Follow KVARTHA on Google news Follow Us!
ad

മജീദ് കോളേജ് കുമാരനായി

Majeed became a college student#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം- 7) 

കൂക്കാനം റഹ്‌മാന്‍

(www.kvartha.com 19.11.2021) പത്താം ക്ലാസിനു ശേഷം മജീദ് ചെറീച്ചയുടെ പീടികയില്‍ നിന്ന് അല്‍പാല്‍പം മാറി നില്‍ക്കാന്‍ തുടങ്ങി. വിവാഹശേഷം ചെറീച്ചാക്ക് കച്ചവടത്തില്‍ താല്‍പര്യം കുറഞ്ഞു. ചീട്ടു കളിയില്‍ രാവും പകലും മുഴുകി. പെങ്ങളും ഉമ്മയും കഴിയാവുന്നത്ര പറഞ്ഞു നോക്കി. ചെറീച്ചയുടെ പ്രത്യയ ശാസ്ത്രമിതായിരുന്നു ഞാന്‍ വരുമ്പോള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല, പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല. അക്കാര്യം അദ്ദേഹം ജീവിതത്തില്‍ സമര്‍ത്ഥിച്ചു.

   
Kerala, Article, Kookanam-Rahman, Family, College, Student, Novel, Majeed became a college student.



കച്ചവടം പൊളിഞ്ഞു പാളീസായി. സ്വന്തമായി ഒരു വീടു പോലും ഉണ്ടാക്കാന്‍ സാധിച്ചില്ല. തറവാട് വീട്ടില്‍ തന്നെയാണ് താമസം, ചെറീച്ചയുടെ താല്‍പര്യം വൈവിധ്യമുളളതായിരുന്നു. ജീവിച്ചു പോകാനുളള ടെക്ക്‌നിക്കില്‍ വൈദഗ്ധ്യമുളള വ്യക്തിയാണ്. പീടികയില്‍ കച്ചവടമില്ലെങ്കിലും അവിടെ ഇരുന്ന് വാച്ച് റിപ്പയര്‍, ടോര്‍ച്ച് റിപ്പയര്‍, സൈക്കിള്‍ റിപ്പയര്‍, തുടങ്ങി നാട്ടുകാര്‍ക്ക് ആവശ്യമുളള ഉപകരണങ്ങളൊക്കെ റിപ്പയര്‍ ചെയ്തു കൊടുക്കലും, നാലഞ്ച് സൈക്കിളുകള്‍ സംഘടിപ്പിച്ച് വാടകയ്ക്ക് കൊടുക്കാനും തുടങ്ങി.


കേവലം രണ്ടാം ക്ലാസുകാരനാണെങ്കിലും പഠിച്ച അക്ഷരങ്ങള്‍ ഉപയോഗപ്പെടുത്തി കവിതകള്‍ എഴുതും. അത് വായിച്ചു കേള്‍പ്പിക്കാന്‍ മൂപ്പര്‍ക്ക് വലിയ താല്‍പര്യമാണ്. പക്ഷി മൃഗാദികളെ സ്‌നേഹിച്ചു വളര്‍ത്താന്‍ മിടുക്കനാണ്. അണ്ണാറക്കണ്ണന്‍, അരിപ്രാവ്, വിവധതരം പക്ഷികള്‍ ഇവയെ പിടിച്ച് അവയുടെ ഇഷ്ടാഹാരം നല്‍കി വളര്‍ത്തും. ഓരോ വളര്‍ത്തു ജീവിയേയും വിളിക്കാന്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും. തുറന്ന് വിട്ട് അവ എവിടെ പോയാലും ചെറീച്ചയുടെ ശബ്ദം കേട്ടാല്‍ ഓടി വന്ന് ചുമലിലും കൈത്തണ്ടയിലും, തലയിലും വന്നിരിക്കും. ഈ കാഴ്ച നാട്ടുകാര്‍ക്കൊക്കെ അല്‍ഭുതമായിരുന്നു. മുസ്ലീംങ്ങള്‍ നായയെ വളര്‍ത്താറില്ല. ചെറീച്ചാക്ക് 'ടൈഗര്‍' എന്ന് പേരിട്ടു വിളിച്ച ഒരു നായ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൂട്ടായി എന്നും ഒപ്പമുണ്ടാവും ടൈഗര്‍.


