Follow KVARTHA on Google news Follow Us!
ad

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

ഒരുപാട് ഓര്‍മ്മകള്‍ എന്നെ മഥിച്ചു കൊണ്ടിരിക്കുന്നു. മനസ്സില്‍ വെക്കാതെ എല്ലാം എഴുതണമെന്ന് ആരോ എന്നെ നിര്‍ബന്ധിക്കുന്നു. Article, Kookanam-Rahman, Campus, College, Love, Strike, Training, Teacher, Bus, Love and strike during period of Teachers training
എന്റെ സന്തോഷ സന്താപങ്ങള്‍-ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 11)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 14.05.2020) ഒരുപാട് ഓര്‍മ്മകള്‍ എന്നെ മഥിച്ചു കൊണ്ടിരിക്കുന്നു. മനസ്സില്‍ വെക്കാതെ എല്ലാം എഴുതണമെന്ന് ആരോ എന്നെ നിര്‍ബന്ധിക്കുന്നു. അതിനാല്‍ എഴുതാതിരിക്കാന്‍ വയ്യ. ഓര്‍മ്മകള്‍ മനസ്സില്‍ സന്തോഷമുളവാക്കുന്നുണ്ട് ചിലത് വേദന കോരിച്ചൊരിയുന്നുമുണ്ട്. പഠനകാലത്തുളള അനുഭവങ്ങള്‍ മനസ്സില്‍ പാറപോലെ ഉറച്ചു നില്‍പ്പുണ്ട്. അതില്‍ അധ്യാപക പരിശീലനകാലത്തെഅനുഭവങ്ങള്‍ വായനക്കാരുമായി  ഈ കുറിപ്പില്‍ പങ്കുവെയ്ക്കുന്നു.

എന്റെ ക്ലാസ്സ്‌മേറ്റും നാട്ടുകാരനുമായ സുന്ദരന്‍ പറഞ്ഞു നമുക്ക് ടി.ടി.സി.കോഴ്‌സിന് അപേക്ഷിച്ചാലോ എന്ന്. ഞാനും തയ്യാറാണെന്നു പറഞ്ഞപ്പോള്‍ അവന്‍ അപേക്ഷാഫോറം വാങ്ങിക്കൊണ്ടുവന്നു. ഞങ്ങള്‍ ഒപ്പമിരുന്നു പൂരിപ്പിച്ചു. സുന്ദരന്‍ ഞങ്ങളുടെ രണ്ടുപേരുടെയും അപേക്ഷ പോസ്റ്റോഫിസില്‍ കൊണ്ട് പോയി അയച്ചു. ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടി. കണ്ണൂരിലാണ് ഇന്റര്‍വ്യൂ. പി.എസ്.സി. മുഖേന ഇന്റര്‍വ്യൂ നടത്തിയേ ട്രൈനിംഗിന് സെലക്ഷന്‍ കിട്ടൂ. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പി.പി.ഉമ്മര്‍കോയ എന്ന പി.എസ്.സി മെമ്പറുണ്ടായിരുന്നു. വീണപൂവില്‍ നിന്ന് നാലു വരി ചൊല്ലാന്‍ എന്നോടാവശ്യപ്പെട്ടു. ഭാഗ്യത്തിന് അത് എനിക്കറിയാമായിരുന്നു.
'കണ്ണേമടങ്ങുക, കരിഞ്ഞുമലിഞ്ഞുമണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍ എണ്ണീടുകാര്‍ക്കുമിതു താന്‍ ഗതി സാധ്യമെന്തു കണ്ണീരിനാലവനിവാഴുവുകിനാവു കഷ്ടം'.   

