Follow KVARTHA on Google news Follow Us!
ad

എവിടെ ചെന്നാലും പെണ്‍പിള്ളേർ പിറകേ!

Wherever going following the girls, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് -16 

കൂക്കാനം റഹ്‌മാൻ

(www.kvartha.com 28.03.2022) നാട്ടിലേക്ക് പോയ സുബൈദ ടീച്ചറിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. അഡ്രസില്‍ കത്തയച്ചു മറുപടിയില്ല. ഇവിടെ സ്‌ക്കൂള്‍ ജോലി പറഞ്ഞുറപ്പിച്ചതാണ്. ജൂണ്‍ മാസത്തില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ട ഏര്‍പ്പാടുകളൊക്കെ ചെയ്തു വെച്ചതാണ്. എന്തു പറ്റിയെന്നറിയാനുളള ആകാംക്ഷയോടെ നാളുകള്‍ തളളിനീക്കി. മജീദിന് സ്‌ക്കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങാനുളള ധൃതിയായി. പുഴയാണ് പ്രശ്‌നം തോണിയാത്ര ഭയപ്പെടുത്തുന്നതായി മാറി. ഇനിയും അപകടത്തില്‍ പെട്ടാലോ എന്ന ആശങ്ക മനസ്സിലുണ്ടായി. അവിടെ ഒരു വര്‍ഷം വരെ മാത്രമെ ജോലി ചെയ്തുളളൂ. ആ കാലയളവില്‍ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും അംഗീകാരം പിടിച്ചു പറ്റാന്‍ മജീദിന് സാധിച്ചു. ജൂണ്‍ അവസാനത്തോടെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. ചെറുവത്തൂര്‍ ഗവ.ഫിഷറീസ് ഹൈസ്‌ക്കൂളിലേക്കായിരുന്നു ട്രാന്‍സ്ഫര്‍.
                       
News, Kerala, Kookanam-Rahman, Article, Girl, School, Teacher, Job, Entertainment, Wherever going following the girls.

നാട്ടുകാരോടും രക്ഷിതാക്കളോടും യാത്ര പറഞ്ഞു പിരിയാന്‍ നേരത്ത് പളളിക്കമ്മറ്റി ഭാരവാഹികള്‍ മജീദ് മാഷിനോട് ഒരു കാര്യം സൂചിപ്പിച്ചു. ഈ ഭാഗത്ത് യുപി സ്‌ക്കൂള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ പലരും നാലാംക്ലാസ് കൊണ്ട് പഠനം നിര്‍ത്തുകയാണ്. ഒരു യുപി സ്‌ക്കൂള്‍ അനുവദിച്ചു കിട്ടാന്‍ പളളിക്കമ്മിറ്റി അപേക്ഷ കൊടുത്തിട്ടുണ്ട്. മിക്കവാറും സാന്‍ക്ഷന്‍ കിട്ടും അപ്പോള്‍ മാഷ് സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായി ഇവിടേക്ക് വരണം. മനസ്സിലെ ഭയം പുറത്തുകാണിക്കാതെ, കമ്മിറ്റിക്കാരെ വെറുപ്പിക്കാതെ സമയമാവട്ടെ നോക്കാം എന്ന മറുപടി കൊടുത്തു.

