Follow KVARTHA on Google news Follow Us!
ad

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

അച്ഛനെക്കുറിച്ച് (ഉപ്പയെക്കുറിച്ച്)എന്റെ പ്രായക്കാര്‍ക്ക്് മധുരമുളള ഓര്‍മ്മകളായിരിക്കും അയവിറക്കാനുണ്ടാവുക. എനിക്കങ്ങിനെയല്ല .ഉപ്പ Article, Kookanam-Rahman, Father, Love of my Father
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-16)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 28.05.2020) അച്ഛനെക്കുറിച്ച് (ഉപ്പയെക്കുറിച്ച്)എന്റെ പ്രായക്കാര്‍ക്ക് മധുരമുളള ഓര്‍മ്മകളായിരിക്കും അയവിറക്കാനുണ്ടാവുക. എനിക്കങ്ങിനെയല്ല .ഉപ്പ ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു എന്നുളളതായിരുന്നു വേദനക്ക് കാരണം. എന്റെ വീടിനു ചുറ്റുമുളള സുഹൃത്തുക്കള്‍ക്കൊക്കെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഉപ്പയും ഉമ്മയുമെല്ലാമായി ഉമ്മ മാത്രം.

ഉപ്പയെക്കുറിച്ച് ഹൃദയത്തില്‍ തട്ടുന്ന കൂറേ നല്ല ഓര്‍മ്മകളുമുണ്ട്. അത് എന്റെ ചെറുപ്പത്തില്‍ വര്‍ഷത്തില്‍ ഒന്നോ, രണ്ടോ തവണ ലഭ്യമാവുന്നത് മാത്രമായിരിക്കും. കുഞ്ഞു നാളില്‍ ഉപ്പ വന്നാല്‍ ഇറയത്തുളള തിണമേലാണ് കിടക്കാറ്.ഞാന്‍ അടുത്തു കിടക്കും ഉപ്പയുടെ നെഞ്ചത്ത് തലവെച്ചാണ് കിടക്കാറ്. ഉപ്പയുടെ താളാത്മകമായ ഹൃദയമിടിപ്പ് ആസ്വദിച്ചുകൊണ്ട് ഞാന്‍ ഉറങ്ങിപ്പോവും ഇളം കാറ്റ് ജനലിലൂടെ കടന്നു  വന്ന് എന്നെ തലോടും. എന്തൊരു സുഖമായിരുന്നു ഉപ്പയുടെ നെഞ്ചില്‍ ചേര്‍ന്നുളള ആ കിടപ്പ്.

ഉപ്പയുടെ വീട് തൃക്കരിപ്പൂരിലെ കൂലേരിയിലാണ്. ഞാനും, ഉപ്പയും,ഉമ്മയും കൂടി തൃക്കരിപ്പൂരിലേക്ക് പോയ ഒരോര്‍മ്മ മനസ്സിലുണ്ട്. കൂക്കാനത്തു നിന്നും രണ്ടു മണിക്കൂറെങ്കിലും നടന്നുവേണം തൃക്കരിപ്പൂരിലെത്താന്‍ എന്നെ ചുമലില്‍ ഇരുത്തിയാണ് ഉപ്പ നടക്കുക . നല്ല സുഖമുളള യാത്രയാണത്. പാവം ഉപ്പ ഭാരം ചുമക്കും എല്ലാം കണ്ടും നോക്കിയും ഇരു കാലുകളും ഉപ്പയുടെ കഴുത്തിനു ഇരുപുറവുമിട്ടുളള യാത്രയുടെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ. തൃക്കരിപ്പൂരിലെത്തനാവുമ്പോള്‍  റയില്‍ പാളം കാണും. അതിലൂടെ തീവണ്ടി പോകും. തീവണ്ടി പോവുമ്പോള്‍ അതിന്റെ ശബ്ദം എനിക്കു ഭയമായിരുന്നു. അപ്പോള്‍ ഉപ്പയുടെ കഴുത്തില്‍ മുറുകെ പിടിച്ചിരിക്കും.....

