Follow KVARTHA on Google news Follow Us!
ad

മോതിരനോട്ടം വെറ്റിലനോട്ടം നത്ത് കരച്ചില്‍

Weeping at the sight of the ring, the sight of the betel and the cry of Owl
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം(ഭാഗം.43)

കൂക്കാനം റഹ്‌മാൻ

(www.kvartha.com 27.10.2020) 'കുഞ്ഞിയളെ, കത്തിയോ കത്ത്യാളോ എടുത്ത് അടുപ്പില്‍ വെക്ക് നത്ത് കരയുന്നത് കേട്ടില്ലേ ബഅസ് കെട്ട പക്ഷിയാണത്. എന്തോ അപകടം വരാനുണ്ട്.' എന്റെ കുട്ടിക്കാലത്ത് ഉമ്മാമ പറഞ്ഞു വന്ന കാര്യമാണിത്. അക്കാലം മുതലേ നത്തിന്റെ കരച്ചില്‍ കേട്ടാല്‍ എനിക്ക് പേടിയാണ്. വീട്ടിലെ ആര്‍ക്കെങ്കിലും അപകടമോ മരണമോ സംഭവിക്കുമെന്ന പേടി മനസ്സിലുണ്ടാവും. ആ പക്ഷി മരത്തില്‍ നിന്ന് എങ്ങോട്ടെങ്കിലും പറന്നു പോകണമേയെന്ന് പ്രാര്‍ത്ഥിച്ചിരുന്ന നാളുകള്‍. 'നത്തു കരഞ്ഞാല്‍ ഒത്തു കരയുമെന്ന' പഴഞ്ചൊല്ലും ഓര്‍മ്മയുണ്ട്. ഇന്നലെയും എന്റെ വീടിനടുത്തുളള മരത്തിലിരുന്ന് നത്ത് കരഞ്ഞപ്പോള്‍ എനിക്ക് പേടിയായി. ശാസ്ത്രകാര്യങ്ങള്‍ പഠിച്ചിട്ടും ഇതൊക്കെ അന്ധവിശ്വാസമാണെന്ന് ഉറച്ചു വിശ്വസിച്ചിട്ടും കുട്ടിക്കാലത്ത് മനസ്സിലുറച്ച കാര്യങ്ങള്‍ മാഞ്ഞുപോകുന്നേയില്ല. അതുകൊണ്ടാണ് ഇപ്പോഴും നത്തു കരയുന്നത് കേട്ടാല്‍ പേടിതോന്നിയത്.



ഈ അനുഭവം ഓര്‍ക്കാന്‍ കാരണം ഈയിടെ ഒരു അകന്ന ബന്ധുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായനക്കാരുമായി പങ്കിടാനാണ്. കുടുംബസമേതം ജീവിച്ചു വരുന്ന അറുപത് പിന്നിട്ട കുടുംബനാഥനാണദ്ദേഹം. വീട്ടുകാരൊക്കെ ഉണര്‍ന്നെണീറ്റു നോക്കുമ്പോള്‍ അദ്ദേഹത്തെ കാണാനില്ല. കിടക്കുന്ന സമയം വരെ എല്ലാവരോടും സംസാരിച്ചും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചും ഉണ്ടായതാണ്. കുറച്ചു സമയം കാത്തിരുന്നു. കാണാത്തപ്പോള്‍ അടുത്ത ബന്ധുക്കളെ അറിയിച്ചു. സംശയം തീര്‍ക്കാന്‍ അദ്ദേഹം പോകാന്‍ സാധ്യതയുളള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ അന്വേഷിച്ചു. എവിടെയും എത്തിയിട്ടില്ല. പിന്നെ അടുത്ത പടി പോലിസില്‍ പരാതി കൊടുക്കുക എന്നുളളതാണ്. 

പോലിസില്‍ ആളെ മിസ് ചെയ്തു എന്ന പരാതി കൊടുത്തു. എല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നു. ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ അന്വേഷണം വ്യാപിപ്പിച്ചു. വീടിനു സമീപത്തുളള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കടലോരം മുഴുവന്‍ പരിശോധന നടത്തി. പുണ്യ സ്ഥലങ്ങളിലോ മറ്റോ എത്തിപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും നടത്തി. ആഴ്ചകള്‍ പലതും കടന്നു പോയി. മരിച്ചു പോയിട്ടുണ്ടെങ്കില്‍ മൃതദേഹമെങ്കിലും ലഭ്യമാവാനുളള സമയവും കഴിഞ്ഞു. ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും തിരിച്ചു വരാനുളള സമയവും കഴിഞ്ഞു.

