Follow KVARTHA on Google news Follow Us!
ad

'കാര്യം കാണാന്‍ വേണ്ടി ഒപ്പം കൂടും, കാര്യം നേടി കഴിഞ്ഞാല്‍ തിരിഞ്ഞു കൊത്തും'

Together will come for things#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാൻറെ മകൻ മജീദ് - ഭാഗം- 10

കൂക്കാനം റഹ്‌മാൻ

(www.kvartha.com 09.12.2021) ഫിസിക്‌സ് പ്രാക്ടിക്കല്‍ ക്ലാസിനു ശേഷം മജീദും രഘുവും കാന്റീനിലേക്കു ചെന്നു. അവന്റെ കയ്യിലിരുന്ന പ്രാക്ടിക്കല്‍ റിക്കാര്‍ഡിന്റെ ലാസ്റ്റ് പേജില്‍ ആരോ വരച്ചിട്ട ചിത്രത്തില്‍ ഞങ്ങളുടെ കണ്ണുടക്കി. സാറിനോട് രൂപ സാദൃശ്യമുളള ചിത്രവും, അതിനടുത്ത്, സാറിനെ ചുറ്റിപറ്റി നില്‍ക്കുന്ന മൂന്നു പെണ്‍കുട്ടികളുടെ ചിത്രവും അതിനിടയില്‍ ക്ലാസ് റപ് എന്ന കുറിപ്പും. സാറിന് വിറളി പിടിച്ച കാര്യമിതാണ്. അന്ന് ക്ലാസ് റപ്രസെന്റേറ്റീവായ മജീദിനോടുളള പകതീര്‍ക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയും ചിത്രകാരനുമായ സുഹൃത്ത് പറ്റിച്ച പണിയായിരുന്നു അത്. ഇതൊക്കെ ഓര്‍ത്തു കൊണ്ടാവാം ടീച്ചേര്‍സ് ട്രൈനിംഗ് കോര്‍സിന് ചേരാനെത്തിയ മജീദിനോട് അമീറലി ഇങ്ങിനെ പറഞ്ഞത്.
 
Together will come for things

ഒന്നാം വര്‍ഷം ടി.ടി.സി. കോര്‍സില്‍ ഇരുപത് ആണ്‍കുട്ടികളും ഇരുപത് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെപറേറ്റ് ക്ലാസുമുറികളിലാണ് പഠന ക്ലാസുകൾ സംഘടിപ്പിച്ചത്. തികഞ്ഞ അച്ചടക്കത്തോടെയായിരുന്നു പഠിതാക്കള്‍ പെരുമാറിയിരുന്നത്. സ്‌ക്കൂളിലെ പ്യൂണ്‍ അടുത്ത സുഹൃത്തിനെപോലെ പെരുമാറി. അദ്ദേഹം നാടക നടനും, സ്‌പോര്‍ട്‌സ് കാരനുമൊക്കെയായിരുന്നു. വട്ടത്തിലുളള കുങ്കുമ പൊട്ടു തൊടും. വെളള ഖദര്‍ ധാരിയും, ആജാനബാഹുവായിരുന്നു ചന്തുവേട്ടന്‍.

സ്ഥാപനത്തിലെ മുഴുവന്‍ സ്റ്റാഫും മിലിട്ടറി റിട്ടയര്‍മെന്റിനു ശേഷം സ്‌കൂളിലെ ഹെഡ്മാസ്റ്റാറായി വന്ന മുകുന്ദന്‍ സാറുമടക്കം ചന്തുവേട്ടന്‍ എന്നേ അദ്ദേഹത്തെ വിളിക്കൂ. സ്ഥാപനത്തിലെ അധ്യാപകരടക്കം സുഹൃത്തുക്കളെപോലെയാണ് വിദ്യാര്‍ത്ഥികളേട് പെരുമാറിയിരുന്നത്. അതില്‍ സീനിയറായ ഒരധ്യാപകന്‍ ജോസഫ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികളോട് അകല്‍ച്ച കാണിച്ചിരുന്നു. മനശാസ്ത്രമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വിഷയം. ക്ലാസിലേക്കു വരുന്നതും ക്ലാസ് എടുക്കുന്നതും കൃത്രിമ ഭാവത്തോടെയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഭയമായിരുന്നു.

