Follow KVARTHA on Google news Follow Us!
ad

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

ഗ്ലാസിട്ട ഷെല്‍ഫിലേക്ക് ഒന്നു കൂടി കണ്ണോടിച്ചു നോക്കി. ആ മഞ്ഞ നിറമുളള പുതപ്പ് ഇസ്തിരിയിട്ട് മടക്കിവെച്ചത് കണ്ടു Yellow blanket - Sir's gift
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 34)

കൂക്കാനം റഹ്‌മാൻ

(www.kvartha.com 02.09.2020) ഗ്ലാസിട്ട ഷെല്‍ഫിലേക്ക് ഒന്നു കൂടി കണ്ണോടിച്ചു നോക്കി. ആ മഞ്ഞ നിറമുളള
പുതപ്പ് ഇസ്തിരിയിട്ട് മടക്കിവെച്ചത് കണ്ടു. ഷെല്‍ഫ് തുറന്ന് ആ പുതപ്പെടുത്ത്
മണത്തു നോക്കി. മാഷിന്റെ തലയില്‍ തേക്കുന്ന കാച്ചിയ എണ്ണയുടെ മണം ഒന്നുകൂടി ആസ്വദിച്ചു. കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം പുതക്കാന്‍ വേണ്ടി ആ പുതപ്പ് ചോദിച്ചു. ഞാന്‍ കൊടുത്തില്ല. എനിക്കത് കാണണം. ചിലപ്പോഴൊക്കെ എടുത്ത് മുഖമമര്‍ത്തി മണത്ത് നോക്കണം. മാഷിന്റെ എണ്ണയുടെ മണം ആസ്വദിക്കണം.



ഞാന്‍ രണ്ടാമത് ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു ഈ വിവരം
മാഷറിയില്ലല്ലോ രണ്ട് വര്‍ഷം മുമ്പ് ലോകത്തോട് വിടപറഞ്ഞ ആ നന്മയുളള മനുഷ്യന് അല്ല എന്റെ മാഷിന് എനിക്ക് പിറന്ന ഈ കുഞ്ഞിനെ കാണാന്‍ പറ്റിയില്ലല്ലോ. രണ്ടാമതും വിവാഹം കഴിക്കണമെന്ന് പലവട്ടം നിര്‍ബന്ധിച്ചത് മാഷാണ്. എനിക്കു ഭയമായിരുന്നു. വേറൊരു പുരുഷന്റെ കൂടെ ഇനിയും ജീവിക്കാന്‍. ആദ്യത്തെ വിവാഹത്തോടെ പുരുഷ വര്‍ഗ്ഗത്തെ മുഴുവന്‍ എനിക്കു ഭയമയിരുന്നു, അല്ല അവരോട്അവജ്ഞയായിരുന്നു.

എന്റെ അച്ഛന്റെ പ്രായമുളള മാഷിനെ ഒഴികെ. ഒരു പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ്, ശക്തമായ മഴ പെയ്യുന്ന സമയമായിരുന്നു അത്. നഴ്‌സറി ക്ലാസ്സില്‍ പഠിക്കുന്ന കുഞ്ഞിനെയും കൂട്ടി അവന്റെ ബാഗും കുടയും എന്റെ കൈയില്‍ പിടിച്ച് നനഞ്ഞ വേഷത്തോടെ മാഷിന്റെ ഓഫീസിലേക്ക് കയറി ചെല്ലുന്നു.


രഘുമാഷെ കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തോട് കാര്യങ്ങളൊക്കെ സംസാരിച്ചാല്‍ ഇനിയുളള മാര്‍ഗ്ഗം കാട്ടിത്തരാന്‍ സന്മനസ്സുളള വ്യക്തിയാണ് അദ്ദേഹമെന്ന് എന്റെ കൂടെ പഠിച്ച ഹേമ പറഞ്ഞു തന്നിട്ടുണ്ട്. ആ ധൈര്യത്തോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് കയറിച്ചെല്ലുന്നത്. ആ സമയത്ത് ഞാന്‍ ശാരീരികമായി ക്ഷീണിതയായിരുന്നു. വസ്ത്രമെല്ലാം അലങ്കോലമായ രീതിയിലാണ് ധരിച്ചിരുന്നത്. തണുത്ത് വിറച്ചു നിലക്കുന്ന എന്നോടും കുഞ്ഞിനോടും കസേര ചൂണ്ടിക്കാട്ടി ഇരിക്കാന്‍ പറഞ്ഞു. 'എന്താ വന്നത്.'?

