Follow KVARTHA on Google news Follow Us!
ad

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?

Will they ever return?
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-41)

കൂക്കാനം റഹ്‌മാൻ 

(www.kvartha.com 15.10.2020) ചന്ദ്രശേഖരന്‍ തഹസില്‍ദാറായി റിട്ടയര്‍ ചെയ്ത വ്യക്തിയാണ്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയില്‍ നാട്ടിലെ മിക്ക സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌ക്കാരിക മേഖലയിലെയും നിറസാനിദ്ധ്യമാണ് ചന്ദ്രശേഖരന്‍. സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞകാലത്ത് ജില്ലാ തല റിസോര്‍സ് പേര്‍സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ പഞ്ചായത്തു തലത്തില്‍ ചുമതല അദ്ദേഹത്തിനാണ്. പ്രദേശത്തെ എല്ലാ പ്രശ്‌നങ്ങളും പഠിക്കുകയും ഇടപഴകുകയും ചെയ്യുന്ന വ്യക്തിയാണ്. പെന്‍ഷന്‍ പറ്റിയ ശേഷം പെന്‍ഷന്‍കാരുടെ സംഘടനാ നേതാവു കൂടിയാണ്. ഡിഗ്രി വരെ ഞങ്ങള്‍ ഒപ്പമാണ് പഠിച്ചിരുന്നത്. സമപ്രായക്കാരാണ്. കൊറോണക്കാലമായതിനാല്‍ പരസ്പരം കാണാറില്ല. വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും പ്രയോജനപ്പെടുത്തുകയാണ് പതിവ്.


ഇന്നു രാവിലെ ചന്ദ്രശേഖരന്റെ ഒരു വാട്‌സപ്പ് കണ്ടു. 'റഹ്‌മാൻ നീ നാട്ടിലും, നിന്റെ അറിവിലും പെട്ട പല കാര്യങ്ങളും പത്ര മാധ്യമങ്ങളില്‍ എഴുതാറുണ്ടല്ലോ ഒളിച്ചോട്ടം, ആത്മഹത്യ, ലൈംഗീകാതിക്രമങ്ങള്‍ നിന്റെ എഴുത്തില്‍ വിഷയീഭവിക്കാറുണ്ട്. നാടും വീടും വിട്ട് വര്‍ഷങ്ങളായി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാത്ത ഒരു പാട് വ്യക്തികള്‍ നമുക്കു ചുറ്റുമുണ്ട്. എനിക്ക് നേരിട്ടറിയുന്ന രണ്ടു മുന്നു വ്യക്തികളുണ്ട് അവരെക്കുറിച്ചൊന്നെഴുതണം. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൊക്കെ വന്നു കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും അവരെ തിരിച്ചറിയാന്‍ കഴിഞ്ഞെങ്കില്‍ അതൊരു നല്ല കാര്യമല്ലെ ഞാന്‍ നിന്റെ വീട്ടിലേക്കു വരാം. കൊറോണ നിയമങ്ങള്‍ പാലിച്ചുകൊണ്ട്. നമുക്ക് ആ കാര്യങ്ങള്‍ സംസാരിക്കാം വൈകേണ്ട നാളെ രാവിലെത്തന്നെ ഞാന്‍ നിന്റെ അടുത്തെത്താം.'

ഞാന്‍ ഓക്കേ പറഞ്ഞു റിപ്ലൈ ചെയ്തു.

പറഞ്ഞപോലെ സി എസ് എത്തി. ഞങ്ങള്‍ സി എസ് എന്ന് ചുരുക്ക പേരിലാണ് ചന്ദ്രശേഖരനെ വിളിക്കാറ്. തോളില്‍ സഞ്ചിയുമായി, ഖദര്‍ ജുബ്ബയും മുണ്ടുമായേ സി എസ് നെ എന്നും കാണും. കയ്യുറയും മാസ്‌ക്കും സാനിറ്റൈസറും എല്ലാം കരുതിയിട്ടുണ്ട്. ഞങ്ങള്‍ അകലം പാലിച്ചു തന്നെ ഇരുന്നു. സി എസ് അകത്തു കയറിയില്ല. ഞങ്ങള്‍ കസേരയിട്ട് കളത്തിലാണ് ഇരുന്നത്. 'റഹ്‌ മാനെ ഞാന്‍ പറയുന്ന വ്യക്തികളെ ചിലപ്പാള്‍ നിനക്കും അറിയും.' 