എളിമയോടെ ഇംഗ്ലീഷ് ഫൊണിറ്റിക്സും, ഗ്രാമറും പഠിപ്പിക്കുന്ന അഗസ്ത്യന്‍ മാഷ് ചെറുപ്പക്കാരനായിരുന്നു, ഫ്രണ്ടിലിയായിരുന്നു സമീപനം. ക്ലാസില്‍ അല്പം ലൈംഗീക ചുവയോടെ സംസാരിക്കുന്ന മലയാളം അധ്യാപകന്‍ സുഗുണന്‍ സാറിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഉറക്കം തൂങ്ങിക്കൊണ്ട് ക്ലാസില്‍ വന്നിരുന്നു ടെക്സ്റ്റ് നോക്കി പഠിപ്പിക്കുന്ന നമ്പൂതിരി മാഷെ ആര്‍ക്കും ഭയമില്ലായിരുന്നു. സുന്ദരിയായ വല്‍സല ടീച്ചറും, കാണാന്‍ ഭംഗിയുളള കുഞ്ഞിക്കൃഷ്ണന്‍ മാഷും തമ്മില്‍ പ്രണയമായിരുന്നു എന്ന് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ചര്‍ച്ചയുണ്ടായി. വല്‍സല ടീച്ചര്‍ ഇംഗ്ലീഷും കുഞ്ഞിക്കൃഷ്ണന്‍ മാഷ് കണക്കുമായിരുന്നു പഠിപ്പിച്ചിരുന്നത്. ക്രാഫ് ടീച്ചര്‍ ബാലാമണി കോപ്ലക്‌സുളള വ്യക്തിയായിരുന്നു. ക്ലര്‍ക്ക് അമ്പാടിയേട്ടന്‍ നിശബ്ദ ജീവിയാണ്. ആവശ്യത്തിനു മാത്രമെ സംസാരിക്കൂ. അടിച്ചു വാരാന്‍ വരുന്ന കറുത്തു മെലിഞ്ഞ് കണ്ണേട്ടനുമായാല്‍ സ്ഥാപനത്തിലെ ജീവനക്കാരെല്ലാമായി.

വൈകീട്ട് വീട്ടിലെത്തിയാല്‍ സ്‌കൂളിൽ നടന്ന സംഭവവും കൂട്ടുകാരുടെയും അധ്യാപകരുടേയും ഇടപെടലുകളെല്ലാം ഉമ്മ നബീസുവിനോട് പറയും. അതൊക്കെ കേള്‍ക്കാന്‍ ഉമ്മക്ക് സന്തോഷമാണ്. ഉമ്മയോട് പറയാന്‍ മടി തോന്നുന്ന ചില സംഭവങ്ങള്‍ നടന്നു പോകുന്ന വഴിയിലും, സ്‌ക്കൂളിലും, ബസ്സിലുമൊക്കെ ഉണ്ടാവും. അക്കാര്യം പറയാറില്ല. സ്‌ക്കൂളിലേക്ക് പോകുന്ന വഴിക്ക് ഒരു പഴയ വീടുണ്ട്. അവിടെ വാടകയ്ക്ക് താമസിക്കുന്നവരാണെന്നു തോന്നുന്നു പോകുമ്പോഴും വരുമ്പോഴും മജീദിനോട് ചിരിക്കും. മജീദ് തിരിച്ചും ചിരിക്കും. ഒരു ദിവസം സ്‌ക്കൂള്‍ വിട്ട് നടന്നു വരികയായിരുന്നു മജീദ്. ആ വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടി പോസ്റ്റ് കാര്‍ഡ് മജീദിന്റെ നേരെ നീട്ടി വിലാസമെഴുതിയ ഒരു കടലാസ് തുണ്ടും കയ്യില്‍ കൊടുത്തു. അഡ്രസ് കാര്‍ഡില്‍ എഴുതി കൊടുക്കാനാണ് അവള്‍ ആവശ്യപ്പെട്ടത്.