മനോഹരമായി ചൊല്ലി. കൂടുതലൊന്നും ചോദിച്ചില്ല. വിവരം അറിയിക്കാം പോയ്‌ക്കോളൂന്ന് പറഞ്ഞു. വീട്ടിലെത്തി പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ അയല്‍ക്കാരനായ പ്രഭാകരന്‍ മാസ്‌ററര്‍ ഒരു കവര്‍ കൊണ്ടുതന്നു. പി.എസ്.സി.യില്‍ നിന്നാണ്. ടി.ടി.സിക്കുളള സെലക്ഷന്‍ മെമ്മോയാണ്. നീലേശ്വരം ശ്രീ .നാരായണ ട്രൈനിംഗ് സ്‌ക്കൂളിലാണ് ജോയിന്‍ ചെയ്യേണ്ടത്. പ്രിഡിഗ്രി കഴിഞ്ഞിരിക്കുകയാണ്.

എന്തുചെയ്യേണ്ടു എന്നറിയാതെ പ്രയാസപ്പെട്ടു നില്‍ക്കുമ്പോഴാണ് ഈ സെലക്ഷന്‍ മെമ്മോ കിട്ടുന്നത്. അത് വായിച്ച ഉടനെ ഉമ്മയുടെ അടുത്തേക്കോടി ഉമ്മാ എനിക്ക് ഇരുപതിനായിരം രൂപ അടിച്ചിട്ടുണ്ട്. ഉമ്മാക്ക് ഒന്നും മനസ്സിലായില്ല. പ്രസ്തുത സ്‌ക്കൂളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ ടി.ടി.സി.ക്ക് അഡ്മിഷന്‍ ലഭിക്കാന്‍ ഇരുപതിനായിരം  രൂപയാണ് അന്നത്തെ റേറ്റ്. അതാണ് ഞാന്‍ സന്തോഷത്തോടെ വിളിച്ചു പറഞ്ഞത്.

എനിക്ക് ഫോറം കൊണ്ടുതന്ന് അപേക്ഷ തപാല്‍ ചെയ്ത സുന്ദരന് സെലക്ഷന്‍ കിട്ടിയില്ല. അവന്‍ ഒട്ടും വൈകാതെ വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡില്‍ ജോലിക്ക് കയറി. അവനിന്ന് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ് വിശ്രമ ജീവിതം നയിക്കുന്നു.

എസ്.എന്‍.ടി.ടി.ഐ.യില്‍ എത്തി. ജോയിന്‍ ചെയ്തു. ക്ലാസ്സിലെത്തിയപ്പോള്‍ കണ്ണില്‍പെട്ടത് മൂന്നു മുഖങ്ങളാണ്. പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച അമീറലി (അംഗടിമുഗര്‍),രാമരം മുഹമ്മദ് (നീലേശ്വരം) ഹൈസ്‌ക്കൂളില്‍ ഒപ്പം പഠിക്കുകയും ഞാന്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുയും ചെയ്ത എന്നോടിഷ്ടമില്ലായെന്നു തോന്നിയതിനാല്‍ ചൊടിക്കുകയും ചെയ്ത കമലാക്ഷിയുമാണ്. സീനിയര്‍ ക്ലാസ്സില്‍ ഇന്നത്തെ സി.പി.എം .കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വിബാലകൃഷ്ണന്‍,വെളളൂരിലെ ടി.പി. രവീന്ദ്രന്‍ എന്നിവരൊക്കെയുണ്ട്.

ഫസ്റ്റ് ഇയര്‍ ക്ലാസ്സ് ആരംഭിച്ചു. ആകെ 40 സീറ്റാണുളളത്. സ്‌ക്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ സുഹൃത്തുക്കള്‍ പ്രേരിപ്പിച്ചു.മല്‍സരിച്ചു ജയിച്ചു. തളിപറമ്പില്‍ നിന്നു വരുന്ന വി.വി.ജോര്‍ജ്ജ് ആയിരുന്നു എതിര്‍ സ്ഥാനര്‍ത്ഥി.