'എന്നെക്കാള്‍ സീനിയറായി പഠിച്ച ആളാണ്. പ്രൈമറി സ്‌ക്കൂളില്‍ അധ്യാപകനായിരുന്നു. റിട്ടയര്‍ ചെയ്തു. അതിനു ശേഷമാണ് കഥ തുടങ്ങുന്നത്. കൃഷ്ണന്‍ മാഷ് നല്ല നാടക നടനാണ്. കലാ സമിതികളുടെ സംഘാടകനാണ്. പാട്ടുകാരനാണ്. ഇതിനേക്കാളുപരി നല്ല ഒരു അധ്യാപകനുമാണ്. പെന്‍ഷന്‍ പറ്റിയതിനു ശേഷം അദ്ദേഹത്തില്‍ ചില സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടു തുടങ്ങി എന്നാണ് സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നത്. കുടുംബത്തില്‍ നല്ല സ്‌നേഹത്തോടെയും സഹകരണത്തോടെയുമാണ് ജീവിച്ചിരുന്നത്.

കേട്ടു കേള്‍വി ഇങ്ങിനെയൊക്കെയാണ്. നല്ല ഹാര്‍മോണിസ്റ്റായ കൃഷണന്‍ മാഷിന് അദ്ദേഹം പാടുന്നത് കേള്‍ക്കാനും, ഹാര്‍മോണിയം വായന കേള്‍ക്കാനും ആളുണ്ടാവണം. അത് കേട്ടതിനുശേഷം പോസിറ്റീവ് ആയി മറുപടിയും കിട്ടണം, അതിന് ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ അദ്ദേഹത്തിന് കിട്ടാറില്ല. അദ്ദേഹത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ഇവരാരും പ്രതികരിക്കാറില്ല. ഇതിനിടെ ഒരു ചെറുപ്പക്കാരന്‍ ഹാര്‍മോണിയം പഠിക്കാന്‍ കൃഷ്ണന്‍ മാഷിന്റെ വീട്ടിലേക്കു വരുന്നു. കണ്ടാല്‍ സുമുഖനാണ്. മാഷിനെ എല്ലാ കാര്യത്തിലും പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ അവന്‍ സംസാരിക്കും. മാഷിന് അവനെ വളരെ ഇഷ്ടമായി. അവന്‍ മാഷിന്റെ എല്ലാം എല്ലാമായി മാറി. ഊണും, ഉറക്കവും ഒന്നിച്ചായി. വീട്ടുകാര്‍ക്ക് ഇതത്ര ഇഷ്ടമായില്ല. ഇതിന് എതിര്‍പ്പുമായി വീട്ടുകാര്‍ നിന്നു. ഇതിനകം ചെറുപ്പക്കാരനും മാഷും വിട്ടു പിരിയാനാവാത്ത അവസ്ഥയില്‍ എത്തിയിരുന്നു.

പെട്ടെന്ന് ഒരു ദിവസം മാഷിനെയും ചെറുപ്പക്കാരനേയും കാണുന്നില്ല. അന്വഷണമായി. അപ്പോഴേക്കും പെന്‍ഷന്‍ ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റിക്കഴിഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തിലേറെയായി സ്വന്തം വീടു വിട്ടിറങ്ങിയിട്ട്. ജീവിച്ചിരിപ്പുണ്ട് എന്നറിവുണ്ട്. കൃത്യമായി പെന്‍ഷന്‍ സ്വീകരിക്കുന്നുണ്ട് എന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. പക്ഷേ എവിടെയാണെന്നോ എന്താണ് തിരിച്ചു വരാത്തതെന്നോ എന്തെങ്കിലും ട്രാപ്പില്‍ പെട്ടുപോയതാണോ എന്നൊന്നും ആര്‍ക്കുമറിയില്ല.... ഇപ്പോഴും അദ്ദേഹത്തിന്റെ അറിയാക്കഥ അതേ പോലെ തുടരുന്നു'

വേറൊരു കഥയുണ്ട് ..... ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പലരില്‍ നിന്നും അറിഞ്ഞ കാര്യമാണ്. അഞ്ചെട്ടു മക്കളില്‍ ഇയാള്‍ നാലാമനാണ്. പഠിക്കാനൊന്നും സാമര്‍ത്ഥ്യമില്ല. ബാപ്പയെ കൃഷിയില്‍ സഹായിക്കും നല്ല അധ്വാനിയാണ്. ഒരു ദിവസം ബാപ്പ എന്തോ വഴക്കു പറഞ്ഞു. അത് ആ പതിനഞ്ചു വയസ്സുകാരന്റെ മനസ്സില്‍ മുറിവുണ്ടാക്കി. നാടു വിടാന്‍ തീരുമാനിച്ചു. ആരുമറിയാതെ കിട്ടിയ ഡ്രസ്സുമെടുത്ത് ബാപ്പ സൂക്ഷിച്ചു വെച്ച പൈസ കൈക്കലാക്കി വണ്ടികയറി. ഇത് ഒരു അര നൂറ്റാണ്ടിനു മുമ്പ് നടന്ന സംഭവമാണ്.

