Follow KVARTHA on Google news Follow Us!
ad

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

1970 ആഗസ്റ്റ് 3 എന്റെ അധ്യാപക ജീവിതത്തിന്റെ തുടക്കം. 36 വര്‍ഷം ഔപചാരിക വിദ്യാഭ്യാസ മേഖലയിലും, അരനൂറ്റാണ്ടിലേറെ അനൗപചാരിക Article, Kookanam-Rahman, school, Student, Sky blue color tiffin box
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-23)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 23.06.2020) 1970 ആഗസ്റ്റ് 3 എന്റെ അധ്യാപക ജീവിതത്തിന്റെ തുടക്കം. 36 വര്‍ഷം ഔപചാരിക വിദ്യാഭ്യാസ മേഖലയിലും, അരനൂറ്റാണ്ടിലേറെ അനൗപചാരിക വിദ്യാഭ്യാസ രംഗത്തും സജീവമായി നിലകൊണ്ടു. 2006 മാര്‍ച്ച് 31 ന് ഔപചാരിക വിദ്യാഭ്യാസ രംഗത്തോട് വിടപറയുന്ന കാലത്തിനിടയ്ക്ക് നിരവധി സന്തോഷ സന്താപങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അധ്യാപക ജീവിതത്തിന്റെ ആദ്യ കാലത്തുണ്ടായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഇക്കാലത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതിയൊരു അനുഭവമായിരിക്കും എന്ന തോന്നലിലാണ് ഇവിടെ കുറിക്കുന്നത്.

കരിവെളളൂര്‍ നോര്‍ത്ത് എല്‍.പി. സ്‌ക്കൂളിലാണ് ഞാന്‍ അധ്യാപക ജീവിതം ആരംഭിക്കുന്നത്. എന്റെ പത്തൊമ്പതാം വയസ്സില്‍ വീട്ടില്‍ നിന്ന് കുളിച്ച് റെഡിയായി ഉമ്മയോടും ഉമ്മുമ്മയോടും അനുഗ്രഹം വാങ്ങി സ്‌ക്കൂളിലേക്ക് യാത്ര തിരിച്ചു. മഴച്ചാറ്റലുണ്ട്. കയ്യില്‍ ഒരു നോട്ടു പുസ്തകവും ഒരു നീളന്‍ കാലന്‍ കുടയുമുണ്ട്. വെളുത്ത ഫുള്‍കൈ ഷര്‍ട്ട് തെറുത്ത് വെച്ച് മുണ്ട് മാടിക്കുത്തി ഉടുത്താണ് നടത്തം. ഒരു പാട് തവണ സ്‌ക്കൂളിനു മുന്നിലൂടെ നടന്നുപോയിട്ടുണ്ട്. അതിനകത്തേക്ക് ഇതേവരെ കടന്നു ചെന്നിട്ടില്ല സ്‌ക്കൂള്‍ ഗേറ്റ് കടന്ന് ഹെഡ്മാറ്ററുടെ മുന്നിലെത്തി. പ്രത്യേക ഓഫീസ് മുറിയൊന്നുമില്ല. വെളുത്ത് നീണ്ടു മെലിഞ്ഞ മനുഷ്യന്‍. വായില്‍ രണ്ടോ, മൂന്നോ പല്ല് മാത്രം. മുഴു കഷണ്ടി. സ്‌നേഹ പൂര്‍ണ്ണമായ ചിരിയോടെ എന്നെ സ്വീകരിച്ചു. ഞങ്ങള്‍ ആദ്യമായി കാണുന്നതാണ്. ചിരിച്ചു കൊണ്ട് മറ്റ് മാഷന്‍മാരും ടീച്ചര്‍മാരും വന്നു. എല്ലാം പ്രായമുളളവരാണ്. പുതിയതായി അനുവദിച്ചു കിട്ടിയ ക്ലാസ്സിലാണ് എനിക്ക് ഡ്യൂട്ടി. ഒന്നാം ക്ലാസ്സ് ബി. ഒന്നാം ക്ലാസ്സ് എ യില്‍ സൂര്യാവതി ടിച്ചര്‍ മാനേജരുടെ മകന്റെ ഭാര്യയാണ്. ആ ഗമയൊന്നും ടിച്ചര്‍ക്കില്ല. സൗമ്യമായ സമീപനമാണ്. അക്കാലത്ത് എല്‍.പി. സ്‌ക്കൂളാണെങ്കിലും 5ാം ക്ലാസ് കൂടി ഇവിടെയുണ്ട്. അഞ്ചാം ക്ലാസ്സില്‍ നാരായണി ടീച്ചര്‍ അല്പം ഗൗരവക്കാരിയാണ്. നാലാം ക്ലാസ്സില്‍ വൈദ്യര്‍ കൂടിയായ  കുഞ്ഞോമന്‍ ഉണിത്തിരി, മൂന്നാം ക്ലാസ്സില്‍ ഹെഡ്മാസ്റ്റര്‍ നാരായണന്‍ നായര്‍ ,രണ്ടാം ക്ലാസ്സില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍. രണ്ടാം ക്ലാസ്സ് എ യില്‍ നാരു ഉണ്ണിത്തിരി ഇത്ര പേരാണ് അവിടെ ഉണ്ടായിരുന്നത്. കുഞ്ഞികൃഷ്ണന്‍ നായര്‍ ഉപ്പുമാവ് സ്‌പെഷലിസ്റ്റാണ്. ബീഡിയും  തീപ്പെട്ടിയും എന്നും കയ്യിലുണ്ടാവും.