ഇപ്പോള്‍ എത്തിപ്പെട്ട സ്‌ക്കൂള്‍ മജീദിന് ഒരു അത്ഭുത കേന്ദ്രമായിരുന്നു. ഒന്നുമുതല്‍ പത്തുവരെ ക്ലാസുണ്ടിവിടെ. നാല്‍പതോളം അധ്യാപകര്‍. ഇതേ വരെ ജോലി ചെയ്തത് നാലോ അഞ്ചോ അധ്യാപകരുളള എല്‍ പി സ്‌ക്കൂളിലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളുമായി നാലഞ്ചു പേരുണ്ടിവിടെ. യാത്രയും ഉച്ചഭക്ഷണവും സന്തോഷമുളവാക്കുന്നതായിരുന്നു. ബസ്സിറങ്ങിയാല്‍ സ്‌ക്കൂളിലേക്ക് ജീപ്പ് സര്‍വ്വീസുണ്ട്. ആളുകള്‍ നിറയുമ്പോഴേ ജീപ്പ് വിടൂ. അതിനാല്‍ ചെറുപ്പക്കാരായ മജീദും കൂട്ടുകാരും അരമണിക്കൂറോളം നടന്നാണ് സ്‌ക്കൂളിലെത്താറ്. സ്‌ക്കൂളിനടുത്തുളള കണ്ണേട്ടന്റെ ഹോട്ടലിലെ ഭക്ഷണവും രുചികരമായിരുന്നു. മത്സ്യബന്ധനം നടത്തുന്ന പുഴ അടുത്തായതിനാല്‍ ഊണിന് പൊരിച്ച മീന്‍ കിട്ടും.

വീട്ടിലെത്തിയാല്‍ നബീസുമ്മയോട് മജീദ് സ്‌ക്കൂളിലേക്കുളള യാത്രയെക്കുറിച്ചും ഉച്ചഭക്ഷണത്തെക്കുറിച്ചും സംസാരിക്കും. 'സ്‌ക്കൂള്‍ വിട്ടു വരുമ്പോള്‍ കുറച്ച് മീന്‍ വാങ്ങിക്കൊണ്ടുവന്നൂടെ മോനെ?' എന്ന് ഉമ്മ പറയും.
ഇവിടെ ഹൈസ്‌ക്കൂള്‍ അധ്യാപകരും, പ്രൈമറി സ്‌ക്കൂള്‍ അധ്യാപകരും തമ്മില്‍ മൂപ്പിളമ വ്യത്യാസമുണ്ടോ എന്ന് തോന്നി. സംഘടനാതലത്തിലും മാനസീക അടുപ്പമില്ലായ്മയുണ്ട്. സുഭാഷ് ചന്ദ്രബോസ് എന്നൊരു അധ്യാപകനുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനും സീനിയര്‍ അധ്യാപകനുമാണ്. ക്ലാസ് മുറിയില്‍ ചെല്ലുമ്പോഴേ മുണ്ട് താഴ്ത്തിയിടൂ. മറ്റ് സമയങ്ങളില്‍ മുണ്ട് മാടിക്കുത്തിയാണ് നടത്തം.

സാഹിത്യാഭിരുചിയുണ്ട്. ക്ലാസ് മുറികളില്‍ തികഞ്ഞ അച്ചടക്കം ഉണ്ടാക്കിയെടുക്കും. ശക്തമായ വിമര്‍ശകനാണ്. ആരേയും കൂസാത്ത പ്രകൃതം. മജീദിനോട് സ്‌നേഹത്തോടെ മാത്രമെ അദ്ദേഹം പെരുമാറൂ. പ്രൈമറി അധ്യാപകനായ മജീദിനെക്കൊണ്ട് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസുകാര്‍ക്ക് ബയോളജി ക്ലാസെടുക്കാന്‍ ആവശ്യപ്പെട്ടു. പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്തു പഠിച്ചതുകൊണ്ട് മജീദിന് ബയോളജി ക്ലാസെടുക്കാന്‍ താല്‍പര്യമുണ്ടായി. കുശുമ്പുളള അധ്യാപകര്‍ സ്വകാര്യമായി വിമര്‍ശിച്ചു. പക്ഷേ ബോസ് മാഷിന്റെ അടുത്തതൊന്നും ഏശിയില്ല.