ബാംഗ്ലൂരില്‍ ഉണ്ടെന്ന് പറഞ്ഞറിഞ്ഞ് ബന്ധുക്കള്‍ അന്വേഷിക്കാന്‍ തുടങ്ങി. ആളെ കണ്ടെത്തിയില്ല. പക്ഷേ ഒരല്‍ഭുതമുണ്ടായി. ഇരുപത് വര്‍ഷത്തിനു ശേഷം അദ്ദേഹത്തിനേയും കൂട്ടി ബാംഗ്ലൂരില്‍ നിന്ന് കുറച്ചാളുകള്‍ എത്തി. ഒരു വീഴ്ചയില്‍ കാലിലെയും കയ്യിലെയും എല്ലുകള്‍ പൊട്ടിയ അവസ്ഥയിലാണ് അദ്ദേഹത്തെ സുഹൃത്തുക്കള്‍ എത്തിച്ചതു പോലും. ബന്ധുക്കള്‍ക്ക് സമാധാനമായി ചികിത്സ നടത്തി. അപ്പോഴും അദ്ദേഹത്തിന്റെ കൈയില്‍ കാശൊന്നുമുണ്ടായിരുന്നില്ല. ആറു മാസത്തെ ചികിത്സകൊണ്ട് അസുഖം ഭേദമായി. ഇനി അദ്ദേഹം എവിടേയും പോവാതെ നാട്ടില്‍ തന്നെ ഉണ്ടാവുമെന്നു കരുതിയ ബന്ധുക്കള്‍ക്ക് തെറ്റുപറ്റി. അദ്ദേഹം വീണ്ടും അപ്രത്യക്ഷനായി. അതിനു ശേഷം ഇന്നേവരേക്കും എവിടെയാണുളളത് എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. വിവാഹിതനായി ഭാര്യാമക്കളോടൊപ്പം എവിടെയെങ്കിലും കഴിയുന്നുണ്ടാവുമോ എന്തെങ്കിലും കുരുക്കില്‍ പെട്ട് ആളേ ഇല്ലാതായോ ഒന്നും അറിയില്ല.

ബാപ്പ വലിയൊരു കര്‍ഷകനും ഭൂവുടമയും ആയതിനാല്‍ ഭൂസ്വത്തില്‍ അമ്പത് സെന്റ് ഭൂമി അദ്ദേഹത്തിന്റെ പേരില്‍ എഴുതി വെച്ചിട്ടുണ്ട്. അതിന്നും അതേപോലെ നിലവിലുണ്ട്. എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ സഹോദരങ്ങള്‍ കാത്തു നില്‍ക്കുകയാണ്.....

എന്നെ പ്രൈമറി ക്ലാസ്സില്‍ പഠിപ്പിച്ച ഒരു ടീച്ചറുടെ മകന്റെ കഥ ഇതിലും അല്‍ഭുതമാണ്. ടീച്ചര്‍ക്ക് ഒന്‍പത് മക്കളാണുളളത്. എല്ലാവരേയും അവരവരുടെ കഴിവിനനുസരിച്ച് പഠിപ്പിക്കാന്‍ ടീച്ചര്‍ തയ്യാറായിട്ടുണ്ട്. ടീച്ചറുടെ ഏഴാമത്തെ മകനാണ് സുരേശന്‍. പഠനത്തില്‍ മുന്‍പന്തിയിലായിരുന്നു. സുരേശന്‍ ഡിഗ്രി കഴിഞ്ഞു കുറച്ചു കാലം ഒന്നും ചെയ്യാതെ നിന്നു. ഏകദേശം 1980 കാലഘട്ടമാണ് നാട്ടില്‍ ചെറുപ്പക്കാര്‍ പല ചിന്തകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലം. സുരേശന്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം പാര്‍ട്ടി ഗ്രാമം എന്നു തന്നെ പറയാം. അവിടെ യുവാക്കളില്‍ വഴി മാറി സഞ്ചരിക്കാന്‍ പ്രേരണ ഉണ്ടായി എന്നതാണ് സത്യം. സുരേശന്റെ നേതൃത്വത്തില്‍ ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. ഞങ്ങള്‍ കോണ്‍ഗ്രസിലേക്ക് എന്നാണ് നോട്ടീസ് ഹെഡിംഗ്.