തിരോധാനം നടത്തിയ വ്യക്തി വിദ്യാഭ്യാസവും ലോകകാര്യങ്ങളും അറിയുന്ന ആളാണ്. ബന്ധു ജനങ്ങളൊക്കെ ഉന്നത ബിരുദധാരികളാണ്. പക്ഷേ ശാസ്ത്രീയമായ സകല വഴികളിലൂടെയും പോയിട്ട് ഒരു തുമ്പും കിട്ടിയില്ല. വീട്ടുകാരെ സമാധാനിപ്പിക്കാന്‍ അയല്‍ക്കാരും ബന്ധുക്കളും വരുന്നുണ്ട്. ഓരോ ആളും ഓരോ നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുണ്ട്. അവരുടെ അനുഭവങ്ങളാണ് പറയുന്നത്. കാണാതായ സ്വര്‍ണ്ണം തിരിച്ചു കിട്ടിയ കാര്യം, വാഹനം മോഷ്ടിച്ച വ്യക്തിയെ കണ്ടെത്തിയ കഥ. ആള്‍ താമസമില്ലാത്ത വീടിന് തീവെച്ചത് ആരാണെന്ന് കണ്ടെത്തിയ കാര്യം. ഈ പറയുന്നതൊന്നും ശാസ്ത്രീയമായ രീതിയില്‍ കണ്ടെത്തിയതല്ല. തികച്ചും അന്ധവിശ്വാസ ജഡിലവും വിശ്വസിക്കാന്‍ പ്രയാസമുളള കാര്യങ്ങളാണ്.

ഇവിടെയാണ് ശാസ്ത്രീയമായി കാര്യങ്ങള്‍ കാണുന്ന വ്യക്തികള്‍ പോലും അന്ധവിശ്വാസത്തിലേക്ക് തളളപ്പെടുന്നത്. ഒരു ബന്ധു സൂചിപ്പിച്ചത് മോതിരനോട്ടക്കാരനായ മൗലവിയെ കാണാനാണ്. അദ്ദേഹത്തെ കണ്ടാല്‍ തീര്‍ച്ചയായും ഒരു വഴി കണ്ടുപിടിച്ചു തരും എന്നാണ്. ഇത്തരം ഒരു നിര്‍ദ്ദേശം വെച്ചത് അവിടെ കൂടിയ എല്ലാവരും കേട്ടതുമാണ്. അതുമായി സഹകരിച്ചില്ലെങ്കില്‍ താല്‍പര്യമില്ലാത്തവരാണ് ബന്ധുക്കള്‍ എന്ന് കുറ്റപ്പെടുത്തില്ലേ അതു കൊണ്ട് മാത്രം അതിനോട് ഒരു യോജിപ്പുമില്ലെങ്കിലും ബന്ധുക്കള്‍ ആ മൗലവിയെ കാണാന്‍ തയ്യാറായി.

മൗലവിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ സൗകര്യം അറിഞ്ഞു. നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. വരുമ്പോള്‍ പത്തു വയസ്സില്‍ താഴെയുളള ഒരു പെണ്‍കുട്ടിയെ കൊണ്ടുവരണം. 'എന്തിനാവോ പത്തു വയസ്സുളള പെണ്‍കുട്ടി?' പ്രശ്‌നമാവുമോ രണ്ടും കല്പിച്ച് പത്തു വയസ്സുളള പെണ്‍കുട്ടിയേയും കൂട്ടി ബന്ധുക്കളായ മൂന്നു പേര്‍ മൗലവിയുടെ വീട്ടിലെത്തി. സമയം രാവിലെ പതിനൊന്നുമണിയായി. കാസര്‍കോടിനു ഉളോട്ടുളള സ്ഥലമാണ്. വീട് കണ്ടുപിടിച്ചു. ചെറിയൊരു വീട്. ആളനക്കമൊന്നുമില്ല. കാളിംഗ് ബെല്ലടിച്ചപ്പോള്‍ മെലിഞ്ഞു കറുത്ത് തൊപ്പി വച്ച ഒരാള്‍ വരാന്തയിലേക്ക് വന്നു. അയാളുമായി സംസാരിച്ചു.