സമരനായകന്‍

അക്കാലത്ത് എല്ലാവരും ട്യൂഷന്‍ ഫീസടക്കണമായിരുന്നു. ഒ.ബി.സി.വിഭാഗത്തിനും ഫീസുണ്ട്. അത് നിര്‍ത്തലക്കാന്‍ ഞങ്ങള്‍ ക്ലാസ്സ് ബഹിഷ്‌ക്കരിച്ചു സമരം ചെയ്യാന്‍ തീരുമാനിച്ചു. സമര നേതാവ് ഞാനാണ്. അന്ന് ബസ്സിറങ്ങി സ്‌ക്കൂളിന്റെ ഗേറ്റിലെത്തുമ്പോള്‍ കണ്ടു, ക്ലാസ്സിനു പുറത്തും,ഗേറ്റിലും ക്ലാസ്സ് ബഹിഷ്‌ക്കരിച്ച നോട്ടീസ് പതിച്ചിട്ടുണ്ട്. അതു കാണുമ്പോള്‍ സമരാവേശം ഒന്നുകൂടി ഇരട്ടിച്ചു. ക്ലാസ്സിലെത്തി എല്ലാവരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു, മുദ്രാവാക്യം വിളി ശക്തമായി. കാലമിത്രയായിട്ടും പ്രസ്തുത സ്ഥാപനത്തില്‍ ഇതേ വരെ സമരമുണ്ടായിട്ടില്ല. ഇത് ആദ്യത്തെ സമരം. ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി. ക്ലാസ്സ് വിടണമെന്നാവശ്യപ്പെട്ടു. മുദ്രാവാക്യം അത്യുച്ചത്തിലായി.

സീനിയേര്‍സിന്റെ ക്ലാസ്സ് നടക്കുന്നുണ്ട്.സിംഹ സമാനമായി വിദ്യാര്‍ത്ഥികളെ വിരട്ടുന്ന ജോസഫ് മാഷാണ് സെക്കന്റ് ഇയര്‍ ക്ലാസ്സിലുളളത്.അങ്ങേരുടെ നോട്ടം കണ്ടാല്‍ വിറക്കും. ഞങ്ങള്‍ ഒന്നാം വര്‍ഷക്കാര്‍ മുദ്രാവാക്യം വിളികളോടെ വരാന്തയില്‍ ,ക്ലാസ്സിനുമുന്നില്‍ കൂട്ടം കൂടി നിന്നു. ജോസഫ് മാസ്റ്റര്‍ക്ക് അനക്കമില്ല. ഞാന്‍ ഒന്നുമാലോചിച്ചില്ല. അദ്ദേഹത്തിന്റെ ക്ലാസ്സിലേക്ക് ചാടിക്കയറി. എന്നോടൊപ്പം മറ്റുളളവരും ഇരച്ചു കയറി. 'ഞാന്‍ ക്ലാസ്സു വിടില്ല'. ക്രൂരമായി അദ്ദേഹം പറഞ്ഞു. ഞാന്‍ 'എന്റെ വീട്ടിലേക്ക് കുട്ടികളെകൊണ്ടുപോയി ക്ലാസ്സെടുക്കും'. എന്നാല്‍ കൊണ്ടുപോകൂ ....ഞങ്ങളും കാണട്ടെ ഞങ്ങളും വിട്ടില്ല. നിവൃത്തിയില്ലാതെ ക്ലാസ്സുവിട്ടു.

ജോസഫ് മാഷ് അസുഖമായി കിടന്നു എന്നറിഞ്ഞ് ഞങ്ങള്‍ നാലഞ്ചുപേര്‍ പടന്നക്കാട്ടുളള വീട്ടില്‍ചെന്ന് കണ്ടു, അന്ന് അലറിയ-ഞങ്ങളെ ഞെട്ടിച്ച കട്ടിമീശയുളള ജോസഫ്മാഷ്  അനങ്ങാതെ,സംസാരിക്കാനാവാതെ മിഴി തുറന്ന് ഞങ്ങളെ നോക്കി. തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍നിന്ന് ധാരയായി കണ്ണിര്‍ ഒലിച്ചിറങ്ങി......ഇതല്ലേ മനുഷ്യന്റെ അവസ്ഥ.