കാര്‍ഡും കടലാസും കൊടുത്തപ്പോള്‍ അവള്‍ കയ്യില്‍ സ്പര്‍ശിച്ചു. അടുത്തു നില്‍ക്കുമ്പോള്‍ പോന്‍ണ്ട്‌സ് പൗഡറിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. കാര്‍ഡ് തിരിച്ചു വാങ്ങുമ്പോഴും വിരലില്‍ അവള്‍ ശക്തിയായി അമര്‍ത്തി ഒരു കളളച്ചിരി ചിരിച്ചു. മജീദ് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ അവളും വീട്ടിലേക്കോടിക്കയറി. മജീദിന്റെ മനസ്സില്‍ ഇക്കിളി ഉണ്ടാക്കിയ അനുഭവം. അക്കാര്യം മജീദ് ആരോടും പറഞ്ഞില്ല.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ട്രൈനിംഗ് സ്‌ക്കൂള്‍ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്കും, രണ്ടാം വര്‍ഷക്കാര്‍ക്ക് സ്‌ക്കൂള്‍ ലീഡര്‍ സ്ഥാനത്തേക്കും മല്‍സരിക്കാമെന്നാണ് വ്യവസ്ഥ. ഫസ്റ്റ് ഇയറും, സെക്കന്റ് ഇയറും കൂടി ആകെ എണ്‍പത് വിദ്യാര്‍ത്ഥികളാണുളളത്. ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ കൂട്ടുകാര്‍ മജീദിനെ പ്രേരിപ്പിച്ചു. മജീദിന്റെ എതിരാളിയായി മല്‍സരിച്ചത് വാഗ്മിയും, കലാകാരനുമൊക്കെയായ ജോര്‍ജ്ജാണ്. ഇലക്ഷന്‍ നടന്നു. ആകെയുളള എണ്‍പത് വോട്ടില്‍ മജീദിന് അറുപതും ജോര്‍ജിന് ഇരുപതും കിട്ടി. രണ്ടാം വര്‍ഷക്കാരുടെ പ്രതിനിധിയായി ടി.പി.രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. മജീദിന് ആളുകളെ കയ്യിലെടുക്കാന്‍ സാമര്‍ത്ഥ്യമുണ്ട്. അവന്റെ ചിരിയിലും വര്‍ത്തമാനത്തിലും ആരും വീണു പോവും. മജീദിന്റെ ഓട്ടോഗ്രാഫില്‍ ഒരു പെണ്‍കുട്ടി എഴുതി. ‘വര്‍ത്തമാനം പറയുമ്പോഴുളള മജീദിന്റെ മുഖംഭാവവും,ആ ചിരിയും മരിക്കും വരെ ഞാന്‍ മറക്കില്ല’ എന്നാണ്.

ഒന്നാം വര്‍ഷം നടന്ന സ്‌ക്കൂള്‍ യുവജനോല്‍സവത്തില്‍ മജീദ് നാടകത്തില്‍ അഭിനേതാവായിരുന്നു. മേക്കപ്പ് ചെയ്ത് അതിസുന്ദരനായി വന്ന യുവ കോമളനെ കണ്ടപ്പോള്‍ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്ന് പല പരാമര്‍ശങ്ങളും കേള്‍ക്കാനിടയായി. 'ശ്ശോ എന്തു രസം കാണാന്‍ കണ്ടിട്ട് മതിയായില്ല'. അത് കേട്ടപ്പോള്‍ മജീദിന്റെ മനസ്സിന് കൂടുതല്‍ ആത്മവിശ്വാസമുണ്ടായി. ഞാന്‍ മോശമല്ലായെന്ന് സ്വയം അഭിമാനിച്ചു.

സ്‌ക്കൂളിന്റെ ലീഡറായിരുന്നത് കൊണ്ട് സഹപഠിതാക്കളുടെയെല്ലാം അംഗീകാരം കിട്ടിത്തുടങ്ങി മജീദിന്. ഒരു ദിവസം രാമരം മുഹമ്മദും മറ്റും ഒരു സമര പരിപാടി ആസുത്രണം ചെയ്യണമെന്ന നിര്‍ദ്ദേശം വെച്ചു. പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഒഴിവാക്കണമെന്നായിരുന്നു ലക്ഷ്യം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ ബി സിക്കാര്‍ക്ക് ഫീസിളവുണ്ട്. അത് ടി.ടി.സി.വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.