അദ്ദേഹം പോയ ആളുകളെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി. ആ ഷെഡില്‍ എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. മേശ വലിപ്പില്‍ നിന്ന് ഒരു കാലിതീപ്പെട്ടിയെടുത്തു. എന്തൊക്കയോ മന്ത്രമുരുവിട്ടു. അതേ മേശവലിപ്പില്‍ നിന്ന് കല്ല് വെച്ച ഒരു മോതിരമെടുത്ത് പകുതി തുറന്ന തീപ്പെട്ടിയില്‍ വെച്ചു. മന്ത്രോച്ചാരണം ഉച്ചത്തിലായി. ഒരു ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. മോതിരത്തിന്റെ കല്ല് വെച്ച ഭാഗം മുകള്‍ വശത്തായി വരുന്ന രീതിയിലായിരുന്നു തീപ്പെട്ടിയില്‍ വെച്ചത്. പത്തു വയസ്സുകാരി പെണ്‍കുട്ടിയോട് മോതിരത്തിന്റെ കല്ല് നോക്കാന്‍ പറഞ്ഞു. മൗലവി ചോദിച്ചു.

'എന്താ കാണുന്നത്?'

'ആളുകളെ കാണുന്നുണ്ട്'

'എത്ര ആളുകളുണ്ട്?'

'മൂന്ന്'

'അവര്‍ എന്തു ചെയ്യുന്നു?'

'കട്ടിലില്‍ ഇരിക്കുന്നു - ഒരാള്‍ ഗ്ലാസില്‍ നിന്ന് പാലു കുടിക്കുന്നു'

'കാണാതായ ആള്‍ അതിലുണ്ടോ?'

'ഉണ്ട്.'

കുട്ടിയോട് മാറിയിരിക്കാന്‍ പറഞ്ഞു. മൗലവി മൂന്നു തവണ കയ്യടിച്ചു. അപ്പോള്‍ അകത്തു നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. അവരോട് മോതിരം നോക്കാന്‍ പറഞ്ഞു. കുട്ടിയോട് ചോദിച്ച ചോദ്യങ്ങളെല്ലാം ആ സ്ത്രിയോടും മൗലവി ആവര്‍ത്തിച്ചു. ഉത്തരവും അതുതന്നെ പറയുന്നുണ്ട്.
കൂടെ ചെന്ന ശാസ്ത്രബോധമുളള ഒരു ബന്ധു മൗലവിയോട് ചോദിച്ചു ഞാനും നോക്കിക്കോട്ടെ? 

'നോക്കിക്കോളൂ' മൗലവി പറഞ്ഞു. അയാള്‍ നോക്കി ചാഞ്ഞും ചരിഞ്ഞും നോക്കി. 'ഒന്നും കാണുന്നില്ലല്ലോ' അയാള്‍ പറഞ്ഞു. 'ആദ്യമായി നോക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്' മൗലവിയുടെ മറുപടി. കപടത മനസ്സിലാക്കി പോയവര്‍ തിരിച്ചു പോകാന്‍ അനുമതി ചോദിച്ചു. 'ഫീസ് വല്ലുതും വേണോ?' 'നിങ്ങള്‍ സന്തോഷിച്ചു തരുന്നത്. വാങ്ങും' അഞ്ഞൂറിന്റെ ഒരു നോട്ട് മേശമേല്‍ വച്ചു കൊടുത്തു.

'ആ സ്ത്രീക്കും എന്തെങ്കിലും കൊടുക്കൂ മൗലവി നിര്‍ദ്ദേശിച്ചു. അവര്‍ക്കും അഞ്ഞൂറ് കൊടുത്തു. മൂന്ന് പള്ളികളില്‍ വെള്ള മൂടാനുണ്ട്. അത് ഇവിടെ ഏല്‍പിച്ചാല്‍ ഞങ്ങള്‍ ചെയ്‌തോളാം'. ആയിരം പോയത് പോയി. ഇനി വെള്ള മൂടാന്‍ പണം കൊടുക്കില്ലെന്ന് തീരുമാനവുമായി തട്ടിപ്പിന് സാക്ഷ്യം വഹിച്ചു അവര്‍ മടങ്ങി.

പിന്നെയും അന്ധവിശ്വാസികളായ സുഹൃദ് ജനങ്ങളും മറ്റും ഒരു വെറ്റില നോട്ടക്കാരന്റെ അടുത്ത് ചെല്ലാന്‍ പറഞ്ഞു. ഏതായാലും ഒരു കള്ളക്കളി മനസ്സിലായില്ലേ ഇതിനും കൂടി ഒന്നു പോയി നോക്കാം. അദ്ദേഹം ഒരു ബ്രാഹ്മണനാണ്. കാണാതായ വ്യക്തികളായാലും, വസ്തുക്കളായാലും എവിടെയുണ്ട് എങ്ങിനെ കിട്ടും എന്നൊക്കെ കൃത്യമായി പറയും. അത് കേട്ടപ്പോള്‍ ബന്ധുക്കള്‍ക്ക് കൂടുതല്‍ താല്‍പര്യം തോന്നി.

