി ശബ്ദിക്കും. ആ ശബ്ദവും ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതായി തോന്നുന്നു.

അനാദി പീടികയുടെ ഒരു ഭാഗത്തു തന്നെയാണ് ചായക്കച്ചവടവും. 1960 കളിലെ ചായപീടികയിലെ പലഹാരങ്ങള്‍ ഇവയൊക്കെയായിരുന്നു. പുഴുങ്ങിയ മധുരക്കിഴങ്ങ്, വെളള കപ്പപ്പൊടിയില്‍ ഉണ്ടാക്കിയ ഇലയട, അവിലും പയറും. വിലകുറഞ്ഞതും വയര്‍ നിറയുന്നതുമായ പലഹാരങ്ങള്‍. നാടന്‍ പണിക്ക് പോകുന്നവരൊക്കെ അതിരാവിലെ ഇവ കഴിക്കാന്‍ പീടികയിലെത്തുമായിരുന്നു. അതിന്റെ കൂടെ എന്റെ ചായ കുടി കഴിയും. ഉച്ചക്ക് കഴിക്കാനുളള ചായ പൈസ കൈക്കലാക്കലും നടക്കും

രാമേട്ടന്റെ ചായക്കടയിലേക്കോടാന്‍ നാലാമത്തെ പിരിയഡ് കഴിഞ്ഞു കിട്ടാനുളള തന്ത്രപാടിലാവും ഞങ്ങള്‍. രാവിലെ അര മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാലെ സ്‌ക്കൂളിലെത്തു അതിന്റെ ക്ഷീണം, ഒന്നാം പിരിയഡ് ക്ലാസ് മാഷായ കുറ്റി ബാലന്‍ മാഷിന്റെ ഭയപ്പെടുത്തുന്ന കണക്ക് ക്ലാസ്സ്. രണ്ടാം പിരിയഡ് ഹിന്ദി മാത്രം പഠിച്ചാല്‍ മതിയെന്ന് ശഠിക്കുകയും കഹാനി മനപാഠം പഠിച്ചില്ലെങ്കില്‍ ചൂരലിന്റെ അടി പൂരം നടത്തുന്ന ഹിന്ദി രാഘവന്‍മാഷിന്റെ ക്ലാസ്സ്. ജോണ്‍ മാഷിന്റെ ഇംഗ്ലീഷ് ക്ലാസ്സ്, ദാമോദരന്‍ മാഷിന്റെ സയന്‍സ് ക്ലാസ്സ് ഇതൊക്കെ കഴിയുമ്പോള്‍ ഒന്ന് ഇറങ്ങി ഓടിയാലോ എന്ന് തോന്നിപ്പോകും.

ഞാനും, ലക്ഷ്മണനും, സി പി രാഘവനും, ഗോവിന്ദനും, മുരളിയും, കരുണാകരനും ഒപ്പം ഓടും. കൈകഴുകാനൊന്നും കാത്തു നില്‍ക്കില്ല. സ്പൂണ്‍ ഉപയോഗിച്ചാണ് പുട്ടും കറിയും കഴിക്കുന്നത് എന്നതാണ് ഒരു കാരണം. ആദ്യം സീറ്റ് പിടിച്ചാലെ പുട്ടും പയറും ആദ്യം കിട്ടൂ, വിശപ്പ് സഹിക്കുവാന്‍ പറ്റില്ല

രാമേട്ടന്‍ മരിച്ചു. ഹോട്ടല്‍ നിന്ന സ്ഥലത്ത് മറ്റൊരു വലിയ കെട്ടിടം വന്നു. രാമേട്ടന്റെ ഹോട്ടലിന് പേരെഴുതിയ ബോര്‍ഡൊന്നും വെച്ചിരുന്നില്ല. പേരില്ലാത്ത ഹോട്ടല്‍, പക്ഷേ ഞങ്ങള്‍ പറയും നരിയന്‍ രാമേട്ടന്റെ ഹോട്ടല്‍. മരണം വരെ ഓര്‍മയില്‍ നില്‍ക്കും ഇതെല്ലാം. ഞങ്ങളുടെ തലമുറ തീരും വരെ അതോര്‍ക്കും. പിന്നെ വിസ്മൃതിയിലാണ്ടുപോകും...........

Keywords: Article, Kookanam-Rahman, Part 36, Hotel, Ramettan, Tea, Death, Puttu Peas and Ramettan


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ1 1സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

Post a Comment