തന്റെ സ്‌ക്കൂളില്‍ ഇതേവരെ നടക്കാത്ത സമരം നടക്കുന്നു എന്നറിഞ്ഞ് സ്‌ക്കൂള്‍ മാനേജരും, പ്രമുഖ രാഷ്ട്രീയ നേതാവുമായ കെ.വി.കുഞ്ഞമ്പു സ്‌ക്കൂളിലെത്തി. എന്നെ വിളിപ്പിച്ചു, അന്ന് പതിനേഴുകാരനാണ് ഞാന്‍.അദ്ദേഹം സ്‌നേഹത്തോടെയാണ് സംസാരിച്ചത്.  ഇതൊരു സൂചനാ പണിമുടക്കാണ്. സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരമുണ്ടാവും എന്ന് ഞാന്‍ സൂചിപ്പിച്ചു...ആ സമരത്തിന്റെ ഓര്‍മ്മ....അന്ന് കിട്ടിയ ആത്മധൈര്യം... എന്നും മനസ്സില്‍ പുളകം സൃഷ്ടിക്കും....

പ്രണയം തുടരുന്നു

ഇവിടെയും പ്രണയം തുടങ്ങി. ഞാന്‍ അങ്ങോട്ടു ചെന്നതല്ല. ഇങ്ങോട്ടാണ് എന്നും നോക്കിയുളള ചിരി.നോട്ടെഴുതാന്‍ ബുക്കു വാങ്ങല്‍, സംശയം ചോദിക്കാനുളള വരവ്. നോട്ട് തിരിച്ചു തരുമ്പോള്‍ അതിനുളളില്‍ അവളുടെ ഫോട്ടോ വെക്കല്‍. ഇത്തരം കലാപരിപാടികളിലൂടെ ചിന്നുവിനെ ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങി. പ്രണയ ലേഖനങ്ങള്‍ പരസ്പരം കൈമാറി... ഒരു കത്ത് ഹെഡ്മാസ്റ്റര്‍ പിടിച്ചു. താക്കീത് തന്നു.

കോഴ്‌സ് കഴിഞ്ഞു പിരിഞ്ഞു. ചിന്നു വീട്ടില്‍ നിന്നും കത്തയച്ചു.  റഹ് മാന്‍ തീര്‍ച്ചയായും വീട്ടില്‍ വരണം, ഞാന്‍ കാത്തിരിക്കും. ഇത് വായിച്ച് ഞാന്‍ കോള്‍മയിര്‍കൊണ്ടു. ദീര്‍ഘമേറിയ കത്തായിരുന്നു അത്. അവസാനത്തെ വാചകം എന്നെ ഞെട്ടിച്ചു. റഹ്മാന് ജീവിത പങ്കാളിയായി വരുന്ന ആ ഭാഗ്യവതിയെ എനിക്കു കാണണം. ഞാനും,ഭര്‍ത്താവും ബസ്റ്റോപ്പില്‍ ഉണ്ടാവും. എന്റെ പടച്ചോനെ എന്തു വഞ്ചനയാണിത്. രണ്ടുവര്‍ഷക്കാലം കാത്തുവെച്ച പ്രണയ#ം ജീവിത സഖിയാക്കാന്‍ പറ്റുമെന്നു കരുതിയ പെണ്‍കുട്ടി, അവള്‍ വിവാഹിതയാണെന്ന് എന്തിനു മറച്ചുവെച്ചു എന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.അവള്‍ അവസാനം അയച്ച കത്തും,ഫോട്ടോയും ഇന്നും ഞാന്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഓര്‍ക്കാന്‍ വേണ്ടിമാത്രം.....