അല്പ ദിവസം മാത്രമെ ഉപ്പയുടെ വീട്ടില്‍ തങ്ങൂ.അവിടെ താമസിക്കാന്‍ ഉമ്മയ്ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. അവിടുത്തെ ഉപ്പൂപ്പയ്ക്കും ഉമ്മൂമ്മയ്ക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. വയസ്സായ ഉപ്പൂപ്പയുടെ കൂടെ നിലമ്പത്തേക്ക് മീന്‍ വാങ്ങാന്‍ ഞാനും  പോവും. ഒരുപാട് മീന്‍ വില്‍പനക്കാരെ അവിടെ കാണും. ഒരു കീരിക്കൊട്ട നിറയെ മീന്‍ വാങ്ങി ഞാനും ഉപ്പൂപ്പയും മടങ്ങും. ഉപ്പൂപ്പയുടെ വായില്‍ ഒരു പല്ല് പോലും ഇല്ലായിരുന്നു. ചുവന്ന കോല്‍ ഐസ് വാങ്ങി മൂപ്പര്‍ ഊമ്പികുടിക്കും.  എനിക്കു തരില്ല . 'മോന്‍ തിന്നേണ്ട വയറുവേദന വരും' എന്ന് പറഞ്ഞ് പേടിപ്പിക്കും. എനിക്ക് കൊതി തോന്നും. കോല്‍ ഐസ് കിട്ടാന്‍ ഞാന്‍ കരയാന്‍ തുടങ്ങും നിവൃത്തി ഇല്ലാതെ എനിക്ക് ഐസ് വാങ്ങിത്തരും. ജിന്നന്ത്രുമാന്‍ എന്നാണ് ഉപ്പൂപ്പായെ എല്ലാവരും വിളിക്കുക. പഴയകാലത്തെ വലിയ ജന്മി കുടുംബമായിരുന്നു ഉപ്പൂപ്പയുടേത്. പണിയെടുക്കാതെ എല്ലാം വിറ്റു ജീവിക്കുന്ന അവസ്ഥയാണപ്പോള്‍. അങ്ങിനെ സ്വത്തെല്ലാം അന്യാധീനപ്പെട്ടു.

എന്റെ ജനന ശേഷം ഉപ്പ നാലഞ്ചു വര്‍ഷം ഉമ്മയെ തിരിഞ്ഞു നോക്കിയതേയില്ല. അവര്‍ തമ്മില്‍ എപ്പോഴും പിണക്കമായിരുന്നു. ഉമ്മ നല്ല സൗന്ദര്യവതിയായിരുന്നു. ഉപ്പയാണെങ്കില്‍ അല്പം കൂനൊക്കെ വന്ന് ജീവനില്ലാത്ത നടത്തവുമൊക്കെയായിരുന്നു. ഉപ്പ വീട്ടില്‍ വന്നാല്‍ ഉമ്മ എപ്പോഴും ബഹളം വെക്കും. ചെലവിന് നല്‍കാത്തതിനെക്കുറിച്ചും എന്നെ ശ്രദ്ധിക്കാത്തതിനെക്കുറിച്ചൊക്കെ പരിഭവം പറയും. പക്ഷേ ഉപ്പ മറുത്തൊരു വാക്കു പോലും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ഉറച്ച മത വിശ്വാസിയായിരുന്നു ഉപ്പ.

വീണ്ടും എനിക്കൊരു അനിയന്‍ കൂടി പിറന്നു.  സംഭവം പഴയതുപോലെത്തന്നെ പ്രസവശ്രുശ്രൂഷയ്‌ക്കോ, ജീവിതചെലവിനോ ഉപ്പയുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ല. അതുകൊണ്ടു തന്നെ അഞ്ചാറു വര്‍ഷമായി ഉപ്പയെ കണ്ടതേയില്ല. എനിക്ക് പന്ത്രണ്ടുവയസ്സായി കാണും മക്കളെ കാണാന്‍ ഉപ്പ വന്നിട്ടുണ്ടെന്ന് ആരോ ഉമ്മയോട് വിളിച്ചു പറയുന്നത് കേട്ടു. അപ്പൂഞ്ഞി് ചെട്ട്യാന്റെ പീടികയില്‍ ഇരിക്കുന്നണ്ടെന്നും, കയ്യില്‍ എന്തോ കെട്ട് ഉണ്ടെന്നും പറയുന്നുണ്ടായിരുന്നു. ഉമ്മ ഞങ്ങളെ പോകാന്‍ വിട്ടില്ല. ഉമ്മയ്ക്ക് പ്രതിഷേധമുണ്ടാവില്ലേ ?  ഉമ്മയുടെ പ്രായത്തിലുളള അയല്‍പക്ക സ്ത്രീകള്‍ക്കെല്ലാം ഭര്‍ത്താവ് കൂടെത്തന്നെയുണ്ട്. ഉമ്മയ്ക്ക് മാത്രം ആസുഖം കിട്ടുന്നില്ല. ആ പ്രായത്തില്‍ അതൊന്നും തിരിച്ചറിയാന്‍ എനിക്കു പറ്റിയില്ല.