അഞ്ച് വര്‍ഷം മാത്രമേ പ്രസ്തുത മാനേജ്‌മെന്റ് സ്‌ക്കൂളില്‍ ഞാന്‍ ജോലി ചെയ്തുളളൂ. ഓരോ വര്‍ഷവും ഇന്‍ക്രിമെന്റ സര്‍വ്വീസ് ബുക്കില്‍പാസാക്കാന്‍ മാനേജരുടെ ഒപ്പു വേണം .എന്തൊരു ഗമയാണെന്നോ ഒപ്പ് കിട്ടാന്‍ 'ഞാന്‍ മാനേജരായി ഈ സ്‌ക്കൂള്‍ നടത്തിയില്ലെങ്കില്‍ ഈ മാഷന്‍മാരും ടീച്ചര്‍മാരും എങ്ങിനെ കഞ്ഞി കുടിക്കും'  എന്ന് അവര്‍ പറഞ്ഞതായി അറിഞ്ഞു. ഇതും കൂടി ആയപ്പോള്‍ എങ്ങനെയെങ്കിലും പി.എസ്.സി. കിട്ടി അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതു പോലെ സംഭവിക്കുകയും ചെയ്തു.

ആ കാലഘട്ടത്തില്‍ മഴക്കാലത്ത് നല്ല മഴ കിട്ടും. തോടും വയലും കുളവും നിറഞ്ഞൊഴുകും. സ്‌ക്കൂളിന് തൊട്ടടുത്തുകൂടെ ഒഴുകുന്ന തോടുണ്ട്. അതിനപ്പുറം ,വയലും, അത് കടന്നിട്ടു വേണം പലിയേരിയിലെത്താന്‍. പലിയേരിയില്‍ നിന്ന് നിരവധി കുഞ്ഞുങ്ങള്‍ പ്രസ്തുത സ്‌ക്കൂളിലേക്കു വരുന്നുണ്ട്. വയലില്‍ വെളളം കയറിയാല്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്‌ക്കൂളിലയക്കില്ല. ജൂണ്‍ മാസത്തിലാണ് കുട്ടികളുടെ എണ്ണ മെടുക്കാന്‍  വിദ്യാഭ്യസ വകുപ്പില്‍ നിന്ന് ആഫീസര്‍മാര്‍ വരിക.

