Follow KVARTHA on Google news Follow Us!
ad

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-30)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 04.08.2020) എല്ലാംകൊണ്ടും പരസ്പരം അനുയോജ്യമായ വിവാഹമായിരുന്നു മായയുടെയും രോഹിത്തിന്റെയും. മായയുടെ അച്ഛനുമമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. അവര്‍ക്ക് രണ്ടു പെണ്‍മക്കള്‍. രോഹിത്തിനും ഒരു സഹോദരന്‍ മാത്രം. അച്ഛന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത വ്യക്തി. അമ്മ വീട്ടമ്മ. രോഹിത്തും സഹോദരനും മെക്കാനിക്കല്‍ എഞ്ചീനീയര്‍മാരാണ്. രോഹിത്തിന്റെ ജ്യേഷ്ഠന്റെ വിവാഹം നടന്നു. ഡോക്ടറാണ് അദ്ദേഹത്തിന്റെ ഭാര്യ. വിവാഹ പ്രായമെത്തിയ രോഹിത്തിനും രക്ഷിതാക്കള്‍ അനുയോജ്യമായ പെണ്‍കുട്ടിയെ തേടി നടന്നു. തൊലിവെളുപ്പ് അത്ര പോരെങ്കിലും മുഖ സൗന്ദ്യരവും, വിദ്യാഭ്യാസ യോഗ്യതയും, കുടുംബപശ്ചാത്തലവും ഒക്കെ അനുയോജ്യമായതിനാലാണ് അവര്‍ മായയെ കണ്ടത്തിയത്.


രോഹിത്ത് എല്ലാ കാര്യത്തിലും കണിശക്കാരനാണ്. വ്യക്തി ശുചിത്വ കാര്യത്തിലും, ചിട്ടയുടെ കാര്യത്തിലും ശ്രദ്ധാലുവാണ് രോഹിത്ത്. പെണ്ണിന്റെ വീടും പരിസരവും കണ്ടപ്പോഴും അവളുടെ നിറം കണ്ടപ്പോഴും രോഹിത്തിന് അത്ര പിടിച്ചില്ല. അക്കാര്യം അവന്‍ രക്ഷിതാക്കളോട് സൂചിപ്പിച്ചു. പക്ഷേ ഇത്ര അനുയോജ്യമായ ബന്ധം വേറെ കിട്ടില്ല എന്ന നിലപാടിലായിരുന്നു കുടുംബക്കാര്‍. റിട്ടേയര്‍ ചെയ്യുന്നതിനു മുമ്പേ തന്നെ മായയുടെ രക്ഷിതാക്കള്‍ രണ്ടു പെണ്‍മക്കള്‍ക്കും പ്രത്യേകം പ്രത്യേകം വീടു നിര്‍മ്മിച്ചു കൊടുത്തു, ഓരോരുത്തര്‍ക്കും കാറും മറ്റ് സൗകാര്യങ്ങളൊക്കെ ഉണ്ടാക്കികൊടുത്തിരുന്നു.

രോഹിത്ത് പല തവണ ആലോചിച്ച് മനസ്സില്ലാമനസ്സോടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതം മൂളി. പെണ്‍ വീട്ടുകാര്‍ക്കും പ്രസ്തുത ബന്ധം വേണ്ട എന്ന തോന്നലായിരുന്നു. ഇതിനെക്കാള്‍ മെച്ചപ്പെട്ട ബന്ധം കിട്ടുമെന്ന വിശ്വാസവും അതിനുളള ചുറ്റുപാടും പെണ്‍ വീട്ടുകാര്‍ക്കുണ്ട്. മായയോട് എല്ലാകാര്യവും തുറന്ന് ചര്‍ച്ച ചെയ്യാന്‍ രോഹിത്തിന് ആവുന്നില്ല. അവന്റെ വീക്ഷണവും സ്വഭാവ രീതികളും പങ്കിട്ടാല്‍ മായ അംഗീകരിക്കാന്‍ സാധ്യതയില്ല. അങ്ങിനെ വന്നാല്‍ വിവാഹം മുടങ്ങും. വിവാഹത്തിനുശേഷം സംസാരിക്കുകയും അനുയോജ്യമായ രീതിയില്‍ മായയെ മാറ്റികൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയായിരന്നു രോഹിത്തിന്.