അദ്ദേഹത്തിന്റെ സ്‌നേഹ പൂര്‍ണ്ണമായ ചോദ്യം. 'ഏതെങ്കിലും ഒരു പരിശീലന
പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നറിയാനാണ് വന്നത്. സാര്‍'. 'നമുക്കു
നോക്കാം' കുട്ടിയെക്കുറിച്ച് സ്വയം ഒന്നു പരിചയപ്പെടുത്താമോ? ഞാന്‍ എല്ലാം
അദ്ദേഹത്തോട് തുറന്നു പറഞ്ഞു. സത്യസന്ധമായ തുറന്നു പറച്ചില്‍, ഒളിച്ചുവെക്കാതെ എല്ലാം പറഞ്ഞാല്‍ അതിനുളള വഴി കാണിച്ചു തരുമെന്ന ആത്മ വിശ്വാസം എല്ലാം തുറന്നു പറയാന്‍ എന്നെ പ്രേരിപ്പിച്ചു.


'സാര്‍ ഞാന്‍ ഏക മകളാണ്. എസ് എസ് എല്‍ സി വരെ പഠിച്ചു. ആ വര്‍ഷം തന്നെ
ഒരു വിവാഹാലോചന വന്നു. അതും ഒരു ‘ഏക മകന്‍’ ആയിരുന്നു. സുന്ദരന്‍,
നാട്ടുകാര്‍ക്കൊക്കെ ഇഷ്ടപ്പെട്ടവന്‍, ഗള്‍ഫില്‍ മോശമല്ലാത്ത ജോലി. സ്‌ക്കൂള്‍
അധ്യാപികയായ അമ്മ ഓമനിച്ചു വളര്‍ത്തിയ മകന്‍. ഇത്രയും ഗുണ വിശേഷമുളള വ്യക്തി വിവാഹലോചനയുമായി വന്നപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ അച്ഛനും അമ്മയും സമ്മതം മൂളി.


പ്രൈമറി ക്ലാസ്സു മുതലേ നൃത്തത്തിലും, നാടകാഭിനയത്തിലും താല്‍പര്യമുളളവളായിരുന്നു ഞാന്‍. ഒന്നു രണ്ട് സിനിമയില്‍ ബാലനടിയായി അഭിനയിച്ചിട്ടുണ്ട്. ഹൈസ്‌ക്കൂളിലെത്തിയപ്പോഴും ഈ രംഗത്ത് സജീവമായി നിലകൊണ്ടു. ഇതൊക്കെ കൊണ്ടാവാം ചില ആണുങ്ങള്‍ എന്റെ പിറകെ നടക്കാന്‍ തുടങ്ങി. അതൊന്നും കണക്കിലെടുക്കാതെ ഞാന്‍ മുന്നോട്ടു പോയി. പക്ഷേ അതിലൊരുവന്‍ വല്ലാതെ എന്നെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. കുറിപ്പുകള്‍ പലരുടേയും കയ്യില്‍ കൊടുത്തു വിടാന്‍ തുടങ്ങി. അദ്ദേഹത്തോട് എനിക്ക് സ്‌നേഹമല്ല, അനുകമ്പയാണ് തോന്നിയത്.


വീട്ടുകാരുടെ അടുത്തും അദ്ദേഹമെത്തി. എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടെങ്കിലും ലഹരി അദ്ദേഹത്തിന്റെ വീക്ക്‌നെസ്സ് ആയിരുന്നു. ആ ഒറ്റ കാരണം കൊണ്ട് ഞാന്‍ എതിര്‍ത്തു നിന്നു. വിവാഹത്തിന് തയ്യാറല്ല എന്ന് തീര്‍ത്തു പറഞ്ഞു. ഈ വിരോധം മൂലം അദ്ദേഹം നാട്ടുകാരോടും
വീട്ടുകാരോടുമെല്ലാം ഞാനും അയാളും പ്രണയത്തിലാണെന്നും, ഞാന്‍ അയാളെ വിവാഹം കഴിക്കുമെന്നും പറഞ്ഞു നടക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഞാന്‍ ആദ്യം പറഞ്ഞ വിവാഹാലോചന വരുന്നത്. എന്നെക്കുറിച്ച് അപവാദം പറഞ്ഞ് നടക്കുന്നതൊക്കെ ഇദ്ദേഹത്തിന് അറിയാമായിരുന്നു. അതൊക്കെ സാധാരണ നടക്കുന്ന കാര്യമാണ്. അതൊന്നും പ്രശ്‌നമല്ല എന്നു പറഞ്ഞാണ് വിവാഹത്തിന് തയ്യാറായത്. വിവാഹം നടന്നു. ആദ്യ രാത്രി തന്നെ അദ്ദേഹത്തിന് സംശയമായിരുന്നു. ഒരാഴ്ച കഴിഞ്ഞതേയുളളൂ. അയാളുടെ ചോദ്യമിങ്ങിനെയായിരുന്നു. 'നിനക്ക് അയാളെ ഇഷ്ടമായിരുന്നില്ലേ' ഞാന്‍ 'ഇല്ല' എന്ന് തീര്‍ത്തും നിഷേധിച്ച് പറഞ്ഞു. കളവ് പറയുന്നു എന്ന് പറഞ്ഞ് കയ്യിലുളള നീളന്‍ ടോര്‍ച്ചു കൊണ്ട് തലമണ്ടയ്ക്കായിരുന്നു അടി.


