Follow KVARTHA on Google news Follow Us!
ad

Mother | സ്‌നേഹനിധിയായ ഉമ്മ യാത്രയായി

Dear mother passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ്റ മകന്‍ മജീദ് (ഭാഗം -39) 

-കൂക്കാനം റഹ് മാന്‍

(www.kvartha.com) ജീവിതത്തില്‍ പല അനുഭവങ്ങള്‍ മാറിയും മറിഞ്ഞും പുനാരാവര്‍ത്തിച്ചും വന്നു കൊണ്ടേയിരിക്കുന്നു. മജീദ് ഇടയ്ക്കിടയ്ക്ക് അതിനെക്കുറിച്ച് ചിന്തിച്ച് കൊണ്ടേയിരിക്കും. ഒരു പ്രശ്‌നവും സ്ഥായിയായി നിലനില്‍ക്കില്ലെന്നും, സന്തോഷവും സന്താപവും മറവിയുടെ മാറാല കൊണ്ട് മൂടപ്പെടുമെന്നും മജീദ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌നേഹ ബന്ധങ്ങളും മാറാത്ത വിദ്വേഷവും കാലക്രമത്തില്‍ അപ്രത്യക്ഷമാവും. മനസ്സിനുണ്ടായ മുറിവുകള്‍ തേഞ്ഞുമാഞ്ഞു പോവും. പക്ഷേ, ശരീരത്തിനേറ്റ മുറിവുകള്‍ അടയാളങ്ങളായി എന്നെന്നും നിലനില്‍ക്കുകയും മുറിവുണ്ടാക്കിയവരെ ഓര്‍മ്മിച്ചും ശപിച്ചും ജീവിക്കും.
        
Article, Died, Death, Mother, Family, Love, Kookanam-Rahman, Story, Dear mother passed away.

നബീസുമ്മാക്ക് വയ്യാതെയായി. മജീദിന്റെ ജീവിതത്തില്‍ താങ്ങും തണലുമായി നിന്നത് നബീസുമ്മയാണ്. അവര്‍ നല്‍കിയ സ്‌നേഹോപദേശങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചാണ് മജീദ് റിട്ടയര്‍മെന്റ് കാലത്തും ജീവിച്ചു വരുന്നത്. ഇപ്പോഴും ഉമ്മയുടെ അടുത്ത് വന്നിരുന്ന് മനസ്സിനുളളിലെ വേദന പറയും. ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു തരും. മജീദിന്റെ തൊട്ടനുജന്‍ അകാലത്തില്‍ പൊലിഞ്ഞു പോയതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഓര്‍മ്മിച്ച് പറയും. ആ സ്വഭാവം മോനുണ്ടാവല്ലേയെന്ന് സ്‌നേഹരൂപേണ പറയും.

മജീദിന്റെ രണ്ടാമത്തെ അനുജനാണ് വേറൊരു പ്രശ്‌നക്കാരന്‍. അവന്റെ തെറ്റായ വഴിയിലൂടെയുളള പോക്കിന് തടയിടാന്‍ നബീസുമ്മ ആവതും ശ്രമിച്ചു. പക്ഷേ പരാജയമായിരുന്നു ഫലം. 'അവന്‍ മോനോടു കാണിച്ച നീചപ്രവര്‍ത്തികളും വാക്കുകളും മോന്‍ മറക്കണം. ഞാന്‍ കണ്ണടച്ചാല്‍ നിങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടാവൂ. എത്ര ദ്രോഹം ചെയ്താലും ഒരേ രക്തത്തില്‍ പിറന്നവരാണു നിങ്ങള്‍. കഴിഞ്ഞതെല്ലാം മറക്കൂ മോനേ', നബീസുമ്മയുടെ മനസ് വേദനിച്ചു കൊണ്ടുളള നിര്‍ദ്ദേശം മജീദിന്റെ ഉളളില്‍ തട്ടി. നബീസുമ്മ ചെയ്ത ത്യാഗത്തെക്കുറിച്ചോര്‍ത്തു. മൂന്നു മക്കളെ വളര്‍ത്തിയെടുത്തതിനെക്കുറിച്ചോര്‍ത്തു.

