Follow KVARTHA on Google news Follow Us!
ad

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

ഒപ്പം നില്‍ക്കുന്നവര്‍ ആത്മസുഹൃത്തുക്കളാണെന്ന് കരുതിയത് തെറ്റിപ്പോയി, അവര്‍ തികഞ്ഞ അസൂയാലുക്കളും, അവസരം കിട്ടിയാല്‍ കാലുവാരുന്നവരുമാണെന്ന് Article, Kookanam-Rahman, Friends, When cheating my friend
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-13)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 21.05.2020) ഒപ്പം നില്‍ക്കുന്നവര്‍ ആത്മസുഹൃത്തുക്കളാണെന്ന് കരുതിയത് തെറ്റിപ്പോയി, അവര്‍ തികഞ്ഞ അസൂയാലുക്കളും, അവസരം കിട്ടിയാല്‍ കാലുവാരുന്നവരുമാണെന്ന് അനുഭവിച്ചറിഞ്ഞു. അത്തരം വേദനകള്‍ പങ്കിടണമെന്നത് എന്റെ ആഗ്രഹമാണ്. ചില വ്യക്തികള്‍ ഇങ്ങിനെയൊക്കെ ആയിരുന്നു എന്ന് വരും തലമുറയെ ഓര്‍മ്മപ്പെടുത്താന്‍ ഈ കുറിപ്പ് സഹായകമാവുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഇതില്‍ എടുത്തു പറയേണ്ട ഒരു വസ്തുത കൂടിയുണ്ട്. ഞാന്‍ അനുഭവിച്ചറിഞ്ഞ സന്തോഷം, കൂടെ നില്‍ക്കുന്നവരാണെന്ന് കരുതിയവര്‍ക്ക് അമര്‍ഷമായിതീരുമ്പോള്‍, അവര്‍ വിഷം ചീറ്റാന്‍ തുടങ്ങും. ഇവിടെ വ്യക്തികള്‍ ആരാണെന്ന് തെളിച്ചു പറയാതെ അവരുടെ ദുഷ് ചെയ്തികളെയാണ് പരാമര്‍ശവിധേയമാക്കുന്നത്. സംഭവങ്ങളും ഏറെക്കുറേ സ്ഥാപനങ്ങളും ഇതിലൂടെ വ്യക്തമാക്കുമെങ്കിലും, സമൂഹത്തിലെ മാന്യന്‍മാരാണ് ഞങ്ങളെന്ന് സ്വയം നടിക്കുന്നവരുടെ പേരു വിവരങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍, അവര്‍ക്കുണ്ടാകാന്‍ സാധ്യതയുളള ഈര്‍ഷ്യ പലതരത്തിലുമായേക്കാം എന്ന ഭയമുളളതിനാലാണ് വ്യക്തികളെ വെളിവാക്കാത്തത്.


2019 ജൂണ്‍മാസത്തില്‍ എന്റെ അഞ്ചാമത് പുസ്തകമായ 'നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം'   പ്രകാശനച്ചടങ്ങ് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടക്കുകയാണ്. പ്രസ്തുത പരിപാടി സംഘടിപ്പിച്ചത് ജില്ലയിലെ സെക്‌സ് വര്‍ക്കേഴ്‌സിന്റെ സംഘടനയായ 'സഭ'  ആയിരുന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ നൂറോളം പ്രശസ്ത വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിട്ടുണ്ട്. എന്റെ സുഹൃത്തും എം.പി.യുമായിരുന്ന പി.കരുണാകരനാണ് പുസ്തക പ്രകാശനം നടത്തിയത്. എന്നെ പ്രൈമറി ക്ലാസ്സില്‍  പഠിപ്പിച്ച പ്രിയ ഗുരുനാഥന്‍ കൂക്കാനത്തെ കെ.കുമാരന്‍ മാസ്റ്ററാണ് പുസ്തകം ഏറ്റു വാങ്ങിയത്. വേദിയില്‍ ഡി.വൈ.എസ്.പി. സുധാകരന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി ഡോ. എം.ബാലന്‍ എന്നിവരുണ്ടായിരുന്നു.