അക്കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. അടുത്ത ദിവസം പഠിപ്പു മുടക്കണമെന്ന ആശയത്തെ എല്ലാവരും അനുകൂലിച്ചു. മജീദ് ബസ്സിറങ്ങി സ്‌ക്കൂള്‍ കവാടത്തിലെത്തുമ്പോള്‍ കണ്ടകാഴ്ച ആവേശമുണ്ടാക്കി. അധ്യാപക വിദ്യാര്‍ത്ഥികള്‍ ഫീസിളവിന് വേണ്ടി പഠിപ്പു മുടക്കുന്നു. ഗ്രൗണ്ടിലെ വൃക്ഷത്തടികളിലും പൂന്തോട്ടത്തിന്റെ വേലികളിലുമൊക്കെ പോസ്റ്റര്‍ കൊണ്ടു നിറഞ്ഞു നില്‍ക്കുന്നു. പത്തുമണിയായി ചന്തുവേട്ടന്‍ ല്ലെടിക്കാന്‍ തുടങ്ങിയപ്പോള്‍ മജീദും കുറച്ചു പേരും 'വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്. ഫീസിളവ് അനുവദിക്കുക',തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു വരാന്തയിലെത്തി. പെണ്‍കുട്ടികള്‍ അനങ്ങുന്നില്ല, രണ്ടാം വര്‍ഷക്കാര്‍ക്ക് സൈക്കോളജി ക്ലാസെടുക്കാന്‍ ഉഗ്രപ്രതാപിയായ ജോസഫ് ക്ലാസിലെത്തുന്നു.

മജീദും പത്തുപതിനഞ്ച് ആണ്‍കുട്ടികളും മുദ്രാവാക്യം വിളിച്ചു വരാന്തയിലൂടെ നടന്നു. അല്പം കഴിയുമ്പോഴേക്കും സ്‌ക്കൂള്‍ മാനേജരെത്തി. ഡൊനേഷന്‍ കൊടുത്ത് കോര്‍സിന് അഡ്മിഷന്‍ നേടിയ കുറച്ചു പേര്‍ മാനേജരെ കണ്ടയുടനെ പതുങ്ങി പതുങ്ങി ക്ലാസുമുറിയില്‍ കയറി. സമരനായകനായ മജീദിനെ സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററും, മാനേജരും ആഫീസിലേക്കു വിളിപ്പിച്ചു. അവര്‍ മജീദിനെ സമാധാനിപ്പിച്ചാണ് സംസാരിച്ചത്. 'ആവശ്യം അംഗീകരിക്കേണ്ടതു തന്നെ പഠിപ്പു മുടക്കിയാല്‍ നിങ്ങള്‍ക്ക് തന്നെയാണ് നഷ്ടം. ഇതേ വരെ ഈ സ്‌ക്കൂളില്‍ ഒരു വിദ്യാര്‍ത്ഥി സമരവും നടന്നിട്ടില്ല'. എന്നൊക്കെ സൂചിപ്പിച്ചു. ആദ്യമായി ഒരു സമരം നടത്താനുളള നേതൃത്വം കൊടുത്തതില്‍ മജീദിന് അഭിമാനം തോന്നി.