മജീദിന് അല്പം ഫ്രീയായി കിട്ടിയ സമയം സ്‌ക്കൂള്‍ വെക്കേഷന്‍ കാലമാണ്. മിക്ക ദിവസങ്ങളിലും കരിവെളളൂരിലേക്ക് ഒരു നടത്തമുണ്ട്. കൂട്ടിന് കോയ്യന്‍ ഗോവിന്ദനും ഉണ്ടാവും. ഈ നടത്തത്തിന് ഒരു ലക്ഷ്യമുണ്ട്. കരിവെളളൂര്‍ ബസാറില്‍ 'ഉഡുപ്പി സാമി' എന്നു നാട്ടുകാര് വിളിക്കുന്ന ഉഡുപ്പി ഹോട്ടലില്‍ ചെന്ന് മസാല ദോശയും ചായയും അടിക്കാനാണ്. അതു കഴിഞ്ഞ് ബസാറിലെ സ്റ്റേഷനറി കച്ചവടക്കാരനും മനോരമ പത്ര ഏജന്റുമായ എ വി ഗോവിന്ദന്റെ കടയില്‍ ചെന്നിരിക്കും. നാട്ടുകാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാന്‍ എ വി ഭരതനും ഹബീബ് റഹ്‌മാനും അവിടെ ഇരിപ്പുണ്ടാവും. ഗോവിന്ദേട്ടന് ഞങ്ങളെക്കൊണ്ട് ചില കാര്യങ്ങള്‍ ചെയ്യിക്കാന്‍ പ്ലാനുണ്ട്. സ്‌നേഹ പൂര്‍ണ്ണമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. പാര്‍ട്ടി ഗ്രാമമായ കരിവെളളൂരില്‍ മനോരമ പത്രത്തിന് കൂടുതല്‍ വരിക്കാരും വായനക്കാരും ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു കക്ഷിയുടെ ലക്ഷ്യം.


മനോരമ പത്രത്തില്‍ ആഴ്ചയില്‍ ഒരു ദിവസം വരുന്ന ബാലജനസംഖ്യം വാര്‍ത്തകള്‍ ഞങ്ങളെ കൊണ്ട് വായിപ്പിക്കും. അതില്‍ അച്ചടിച്ച് വരുന്ന സംഖ്യാഗങ്ങളുടെ ഫോട്ടയും മറ്റും കാണിച്ച്, നമുക്ക് കരിവെളളൂരിലും ബാലജനസംഖ്യം രൂപീകരിച്ചു കൂടെ എന്നാരാഞ്ഞു. കൗമാരക്കാരായ ഞങ്ങളെ അതിന് തയ്യാറാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മജീദും ഭരതനും അതില്‍ വീണു. ഗോവിന്ദനും ഹബീബും അത്ര താല്‍പര്യം കാണിച്ചില്ല. സംഖ്യത്തിന് ഒരു പേരു വേണ്ടേ എന്നായി അടുത്ത അന്വേഷണം. ഭരതന്‍ പറഞ്ഞു 'കുരുവി' എന്ന് പേരിടാം. എല്ലാവരും കയ്യടിച്ച് അംഗീകരിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല. മലയാള മനോരമയില്‍ ഫ്രണ്ട് പേജില്‍ വാര്‍ത്തവന്നു. കരിവെളളൂരിലും ബാലജനസംഖ്യം രൂപംകൊണ്ടു കണ്‍വീനറായി ഭരതനെയും ചെര്‍മാനായി മജീദിനെയും തെരഞ്ഞെടുത്തു.


വാര്‍ത്ത കണ്ടപ്പോള്‍ സന്തോഷമായി. നാട്ടിലെ അടുത്ത സുഹൃത്തുക്കളെയൊക്കെ കാണിച്ചു. വൈകുന്നേരമാവുമ്പോഴേക്കും വലിയ ഇച്ച എന്ന് മജീദ് വിളിക്കുന്ന അമ്മാവന്‍ വീട്ടിലെത്തി. കക്ഷി റെഡ് വളണ്ടിയറാണ്. കമ്മ്യൂണിസ്റ്റ്കാരനാണ്. വന്നപാടെ എന്നെ വിളിച്ചു. 'നമുക്ക് മുതലാളിത്ത പക്ഷക്കാരുടെയോ, അവരുടെ പത്രങ്ങളുടെയോ പ്രചാരകന്മാരായി മാറിക്കൂടാ. മനോരമയുടെ ബാലജനസംഖ്യമെല്ലാം കുട്ടികളെ വഴിതെറ്റിക്കാനുളള പ്രവര്‍ത്തനമാണ് നടത്തുന്നത്. അതില്‍ നിന്ന് മാറി നില്‍ക്കണം'. മജീദ് ഒന്നും പ്രതികരിക്കാതെ മാറി നിന്നു. നബീസുമ്മ ഇടപെട്ടു. 'കുട്ടികളല്ലേ അവര്‍ പ്രായമാവുമ്പോള്‍ കാര്യങ്ങളല്ലാം ബോധ്യപ്പെടും. ഇപ്പോ മജീദിന്റെ ആഗ്രഹം പോലെ നടക്കട്ടെ'. വലീച്ച ഒന്നും മറുത്തു പറയാതെ ഇറങ്ങിപ്പോയി. ഉമ്മ എപ്പോഴും മജീദിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമേ ഉണ്ടാവൂ എന്ന് വല്ലിച്ചാക്ക് അറിയാം.