ആള്‍ കേരള ടീച്ചര്‍ ട്രൈനിംഗ് അസോസിയേഷന്‍

മായിപ്പാടി, നീലേശ്വരം, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്‌ക്കൂള്‍ ലീഡര്‍മാരെ വിളിച്ചു ചേര്‍ത്ത് 1968 ല്‍നീലേശ്വരം ആസ്ഥാനമായി ആള്‍ കേരളാ ടീച്ചേര്‍സ് ട്രൈനീസ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. സംസ്ഥാനം മുഴുക്കെ ഈ പ്രസ്ഥാനം വളര്‍ത്തിയെടുക്കണമെന്നു മോഹിച്ചു. രണ്ടു കൊല്ലത്തെ പരിശീലനം കഴിഞ്ഞാല്‍ ഇപ്പോഴുളളവര്‍ ഈ മേഖലയില്‍നിന്ന് പിരിഞ്ഞു പോയാലും തുടര്‍ന്ന് വരുന്ന ബാച്ച് സംഘത്തെ നയിക്കുമെന്നാണ് ഞങ്ങള്‍  നേതാക്കള്‍ കണക്കുക്കൂട്ടിയത്. ഞാനും, എം.വി.ബാലകൃഷ്ണനും മറ്റും കണ്ണൂര്‍ ടി.ടി.ഐ. ല്‍ചെന്ന് സംഘടനയുടെ പ്രവര്‍ത്തനങ്ങളും, അതിന്റെ ആവശ്യകതയേയും പറ്റി സംസാരിച്ചത് ഓര്‍മ്മയുണ്ട്.നിര്‍ഭാഗ്യവശാല്‍ പ്രസ്തുത സംഘടനയുടെ ജീവിത ദൈര്‍ഘ്യം രണ്ട് വര്‍ഷം മാത്രമേ ഉണ്ടായിരുന്നുളളൂ.

എന്‍.കെ.ബി.ടി.ബസ്സും പൊക്കേട്ടനും

കൂക്കാനത്തു നിന്ന് അതിരാവിടെ നടന്നു കരിവെളളൂരിലെത്തും, അവിടെ നിന്ന് പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന എന്‍.കെ.ബി.ടി. ബസ്സിന് പടന്നക്കാട്ടെത്തും. ബസ് ക്ലീനര്‍ പൊക്കേട്ടനായിരുന്നു. ഹാഫ് ട്രൗസറും ബനിയനുമാണ് പൊക്കേട്ടന്റെ വേഷം. അദ്ദേഹം ബസ്സിലെ സ്ഥിരം ജീവനക്കാരനാണ്. ടീച്ചേര്‍സ് ട്രൈനിംഗിന് ബസ്സില്‍ വരുന്ന മുഴുവന്‍പേരേയും പൊക്കേട്ടന് അറിയും. സ്റ്റോപ്പില്ലാത്ത സ്ഥലത്തു വെച്ചും പൊക്കേട്ടന്‍ ഞങ്ങളെ ബസ്സ് നിര്‍ത്തി എടുക്കും. വല്ലാത്തൊരു അടുപ്പമായിരുന്നു എനിക്ക് അദ്ദേഹത്തിനോട്. അദ്ദേഹമൊക്കെ കാലയവനികയ്ക്കുളളില്‍ മറഞ്ഞുപോയിട്ട് നാളേറെയായിട്ടുണ്ടാവും. ബസ്സിലെ ഒന്നു രണ്ട് കണ്ണൂര്‍ക്കാരായ കണ്ടക്ടര്‍മാരുണ്ട്. അവര്‍ എനിക്ക് ടിക്കറ്റ് മുറിക്കില്ല. കണ്ണടച്ച് ഒരു ചിരി ചിരിക്കും. സ്‌ക്കൂല്‍ ലീഡര്‍ എന്ന പരിവേഷത്തതിനോ, സാമ്പത്തീക ബുദ്ധീമുട്ടനുഭവിക്കുന്ന വ്യക്തിയെന്ന പരിഗണനവെച്ചായിരിക്കാം അങ്ങിനെ ചെയ്തത്. അവര്‍ ചെറുപ്പക്കാരായിരന്നു. ഇന്നും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവാം..... അവരെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ അവരുടെ രൂപവും അവര്‍ ചെയ്ത സ്‌നേഹ-സഹായങ്ങളും മനസ്സില്‍ നിന്ന് മായുന്നില്ല.....

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

Keywords: Article, Kookanam-Rahman, Campus, College, Love, Strike, Training, Teacher, Bus, Love and strike during period of Teachers training