എന്നെ പ്രോല്‍സാഹിപ്പിക്കുകയും അഭിന്ദിക്കുകയും ചെയ്യേണ്ടിയിരുന്ന ഒരു സുഹൃത്ത് സദസ്സിലെ മുന്‍ നിരയിലുണ്ടായിരുന്നു. അദ്ദേഹം ഹാളിലെത്തിയപ്പോള്‍ ഞാന്‍ കൈവീശി അഭിവാദ്യം ചെയ്തു. എന്നെ സ്‌നേഹിക്കുന്ന, പ്രവര്‍ത്തനത്തെ അംഗീകരിക്കുന്ന സദസ്സിലെ ആള്‍ക്കാരില്‍  ചിലര്‍ സ്റ്റേജില്‍ കയറി അഭിന്ദനവാക്കുകള്‍ ചൊരിയുന്നുണ്ട്, ചില സഹോദരിമാര്‍ സമ്മാനങ്ങളുമായി വന്ന് എന്നെ ഏല്‍പിക്കുന്നുമുണ്ട് ചിലര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നുണ്ട്. ഇതൊക്കെ നടക്കുമ്പോഴാണ് ആ സുഹൃത്ത് ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത്.  'ഇതെന്തു പരിപാടിയാണ് നമുക്കു പോകാം' എന്ന് പറഞ്ഞ് മറ്റു ചില സുഹൃത്തുക്കളേയും അദ്ദേഹം കൂട്ടി പുറത്തേക്കു പോയി. വാസ്തവത്തില്‍ ഇതൊക്കെ കണ്ട് ആഹ്ലാദം കൊളേളണ്ട വ്യക്തിയാണദ്ദേഹം എന്നാണ് ഞാന്‍ കരുതിയത്. അദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിക്കാത്ത പരിഭവമാണ് ആ കാണിച്ചതെന്ന് പിന്നീട് അറിഞ്ഞു.

ഞങ്ങള്‍ ഒന്നിച്ച് ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.ആ സംഘടനായോഗത്തിലും അദ്ദേഹത്തിന്റെ പ്രതികരണമിങ്ങിനെയായിരുന്നു.സ്തുതി പാടാന്‍ എന്നെ കിട്ടില്ലായെന്നാണ്. വളരെ ചെറുപ്പംമുതല്‍ പ്രസ്തുത വ്യക്തി എന്നോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പല സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോഴും അനുമോദനങ്ങള്‍ സംഘടിപ്പിച്ച് ഞാന്‍ നന്മ ചൊരിഞ്ഞവാക്കുകള്‍ പറഞ്ഞിട്ടുണ്ട്. നോക്കണേ....ആ വ്യക്തിയാണ് എന്നെ അധിക്ഷേപിക്കാനും, ചടങ്ങ് അലങ്കോലമാക്കാനും ശ്രമിച്ചത്. ഇപ്പോഴും ഞാന്‍ സ്‌നേഹ ബന്ധം തുടരുന്നു. അകല്‍ച്ച മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്.

2019 ഡിസംബര്‍ ഒന്ന്. ലോക എയ്ഡ്‌സ് ദിനം. സംസ്ഥാന യുവജനോല്‍സവം കാഞ്ഞങ്ങാട് നടന്നുക്കൊണ്ടിരിക്കുന്ന ദിവസങ്ങളായിരുന്നു അത്. എയ്ഡ്‌സ് പ്രതരോധ പ്രവര്‍ത്തന രംഗത്ത് രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ ഡയരക്ടറായ സുരക്ഷാ പ്രൊജക്ടിന്റെ മാനേജര്‍ രതീഷ് അമ്പലത്തറയുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനാചരണം നടത്താന്‍ തയ്യാറായി. കലോല്‍സവത്തിന്റെ മുഖ്യവേദി ഇതിനായി ഇപയോഗപ്പെടുത്താന്‍ സംഘാടകര്‍ അനുവാദം തന്നു. സംസ്ഥാന വിദ്യഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ്. മുഖ്യാതിഥിയായി പങ്കെടുക്കാമെന്നേറ്റു. അടുത്ത വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിക്കാന്‍ ധാരണയായി. ഇതൊക്കെ രതീഷ് അമ്പലത്തറ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ പ്രൊജക്ടിന്റെ മാനേജര്‍ തലേന്ന് രാത്രി പ്ലാന്‍ ചെയ്തതാണ്.

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഞാന്‍. എങ്കിലും രതീഷ് നിര്‍ബന്ധിച്ചതിനാല്‍ ഞാന്‍ പരിപാടിയില്‍ പങ്കെയുത്തു. ജിവന്‍ ബാബു സര്‍ അടുത്തുപിടിച്ചിരുത്തി സുഖ വിവരങ്ങളൊക്കെ അന്വേഷിച്ചു. ആ ചടങ്ങില്‍ ഞാന്‍ പോലും അറിയാതെ വിദ്യഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബു സാര്‍ എന്നെ പൊന്നാട അണിയിച്ചു. ഞാന്‍ ചെയ്ത പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍  വി.വി.രമേശന്‍, ജില്ലാ ജഡ്ജ്  എന്നിവരും സന്നിഹിതരായിരുന്നു.