രണ്ടാമത്തെ അനിയന്‍ ചെയ്ത ചെറ്റത്തരങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതാണ്. പക്ഷേ അതൊക്കെ അലിഞ്ഞു പോകുമ്പോലെ മജീദിന് അനുഭവപ്പെട്ടു. നബീസുമ്മയ്ക്ക് നാല് ആങ്ങളമാരാണുണ്ടായിരുന്നത്. അവരോടൊന്നിച്ചു എല്ലാ മേഖലയിലും നബീസു സജീവമായി പ്രവര്‍ത്തിക്കുന്നു. ആങ്ങളമാര്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങളില്‍ സഹായിയായി നില്‍ക്കും. തേങ്ങ കൊപ്രയാക്കി കൊടുക്കുന്നതിനും, അടയ്ക്ക കൊട്ടയ്ക്കയാക്കി മാറ്റുന്നതിനും മറ്റും നബീസുമ്മ സജീവമായി പങ്കെടുക്കും. ശരിക്കും ആണുങ്ങളെപ്പോലെതന്നെ മാനസിക ശക്തിയും പ്രവര്‍ത്തന ശേഷിയും നബീസുമ്മ നേടിയെടുത്തിട്ടുണ്ട്.
         
Article, Died, Death, Mother, Family, Love, Kookanam-Rahman, Story, Dear mother passed away.

വിവാഹിതയായി മക്കള്‍ പിറന്നപ്പോഴും ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നബീസു മാറിനിന്നില്ല. കാര്‍ഷിക രംഗത്തും സജീവമായിരുന്നു. നെല്ല് മൂരാനും മെതിക്കാനും തൊഴിലാളികള്‍ക്ക് ഒപ്പം നിന്ന് പണി ചെയ്യും. കാലം നീങ്ങിയപ്പോള്‍ ആങ്ങളമാര്‍ ഓരോ വഴിക്ക് നീങ്ങി. നബീസുവും മക്കളും ഉമ്മാമയും തറവാട് വക ലഭിച്ച ഓഹരിയില്‍ കഴിഞ്ഞു കൂടി. സാമ്പത്തികമായി പിടിച്ചു നില്‍ക്കാനും മക്കളെ പഠിപ്പിക്കാനും വളര്‍ത്താനും കന്നുകാലികളെ വളര്‍ത്തലിലും ശ്രദ്ധയൂന്നി. രണ്ടും മൂന്നും നാടന്‍ പശുക്കളെ കറവയെടുത്തും, അവയുടെ കുഞ്ഞുങ്ങളെ വില്‍പന നടത്തിയും വരുമാന സ്രോതസ് കണ്ടെത്തി.

വീണ്ടും നാടു മുഴുവന്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയപ്പോള്‍ അവിലിടി തുടങ്ങി. കടുത്ത അധ്വാനമായിരുന്നു അതിന് വേണ്ടിയിരുന്നത്. മക്കള്‍ വളര്‍ന്ന് ഓരോ തൊഴില്‍ മേഖലയിലെത്തിയപ്പോഴാണ് നബീസുമ്മ അല്പം നടുനിവര്‍ത്താന്‍ സാധിച്ചത്. മജീദ് മാഷായപ്പോള്‍ കുറേകൂടി സ്വസ്ഥത കൈവന്നു. നബീസുവിന്റെ ജീവിത വഴിയില്‍ ഇതൊക്കെ നേരിട്ടു കണ്ടു വളരുകയും, അനുഭവിച്ചറിയുകയും ചെയ്തവനാണ് മജീദ് . ഇളയ രണ്ടു മക്കളില്‍ നിന്ന് നബീസുമ്മയ്ക്ക് ആശിച്ച സന്തോഷം കിട്ടിയില്ല.