പ്രൈമറി അധ്യാപകനായ ഒരു നീളം കുറഞ്ഞ അമ്പാടി മാഷിനായിരുന്നു ലാബിന്റെ ചുമതല. ചുമലില്‍ ഒരു ടര്‍ക്കി ടൗവല്‍ ഇട്ട് ലാബ് തന്റെ സ്വന്തമാണെന്ന ധാരണയിലായണ് മൂപ്പിലാന്റെ നടത്തം. കുറി നടത്തി പണക്കാരനായ കുഞ്ഞിക്കൃഷ്ണന്‍ മാഷ് കാറിലാണ് സ്‌ക്കൂളിലേക്കുളള വരവും പോക്കും. എച്ച് എസ് എ കുഞ്ഞിരാമന്‍ മാഷ് എന്ന പേരിലറിയപ്പെടുന്ന എപ്പോഴും വെളുത്ത സിഗരറ്റ് ചുണ്ടിലെരിയിച്ച് നടക്കുന്ന കറുത്ത് മെലിഞ്ഞ വ്യക്തിയാണദ്ദേഹം. തമാശ രൂപത്തില്‍ സഹപ്രവര്‍ത്തകരേയും മറ്റും കളിയാക്കി ചിരിക്കുന്ന കോണ്‍ഗ്രസ്‌കാരനായ കുഞ്ഞിരാമന്‍ മാഷ്, കരിവെളളൂരില്‍ നിന്നു വരുന്ന കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരനായ എ നാരായണന്‍ മാഷ്, സൗമ്യമായി പെരുമാറുന്ന ചിരിച്ചുകൊണ്ടിരിക്കുന്ന രാഘവന്‍ മാഷ്, സൗണ്ടിന് ഇടര്‍ച്ചയുളള ശബരിമല ഗുരുസ്വാമിയായ ക്രാഫ്റ്റ് രാഘവന്‍ മാഷ്, സ്‌ക്കൂള്‍ പ്യൂണ്‍ അമ്പാടിയേട്ടന്‍. തടിച്ചുകൊഴുത്ത സുന്ദരിയായ മീനാക്ഷി ക്ലാര്‍ക്ക് എന്നിവരെക്കുറിച്ച മജീദ് വീട്ടില്‍ ചെന്ന് ഉമ്മയോട് പറയും.

പക്ഷേ ഒരു കാര്യം പറഞ്ഞില്ല. മീനാക്ഷി ക്ലാര്‍ക്കിന് മജീദിനോട് വല്ലാത്തൊരു ഇഷ്ടം. അറ്റന്‍ഡന്‍സ് റജീസ്റ്റര്‍ ഓഫീസില്‍ ക്ലാര്‍ക്കിന്റെ മേശപ്പുറത്താണുണ്ടാവുക. ഒപ്പിടുമ്പോള്‍ മജീദിന്റെ കൈ അമര്‍ത്തി പിടിക്കല്‍, അടുത്തുനിന്നാല്‍ കാല്‍പാദം കൊണ്ട് കാലിന് ഉരസല്‍ ഇതൊക്കെ പറയാന്‍ പറ്റുമോ.
സ്‌ക്കൂളിലേക്ക് വരുന്നവഴിക്ക് ടീച്ചേര്‍സ് മാത്രം താസിക്കുന്ന ഒരു ലോഡ്ജുണ്ട്. അവിടെ അടുത്തുളള സ്‌ക്കൂളില്‍ ജോലി ചെയ്യുന്നവരാണ്. മജീദും മറ്റ് രണ്ട് മാഷന്‍മാരും നടന്നു വരുമ്പോള്‍ രണ്ട് ലേഡീസ് ടീച്ചര്‍മാര്‍ വരാന്തയില്‍ നിന്ന് നോക്കുന്നുണ്ടാവും. മജീദ് അതത്ര കാര്യമാക്കിയില്ല. ആ വര്‍ഷം സ്‌ക്കൂള്‍ അടക്കാറായപ്പോള്‍ ആ ടീച്ചര്‍മാര്‍ ഒറ്റയ്ക്ക് നടന്നു മജീദിന്റെ അടുത്തേക്ക് ഇറങ്ങി വന്നു. 'ഞങ്ങള്‍ മാഷെക്കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. മാഷിന്റെ നടത്തം കാണാന്‍ നല്ല രസമാണ് ഞങ്ങള്‍ ആ നടത്തം ആസ്വദിക്കാറുണ്ട്'. മജീദ് അവര്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ടു മറുപടി ഒന്നും പറയാതെ 'നന്ദി' എന്ന് മാത്രം പറഞ്ഞ് മുമ്പോട്ട് നടന്നു. ഇങ്ങിനെ സ്ത്രീകളോട് കൂടുതല്‍ അടുക്കാതിരിക്കാനുളള കാരണം നബീസുമ്മാന്റെ ഉപദേശമാണ്. അതെന്നും മനസ്സില്‍ കൊണ്ട് നടക്കുന്നവനാണ് മജീദ്.