ഒന്നാം വര്‍ഷം കടന്നുപോയി. പൊതു പരീക്ഷയാണ് ഉണ്ടായത്. റിസള്‍ട്ട് വന്നു. മലായളം വിഷയത്തില്‍ മജീദ് തോറ്റുപോയി. പ്രീഡിഗ്രി പഠനകാലത്ത് മലയാളത്തിന് പകരം കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ സെക്കന്റ് ലാഗ്വേജ് ഹിന്ദിയായിരുന്നു. എന്നിട്ടു പോലും കോളേജ് മാഗസിനില്‍ മജീദ് എഴുതിയ ലേഖനം ഏറേ ശ്രദ്ധിക്കപ്പെട്ടു. പ്രബന്ധ രചനാ മല്‍സരത്തില്‍ ഒന്നാം സമ്മാനം കിട്ടി. കോളേജിലെ മലയാളം വിഭാഗത്തലവന്‍ മജീദിന്റെ എഴുത്തിലുളള കഴിവ് കണ്ടറിഞ്ഞ് എന്തുകൊണ്ട് മലയാളം രണ്ടാം ഭാഷയായി എടുത്തില്ലായെന്ന് ചോദിക്കുകയുണ്ടായി. ആ മജീദാണ് ടി.ടി.സി. ഒന്നാം വര്‍ഷ പരീക്ഷയില്‍ മലയാളത്തിന് തോറ്റമ്പിയത്. വീണ്ടും സപ്തംബറിലെഴുതി നല്ല മാര്‍ക്കോടെ വിജയിക്കുകയുംചെയ്തു.

രണ്ടാം വര്‍ഷം ആരംഭിച്ചു. മാറ്റങ്ങൾ പലതും സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഇത്. പഠനത്തിനുളള സാമ്പത്തിക സ്രോതസ് കണ്ടെത്തണം. നബീസാന്റെ കാതിലും കഴുത്തിലുമുണ്ടായിരുന്ന ചെറിയ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയും, പ്രസവിച്ച പശുവിനെ വിറ്റും ആവശ്യത്തിനുളള പണം കണ്ടെത്തുകയായിരുന്നു. പഴയ ഉപയോഗിക്കാതിരുന്ന ഓട്ടുപകരണങ്ങള്‍ കടയില്‍ വിറ്റു കിട്ടിയ തുകയും ഒക്കെയായി മുന്നോട്ടു പോയി. ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. സ്‌ക്കൂളിനടത്തുളള സീഗള്‍ ഹോട്ടലിലാണ് ഉച്ച നേരത്തെ ചായയ്ക്കും പലഹാരത്തിനും ആശ്രയിക്കാറ്. കാണാന്‍ സുമുഖനായ ഒരു വ്യക്തിയായിരുന്നു ഹോട്ടലിൻ്റെ ഉടമ.

അതിനടുത്തായി തെക്കുനിന്ന് വന്ന ഒരു ചേട്ടന്‍ താല്‍ക്കാലിക ഷെഡ് കെട്ടി ചായക്കച്ചവടം തുടങ്ങി. ഇഡലി, ദോശ, കടലക്കറി, പിട്ട് പയറ് കറി ഇവയൊക്കെ കിട്ടുമെന്നും നല്ല ടേസ്റ്റാണെന്നും അറിഞ്ഞു കൊണ്ടു മജീദും സുഹൃത്തുക്കളും അവിടെ ചെന്നു. നല്ല ഭക്ഷണം തന്നെ പക്ഷേ ഭക്ഷണം വിളമ്പുന്ന വ്യക്തിയുടെ രീതി മജീദിനും സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ വലത്തെ കൈവിരല്‍ കൊണ്ട് മുഖത്തെ ചുണ്ടുകള്‍ തുടക്കും, അതേ വിരല്‍ കൊണ്ടു തന്നെ 'ഇഡലി ഒന്നു കൂടി വെക്കട്ടെ?' എന്ന് ചോദിച്ച് ഇഡലിയോ, പിട്ടോ എടുത്ത് പ്ലേറ്റില്‍ വെക്കും. അതോടെ പുതിയ താല്‍ക്കാലിക ഹോട്ടലിലെ ചായ കുടി നിര്‍ത്തി.

മജീദിന് സാഹിത്യത്തോടും പ്രസംഗകലയോടും ആഭിമുഖ്യം വര്‍ദ്ധിച്ചു വന്നു. കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശമിത്രം വാരികയില്‍ കവിതകളും കഥകളും എഴുതി അയച്ചു. അവര്‍ അത് പ്രസിദ്ധീകരിച്ചു. കോളേജില്‍ നിന്ന് പരിചയപ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥിയായ കുഞ്ഞിമംഗലം ദാമു പ്രസ്തുത വാരിക സംഘടിപ്പിച്ച ‘ദേശമിത്രം സാഹിത്യവേദി’യുടെ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട വിവരം മജീദിന് ലഭിച്ചു. പഴയ സുഹൃദ് ബന്ധം വെച്ച് എഴുത്തുകുത്തുകള്‍ അദ്ദേഹവുമായി നടത്തിക്കൊണ്ടിരുന്നു.