ഡിവിഷന്‍ നിലനിര്‍ത്താന്‍ പെടാപാടു പെടണം. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ ഡിവിഷന്‍ ഫാള്‍ ആവും. ഞാന്‍ പുറത്താവും. ഈ വേവലാതിയുമായി കഴിയുന്ന വര്‍ഷകാലത്താണ് എ.ഇ.ഒ.വിന്റെ കുട്ടികളുടെ എണ്ണം നോക്കാനുളള വരവ്. പലിയേരി ഭാഗത്തു നിന്ന് 20 ഓളം കുട്ടികള്‍ വരാനുണ്ട്. വെളളം നെഞ്ചോളമെത്തിയ സമയം. കുട്ടികളെ കൂട്ടി കൊണ്ടു വന്നേ പറ്റൂ. സ്‌ക്കൂളുലെ സഹ അധ്യാപകര്‍ക്കൊന്നും അതിന് സാധിക്കില്ല. ഞാന്‍ രണ്ടും കല്പിച്ച് ഇറങ്ങി. കുട്ടികളെ വീടുകളില്‍ ചെന്നിറക്കി. വയലിലെ വെളളത്തിലൂടെ നടത്തിയും എടുത്തും ഇക്കരെക്കടത്തി. ഞാന്‍ ആകെ നനഞ്ഞു വിറച്ചു നില്‍ക്കുന്നു. സ്‌ക്കൂളിന്റെ കവാടത്തില്‍ അന്നത്തെ എ.ഇ.ഒ .ശ്രീ.ബാലകൃഷ്ണന്‍ നായര്‍ നില്‍ക്കുന്നു. എന്റെ അവസ്ഥ കണ്ട് അന്നദ്ദേഹം പ്രതിവചിച്ചത് ഇന്നും ഓര്‍മ്മയുണ്ട്. 'ഇത്ര ബ്രുദ്ധിമുട്ടേണ്ടായിരുന്നു. കാര്യം എന്നോട് പറഞ്ഞാല്‍ മതിയായിരുന്നില്ലേ' ? ആ വാക്കു കേട്ടപ്പോള്‍ സന്തോഷമായി. കുട്ടികളുടെ കണക്കെടുത്തു. കൃത്യമായിട്ടുണ്ട്. ഈ വര്‍ഷം ഡിവിഷന്‍ പോവില്ല. ഞാന്‍ അകത്തു തന്നെ ഉണ്ടാവും. എന്തൊരു ടെന്‍ഷനായിരുന്നു ആ സ്‌ക്കൂളിലുണ്ടായിരുന്ന അഞ്ചു വര്‍ഷവും.

ചെറുപ്പത്തില്‍ കാണിക്കുന്ന ചില 'അന്തസ്സു'കളൊക്കെ ഞാനും കാണിച്ചിട്ടുണ്ട്. താഴ്ന്ന് കൊടുക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ഒരു ദിവസം എ.ഇ.ഒ.സര്‍പ്രൈസ് വിസിറ്റിന് വന്നു. ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി. ഞാന്‍ ഹെഡ്മാസ്റ്ററുമായി എന്തോ സംസാരിച്ചു കൊണ്ടിരിക്കേയാണ് അദ്ദേഹം കയറി വന്നത്. 'മാഷേ ആ ക്ലാസ്സില്‍ നിന്ന് ഒരു കസേര ഇങ്ങോട്ടെടുത്തേ' ഹെഡ്മാസ്റ്റര്‍ പറഞ്ഞു. ഞാന്‍ ആ നിര്‍ദേശം കേട്ടതായി നടിക്കാതെ പുറത്തേക്കിറങ്ങി. 'ഉം....കസേര  എടുത്തുകൊടുക്കലാണ് എന്റെ പണി.' എന്ന അഹങ്കാരമായിരുന്നു മനസ്സില്‍. പാവം ഹെഡ്മാസ്റ്റര്‍ തന്നെ പുറത്തിറങ്ങി കസേര എടുത്തു കൊണ്ടുപോകുന്ന കാഴ്ച കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വിഷമം തോന്നി. ആ പ്രീയപ്പെട്ട ഹെഡാമാസ്‌ററര്‍ കാണിച്ച എളിമ എന്റെ ജീവിതത്തില്‍ ഒരു പാഠമായിത്തീര്‍ന്നു. അദ്ദേഹം അതിനെക്കുറിച്ചൊന്നും പരാമര്‍ശിച്ചില്ല, എങ്കിലും ഞാന്‍ എന്റെ മനസ്സമാധാനത്തിനുവേണ്ടി ഹെഡ്മാസ്റ്ററോട് ക്ഷമ പറഞ്ഞു. എന്റെ പുറത്ത് തട്ടി സ്‌നേഹം പ്രകടിപ്പിച്ചത് ഇന്നലെ കഴിഞ്ഞപോലെ ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.