വെളളിയാഴ്ച ജുമുഅക്ക് തുരുത്തി വലിയ പളളിയിലാണ് മജീദ്, സൂഫി മാഷ്, ഹമീദ് മാഷ് എന്നിവര്‍ പങ്കെടുക്കുക. സ്‌ക്കൂളിലെ ഫിസിക്‌സ് അധ്യാപകനാണ് ഹമീദ്. ഒരു ഗ്രൂപ്പിലും പെടാതെ സ്വതന്ത്ര നിലപാടാണ് കക്ഷിയുടേത്. നാട്ടുകാരനുമാണ്. ഒരു വെളളിയാഴ്ച മജീദിനേയും സൂഫിയേയും ഹമീദ് മാഷ് പളളിക്കടുത്തുളള തന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. വലിയ തറവാട് വീടാണത്. തിണ്ണമേല്‍ പായ വിരിച്ചിട്ടുണ്ട്. അവിടെ മജീദും സൂഫിയും ഇരുന്നു. ഹമീദ് വലിയൊരു കാസയില്‍ കഞ്ഞിയുമായി വന്നു. കഞ്ഞികുടിക്കുവാന്‍ മൂന്ന് കൈപ്പിടിയുളള കപ്പും വെച്ചിട്ടുണ്ട്. മജീദിന്റെ ആദ്യത്തെ അനുഭവമായിരുന്നു അത്. അങ്ങിനെ ഒരേ പാത്രത്തില്‍ നിന്ന് മൂന്നുപേരും കഞ്ഞി കോരികുടിച്ചു.
വെളുത്ത് മെലിഞ്ഞ സൂഫി മാസ്റ്റര്‍ മാത്‌സ് അധ്യാപകനായരുന്നു. ഇരിക്കൂറുകാരനാണദ്ദേഹം.

സൂഫി മാസ്റ്ററുടെ വിവാഹത്തിന് സ്‌ക്കൂള്‍ സ്റ്റാഫിനെയൊക്കെ ക്ഷണിച്ചിരുന്നു. സ്‌പെഷല്‍ വണ്ടി ബുക്കു ചെയ്തു. എല്ലാവരും വിവാഹത്തിന് ചെന്നു. മജീദിന് ഇവിടെയും ഒരു പുത്തന്‍ അനുഭവമുണ്ടായി. ബിരിയാണി ആദ്യമായാണ് കഴിക്കുന്നത്. വളരെ ടേസ്റ്റിയായിരുന്നു അവിടുന്ന് കിട്ടിയ നാടന്‍ ബിരിയാണി.
സ്‌ക്കൂള്‍ പിടിഎ പ്രസിഡണ്ട് ജോസ് എന്ന് പേരായ പ്രസിദ്ധനായ ഒരു കോണ്‍ട്രാക്ടറായിരുന്നു. പ്രൈമറി അധ്യാപകനായ ഓര്‍ക്കുളം നാരായണന്‍ മാഷിന്റെ അടുത്ത സുഹൃത്താണ്. കോണ്‍ട്രാക്ടര്‍ . അദ്ദേഹത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു നാരായണന്‍ മാസ്റ്റര്‍. കളരി അഭ്യാസിയാണ്. വലതുപക്ഷ ചിന്താഗതിക്കാരനായിരുന്നെങ്കിലും മജീദിനോട് അടുപ്പമായിരുന്നു നാരായണന്‍ മാഷിന് കോണ്‍ട്രാക്ടറുടെ ഒരു മകന്‍ മജീദിന്റെ ക്ലാസില്‍ പഠിക്കുന്നുണ്ടായിരുന്നു. അക്കാരണത്താല്‍ നാരായണന്‍ മാഷിനൊപ്പം മജീദും കോണ്‍ട്രാക്ടറുടെ വീട്ടില്‍ ഉച്ചസമയത്തു ചെന്നു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് അവിടെനിന്ന് കിട്ടിയത്.