മന്ത്രവാദിയെവിളിച്ച് സമയവും തീയ്യതിയും നിശ്ചയിച്ചു. അവിടേക്ക് ജാതകവും നക്ഷത്രവും അറിയാനുളള രേഖകള്‍ മതി. അതുമായി കൃത്യസമയത്തു തന്നെ ഇല്ലത്ത് എത്തി. കാര്യമൊക്കെ കൃത്യമായി പറഞ്ഞുകൊടുത്തു. വെറ്റിലയും മറ്റ് പൂജ ചെയ്യുന്ന കല്ലുകളും നിരത്തിവെച്ചു. ശ്ലോകങ്ങളൊക്കെ ഉരുവിട്ടു. പോയവരൊക്കെ പ്രാര്‍ത്ഥന നിരതരായിരുന്നു. നമ്പൂതിരി കണ്ണടച്ച് പ്രവചിക്കാന്‍ തുടങ്ങി. 'ദുര്‍മരണം സംഭവിക്കാനുളള സാധ്യത തളളിക്കളയാനാവില്ല. അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഇവിടുന്ന് നിങ്ങള്‍ വീട്ടിലെത്തി ഒമ്പതു ദിവസത്തിനകമോ, അതുമല്ലെങ്കില്‍ പതിനെട്ട് ദിവസത്തിനകമോ അദ്ദേഹം തിരിച്ചെത്തും'

പ്രതീക്ഷയോടെ വീടുവിട്ടിറങ്ങിയ വ്യക്തിയുടെ വരവും കാത്തിരുന്ന ബന്ധുക്കള്‍ നിരാശരായി. അങ്ങിനെ വെറ്റില നോട്ടക്കാരന്‍ അഞ്ഞൂറ് രൂപയും കൊണ്ട് പോയി. ഒമ്പതും കഴിഞ്ഞും പതിനെട്ടും കഴിഞ്ഞും നിരാശമാത്രം ബാക്കി.

മൂന്നാമതൊരു ശ്രമവും നടത്തി നോക്കി. ഇത്തരം കാര്യങ്ങള്‍ പ്രവചിക്കുന്ന പ്രസിദ്ധികേട്ട ഒരു ജ്യോത്ഷിയുടെ കാര്യം പറഞ്ഞറിഞ്ഞ് അവിടെയും ചെന്നു. അദ്ദേഹം ജാതകം നോക്കി കവടി നിരത്തി. പ്രാര്‍ത്ഥനയൊക്കെ നടത്തി. പറഞ്ഞു. 'കുടുംബത്തിലെ പ്രയാസം കൊണ്ടാണ് പോയത്. ചിലപ്പോള്‍ ഒരു വ്യക്തിയുടെ പൂര്‍ണ്ണ സംരക്ഷണത്തില്‍ ഇപ്പോഴും അദ്ദേഹം കഴിയുന്നുണ്ട്. അവിടുന്ന് മോചിതനാവാന്‍ പറ്റുന്നില്ല. ഇതൊന്നുമല്ലെങ്കില്‍ ജീവിതം അവസാനിപ്പിച്ചു കാണും.'

ഇത്രയും പറയുന്ന ജ്യോതിഷിക്ക് ആരുടെ കസ്റ്റടിയിലാണ്? എവിടെയാണ് എന്ന് പറയാന്‍ പറ്റില്ലേ? അതൊന്നുമാവില്ല പോയ ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ചില തന്ത്രങ്ങള്‍ പറയുക അതില്‍ വിശ്വസിപ്പിക്കുക എന്ന രീതിയാണ് ഈ ജ്യോതിഷി സ്വീകരിച്ചത്.
നഷ്ടപ്പെട്ടുപോയ വ്യക്തിയെ കണ്ടെത്താനുളള അത്യാഗ്രഹം കൊണ്ട് തീരെ യുക്തി രഹിതമായ - അന്ധവിശ്വാസ ജഡിലമായ ഇത്തരം കാര്യങ്ങളില്‍ ശാസ്ത്രബോധമുളള വ്യക്തികളും അകപ്പെട്ടുപോവും. അത്തരം വ്യക്തികളെ സമീപിക്കുന്നതിന് പ്രേരണ ചെലുത്താന്‍ ചില വ്യക്തികളും ഉണ്ടാവും. ഉള്ളില്‍ വിശ്വാസമില്ലെങ്കിലും ശരിയാകുമെന്നുള്ള പ്രതീക്ഷയിലാണ് പലരും ഇതിന് വിധേയരാകുന്നത്.....


Keywords: Kookanam Rahman, Article, Mystery, Part 43, Weeping at the sight of the ring, the sight of the betel and the cry of Owl

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41

ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42
 

Post a Comment