Follow KVARTHA on Google news Follow Us!
ad

അധ്യാപക പരിശീലനത്തിന് സെലക്ഷൻ കിട്ടി

Got selection for teacher training#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാൻറെ മകൻ മജീദ് (ഭാഗം- ഒമ്പത്) 

കൂക്കാനം റഹ്‌മാൻ

(www.kvartha.com 01.12.2021) രണ്ട് വര്‍ഷത്തെ കോളേജ് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴേക്കും നാട്ടിലും വീട്ടിലും വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരുന്നു. ഇടുങ്ങിയ കിളകളുടെ സ്ഥാനത്ത് റോഡു വന്നു. കാലികളെ മേയ്ക്കാന്‍ വിട്ടിരുന്ന കുറവന്‍കുന്ന് പറമ്പുകളായി രൂപാന്തരപ്പെട്ടു. കുന്നിന്റെ ഒരു ഭാഗം മണ്ണു മാന്തി യന്ത്രത്തിന്റെ താണ്ഡവം മൂലം മണ്ണ് കടത്തിക്കൊണ്ടു പോയി വലിയ കുഴികള്‍ രൂപപ്പെട്ടു. വേറൊരു ഭാഗത്ത് കരിങ്കല്‍ കോറ പ്രത്യക്ഷപ്പെട്ടു. നാട്ടുകാരുടെ ഗ്രാമ്യ സ്വഭാവം ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. മജീദിന്റെ കുടുംബത്തിലും മാറ്റം വന്നു. പെണ്ണു കെട്ടിയ അമ്മാവന്‍മാര്‍ അവരവരുടെ സ്വന്തം വീടു നിർമ്മിച്ചു താമസം തുടങ്ങി. പഴയപോലെ പെങ്ങളായ നബീസുവിനോടും സ്വന്തം ഉമ്മയോടും ഉളള അടുപ്പവും സ്‌നേഹവും സഹായങ്ങളും ഇല്ലാതായി.

അമ്മാവന്‍മാരുടെ സഹായവും തറവാടു സ്വത്തിലെ തെങ്ങിന്‍ തോപ്പില്‍ നിന്നു കിട്ടിക്കൊണ്ടിരുന്ന വരുമാനവും കുറഞ്ഞു. രണ്ടേക്കര്‍ സ്ഥലം ഷേര്‍ ചെയ്തപ്പോള്‍ നബീസുവിന് ഇരുപത്തയിഞ്ച് സെന്റ് സ്ഥലവും പഴയ തറവാടു വീടും മാത്രമേ കിട്ടിയിരുന്നുളളൂ. ജീവിച്ചു പോവാന്‍ പ്രയാസമായി. ഉമ്മാമ്മയും ഉമ്മയും മജീദും രണ്ട് അനുജന്‍മാരുമടങ്ങിയ അഞ്ചംഗ കുടുംബത്തിന് ജീവിതം പ്രയാസമായി. അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞു വന്ന കുടുംബത്തിന് ഇപ്പോഴത്തെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. നബീസു വളര്‍ത്തുന്ന ഒരു പശുവും കിടാവും അതിന്റെ പാല്‍ വിറ്റു കിട്ടുന്ന തുച്ഛമായ തുകയും, പത്ത് പതിനഞ്ച് തെങ്ങില്‍ നിന്നു കിട്ടുന്ന തേങ്ങയും കൊണ്ട് ജീവിച്ചു പോകാന്‍ പറ്റില്ല. നബീസു നെല്ലിടിച്ച് അവിലുണ്ടാക്കുന്ന പണി തുടങ്ങി. പഠനം നിര്‍ത്തിയ അനിയനെ പഴയ പാത്രങ്ങളും ഉപകരണങ്ങളും ശേഖരിച്ച് വില്‍പന നടത്തുന്ന തൊഴിലിന് വിട്ടു. ഇതൊക്കെ കൊണ്ട് പ്രിഡിഗ്രിക്കാരനായ മജീദും കുടുംബവും മുന്നോട്ടുപോയി.
 