ഈ സംഭവം ഞങ്ങളുടെ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ ഞാന്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ട  ഒരു വ്യക്തിയുടെ പ്രതികരണം വന്നത് ഇങ്ങിനെയായിരുന്നു. 'മിസ് യൂസ് ദി നെയിം ഓഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ യുവര്‍ സെല്‍ഫിഷ് മോട്ടിവ്‌സ്'. ഈ ആദരിക്കലില്‍ ഇദ്ദേഹം എന്നെ മുക്തകണ്‍ഠം പ്രശംസിക്കുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇതൊരു ഈഗോ അല്ലാതെ മറ്റെന്താണ്. മറ്റൊരാളുടെ ഉയര്‍ച്ചയില്‍ വിളറി പിടിക്കുന്ന ആള്‍ക്കേ ഇങ്ങിനെ പ്രതികരിക്കാന്‍ തോന്നു....വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്ന വ്യക്തിയാണദ്ദേഹം. പക്ഷേ അസൂയ നിറഞ്ഞ മനസ്സിന് ഉടമയാണെന്നതിന് തെളിവ് വേറേ വേണ്ട.

ഇത്തരം ആള്‍ക്കാരെ വിശ്വസിച്ച് കൂടെ നടക്കാന്‍ പറ്റുമോ? നിരവധി തവണ ക്രൂരമായ സമീപനം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. സംഘടനയ്ക്ക് സര്‍ക്കാര്‍ പ്രൊജക്ട് കിട്ടിയപ്പോള്‍ ഞാനായിരുന്നു ഡയരക്ടര്‍ അതെക്കുറിച്ച് എപ്പോഴും എന്നെ വിമര്‍ശിക്കുമായിരുന്നു.അതു പോലെ വേറൊരു പ്രൊജക്ട് അനുവദിച്ചു കിട്ടിയപ്പോള്‍ ഞാന്‍ തന്നെ ഡയരക്ടറായിക്കോളൂ എന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയിട്ട് പോലും ആ സ്ഥാനം ഈ പറയുന്ന വ്യക്തിക്ക് കൊടുത്തു. ഇപ്പോള്‍ ഒരു വിമര്‍ശനവുമില്ല. നോക്കണേ സ്വന്തം കൈയില്‍ സംഭവം കിട്ടിയപ്പോള്‍ പ്രശ്‌നമേ ഇല്ലാതായി.... അവസരത്തിനൊത്ത് മാറുകയും മറ്റുളളവരുടെ ദുരുദ്ദേശങ്ങള്‍ക്ക് ചെവികൊടുക്കുകയും ചെയ്യുന്ന വ്യക്തിയാണദ്ദേഹം എന്നറിഞ്ഞിട്ടുകൂടി ഇന്നും ഞാന്‍ സ്‌നേഹത്തോടെയാണ് ഇടപെടുന്നത്. പക്ഷേ ഇപ്പോള്‍ വളരെ കരുതലോടെ മാത്രമേ ഇദ്ദേഹവുമായി ഇടപെടാറുളളൂ....

ഒരു വിശ്വസ്തനായ സുഹൃത്താണെന്ന് ഞാന്‍ കരുതിയ വ്യക്തി ചെയ്ത വഞ്ചന കൂടി പുറത്തറിയണം.ഇതിലെ കഥാപാത്രത്തെയും,സ്ഥാപനത്തെയും കുറിച്ച് വ്യക്തമായി കുറിക്കുന്നത് ഉചിതമായിരുക്കുമെന്ന് തോന്നുന്നു,സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തില്‍ സജീവമായി സഹകരിച്ചു വന്ന വ്യക്തിയായിരുന്നു അന്തരിച്ച കുഞ്ഞിക്കണ്ണന്‍ മാഷ്. ഞങ്ങള്‍ രണ്ടുപേരുമാണ് ജില്ലയില്‍ കാന്‍ഫെഡിന്റെ പേരില്‍ ഹോം നഴ്‌സ് സര്‍വ്വീസ് ആരംഭിച്ചത്. ഒന്നു രണ്ടു വര്‍ഷം വളരെ രമ്യതയോടെ മുന്നോട്ടുപോയി.ഹോം നഴ്‌സ് സേവനത്തിന്റെ വരവ്-ചെലവു കണക്കുകള്‍ രണ്ടുപേരും ഒപ്പമിരുന്നാണ് ചെയ്തിരുന്നത്. ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹംകണക്കുകള്‍ സ്വയം കൈകാര്യംചെയ്യാന്‍ തുടങ്ങി.അപ്പോള്‍ നിലവിലെ സാമ്പത്തീക കാര്യം എന്തായി എന്നു ഞാന്‍ ചോദിച്ചു. അതേ വരെ ഇല്ലാത്ത ഒരു സമീപനവും പ്രസ്താവനയുമാണ് അന്ന് അദ്ദേഹം എന്നോട് നടത്തിയത്.  അത് പറയേണ്ടവരോട് പറഞ്ഞോളാം.