വാനമുദത്തില്‍ വന്ന കൃസ്തീയ ഭക്തി ഗാനവും, കരിവെളളൂരില്‍ രൂപീകരിച്ച കുരുവി ബാലജനസംഖ്യവുമൊക്കെ നാട്ടില്‍ സജീവ ചര്‍ച്ചയായി അതിനിടയില്‍ മനോരമ ഏജന്റ് ഗോവിന്ദേട്ടന്‍ മജീദിന് ഒരു ഉത്തരവാദിത്തം കൂടി കൊടുത്തു. മജീദിന്റെ വീടും പരിസരവും അയല്‍ പ്രദേശവും ഉള്‍ക്കൊളളുന്ന സ്ഥലങ്ങളില്‍ മനോരമ പത്രത്തിനന്റെ അമ്പത് കോപ്പി വിതരണം ചെയ്യണം. അതിന്റെ കമ്മീഷന്‍ മജീദ് എടുത്തോളൂ എന്നും പറഞ്ഞ് പ്രോല്‍സാഹിപ്പിച്ചു. വെക്കേഷന്‍ കാലമാണ് എന്തെങ്കിലും വരുമാനമുണ്ടാവുമല്ലോ എന്ന പ്രതീക്ഷയില്‍ മജീദ് സമ്മതം മൂളി. നാട്ടിലെത്തി. മജീദിന്റെ സഹപഠിതാവായ രവീന്ദ്രനോട് കാര്യം പറഞ്ഞു. രണ്ടു പേര്‍ക്കുകൂടി പ്രവര്‍ത്തിക്കാമെന്നും കിട്ടുന്ന വരുമാനം തുല്യമായി പങ്കിടാമെന്നും ധാരണയായി.


ഏപ്രില്‍ മെയ്മാസം പത്രവിതരണം തകൃതിയായി നടന്നു. എല്ലാ വീട്ടിലും ദേശാഭിമാനി വരുത്തുന്നുണ്ടായിരുന്നു. ഒരു പത്രം കൂടി ഇരിക്കട്ടെയെന്ന് നിര്‍ന്ധിച്ചാണ് പത്രം ഇടാന്‍ സമ്മതിച്ചത്. ഏപ്രില്‍ മാസത്തെ വരിസംഖ്യ വാങ്ങാന്‍ ചെന്നപ്പോള്‍ രണ്ടു മാസത്തേതും കൂടി ഒരുമിച്ച് തരാമെന്നു പറഞ്ഞു. ജൂണ്‍ ആദ്യം ചെന്നപ്പോള്‍ പത്രം വാങ്ങിയ വീട്ടുകാരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു ഞങ്ങള്‍ക്ക് പത്രം വേണ്ടാ എന്നു പറഞ്ഞതല്ലേ നിങ്ങള്‍ നിര്‍ന്ധിച്ചിട്ടല്ലേ, ആരും വരിസംഖ്യ തന്നില്ല. അവരെല്ലാം ഒപ്പം പ്ലാന്‍ ചെയ്തതായിരിക്കാം. ഞാനും രവിയും പ്രയാസത്തിലായി. എന്തെങ്കിലും വരുമാനമുണ്ടാക്കാമെന്ന് വിചാരിച്ച് ഇറങ്ങിയതാണ് പക്ഷേ വീട്ടില്‍ നിന്ന് പണം സംഘടിപ്പിച്ച് കൊടുക്കേണ്ട അവസ്ഥയായി പോയി.