Got selection for teacher training

പതിനെട്ടുകാരനായ മജീദാണ് കുടുംബത്തിലെ മുതിര്‍ന്ന ആണ്‍ തരി. ഒരു തൊഴില്‍ കണ്ടു പിടിച്ചേ പറ്റൂ. നാട്ടില്‍ മുഴുവനുമുളള ചെറുപ്പക്കാര്‍ ബീഡി തെറുപ്പിനും, തുണി നെയ്ത്തിനും പോകുന്നവരാണ്. അവരൊക്കെ ചെറിയ പ്രായത്തിലെ സ്‌ക്കൂള്‍ പഠനം നിര്‍ത്തി ഇത്തരം തൊഴിലുകളില്‍ പരിശീലനം നേടി തൊഴിലെടുത്തു ജീവിക്കുന്നവരാണ്. മജീദ് ഹൈസ്‌ക്കൂളിലും കോളേജിലും ചേര്‍ന്നു പഠിക്കാന്‍ പോയതിനാല്‍ ഇങ്ങിനെയുളള തൊഴിലിനൊന്നും പരിശീലനം നേടിയില്ല. പട്ടാളത്തിലേക്ക് ആളെ എടുക്കുന്നുണ്ട് എന്ന വാര്‍ത്ത കണ്ട ചില സുഹൃത്തുക്കള്‍ അവരോടൊപ്പം സെലക്ഷനു ചെല്ലാന്‍ മജീദിനെ പ്രോല്‍സാഹിപ്പിച്ചു. നബീസുവിനോട് സമ്മതം ചോദിച്ചു.

'പട്ടാളത്തില്‍ എന്റെ മോന്‍ പോകേണ്ട….നമുക്ക് അധ്വാനിച്ച് ഉളളത്‌കൊണ്ട് ഇവിടെ ജീവിക്കാം മോനെ' എന്നാണ് നബീസു കരഞ്ഞു കൊണ്ട് പറഞ്ഞത്. എങ്കിലും ഉമ്മ അറിയാതെ കണ്ണൂരില്‍ മിലിട്ടറി സെലക്ഷന്‍ ക്യാമ്പിൽ സുഹൃത്തുക്കളോടൊപ്പം മജീദും എത്തി. ഫിസിക്കല്‍ ടെസ്റ്റില്‍ തന്നെ മജീദ് ഔട്ടായി. ഒരിഞ്ചിന്റെ ഉയരക്കുറവാണ് വില്ലനായത്.

വീട്ടില്‍ തിരിച്ചെത്തിയ മജീദ് കാര്യങ്ങളൊന്നും ഉമ്മയോട് പറഞ്ഞില്ല. നെല്ലിടിച്ച് അവില്‍ ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ ഉമ്മയെ സഹായിക്കാന്‍ മജീദ് താല്‍പര്യമെടുത്തു. ആഴ്ചകളും മാസങ്ങളും കടന്നു പോയി. ഇത്രയും പഠിച്ചിട്ട് തുടര്‍ന്നു പഠിക്കാന്‍ അവസരം കിട്ടാത്തതില്‍ മജീദ് ദുഖിച്ചു. ഉമ്മ നബിസുവിന് സങ്കടം മനസ്സിലുണ്ടെങ്കിലും അത് പുറത്തു കാട്ടിയില്ല. എന്തെങ്കിലും ഒരു വഴി പടച്ചവന്‍ കാട്ടിത്തരും എന്ന ആത്മ വിശ്വാസമായിരുന്നു നബീസുവിന്. ടീച്ചേര്‍സ് ട്രൈനിംഗ് കോര്‍സിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുളള പത്രവാര്‍ത്തയുടെ കട്ടിംഗുമായി കൂടെ പഠിച്ച സുന്ദരന്‍ വീട്ടിലേക്ക് വന്നു.