പല വിദ്യാലയങ്ങളിലും ലൈംഗീക ചൂഷണങ്ങള്‍ നടന്ന അനുഭവങ്ങള്‍ നിരവധി കേട്ടിട്ടുണ്ട്. ഈ വിദ്യാലയത്തിലും ഒരധ്യാപകന്‍ ജീവനക്കാരിയെയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ഉണ്ടായി. ശമ്പള ബില്‍ തയ്യാറാക്കാന്‍ അവധി ദിവസമായ ശനിയാഴ്ച സ്‌ക്കൂളിലേക്കു വരണമെന്ന അധ്യാപകന്റെ നിര്‍ദ്ദേശം ആ ജീവനക്കാരി അംഗീകരിച്ചു. തുറന്ന ഹാളിലിരുന്ന് അവര്‍ ബില്ല് എഴുതി തുടങ്ങി. ഹാളിനടുത്തു തന്നെ ചെറിയൊരു മുറി ഉണ്ടായിരുന്നു. 'നമ്മുക്ക് ഇവിടെ ഇരുന്ന് എഴുതാം  മുറിയിലേക്ക് വന്നോളൂ' മാഷ് ക്ഷണിച്ചു. പ്രായമുളള വ്യക്തിയല്ലേ അനുസരിക്കാമെന്നു അവരും കരുതി. മുറിക്കകത്ത് എത്തിയപ്പോള്‍ മാഷിന്റെ ഭാവം മാറുന്നത് അവര്‍ ശ്രദ്ധിച്ചു.



ഉടനെ അവര്‍ പുറത്തേക്കു വന്നു. തിങ്കളാഴ്ച ബാക്കി എഴുതാമെന്നു പറഞ്ഞ്  സ്ഥലം വിട്ടു. ഇക്കാര്യം സ്വകാര്യമായി അവര്‍ എന്നോട് സൂചിപ്പിച്ചു. ഞാന്‍ നിര്‍ദേശിച്ചത് ഇങ്ങിനെ . ഇക്കാര്യം ഭര്‍ത്താവിനോട് പറയരുത്. കാര്യം വഴി വിട്ടു പോകും. ഇനി ഇത്തരം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കരുത്. അകലം പാലിച്ചേ അദ്ദേഹത്തിനോട് ഇടപഴകാവൂ. ഇന്നും ആ രഹസ്യം എനിക്കും അവര്‍ക്കും മാത്രമേ അറിയാവൂ.