ഞാന്‍ ബോധം കെട്ടു വീണു. ഉണര്‍ന്നപ്പോള്‍ ആശുപത്രിയിലായിരുന്നു ഞാൻ. ആ ദിവസം ഞാന്‍ തീരുമാനിച്ചതാണ് ഇനി അദ്ദേഹത്തിന്റെ കൂടെ ജീവിക്കില്ലെന്ന്. ആദ്യ ദിവസങ്ങളിലുളള വേഴ്ചയില്‍ തന്നെ ഞാന്‍ ഗര്‍ഭിണിയായി. സ്വന്തം വീട്ടില്‍ വെച്ച് ഇതാ ഇവനെ പ്രസവിച്ചു. ഇവനിപ്പോള്‍ നാല് വയസ്സായി. ഇതേവരെ ഈ കുഞ്ഞിനെ തിരിഞ്ഞു നോക്കിയില്ല അദ്ദേഹം. എനിക്കു ജീവിക്കണം സാര്‍ ഇവനേയും വളര്‍ത്തണം.'


'മതി, പറഞ്ഞത് വ്യക്തമായി. നിന്റെ രൂപവും ഭാവവും സംസാരവും കലാഭിരുചികളും വെച്ച് നിനക്ക് പറ്റുന്നത് അധ്യാപന ജോലിയാണ്. ആ പരിശീലനം അടുത്ത മാസം ആരംഭിക്കും. ഇവിടെ ചേരുക ബാക്കി കാര്യങ്ങളൊക്കെ ഞാനേറ്റു'. മാഷ് എനിക്ക് ആശ്വാസം പകര്‍ന്നു നല്‍കി.
പക്ഷേ ഒരു വര്‍ഷം പിടിച്ചു നില്‍ക്കാനുളള അവസ്ഥയിലല്ലായിരുന്നു ഞാന്‍. അത്
മനസ്സിലാക്കിയ രഘുമാഷ് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലെ ജോലിക്ക് വെച്ചു.


ഓഫീസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ നോട്ടം വഹിക്കാനുളള ചുമതലയാണ് നല്‍കിയത്. എന്റെ ആത്മാര്‍ത്ഥതയെയും, കാര്യപ്രാപ്തിയെയും കുറിച്ച് മാഷ് പലരോടും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ അച്ഛനെപ്പോലെ സ്‌നേഹിക്കുന്ന വ്യക്തിയായിട്ടേ എനിക്ക് തോന്നിയിട്ടുളളൂ. ഞാന്‍ കാണിക്കുന്ന താല്‍പര്യവും അദ്ദേഹം എന്നോട് കാണിക്കുന്ന വാല്‍സല്യവും കണ്ട് പല അപവാദ പ്രചാരങ്ങളുമുണ്ടായി.


മാഷ് എന്നോട് പറഞ്ഞു. 'പറയുന്നവര്‍ പറയട്ടെ നമ്മുക്ക് നമ്മെ അറിയില്ലേ? അത്തരം അപവാദങ്ങളെ മുഖവിലക്കെടുക്കാതെ തിരസ്‌ക്കരിച്ച് മുന്നേറണം.' ഞാന്‍ മാഷ് പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുന്നു അന്നും ഇന്നും. വേറൊരു ജീവിതം ആരംഭിക്കണമെന്നും, അനുയോജ്യനായ പുരുഷനെ കണ്ടെത്തണമെന്നും അദ്ദേഹം എന്നും പറയാറുണ്ട്. അതിനുളള തീവ്ര ശ്രമം അദ്ദേഹം നടത്തിയിരുന്നു. പല പ്രയാസങ്ങളെക്കൊണ്ടും വിവാഹിതനായി ജീവിക്കാന്‍ മറന്നു പോയ ഒരു ചെറുപ്പക്കാരന്‍ തീരെ പ്രതീക്ഷിക്കാത്തൊരു ദിവസം ഓഫീസിലേക്ക് കടന്നു വന്നു. മാഷ് അദ്ദേഹത്തോട് എന്റെ എല്ലാ അവസ്ഥകളെക്കുറിച്ചും പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുത്തു. മകനെ സ്വന്തമായി കരുതണമെന്നും നന്മയുളള ശുദ്ധ
മനസ്സിന്റെ ഉടമയാണ് ഞാനെന്നും മാഷ് അദ്ദേഹത്തോട് തുറന്നു പറയുന്നത് ഞാന്‍
കേട്ടു.