അധ്യാപക വിദ്യാര്‍ത്ഥികളെ, അധ്യാപക സംഘടനകളിലേക്ക് ആകര്‍ഷിക്കാനുളള ചില പദ്ധതികളുമായി സംഘടനാ നേതാക്കള്‍ സ്‌ക്കൂളിലെത്തി. സ്‌ക്കൂള്‍ ലീഡര്‍ എന്ന നിലയില്‍ മജീദിനെക്കണ്ടു സംസാരിച്ചു. അല്പം കഷണ്ടിയും, ബാക്കി ഭാഗത്ത് ചുരുളന്‍ മുടിയുമുളള തടിച്ചുരുണ്ട ഒരു നേതാവായിരുന്നു ആദ്യം സംസാരിച്ചത്. അദ്ദേഹം പരിചയപ്പെടുത്തിയതിങ്ങിനെ 'ഞാന്‍ എടക്കാട് നാരായണന്‍. കെ.എ.പി.ടി.യൂണിയന്‍ ജില്ലാ സെക്രട്ടറിയാണ്. അടുത്ത മാസം ടൗണ്‍ യു.പി.സ്‌ക്കൂളില്‍ നടക്കുന്ന അധ്യാപകരുടെ കൂട്ടായ്മയിലേക്ക് അധ്യാപക വിദ്യാര്‍ത്ഥികളായ നിങ്ങളെയൊക്കെ ക്ഷണിക്കാനാണ് ഞങ്ങള്‍ വന്നത്'. എടക്കാട് നാരായണനെക്കുറിച്ച് മജീദ് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസാരവും സമീപനവും മജീദിന് ഇഷ്ടപ്പെട്ടു. പറഞ്ഞപ്രകാരം മജീദും രണ്ടു മൂന്നു വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു. എടക്കാട് നാരായണന്റെ പ്രഭാഷണം, ആകര്‍ഷണീയമായിത്തോന്നി. ഉറച്ച ശബ്ദത്തില്‍ നിര്‍ത്തി, നിര്‍ത്തി ഇടയ്ക്ക് തമാശ പറഞ്ഞും നടത്തിയ പ്രഭാഷണം അനുകരിക്കണമെന്ന് മജീദിന് തോന്നി.

സ്‌കൂളില്‍ നേതാവായി നടന്നപ്പോള്‍, മജീദിനെ എല്ലാവരും ഇഷ്ടപ്പെട്ടു. പെണ്‍കുട്ടികള്‍ പല ആവശ്യങ്ങള്‍ക്കായി പിന്നാലെ കൂടി. അക്കൂട്ടത്തില്‍ മജീദിനെ ആദരിക്കപ്പെടുന്നവരും, സ്‌നേഹം കാണിക്കുന്നവരും പ്രണയിക്കുന്നവരുമൊക്കെ ഉണ്ടായി. അവരില്‍ ചിലര്‍ അടുപ്പം കാണിക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തികളെക്കുറിച്ച് തനിച്ചിരിക്കുമ്പോള്‍ ഓര്‍ത്തു ചിരിക്കും. നബീസുവിനോട് സ്‌ക്കൂളില്‍ നടന്ന ഓരോ പ്രവര്‍ത്തനത്തെക്കുറിച്ചും രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പങ്കിടും. നബീസു മകന് ഉപദേശം കൊടുക്കും. 'മോനെ പെണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. അവര്‍ കാര്യം കാണാന്‍വേണ്ടി ഒപ്പം കൂടും, കാര്യം നേടി കഴിഞ്ഞാല്‍ തിരിഞ്ഞു കൊത്തും..'

(തുടരും)

ALSO READ: 










Keywords: Kerala, Article, Kookanam-Rahman, Student, Majeed, Love, Job, Novel, Together will come for things.< !- START disable copy paste -->

Post a Comment