മജീദിന് നാല് എ ക്ലാസിന്റെ ചുമതലയായിരുന്നു. ആ ഹാളില്‍ ഉണ്ടായിരുന്ന സ്റ്റേജില്‍ നാല് ബി ക്ലാസും. ക്ലാസുകള്‍ക്കിടയില്‍ പാര്‍ട്ടീഷന്‍ ഇല്ല. പത്മിനി ടീച്ചര്‍ക്കാണ് പ്രസ്തുത ക്ലാസിന്റെ ചുമതല. മജീദ് ക്ലാസിലെത്തി പാഠം തുടങ്ങിക്കഴിഞ്ഞാല്‍ പത്മിനി ടീച്ചര്‍ മജീദിന്റെ ക്ലാസിലേക്കു തന്നെ ശ്രദ്ധിച്ചിരിക്കും. ആ നോട്ടം മജീദിന് പ്രയാസമുണ്ടാക്കി. ഫസ്റ്റ് പിരിയഡ് കഴിയുന്നതുവരെ ആ നോട്ടം സഹിക്കുകയേ നിര്‍വ്വാഹമുളളൂ. യഥാര്‍ത്ഥത്തില്‍ പത്മിനി ടീച്ചര്‍ മജീദിനെ തന്നെയായിരുന്നു നോക്കിയത്. ടേം പരീക്ഷകള്‍ക്ക് ഇന്‍വിജിലേറ്ററായി ഹൈസ്‌ക്കൂള്‍ ക്ലാസുകളിലേക്ക് പ്രൈമറി അധ്യാപകര്‍ക്ക് ഡ്യൂട്ടിയിടും. എസ് എസ് എല്‍ സി ക്ലാസിലെ പെണ്‍കുട്ടികളുടെ പരീക്ഷാ ഡ്യൂട്ടിയാണ് ഒരു ദിവസം മജീദിനു കിട്ടിയിരുന്നത്.

പ്രായമുളള പെണ്‍കുട്ടികളുടെ ക്ലാസില്‍ മജീദിന്റെ ആദ്യ ഡ്യൂട്ടിയായിരുന്നു അത്. പരസ്പരം നോക്കിയെഴുത്തും സംശയം ചോദിക്കലും തകൃതിയായ് നടക്കുന്നുണ്ട്. അത് ശ്രദ്ധിക്കാന്‍ പരീക്ഷ ഹാളിലൂടെ നടന്നു പോകുകയായിരുന്നു മജീദ്. വെളുത്തു തടിച്ച ഒരു പെണ്‍കുട്ടി മജീദ് നടന്നു നീങ്ങുമ്പോള്‍ കാല് നീട്ടിവെക്കും. മജീദിന്റെ കാലില്‍ സ്പര്‍ശിക്കും. ഓ 'സോറി' പറഞ്ഞ് പിന്‍വലിക്കും ഇത് ആ പെണ്‍കുട്ടിയുടെ സ്ഥിരം പരിപാടിയായിരുന്നു മജീദിനോട്.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മജീദിനോട് എന്തോ പ്രത്യേക താല്‍പര്യമുണ്ടെന്ന് ഉളളില്‍ തോന്നിത്തുടങ്ങി. കാല്‌കൊണ്ടാണ്. ആരു ശ്രദ്ധിക്കപ്പെടാതെ ഉരസി നോക്കാന്‍ എളുപ്പമാണെന്നവര്‍ക്കറിയാം. മജീദിന്റെ പാണപ്പുഴ സ്‌ക്കൂള്‍ യാത്രയിലെ ബസിലെ അനുഭവം ഓര്‍മ്മയിലെത്തി. കല്യാണപ്പാട്ടു സംഘാംഗങ്ങളായ സ്ത്രീകളായിരുന്നു ബസ് നിറയെ. മജീദിന് ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല. ബസിലെ തൂണ്‍ ചാരി നില്‍ക്കുകയായിരുന്നു. കാലിലിട്ട ചെരുപ്പിന് മേലേ കൂടി ആരോ തഴുകുന്നത് പോലെ അനുഭവപ്പെട്ടു സൂക്ഷിച്ചു നോക്കി. സീറ്റിലിരുന്ന ഒരു സ്ത്രീയുടെ പരിപാടിയായിരുന്നു അത്. കാല് മെല്ലെ വലിച്ചു നോക്കി. അവിടേക്കും അവളുടെ കാലെത്തി. ബസ്സിറങ്ങുന്നതുവരെ ആ കലാപരിപാടി തുടര്‍ന്നു കൊണ്ടിരുന്നു.