അന്വേഷണവുമായി വീട്ടിലേക്കു പോകാന്‍ മാഷ് ആ ചെറുപ്പക്കാരനോട് നിര്‍ദ്ദേശിച്ച പ്രകാരം അദ്ദേഹം വീട്ടിലെത്തി. അന്വഷണം നടത്തി ഇരു വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടു. ഞാനും അദ്ദേഹത്തോട് എല്ലാം തുറന്നു പറഞ്ഞു. ഒന്നും ഒളിച്ചുവെക്കാതെ... ഈ തുറന്നു പറച്ചിലിന് എനിക്ക് പ്രചോദനമായത് എന്റെ മാഷാണ്. അങ്ങിനെ വളരെ ലഘുവായൊരു ചടങ്ങില്‍ ഞങ്ങള്‍ വരണമാല്യം പരസ്പരം കൈമാറി...


മാഷ് രണ്ടു വര്‍ഷം മുമ്പ് ഇവിടം വിട്ടു പോയി. ഒരു ഓപ്പറേഷനെ തുടര്‍ന്നാണ് അങ്ങിനെ സംഭവിച്ചത്. മാഷിന്റെ മകന് ഗള്‍ഫിലായിരുന്നു ജോലി. അതിനാല്‍ വിസിറ്റിംഗ് വിസയില്‍ മാഷ് രണ്ടു മാസം ഗള്‍ഫിലായിരുന്നു. അവിടുന്ന് വരുമ്പോള്‍ എനിക്കു കൊണ്ടുവന്ന സമ്മാനങ്ങളില്‍ ഒന്നായിരുന്നു ചിത്രപ്പണികളുളള ആ മഞ്ഞ പുതപ്പ്. അതിന് പ്രത്യേകമായൊരു മണമാണ്. മാഷ്
എന്നും ഉപയോഗിക്കുന്ന കാച്ചിയ എണ്ണയുടെ മണം. മാഷെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ആ മഞ്ഞ പുതപ്പെടുക്കും മണത്തു നോക്കി അവിടെ തന്നെ വെക്കും. എന്തോ മാഷോട് ഒരു വല്ലാത്ത ഇഷ്ടമാണെനിക്ക് മാഷ്‌ക്ക് എന്നോടുളള വാല്‍സല്യത്തിനും അതിരുകളില്ലായിരുന്നു.
ഓഫീസില്‍ ടൈപ്പ് ചെയ്ത കത്തുകളും, രേഖകളും കമ്പ്യൂട്ടറില്‍ വായിച്ചുനോക്കി അക്ഷരത്തെറ്റു കണ്ടാല്‍ പുറത്തു കൈകൊണ്ടിടിക്കും, അത് ശിക്ഷയായിട്ടല്ല കേട്ടോ സ്‌നേഹത്തോടെയാണ്. അപ്പോഴൊക്കെ മാഷിന്റെ അല്പം മാത്രം മുടിയുളള കഷണ്ടിത്തലയില്‍ തേച്ച കാച്ചിയ എണ്ണയുടെ മണം ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു. തകര്‍ന്നു പോകുമായിരുന്ന എന്റെ ജീവിതത്തിന് പുതുജീവന്‍ പകര്‍ന്നത് മാഷാണ്. ഇന്ന് സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലെത്തിച്ച മാഷിനോടുളള കടപ്പാട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

മാഷേ ഞാനിന്ന് സുഖമായി ജീവിക്കുന്നു. നല്ലൊരു പങ്കാളിയെയാണ് മാഷ് കണ്ടെത്തി തന്നത്. ഞാന്‍ രണ്ടാമത് ഒരു പെണ്‍കുട്ടിയുടെ അമ്മയായി... മാഷിന്റെ സ്‌നേഹവാക്കുകളും സഹായങ്ങളും മനസ്സില്‍ മരണം വരെ സൂക്ഷിച്ചു വെക്കും... അങ്ങേയ്ക്ക് പരലോകത്തും നന്മകളുണ്ടാവും. എന്നെ പോലുളള എത്ര പേരെയാണ് മാഷ് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. അവരുടെയൊക്കെ പ്രാര്‍ത്ഥനയും മാഷിന് കൂട്ടുണ്ടാവും...

Keywords: Article, Teacher, Girl, Child, Drug, Husband,  Yellow blanket - Sir's gift


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

 

Post a Comment