ശുചിത്വകാര്യത്തില്‍ രോഹിത്ത് കാര്‍ക്കശ്യക്കാരനാണ്. അവന്റെ ഡ്രസ്സ് ഉപയോഗിക്കുന്ന വാഹനം, ഉറങ്ങുന്ന മുറിയും അതിലെ ഉപകരണങ്ങളും മറ്റും ശ്രദ്ധയോടെ അവന്‍ കൈകാര്യം ചെയ്യും. ഡ്രസ്സ് സ്വന്തമായി അലക്കി ഇസ്തിരിയിട്ട് ഉപയോഗിക്കും, ഭക്ഷണം കഴിക്കുന്ന പാത്രം പ്രത്യേകമാണ്. അത് കഴുകി വൃത്തിയാക്കലും സൂക്ഷിക്കലും ശ്രദ്ധയോടെ തന്നെ ഇങ്ങിനെയൊക്കെയുളള വ്യക്തി സ്വഭാവമുളള ആള്‍ ജീവിതത്തിലേക്ക് കടന്നു വരുന്ന പങ്കാളിയിലും അത് ഉണ്ടാവണം എന്നാഗ്രഹിക്കുന്നത് സ്വാഭാവികം.

വിവാഹം നടന്ന് ഒരു മാസം കഴിഞ്ഞതേയുളളൂ. മായയില്‍ കണ്ട പല നടപടികളും രോഹിത്തിന് സ്വീകാര്യമായിരുന്നില്ല. വസ്ത്രധാരണ രീതിയീലായിരുന്നു രോഹിത്ത് ആദ്യം കൈവച്ചത്. ലൂസായ ടോപ്പും, പാന്റും മാറ്റണം. ഷാളിന്റെ ആവശ്യമില്ല. യാത്രചെയ്യുമ്പോഴൊക്കെ സൗകര്യം ഫിറ്റ് പാന്റ്‌സും ടോപ്പും മാത്രമാണ്. അധ്യാപക ദമ്പതികളുടെ മകളായതുകൊണ്ടാവാം രോഹിത്ത് നിര്‍ദേശിക്കുന്ന പോലുളള ഡ്രസ്സിടാന്‍ മായ താല്‍പര്യം കാണിച്ചില്ല.

മുടി ചീകുന്നതില്‍, കണ്‍മഷി ഇടുന്നതില്‍, പൗഡറും ലിപ്സ്റ്റിക്കും ഉപയോഗിക്കുന്നതിലൊക്കെ രോഹിത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മായ തയ്യാറായില്ല. ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലെ ഇതില്‍ ആരും ഇടപെടുന്നതില്‍ താല്‍പര്യമില്ല എന്ന നിലപാടായിരുന്നു മായയുടെത്.
എല്ലാം ഫാഷനബിളായി നടക്കണം എന്ന കാഴ്ചപ്പാടാണ് രോഹിത്തിനെങ്കിലും പുറത്തിറങ്ങി ജോളിയായി നടക്കാനൊന്നും കക്ഷിക്ക് താല്‍പര്യമില്ല. ഹണിമൂണ്‍ എന്ന നടപടിക്രമങ്ങളോടൊന്നും ഇഷ്ടമല്ല. പുറത്തിറങ്ങി നല്ലൊരു ഹോട്ടലില്‍ കയറി ന്യൂജന്‍സ് ഫുഡ് ഐറ്റങ്ങളോടൊന്നും രോഹിത്തിന് താല്‍പര്യമില്ല. ചെറിയ ഹോട്ടലിലെ കയറൂ ഇഡലിയും സാമ്പാറും, പുട്ടും കടലയും, സാധാരണ ചോറും കറിയും ഇതൊക്കെ കഴിക്കൂ. പാവം മായ അവളുടെ മോഹങ്ങളോരോന്നും കരിഞ്ഞുണങ്ങാന്‍ തുടങ്ങി.