മജീദ് ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ പ്യൂണ്‍ വന്നു 'മാഷെ കാണാന്‍ രണ്ടു മൂന്നാളുകള്‍ ഓഫീസിലേക്ക് വന്നിട്ടുണ്ട്'. കേട്ടപ്പോള്‍ പരിഭ്രാന്തി തോന്നി. എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്നൊരു ഭയം. പ്യൂണിന്റെ കൂടെ തന്നെ ആഫീസിലെത്തി. ഹെഡ്മാസ്റ്ററുടെ മുമ്പില്‍ മൂന്നു പേരിരിക്കുന്നു. മജീദിനോടും ഹെഡ്മാസ്റ്റര്‍ ഇരിക്കാന്‍ പറഞ്ഞു. വന്നവരെ എനിക്കറിയാം കടപ്പുറം സ്‌ക്കൂളിലെ ജോലി ചെയ്യുമ്പോള്‍ ഉച്ചഭക്ഷണം തന്ന പോസ്റ്റ് മാസ്റ്റര്‍, പളളിക്കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ഹാജി, ബോട്ട് ജെട്ടിയില്‍ വീണപ്പോള്‍ വീട്ടിലെത്തിച്ച് ഡ്രസ് മാറി ഉടുക്കാന്‍ തന്ന ഇബ്രാഹിം ഹാജി എന്നിവരാണ്.

'മാഷെ കാണാനാണ് ഞങ്ങള്‍ വന്നത്. വരുന്ന ജൂണില്‍ ഞങ്ങള്‍ക്കനുവദിച്ചു കിട്ടിയ യുപി സ്‌ക്കള്‍ പ്രവര്‍ത്തനം തുടങ്ങും. അതിന്റെ ഹെഡ്മാസ്റ്ററായി മജീദ് മാഷ് ചാര്‍ജ് എടുക്കണം'. സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററും അവരുടെ നിര്‍ദ്ദേശത്തെ അംഗീകരിച്ചു സംസാരിച്ചു. മജീദ് മറുപടി എന്നോണം ഒന്നു ചിരിച്ചു. എയ്ഡഡ് സ്‌ക്കൂള്‍ ജോലി വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിയതാണ്. വീണ്ടും ആ മേഖലയിലേക്ക് തന്നെ തിരിച്ചു പോകണോ തോണി യാത്ര പേടിയും. ഇക്കാര്യങ്ങളോര്‍ത്ത് ഒന്നും പറഞ്ഞില്ല. അടുത്ത ദിവസം മറുപടി പറയാമെന്ന് വാക്കുകൊടുത്തു…..

(തുടരും)

ALSO READ:







Keywords: News, Kerala, Kookanam-Rahman, Article, Girl, School, Teacher, Job, Entertainment, Wherever going following the girls.
< !- START disable copy paste -->

Post a Comment