പക്ഷേ ഇതെന്നെ വേദനിപ്പിച്ചു. പക്ഷേ പ്രവര്‍ത്തനം നടക്കട്ടെയെന്ന ചിന്തമൂലം അതിനെക്കുറിച്ചൊന്നും കൂടുതല്‍ പ്രതികരിക്കാന്‍ പോയില്ല. വീണ്ടും പ്രവര്‍ത്തനത്തില്‍ ഒപ്പം നിന്ന് സഹകരിച്ച് മുന്നോട്ടുപോയി. കാന്‍ഫെഡ് പ്രവര്‍ത്തനത്തില്‍ സഹകരിച്ച വ്യക്തിയായിരുന്നു അന്തരിച്ച  സി.പി.ഐ.നേതാവ് മടിക്കൈ കുഞ്ഞിക്കണ്ണന്‍  . അദ്ദേഹം മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സ്മരാണാര്‍ത്ഥം വര്‍ഷം തോറും മികച്ച സാക്ഷരതാ പ്രവര്‍ത്തകന് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

'മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക കാന്‍ഫെഡ് അവാര്‍ഡ്' എന്ന പേരില്‍ ഫണ്ട് പിരിവിനിറങ്ങി. മോശമല്ലാത്ത ഒരു തുക സംഭാവനയായി കിട്ടി. പ്രസ്തുത തുക അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടേയും കണ്‍വീനറായ എന്റെയും പേരില്‍ ജോയിന്റ് എക്കൗണ്ടായി ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. തുക ഫിക്‌സഡ് ഡിപ്പോസിററായിട്ടാണ് നിക്ഷേപിച്ചത്. ആയതിന്റെ സര്‍ട്ടിഫിക്കറ്റും, പാസ്ബുക്കും എന്റെ കൈയിലാണുണ്ടായിരുന്നത്.

കാന്‍ഫെഡ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞപ്പോള്‍ കുഞ്ഞിക്കണ്ണന്‍ മാഷ് വേറൊരു ഗ്രൂപ്പിലായിരുന്നു നിലകൊണ്ടത്. അവാര്‍ഡ് വിതരണം രണ്ടു മൂന്നു വര്‍ഷം ഞങ്ങള്‍ ഒപ്പം നിന്നപ്പോള്‍ നന്നായി നടത്തി. പിന്നീട് ആ പരിപാടി നിശ്ചലമായി. ബേങ്കില്‍ നിന്ന് തുക എടുക്കണമെങ്കില്‍ ഞാനും കൂടി ഒപ്പിടണമല്ലോ കൂറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രസതുത പാസ്സ് ബുക്കുമായി ഞാന്‍ ബേങ്കില്‍ ചെന്നു. ഇപ്പോള്‍ എത്ര തുക ആയിട്ടുണ്ട് എന്നറിയാനാണ് ചെന്നത്. ബേങ്കില്‍ നിന്നു കിട്ടിയ വിവരം എന്നെ ഞെട്ടിച്ചു. 'തുകയെല്ലാം പിന്‍വലിച്ചല്ലോ മാഷേ'  ഞാന്‍ അറിയാതെ എന്റെ ഒപ്പിട്ടാണ് പ്രസ്തുത തുക പിന്‍വലിച്ചത്. ഒപ്പം നിന്നവര്‍ തെറ്റി പിരിഞ്ഞാല്‍ ഇങ്ങിനെയും സംഭവിക്കുമെന്ന് അനുഭവത്തിലൂടെ അറിഞ്ഞു...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

Keywords: Article, Kookanam-Rahman, Friends, When cheating my friend