ഞാന്‍ അനിയനെയും എടുത്ത് ചെട്യാന്റെ  പീടികയിലേക്ക് ചെന്നു. കണ്ടപ്പോള്‍ ഉപ്പ ഞങ്ങളെ വാരിയെടുത്ത് ഉമ്മ തന്നു. കൈയിലുളള കെട്ടും ഞങ്ങളെ ഏല്‍പിച്ചു. അവിടെ അധികസമയം നില്‍ക്കാതെ വീട്ടിലേക്കു ഓടി വന്നത് ഓര്‍മ്മയുണ്ട്. കെട്ടില്‍ കുറച്ച് മധുര പലഹാരങ്ങളും ഞങ്ങള്‍ക്ക് ഓരോ ട്രൗസറും ഷര്‍ട്ടും ഉണ്ടായിരുന്നു. ഉപ്പ ആദ്യമായി വാങ്ങിത്തന്ന ഡ്രസ്സാണത്. അമ്മാവന്‍മാര്‍ അത് കണ്ടാല്‍ വലിച്ചു ചാടും. ചന്തയില്‍ നിന്ന് വാങ്ങിയ ഓരോ വളളി ട്രൗസറും കുപ്പായവുമായിരുന്നു അത്. അതിനേക്കാള്‍ എത്രയോ നല്ല ഡ്രസ്സ് ഞങ്ങള്‍ക്ക് അമ്മാവന്‍മാര്‍ വാങ്ങിത്തരുമായിരുന്നു.

രണ്ടാം ക്ലാസ്സ് പഠിക്കുന്ന കാലത്ത് ഒരു ക്യാന്‍വാസ് ഷൂ ഉപ്പ വാങ്ങിത്തന്നത് ഓര്‍മ്മയുണ്ട്. സ്‌ക്കൂളില്‍ ആര്‍ക്കും ഇങ്ങിനെയൊരു ഷൂ ഉണ്ടായിരുന്നില്ല. ആ ഷൂസിട്ട് വളരെ ആഹ്ലാദത്തോടെ സ്‌ക്കൂളിലേക്ക് പോവുകയായിരുന്നു. കൂട്ടുകാരൊക്കെ ഷൂ നോക്കി  അസൂയപ്പെടുന്നുണ്ട്. ചിലര്‍ അല്‍ഭുതപെടുന്നുമുണ്ട്.  പറമ്പില്‍ നിന്ന് വയലിലേക്ക് ചാടിയിറങ്ങുമ്പോള്‍ കാന്‍വാസ് ഷൂ പൊട്ടി. നടക്കാന്‍ പറ്റാതായി. കൂട്ടുകാരൊക്കെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ഷൂസ് ഊരി കയ്യില്‍ വെച്ച് തിരിച്ച് വീട്ടിലേക്കുപോയി. അന്ന് സ്‌ക്കൂളിലേക്ക് പോയില്ല. എന്റെ കുഞ്ഞുമനസ്സിലുണ്ടായ വേദനയായിരുന്നു അത്....

പിന്നെ ഉപ്പയെ കാണുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അക്കൊല്ലത്തെ വെക്കേഷനിലായിരുന്നു എന്റെ സുന്നത്ത് കല്ല്യാണം അതിന് ഉപ്പ വന്നു. അന്ന് ബന്ധുക്കളെല്ലാം കൂടി ഉമ്മയേയും,ഉപ്പയേയും തമ്മില്‍ യോജിപ്പിച്ചു. അതോടെയാണ് മൂന്നാമതൊരു മകന്‍ കൂടി ഉമ്മയ്ക്ക് ജനിക്കുന്നത്.


കരിവെളളൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കൊരു മണിയോര്‍ഡര്‍ ഉണ്ടെന്ന് പോസ്റ്റ്മാന്‍ കുഞ്ഞിരാമേട്ടന്‍ പറഞ്ഞു. അന്ന് കരിവെളളൂരിലെ പോസ്റ്റോഫീസ് ഓണക്കുന്നിലെ ചെറിയൊരു മുറിയാലായിരുന്നു. ഞാന്‍ പോസ്റ്റോഫീസില്‍ ചെന്നു മണിയോര്‍ഡര്‍ ഒപ്പിട്ടുകൊടുത്തു. പോസ്റ്റുമേന്‍ അഞ്ചുരൂപ കയ്യില്‍ത്തന്നു. ജീവിതത്തില്‍ ആദ്യമായി കിട്ടുന്നതാണ് ഇത്. ഉപ്പ ബാഗ്ലൂരില്‍ നിന്ന് അയച്ചു തന്നതാണിത്. എല്ലാവരോടും ഇക്കാര്യം വിളിച്ചു  പറഞ്ഞു. ,സ്‌ക്കൂള്‍  വിട്ട് വീട്ടില്‍ എത്തി തുക ഉമ്മയെ കാണിച്ചു. അത് അമ്മാവന് കൊടുക്കാന്‍ പറഞ്ഞു.'നിനക്ക് ഒരു മാസത്തേക്ക് തലയില്‍ തേക്കാനുളള വെളിച്ചെണ്ണ വാങ്ങാന്‍ തെകയുമോ ഈ അഞ്ചുരൂപ'. അമ്മാവന്‍ പറഞ്ഞതും ഞാന്‍ ഒന്നും മിണ്ടാത്തതും ഓര്‍മ്മയുണ്ട്.

അന്ന് എട്ടാം ക്ലാസ്സു മുതല്‍ ഫീസ്‌കൊടുക്കണം. ഒ.ബി.സി. വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസ് ഇളവു കിട്ടാന്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കേറ്റ് ,നാഷണാലിറ്റി  സര്‍ട്ടിഫിക്കേറ്റ്, വരുമാന സര്‍ട്ടിഫിക്കേറ്റ് എന്നിവ വില്ലേജാഫീസറില്‍ നിന്ന്  വാങ്ങി തഹസില്‍ദാരുടെ മോലൊപ്പ് വാങ്ങി സ്‌ക്കൂളില്‍ സബ്ബ്മിറ്റ് ചെയ്യണം. അപേക്ഷ ഫോമിലെല്ലാം രക്ഷിതാവിന്റെ ഒപ്പു വേണം. ഉപ്പയെക്കുറിച്ച്  ആ സമയത്ത് ഒരു വിവരവുമില്ലായിരുന്നു. അതിനാല്‍ ഉമ്മയുടെ ഒപ്പുമായാണ് വില്ലേജ് ആഫീസറുടെ അടുത്ത് ചെന്നത്. ഉപ്പയുടെ ഒപ്പില്ലെങ്കില്‍ സര്‍ട്ടിഫിക്കേറ്റ് തരാന്‍ പറ്റില്ലെന്ന് വില്ലേജ് ആഫീസര്‍ തറപ്പിച്ചു പറഞ്ഞു.കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു നിര്‍ദ്ദേശം വച്ചു. 'വേര്‍ എബൗട്‌സ് ഓഫ് മൈ ഫാദര്‍ ഈസ് നോട്ട് നോണ്‍.'  എന്നെഴുതി കൊടുക്കാന്‍ പറഞ്ഞു . അങ്ങിനെയാണ് അദ്ദേഹം ഒപ്പിട്ടു തന്നത്.

ഉമ്മയുടെ പെട്ടിയില്‍ നിന്ന് ഉപ്പ ഉപയോഗിച്ചിരുന്ന ഒരു ഷാള്‍ ഞാന്‍ കണ്ടെടുത്തു. ഉപ്പയുടെ ഓര്‍മ്മയ്ക്കായി ആ ഷാള്‍ എന്റെ ഷെല്‍ഫില്‍ ഭദ്രമായി വെച്ചിട്ടുണ്ട്. ഇടയ്ക്ക് അതെടുത്തു നോക്കും. ഉപ്പയുടെ വിയര്‍പ്പു മണം കുഞ്ഞു നാളിലേ ഞാന്‍ ആസ്വദിച്ചിരുന്നു.. ഇപ്പോള്‍ ആ ഷാള്‍ എടുത്തു മണത്തുനോക്കും ഉപ്പയുടെ സാനിധ്യം അതിലൂടെ ആസ്വദിക്കും. ഓര്‍ക്കാനായി ഉപ്പ ഒന്നും തന്നില്ല. ഒന്നും ഇല്ലാതെ വരികയും ജീവിതത്തില്‍ സമ്പാദ്യമൊന്നുമുണ്ടാക്കാതെ. ഒന്നും ഇല്ലാതെ മരിച്ചുപോയ ഉപ്പയെ ഞാന്‍ അഭിമാനത്തോടെ ഇന്നും ഓര്‍ക്കുന്നു.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

Keywords: Article, Kookanam-Rahman, Father, Love of my Father