നബീസുമ്മ മക്കള്‍ക്കു വേണ്ടി ചെയ്ത കഠിന ശ്രമങ്ങള്‍ ഓര്‍ത്തു കൊണ്ട് മജീദ് നെടുവീര്‍പ്പിട്ടു. നബീസുമ്മയ്ക്ക് ഇനി ദീര്‍ഘനാള്‍ ഇവിടെ ജീവിച്ചു വരാന്‍ സാധ്യതയില്ലെന്ന് മജീദ് കണക്കുകൂട്ടി. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധയും സ്‌നേഹവും പരിചരണവും മജീദ് നല്‍കിക്കൊണ്ടിരുന്നു. ഒരു മകന്റെ മരണവും മറ്റൊരു മകന്റെ ക്രുദ്ധതയും നബീസുമ്മയെ തളര്‍ത്തിക്കൊണ്ടിരുന്നു. വയസ് എഴുപത് പിന്നിട്ടിട്ടും പഴയ അധ്വാനശീലത്തിന്റെയും ഭക്ഷണരീതിയുടേയും ഫലമായിട്ടാവണം ശാരീരികമായ ക്ഷീണം നബീസുമ്മയില്‍ പ്രകടമായി കണ്ടില്ല. പക്ഷേ മനസ്സ് തകര്‍ന്ന് പോയി.

പുസ്തക വായനയും പത്രപാരായണവും മുടങ്ങാതെ നടത്തും. ലോക കാര്യങ്ങളൊക്കെ കൃത്യമായി മനസ്സിലാക്കും.മാലപ്പാട്ടുകളും അറബി മലയാളപ്പാട്ടുകളും നബീസുമ്മ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഈ അവസ്ഥയിലും പഴയ കാല അനുഭവങ്ങള്‍ അയവിറക്കിക്കൊണ്ടിരിക്കും. പഴയകാല അഞ്ചാം ക്ലാസുകാരിയാണ്. അറബിയിലും അവഗാഹം നേടിയിട്ടുണ്ട്. ഒറ്റയ്ക്കു തന്നെ തന്റെ കാര്യങ്ങളൊക്കെ ചെയ്യും. ആരേയും ആശ്രയിക്കില്ല. ഒരു ദിവസം ബാത്ത്‌റൂമിലേക്ക് പോയി. ദേഹശുദ്ധി വരുത്തി ഡോര്‍ തുറന്ന് പുറത്തേക്ക് നടന്നു വരാന്‍ ശ്രമിക്കുമ്പോള്‍ ഇരുകാലുകളും അനക്കാന്‍ വയ്യാത്ത അവസ്ഥവന്നു. എന്നിട്ടും ആരേയും വിളിച്ച് സഹായം തേടിയില്ല.

ഇക്കാര്യം ശ്രദ്ധയില്‍പെട്ട മജീദ് നബീസുമ്മയെ താങ്ങിപിടിച്ച് ബെഡ്‌റൂമിലേക്കെത്തിച്ചു. അല്പം വിശ്രമിക്കട്ടെ എന്ന് കരുതി എല്ലാവരും റൂമില്‍ നിന്ന് പുറത്തിറങ്ങി. പെട്ടെന്ന് എന്തോ വീഴുന്നത് പോലുളള ശബ്ദവും 'ഇക്ക' എന്ന നിലവിളിയും കേട്ടു. ഓടിച്ചെന്ന് നോക്കിയപ്പോള്‍ നബീസുമ്മ തലയടിച്ച് നിലത്തുവീണു കിടക്കുന്നു . നെറ്റിയുടെ മുകള്‍ ഭാഗം പൊട്ടി ചോര വാര്‍ന്നൊലിക്കുന്നു. വാരിയെടുത്ത് കട്ടിലില്‍ കിടത്തിയിട്ട് രക്തം തുടച്ചുവൃത്തിയാക്കി മുറിവ് കെട്ടി. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. എട്ടോളം സ്റ്റിച്ചിടേണ്ടി വന്നു മുറിവുണങ്ങിയെങ്കിലും അതോടെ ക്ഷീണം വര്‍ദ്ധിച്ചു. പ്രഷര്‍കൂടിയതാണു കാരണമെന്നും, നെറ്റിപൊട്ടി ചോര പോയതു ഗുണകരമായെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