എന്റെ ഒന്നാം ക്ലാസ്സിലെ കുട്ടികളില്‍ പലരേയും  ഇന്നും കാണാറുണ്ട്.  ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ.ജയറാം ശങ്കര്‍, സിങ്കപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.സുരേഷ് കുമാര്‍, അധ്യാപികമാരായ വി.വി.അനിത, ഉഷ, നിത്യാന്ദപോളിയിലെ മെക്കാനിക്കല്‍ വിഭാഗം തലവന്‍ പി.വി.ചന്ദ്രന്‍, അനൗണ്‍സര്‍ രാജന്‍ കരിവെളളൂര്‍, ഓട്ടോ ഡ്രൈവര്‍ മോഹനന്‍, കോഴിക്കച്ചവടക്കാരന്‍ പ്രഭാകരന്‍, ഫര്‍ണീച്ചര്‍ വ്യാപാരി സതീശന്‍, മത്സ്യ കച്ചവടക്കാരന്‍ ചന്ദ്രന്‍, ബേങ്ക് സെക്രട്ടറി ശശി മോഹന്‍, മഹാരാഷ്ട്രയില്‍ നിന്നു വന്ന ഉഷ ടീച്ചര്‍ ഇങ്ങിനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിത്വം ഉയര്‍ത്തി ക്കാട്ടി ജീവിച്ചു വരുന്ന ശിഷ്യ ഗണങ്ങള്‍  നിരവധിയുണ്ട് അവരെക്കുറിച്ച് ഞാനും എന്നെക്കുറിച്ച് അവരും എന്നും ഓര്‍ക്കാറുണ്ട്.

ഉഷ എന്ന കുട്ടി ബോംബെയിലാണ് ജനിച്ചതും വളര്‍ന്നതും. അമ്മ കരിവെളളൂര്‍ കാരിയാണ്. അമ്മയുടെ കൂടെ അവളും വന്നു. അന്ന് ഏഴ് വയസ്സായി കാണും. ഹിന്ദി മാത്രമേ അറിയൂ. ആ കുട്ടിയെ മലയാളം പഠിപ്പിക്കാനുളള ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു. അവള്‍ വളരെ വേഗം മലയാളം എഴുതാനും വായിക്കാനും പഠിച്ചു. പ്രായത്തിനനുസരിച്ച് അവളെ മൂന്നാം ക്ലാസ്സില്‍ ചേര്‍ത്തു. മലയാളം മാത്രം പഠിച്ചു വന്ന കുട്ടികളെക്കാള്‍ ഭംഗിയായി ഉഷ പഠിച്ച് ഒന്നാം സ്ഥാനക്കാരിയായി. അവളിപ്പോള്‍ ഹൈസ്‌ക്കൂള്‍ അധ്യാപികയായി ജോലി ചെയ്തു വരുന്നുണ്ട്.

1975 നവംബര്‍ 30 ന് ഞാന്‍ സ്‌ക്കൂളില്‍ നിന്ന് വിടവാങ്ങി. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സിലെ ക്ലാസ്സ് മാഷായിരുന്നു. ഞാന്‍ സ്‌ക്കൂള്‍ വിട്ട് പോകുന്നു എന്നറിഞ്ഞപ്പോള്‍ കുട്ടികളുടെ കൂട്ട കരച്ചിലായിരുന്നു. ഞാനും അവരുടെ മുമ്പില്‍ വിതുമ്പി കരഞ്ഞുപോയി. അന്ന് കരഞ്ഞ് യാത്ര അയച്ച കുട്ടികളുടെ മുഖമൊക്കെ ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ തെളിയുന്നു. അവര്‍ അന്നെനിക്കു തന്ന സമ്മാനം നീലാകാശ നിറമുളള ഒരു ടിഫിന്‍ ബോക്‌സായിരുന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ആ ടിഫിന്‍ ബോക്‌സ് ഇന്നും എന്റെ ഷെല്‍ഫില്‍ ഉണ്ട്. ആ പൊന്നു മക്കളുടെ മനസ്സു നിറഞ്ഞു തന്ന സമ്മാനം. കൂട്ടത്തില്‍ ഒന്നു കൂടി .....ഞാന്‍ ആ കുട്ടികള്‍ക്കെല്ലാം പൊന്നു മാഷായിരുന്നു. ഇന്നും ആ സ്‌നേഹ വാക്കുകള്‍ പറയുകയും മനതാരില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ശിഷ്യര്‍ എന്റെ എല്ലാമാണ്...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

Keywords: Article, Kookanam-Rahman, school, Student, Sky blue color tiffin box