കൂട്ടുകാരികളുടെ വിവാഹവും ഹണിമൂണ്‍ ട്രിപ്പുമൊക്കെ ഫെയ്‌സ് ബുക്കില്‍ കാണുമ്പോള്‍ അവള്‍ ദീര്‍ഘനിശ്വാസം വിടും. ഞാന്‍ ഇത്തരമൊരു വ്യക്തിയുടെ കൂടെ പെട്ടുപോയല്ലോ എന്നോര്‍ത്ത് സ്വയം പരിതപിക്കും, അച്ഛന്റെ കൂടെ ഹോട്ടലില്‍ കയറി കഴിച്ച ഗ്രില്‍ഡ് ചിക്കന്‍, തന്തൂരി, നൂഡില്‍സ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അയവിറക്കും.

രോഹിത്തിന്റെത് ഉയര്‍ന്ന ചിന്തയാണ്. കൃത്യനിഷ്ഠയും ശുചിത്വവും കണിശമായി പാലിക്കുന്ന വ്യക്തിയാണ്, പക്ഷേ കൂടെയുളള പങ്കാളിയുടെ മനസ്സും അവളുടെ ആഗ്രഹങ്ങളും ഉള്‍ക്കൊളളാനും പ്രാവര്‍ത്തികമാക്കാനും രോഹിത്ത് തയ്യാറായില്ല.

ഇന്നല്ലെങ്കില്‍ നാളെ ശരിയാകുമെന്ന വിശ്വാസത്തില്‍ മായ ക്ഷമിച്ചു. കുട്ടികള്‍ ഇപ്പോഴേ വേണ്ട എന്ന നിലപാടിലാണ് രോഹിത്ത്. ലൈംഗീക ബന്ധപ്പെടലുകള്‍ക്കും രോഹിത്തിന് നിഷ്‌കര്‍ഷയുണ്ട്. സുരക്ഷിത പിരീയഡ് നോക്കിയാണ് ബന്ധപ്പെടലുകള്‍. പങ്കാളിയെ അതിന് തയ്യാറാക്കുന്ന രതിലീലകള്‍ക്കൊന്നും അയാളെ കിട്ടില്ല. കാര്യം നടത്തും തിരിഞ്ഞു കിടക്കും. അല്ലെങ്കില്‍ മാറികിടക്കും.

മായ തന്റെ അവസ്ഥയോര്‍ത്ത് വിങ്ങലടക്കി കഴിച്ചുകൂട്ടി. വായിച്ചു പഠിച്ച ലൈംഗീക ബന്ധപ്പെടലുകളെക്കുറിച്ചും, വിവാഹിതരായ കൂട്ടുകാരികള്‍ ഒപ്പമിരിക്കുമ്പോള്‍ ചര്‍ച്ചചെയ്ത ലൈംഗീക ബന്ധപ്പെടലുകളുടെ അനുഭവവും അവളോര്‍ത്തു, തനിക്കിെതാന്നും ആസ്വദിക്കാന്‍ കഴിയാതെ പോയതില്‍ അവള്‍ സ്വയം ശപിച്ചു കൊണ്ടേയിരുന്നു.

ഒരു കുഞ്ഞിക്കാല്‍ കണ്ടാലെങ്കിലും രോഹിത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് അവള്‍ പ്രതീക്ഷിച്ചു. കുട്ടി ഇപ്പോഴേ വേണ്ട എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ എങ്ങിനെ മറികടക്കാന്‍ കഴിയുമെന്ന ചിന്തയിലായിരുന്നു അവള്‍. സേഫ്റ്റി പിരിയഡ് കണക്കുകൂട്ടി മാത്രം ബന്ധപ്പെടുന്ന സ്വഭാവക്കാരനെ അല്‍പം കളിപ്പിച്ചേ പറ്റൂ എന്നവള്‍ കണക്കുകൂട്ടി. എന്നും തീയ്യതിയും, എണ്ണവും നോക്കി യാന്ത്രികമായി ലൈംഗിക സുഖമില്ലാത്ത ബന്ധപ്പെടലുകള്‍ അവള്‍ക്കിഷ്ടമില്ലായിരുന്നു.