കോളേജ് പഠനം നാട്ടില്‍ ദിവസേന പോയ് വരുന്ന ദൂരത്തില്‍ വേണ്ട എന്ന നിഗമനത്തിലെത്തിയ വല്യമ്മാവന്‍ (വലിച്ച) കാസര്‍കോട് കോളേജില്‍ ചേര്‍ക്കാനായിരുന്നു തീരുമാനിച്ചത്. ദിവസേന നാട്ടിലേക്കുളള വരവിനും പോക്കിനും ഇടയായാല്‍ ചെക്കന്റെ സ്വഭാവത്തില്‍ ഇനിയും മാറ്റം വന്നേക്കാമെന്നുളള പേടിയായിരുന്നു വലിച്ചാക്ക്. ടൗണില്‍ വലിയൊരു പലചരക്കു കച്ചവടക്കാരനായിരുന്നു. വലിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരന്നു. കളളത്തരങ്ങള്‍ കണ്ടു പിടിക്കാന്‍ സമര്‍ത്ഥനായിരുന്നു. അതു കൊണ്ടു തന്നെ നാട്ടുകാരൊക്കെ നല്ലൊരു പേരിട്ടു കൊടുത്തിട്ടുണ്ട്. സി ഐ ഡി മുഹമ്മദ് എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ വലിച്ചാക്ക് അറിയുമോ എന്ന് തോന്നുന്നില്ല.


വലിച്ച ചെറിയ പ്രായത്തിനുളളില്‍ തന്നെ അഞ്ചോളം വിവാഹം കഴിച്ചു. അവസാനം കഴിച്ച സ്ത്രിയിലേ മക്കളുണ്ടായിരുന്നുളളൂ. അവരൊടൊപ്പമാണ് അവസാനകാലം വരെ ജീവിച്ചു വന്നതും. ആദ്യ വിവാഹം നടന്നത് തൃക്കരിപ്പൂരിനടുത്ത് ഉദിനൂരാണ്. മജീദ് അന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. ആ അമ്മായിയെ മജീദ് എപ്പോഴും ഓര്‍ക്കും. ഉയരം കുറഞ്ഞ സ്ത്രീയായിരുന്നു. മജീദിന് വേണ്ടുന്ന ഭക്ഷണം ഒരുക്കി കൊടുക്കാനും ഡ്രസ് അലക്കി കൊടുക്കാനും അമ്മായി തയ്യാറായിരുന്നു. അമ്മായിയുടെ ബാപ്പയുടെ പേരു കേള്‍ക്കുമ്പോള്‍ പേടി തോന്നും. 'ളബ്ബന്‍ ഔക്കറിക്ക' എന്നാണ് അദ്ദേഹത്തെ അറിയപ്പെടുക. ഒരു ദിവസം മജീദ് സ്‌ക്കൂള്‍ വിട്ട് വീട്ടില്‍ വന്നു കയറി . ആ സമയത്ത് അമ്മായി മാത്രമെ വീട്ടിലുണ്ടായിരുന്നുളളൂ. അടുക്കള ഭാഗത്തിരുന്ന അമ്മായി ഏങ്ങലടിച്ചു കരയുകയാണ്. മജീദ് അടുത്തു ചെന്നു ചോദിച്ചു 'എന്താ അമ്മായി കരയുന്നേ?' 'ഒന്നുമില്ല മോനെ' എന്ന് പറഞ്ഞ് ഉടുമുണ്ടില്‍ തന്നെ കണ്ണീര്‍ തുടക്കുന്നത് കണ്ടു. മജീദിനും സങ്കടമായി.


ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഉമ്മ പറയുന്നത് കേട്ടു. 'നിന്റെ വലീച്ച ഭാര്യാ വീട്ടില്‍ ചെന്നപ്പോള്‍ വീട്ടുകാര്‍ വാതില്‍ തുറന്നു കൊടുത്തില്ല പോലും. പലതവണ വാതിലിന് മുട്ടി പ്രതികരണമില്ല. കുറേ നേരം അവിടെ കാത്തിരുന്നു. കയ്യിലുണ്ടായിരുന്ന കടലാസ് തുണ്ടില്‍ രണ്ട് വരി കവിത കുറിച്ച് ജനലില്‍ തിരുകി വെച്ച് തിരിച്ചു വന്നു. ആ പ്രദേശത്തെ ഏതോ കടവരാന്തയില്‍ നേരം പുലരും വരെ ഇരുന്നു വെന്നും പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തി എന്നും' അതോടെ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി. രണ്ടാമതും മൂന്നാമതും വിവാഹിതനായെങ്കിലും അമ്മാവന്റെ (വലിചാന്റെ) പുരോഗമനായശയങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ അതും മൊഴി ചൊല്ലി. വലിച്ചാക്ക് പെങ്ങളോട് വലിയ കാര്യമായിരുന്നു. അതു പോലെ മരുമകനായ മജീദിനോടും. കോളേജില്‍ സെക്കന്റ് ഗ്രൂപ്പെടുത്ത് പ്രിഡിഗ്രിക്ക് പഠിക്കണമെന്നും പഠിപ്പിച്ച് മജീദിനെ ഡോക്ടറാക്കണമെന്നുമൊക്കെയായിരുന്നു വലീചാന്റെ കണക്കുകൂട്ടല്‍.