'മജീദെ നമുക്ക് ഇതിനൊന്ന് അപേക്ഷിച്ചാലോ?' സുന്ദരന്‍ പറഞ്ഞു. അവിലിളക്കികൊണ്ടിരിക്കുകയായിരുന്ന മജീദ് തലപൊക്കി പറഞ്ഞു. 'സുന്ദരാ നീ ഓണക്കുന്നില്‍ കോടിമാധവന്റെ പീടികയില്‍ പോയി രണ്ട് അപേക്ഷാ ഫോറവും രണ്ട് കവറും സ്റ്റാമ്പും വാങ്ങിയിട്ടുവാ'. മജീദിന്റെ അഭിപ്രായം കേട്ടപാടെ സുന്ദരന്‍ ഓണക്കുന്നിലേക്ക് വെച്ചടിച്ചു.

അവല്‍ ഇളക്കുന്നതിനിടെ അയല്‍ക്കാരന്‍ കോയ്യന്‍ ഗോവിന്ദന്‍ പാലയാട് ട്രൈനിംഗ് കോളേജില്‍ ടി ടി സിക്ക് ചേര്‍ന്നതും അടുത്തവര്‍ഷം അധ്യാപകനായി ജോലിക്ക് കയറുന്നതും ഒക്കെ മജീദ് ചിന്തിച്ചു. ആ കോഴ്സിന് അഡ്മിഷന്‍ കിട്ടിയാല്‍ നല്ലതായിരുന്നു. വീണ്ടും മജീദിന്റെ മനസ്സിലേക്ക് സാമ്പത്തിക കാര്യം കടന്നു വന്നു. കോഴ്സിന് ചേരാനും പഠിക്കാനും മറ്റും എവിടുന്ന് പണം ഉണ്ടാക്കും. ഇപ്പോള്‍ കഷ്ടിച്ച് പട്ടിണി കൂടാതെ കടന്നു പോകാനുളള വഴികളേയുളളൂ. മക്കളേയും കുടുംബത്തേയും ശ്രദ്ധിക്കാത്ത ബാപ്പയേയും പെങ്ങളേയും മരുമക്കളേയും ശ്രദ്ധിക്കാത്ത അമ്മാവന്‍മാരേയും മജീദ് മനസാ ശപിച്ചു. കൂടെ പഠിച്ചവരെയൊക്കെ അവരുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യുന്നു. അവരൊക്കെ വലിയ കര്‍ഷകരുടേയും സമ്പത്തുളളവരുടേയും മക്കളാണ്. അങ്ങിനെയുളളൊരു അച്ഛന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മജീദ് ചിന്തിച്ചു പോയി.

കുളിയന്‍ ലോഡ്ജില്‍ ഒന്നിച്ച് പഠിച്ച രാമചന്ദ്രനും ശശിക്കും മെഡിക്കല്‍ കോളേജില്‍ സീറ്റ് കിട്ടി. ഗോപാലനും, കുമാരനും, അഗ്രി. കോളേജിലും സിറ്റ് കിട്ടി. ക്ലാസില്‍ ഒന്നിച്ചിരുന്നു പഠിച്ച, രാധാകൃഷ്ണ റാവു, ഗോപിനാഥന്‍, നാരായണ, സെറീന തുടങ്ങിയവരൊക്കെ ഡോക്ടറാവാന്‍ അവസരം കിട്ടിയവരാണ്. മജീദിനെപോലെ ആ സ്ഥാനം കിട്ടാതെ വലയുന്നവരും നിരവധി ഉണ്ട്.