തീയ്യതി മാറ്റി പറഞ്ഞു മായ അടവു പ്രയോഗിച്ചു. കക്ഷിക്ക് തീയ്യതി കൃത്യമായി ഓര്‍മ്മയുമില്ലായിരുന്നു. അന്ന് ബന്ധപ്പെട്ടു. അടുത്തമാസം മാസമുറ ഉണ്ടായില്ല. രോഹിത്ത് വേവലാതിപ്പെട്ടു. മായ മനസ്സാ സന്തോഷിച്ചു. ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചു. ഗര്‍ഭം അലസിപ്പിക്കണം എന്ന് രോഹിത്ത് നിര്‍ബന്ധം പിടിച്ചു. മായ വഴങ്ങിയില്ല. അതിന്റെ പേരില്‍ അല്ലറ ചില്ലറ വഴക്കുമുണ്ടായി. കുട്ടികള്‍ ഇപ്പഴേ വേണ്ടാന്നു വെച്ചാല്‍ അത് പിന്നീട് ബുദ്ധിമുട്ടാവുമെന്നും, ആദ്യം തന്നെ കുട്ടികള്‍ ഉണ്ടാവുന്നത് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യവും മായ മുന്നോട്ട് വെച്ചു. അതിലൊന്നും രോഹിത്ത് വീഴുന്ന ലക്ഷണമില്ല.

ഗര്‍ഭിണിയായപ്പോള്‍ അവള്‍ സ്വന്തം വീട്ടിലേക്കു വന്നു. മായയുടെ മാതാപിതാക്കള്‍ക്ക് സന്തോഷമായി. ഒരു കുഞ്ഞിക്കാലു കാണാന്‍ അവരും കൊതിച്ചിരിക്കുകയായിരുന്നു അങ്ങിനെ മായ ഒരാണ്‍കുഞ്ഞിന്റെ അമ്മയായി. പ്രസാവനന്തരം അവളും കുഞ്ഞും ഭര്‍ത്താവിന്റെവീട്ടിലേക്കു ചെന്നു. കുഞ്ഞിനെ അവന്‍ ശ്രദ്ധിക്കുന്നുപോലുമില്ല. 'നീ എന്നെ ചതിച്ചില്ലേ' എന്ന പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ചായി പരാതി. കുഞ്ഞിന് ഭാരകുറവുണ്ട്, അതിന് ന്യൂട്രീഷ്യന്‍ ഫുഡ് ഒന്നും കൊടുക്കുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കാന്‍ അറിയില്ല, കുഞ്ഞിനെയെടുത്ത് പുറത്തുപോവുമ്പോള്‍ സുഹൃത്തുക്കള്‍ 'ഇതിന് ആഹാരമൊന്നും കൊടുക്കാറില്ലേ' എന്ന് പറഞ്ഞ് പരിഹസിക്കുന്നു. തുടങ്ങി നൂറായിരം പരിഭവ പറച്ചിലായി പിന്നീട്.

മായ ചിന്തിച്ചതിനു നേരെ വിപരീതഫലമാണ് കുഞ്ഞുണ്ടായതിനു ശേഷവും. ഇനി എന്താണ് വഴി. അവള്‍ പലതും ചിന്തിച്ചു. കുട്ടിക്ക് ഒരു വയസ്സാവാറായി. ഭര്‍ത്താവായ മനുഷ്യന്‍ പിണങ്ങിയിട്ട് കട്ടിലിന് താഴെയാണ് കിടത്തം. അവളും കുഞ്ഞും കട്ടിലിലും. ഒരു ദിവസം ഉറക്കത്തില്‍ കുഞ്ഞ് കട്ടിലില്‍ നിന്ന് താഴെ രോഹിത്തിന്റെ ദേഹത്തേക്ക് വീണു. അതിന്റെ പേരിലായി വഴക്ക്. പക്ഷേ മായ വിട്ടുകൊടുത്തില്ല. 'കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്തു കിടന്നാല്‍ കുട്ടി താഴെക്കു വീഴില്ലായിരുന്നു'.  രോഹിത്തിന് മറുപടി ഉണ്ടായില്ല.

അവള്‍ പിണങ്ങി സ്വന്തം വീട്ടിലേക്ക് വന്നു. നാലഞ്ചുമാസം രോഹിത്ത് തിരിഞ്ഞു നോക്കിയില്ല. ഒന്നുകില്‍ ഞാനും കുഞ്ഞും മരിക്കും. അല്ലെങ്കില്‍ അവനെ ഒഴിവാക്കണം. അതാണ് മായയുടെ ആവശ്യം.


Keywords: Article, Marriage, Baby, Kookanam-Rahman


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

Post a Comment