കോളേജ് പഠനകാലം പലതു കൊണ്ടും മജീദിന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തി. ഉമ്മയുടെ കയ്യില്‍ നിന്ന് മാത്രം കിട്ടുന്ന ഭക്ഷണം ഇല്ലാതായി. സ്‌നേഹപൂര്‍ണ്ണമായ സമീപനം നഷ്ടപ്പെട്ടു. പ്രായപൂര്‍ത്തിയായിട്ടും ഭക്ഷണം കഴിപ്പിച്ച് കിടക്കവിരിച്ച് പുതപ്പിച്ച് കിടത്തിയേ ഉമ്മ പോയി ഉറങ്ങൂ. അതെല്ലാം മാറിയപ്പോള്‍ ഒരാഴ്ചക്കാലം മനസ്സിന് പ്രയാസമായിരുന്നു. പത്താം ക്ലാസുവരെ ഒപ്പം പഠിച്ചവരില്‍ ചിലര്‍ കോളേജിലുണ്ടായിരുന്നു. മജീദും അഞ്ചു പേരും കുളിയന്‍ ലോഡ്ജിലാണ് താമസിച്ചത്. ഡോഗ് നമ്പ്യാര്‍, നാഗേഷ്, പട്ടര് രാമചന്ദ്രന്‍, അടൂര്‍ഭാസി തുടങ്ങി ഒപ്പം താമസിക്കുന്നവരെ ഇത്തരം ഇരട്ട പേരുകളിലാണ് പരസ്പരം വിളിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കിത്തരാന്‍ അമ്മായി എന്നു വിളിക്കുന്ന പ്രായമുളള സ്ത്രീയെയും ഏര്‍പ്പാടാക്കിയിരുന്നു.


മജീദ് വെളളിയാഴ്ചയാവാന്‍ കൊതിക്കും വെളളിയാഴ്ച വൈകീട്ട് തന്നെ കെ എസ് ആര്‍ ടി സി ബസ്സിന് വിദ്യാനഗറില്‍ നിന്ന് കയറും. നാട്ടില്‍ ഏഴു മണിയാവുമ്പോഴേക്കും എത്തും. ഒരാഴ്ച ഉപയോഗിച്ച ഷര്‍ട്ടും മുണ്ടുമൊക്കെ ബാഗില്‍ നിറച്ചാണ് വരിക. മജീദ് വെളളിയാഴ്ച വരുമെന്ന് അറിയുന്ന ഉമ്മ ചായയ്ക്ക് പ്രത്യേക പലഹാരമാക്കി വെക്കും. രാത്രി ഭക്ഷണത്തിന് സ്‌പെഷല്‍ കറിയും ഒരുക്കിയിട്ടുണ്ടാവും. അടുത്ത ദിവസം ശനിയാഴ്ചയാണ്, നാട്ടിലൂടെ ഇറങ്ങി നടക്കും, സുഹൃത്തുക്കളെയൊക്കെ കാണും. കോളേജ് കുമാരനായി മാറിയ മജീദ് അല്പം തലയെടുപ്പോടെയാണ് നാട്ടില്‍ നടന്നത്. ഞായാറാഴ്ച ഉച്ചയോടെ ആ ഗമയൊക്കെ അവസാനിക്കും ഞായാറാഴ്ച വൈകീട്ടത്തെ ബസ്സിന് തന്നെ തിരിച്ചു പോകണം.


(തുടരും)

Keywords: Kerala, Article, Kookanam-Rahman, Family, College, Student, Novel, Majeed became a college student.


< !- START disable copy paste -->

Post a Comment