വൈകുന്നേരം സുന്ദരന്‍ അപേക്ഷാ ഫോറവും കവറുമൊക്കെയായി വന്നു. വീടിന്റെ കോലായിലിരുന്നു ഞങ്ങള്‍ ഫോറം പൂരിപ്പിക്കുകയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും വെച്ചു, പോസ്റ്റ് ചെയ്യാന്‍ സുന്ദരനെ തന്നെ ഏല്‍പ്പിച്ചു. അങ്ങിനെ ആദ്യമായി കോഴ്സിന് ചേരാനുളള അപേക്ഷ അയച്ചു. മജീദിന്റെ ചിന്ത മുഴുവന്‍ ടി.ടി.സി പരിശീലനത്തെകുറിച്ചായി. ഗ്രാമത്തില്‍ അന്ന് കൗസല്യ ടീച്ചറും, കുമാരന്‍ മാഷും, വെളുത്തമ്പു, നാരായണന്‍ എന്നീ നാലു പേര്‍ ഈ രംഗത്തുണ്ടായിരുന്നു. അവരുടെ പൗറും ഗമയും കാണേണ്ടതു തന്നെ. കോഴ്സിന് കഴിഞ്ഞാല്‍ അവരെപോലെ എനിക്കും സുന്ദരനും നടക്കാന്‍ പറ്റുമല്ലോ. ഉമ്മയേയും അനിയന്‍മാരേയും ഉമ്മാമയേയും സംരക്ഷിക്കാം. പൊളിഞ്ഞു വീഴാറായ തറവാട് വീട് പൊളിച്ചു മാറ്റി പുതിയ വീട് നിര്‍മ്മിക്കാം. തുടങ്ങിയ ഒരു പാടു സ്വപ്നങ്ങളുമായാണ് മജീദ് ദിനങ്ങളോരോന്നും തളളിനീക്കിയത്.

അധ്യാപകനാവാനുളള ആഗ്രഹം കൂടി കൂടി വന്നു. സര്‍ക്കാര്‍ വക സീറ്റ് കിട്ടിയില്ലെങ്കിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ ഡൊനേഷന്‍ കൊടുത്തെങ്കിലും സീറ്റ് നേടണമെന്ന മോഹം ഉമ്മയ്ക്കും മജീദിനുമുണ്ടായി. ഉളള സ്വത്ത് പണയപ്പെടുത്തിയെങ്കിലും അതിനായി ശ്രമിക്കണമെന്ന് മനസ്സില്‍ കരുതി. ഒരു ദിവസം സന്ധ്യാസമയത്ത് ഗെയിറ്റിന് പുറത്തു നിന്ന് പ്രഭാകരന്‍മാഷ് വിളിക്കുന്നു അദ്ദേഹത്തിന്റെ കയ്യില്‍ ഒരു കവറുണ്ട്. അത് മജീദിന്റെ നേരെ നീട്ടി. 'ഇത് വിദ്യാഭ്യാസ വകുപ്പില്‍ നിന്നുളള കത്താണ്. ടി.ടി.സി സെലക്ഷനാണെന്ന് തോന്നുന്നു'. ഓണ്‍ ഐ ജി എസ് എന്ന സ്റ്റാമ്പ് പതിച്ച കവറ് മജീദിന് ആദ്യമായി കിട്ടുന്നതാണ്. കവറുമായി ഉമ്മയുടെ അടുത്തേക്കോടി. ഉമ്മയുടെ മുമ്പില്‍ വെച്ച് കവര്‍ പൊട്ടിച്ചു. ഹാവൂ ടി.ടി.സി. സെലക്ഷന്‍ മെമ്മോ തന്നെ. മജീദ് തുളളിച്ചാടി. 'ഉമ്മാ ഉമ്മാക്കും ഒരു ലക്ഷം രൂപം ലാഭം കിട്ടി. മാനേജ്‌മെന്റിന് കൊടുക്കാതെ സര്‍ക്കാര്‍ മുഖേന തന്നെ സെലക്ഷന്‍ കിട്ടിയില്ലേ?.