ഇത്തരം സംഭവ വികാസം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉണ്ടായാല്‍ പാര്‍ട്ടി നേതൃത്വം ഇടപെടും. ചെറുപ്പക്കാരെ ഉപദേശിക്കും. അവരുടെ തെറ്റിദ്ധാരണ മാറ്റിയെടുക്കും. അതേ പോലെ നോട്ടീസില്‍ പേരു വെച്ച ചെറുപ്പക്കാരെ കണ്ടു സംസാരിച്ചു കാണും. ഇതിനു ശേഷം സുരേശന്‍ ആരോടും സംസാരിക്കാതെയായി. മൂകമായി നടക്കും. ഒന്നിനും പഴയ ഉന്മേഷമൊന്നും കാണിക്കാതെയായി. ഒരു ദിവസം നാട്ടുകാരറിഞ്ഞു സുരേശന്‍ നാടു വിട്ടു പോയെന്ന്. അന്വേഷണമായി എവിടെയും കണ്ടെത്താനായില്ല. നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ സുരേശന്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. പലരും പലതും അന്വേഷിച്ചെങ്കിലും വിവരം കൃത്യമായി പുറത്തു പറയാന്‍ അവന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ അടുത്ത ഒരു സുഹൃത്തിനോട് പറഞ്ഞു പോലും. അടുത്ത വരവ് എന്റെ കുടുംബത്തോടൊപ്പമായിരിക്കും എന്നാണ്.

പക്ഷേ ആ വരവ് ഇന്നോളം ഉണ്ടായില്ല. മുപ്പത് വര്‍ഷത്തോളമായി വന്നു പോയിട്ട്. ഇറ്റലിയിലോ മറ്റോ ആണെന്ന് ചിലര്‍ പറയുന്നു. അവിടെ കൃസ്ത്യന്‍ മിഷനറിമാരോടൊപ്പമാണെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. സത്യം ആര്‍ക്കും അറിയില്ല. സുരേശനും അദ്ദേഹത്തിന്റെ ഷെയര്‍ ആയി കിട്ടാനുളള സ്വത്ത് പാര്‍ട്ടീഷന്‍ ചെയ്തു വെച്ചിട്ടുണ്ട്. എന്നെങ്കിലും വരുമെന്ന ചിന്തയോടെ ബന്ധു ജനങ്ങള്‍ കാത്തിരിക്കുന്നു......

'ഇത്രയും വ്യക്തികളെക്കുറിച്ച് എന്റെ നാട്ടുകാരായതുകൊണ്ട് ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ സ്വന്തം നാട്ടില്‍ നിന്നും ബന്ധു ജനങ്ങളില്‍ നിന്നും അകന്നു പോയിട്ടുണ്ട്. അവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നു പോലും അറിയാതെ അടുത്ത ബന്ധുക്കള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ചിലര്‍ സ്വന്തം വേരുകള്‍ തേടി തിരിച്ചെത്തുന്നുണ്ട്. ഞാനീ സൂചിപ്പിച്ച മൂന്നു പേരുടെയും കുടുംബാംഗങ്ങള്‍ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.' 

ഇതും സൂചിപ്പിച്ച് സി എസ് യാത്ര പറഞ്ഞിറങ്ങി......

ഇത് എഴുതി തീരുംമ്പോഴാണ് ഈ ഓണനാളില്‍ കാഞ്ഞങ്ങാട് ആലാമിപ്പളളിക്കടുത്തു നിന്ന് എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠന്‍ റിട്ടയര്‍ ചെയ്ത ബാങ്ക് മാനേജര്‍ പി വി ബാലകൃഷ്ണന്‍ ഒരു കുറിപ്പെഴുതി വെച്ച് വീടു വിട്ടത്. 'നേരിയ പനിയുണ്ട്. സുരക്ഷയ്ക്കുവേണ്ടി' എന്നാണ് കുറിപ്പ്. കൊറോണയെ പേടിച്ച് പോയതാണോ, കുടുംബ പ്രശ്‌നമാണോ, എന്നൊന്നും അറിയില്ല. എവിടെയെങ്കിലും സ്വകാര്യമായി ക്വാറന്റീനില്‍ കഴിയുകയാണോ? സ്ഥിരമായി യാത്രയായതാണോ? ബന്ധുക്കള്‍ കണ്ണും നട്ട് കാത്തിരിക്കുന്നു. ഇന്നു വരും നാളെ വരും എന്ന പ്രതീക്ഷയോടെ......




Keywords: Kookanam-Rahman, Chandrashekaran, Article, friend, Story, Will they ever return?



Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ1 1സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍

Post a Comment