എഴുന്നേല്‍ക്കാനും ശരീരശുചിത്വം നടത്താനും സ്വയം ചെയ്യാന്‍ വയ്യാതായി. എന്നിട്ടും ഓര്‍മ്മക്കൊന്നും കുറവു വന്നില്ല. ഭക്ഷണം കഴിക്കുന്നതിലും താല്പര്യം കുറഞ്ഞു വന്നു. സ്വയം കാര്യം ചെയ്യാന്‍ കഴിയാത്തതില്‍ എന്നും പരിഭവം പറയും. ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കും. മജീദും സുഹറയും നബീസുമ്മയെ കുളിപ്പിക്കാന്‍ വീല്‍ചെയറില്‍ ഇരുത്തി ബാത്ത്‌റൂമിലേക്കു കൊണ്ടു പോയി. വളരെ സന്തോഷത്തോടെയായിരുന്നു ബാത്ത്‌റൂമിലേക്കു വന്നത്. കുളിപ്പിക്കാന്‍ നല്ലതുപോലെ സഹകരിച്ചു. കുളിപ്പിച്ചു തുവര്‍ത്തിത്തുടച്ചു വീല്‍ചെയറിലിരുത്തി ബെഡ്‌റൂമിലേക്കെത്തിച്ചു. കിടക്ക വിരിയൊക്കെ മാറ്റിയിരുന്നു. നബീസുമമയ്ക്ക് വെളുത്ത വിരിപ്പും പുതപ്പുമാണ് ഇഷ്ടം. ഇന്നത്തെ വിരിപ്പിന് നല്ല വെളുപ്പുണ്ടല്ലോ എന്ന് നബീസുമ്മ പറഞ്ഞു.

ബെഡില്‍കിടത്തി പുതപ്പിച്ചു മജീദ് നിവര്‍ന്നു നിന്നപ്പോള്‍ നബീസുമ്മ മജീദിനെ അടുത്തേക്ക് വിളിച്ചു. 'മോനേ എന്റെ കവിളില്‍ ഒരു മുത്തം തരൂ'. മജീദ് മടിച്ചു നിന്നപ്പോള്‍ ഒന്നു കൂടി നബീസുമ്മ ആവശ്യപ്പെട്ടു. മജീദ് ഉമ്മയുടെ ഇരുകവിളിലും മാറിമാറി ഉമ്മവെച്ചു. നബീസുമ്മ ഇരുകൈകൊണ്ടും മജീദിന്റെ മുഖം അമര്‍ത്തിപ്പിടിച്ചിരുന്നു. ഒരു നിമിഷം ഉമ്മ കണ്ണടച്ചു, എന്നെന്നേക്കുമായി. മജീദ് അപ്പോള്‍ ഓര്‍ക്കുകയായിരുന്നു കുഞ്ഞായിരുന്നപ്പോള്‍ തന്നെ കുളിപ്പിച്ച് കിടത്തി കവിളില്‍ ഉമ്മ വെച്ചപോലെ മരണശയ്യയില്‍ കിടന്ന ഉമ്മയെ ഞാന്‍ ഉമ്മ വെക്കുകയായിരുന്നില്ലേ.

(അവസാനിച്ചു)

ALSO READ:













 














Keywords: Article, Died, Death, Mother, Family, Love, Kookanam-Rahman, Story, Dear mother passed away.
< !- START disable copy paste -->

Post a Comment