മജീദ് രാത്രിയില്‍ സുന്ദരന്റെ വീട്ടിലേക്ക് ചെന്നു. അവന് സെലക്ഷന്‍ ഇല്ലായിരുന്നു. പാവം എല്ലാത്തിലും മജീദിനെ സഹായിച്ചു. മജീദിന് വിഷമം തോന്നി, പക്ഷേ സുന്ദരന്‍ സന്തോഷത്തിലായിരുന്നു. അവന് വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് കമ്പനിയില്‍ ജോലി കിട്ടി. രണ്ടു കൊല്ലം കാത്തു നില്‍ക്കാതെ ക്ലാസും പരീക്ഷയുമില്ലാതെ ജോലി കിട്ടിയതില്‍ ആ കുടുംബം സന്തോഷത്തിലായിരുന്നു. നാട്ടില്‍ സാമ്പത്തികമായി കഴിവുളള, മനസ്സറിഞ്ഞ് സഹായം ചെയ്യുന്ന കണ്ണൂര്‍ക്കാരനായ ഒരു രാമചന്ദ്രന്‍ മാഷുണ്ടായിരുന്നു. മജീദും ഉമ്മയും അദ്ദേഹത്തെ പോയിക്കണ്ടു. ട്രൈനിംഗ് സ്‌ക്കൂളില്‍ ജോയിന്‍ ചെയ്യാനും, അത്യാവശ്യ ആവശ്യങ്ങള്‍ക്കുളള തുക അദ്ദേഹത്തോട് കടം വാങ്ങി. ഒരു മാസത്തിനകം തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥയിലാണ് കടം വാങ്ങിയത്.

ആ വര്‍ഷം ജൂണ്‍മാസം രണ്ടാം തീയതിയാണ് സ്‌ക്കൂള്‍ തുറക്കുന്നത്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുമെടുത്ത് രാവിലെ ഒമ്പത് മണിക്ക് ട്രൈനിംഗ് സ്‌ക്കൂളിലെത്തി. ഹൈസ്‌ക്കൂളില്‍ ഒപ്പം പഠിച്ച ചിലര്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായി അവിടെ പഠിക്കുന്നുണ്ടായിരുന്നു. അവരെ പുറത്തു വെച്ച് കണ്ടു. നിന്റെ കോളേജ് കാലത്തെ കളിയൊന്നും ഇവിടെ പറ്റില്ല. വളരെ സിന്‍സിയറായി പെരുമാറണം. നമ്മുടെ ജയവും പരാജയവും ഇവിടെ പഠിപ്പിക്കുന്ന മാഷന്‍മാരുടെ കയ്യിലാണ് ശ്രദ്ധിച്ചോ. മജീദിന്റെ കോളേജ് പഠന കാലത്തെ കാര്യങ്ങള്‍ അറിയുന്ന അമീറലിയാണ് ഇങ്ങിനെ പറഞ്ഞത്. ഇക്കാര്യം അമീറലി പറയുമ്പോഴാണ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു കാര്യം മജീദിന്റെ ഓര്‍മ്മയിലെത്തിയത്.

ഫിസിക്‌സ് പ്രാക്ടിക്കല്‍ ലാബിലെ ലക്ചര്‍ മജീദിനെ ക്രുദ്ധമായി നോക്കി. ഉറച്ച ശബ്ദത്തില്‍ വിളിക്കുകയാണ്. കൂടെ പഠിക്കുന്ന രഘുവിന്റെ പ്രാക്ടിക്കല്‍ റിക്കാര്‍ഡ് സാറിന്റെ കയ്യിലുണ്ട്. 'ഇവന്റെ റിക്കാര്‍ഡില്‍ ഇതാരാടോ വരച്ചിട്ടത്?' 'എന്ത് വരച്ചു എന്നാണ് സാര്‍ ചോദിക്കുന്നത്?' 'ഓഹോ നീ അറിയില്ലാ അല്ലേ? പോ…..ലാബില്‍ നിന്ന് പുറത്ത് പോ' സാര്‍ ഉറക്കെ ദേഷ്യത്തില്‍ ആജ്ഞാപിക്കുകയാണ്…. ഇത് കേട്ട മജീദും രഘുവും പരസ്പരം കണ്ണ് മിഴിച്ച് നോക്കി. ക്ലാസ് കഴിയുന്നത് വരെ മജീദ് പുറത്തു നിന്നു.

(തുടരും)

ALSO READ: 









Keywords: Kerala, Article, Novel, Kookkanam Rahman, Love, Teacher, Job, Happiness, Got selection for teacher training.

Post a Comment