Follow KVARTHA on Google news Follow Us!
ad

'കൊല്ലല്ലേ…. കൊല്ലല്ലേ അമ്മേ'; ആ രാത്രിയിലെ നിലവിളി

Cry of that night#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം -32) 

- കൂക്കാനം റഹ്‌മാൻ

(www.kvartha.com) ബദിയടുക്കയില്‍ സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ബോധവല്‍കരണ ക്ലാസുണ്ടായിരുന്നു. മജീദ് മാഷ് ആ യോഗത്തില്‍ നിര്‍ന്ധമായും പങ്കെടുക്കേണ്ട വ്യക്തിയാണ്. വൈകീട്ടാണ് പരിപാടി. തിരിച്ചു നാട്ടിലേക്കു പോകാന്‍ ബുദ്ധിമുട്ടാണ്. വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്താണ് യോഗം നടക്കുന്നത്. ചോരത്തിളപ്പുളള കാലമായിരുന്നതിനാല്‍ എല്ലാത്തിനോടും ചങ്കൂറ്റത്തോടെ നേരിടാമെന്ന വിശ്വാസമുണ്ടായി മജീദിന്. പരിപാടി കഴിയാന്‍ പത്ത് മണി കഴിഞ്ഞു. ബദിയടുക്കയില്‍ നിന്ന് ഒരു സുഹൃത്തിന്റ ക്കൈില്‍ ചെര്‍ക്കളയിലെത്തി. ബസ്സിന്റെ സമയമൊക്കെ കഴിഞ്ഞു. ഒരു മണിക്കൂറോളം കാത്തു നില്‍പ്പ്. നാഷണല്‍ ഹൈവേയിലൂടെ പോകുന്ന ലോറി, ഓട്ടോ എന്നിവയ്‌ക്കെല്ലാം കൈ നീട്ടി. ഒരു വാഹനവും നിര്‍ത്തുന്നില്ല. പതിനൊന്നരയായി കാണും. നല്ല വിശപ്പും ദാഹവുമുണ്ട്. ഒരു ഓട്ടോ നിര്‍ത്തികിട്ടി. സന്തോഷത്തോടെ ഓട്ടോയ്ക്ക് അരികിലെത്തി ഡ്രൈവര്‍ മാത്രമേയുളളു. ചെറുപ്പക്കാരനാണ്. കാസര്‍കോട് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടു പോയതാണെന്നും, മാവുങ്കാല്‍ വരെ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
  
Kookanam-Rahman, Article, Story, Women, Suicide, Auto Driver, Hospital, Cry of that night.

അത്രയെങ്കിലുമായല്ലോ എന്ന് പറഞ്ഞ് മജീദ് വണ്ടിയില്‍ കയറി. പരസ്പരം സ്‌നേഹ സംഭാഷണങ്ങളും , രാഷ്ട്രീയ കാര്യങ്ങളുമൊക്കെ ചര്‍ച്ചചെയ്തു കൊണ്ടാണ് യാത്ര തുടര്‍ന്നത്. അപ്പോഴേക്കും പന്ത്രണ്ടു മണിയായി കാണും. ആള്‍ക്കാരൊന്നുമില്ലാത്ത പ്രദേശം. റോഡിന് ഒരു വശത്ത് നീണ്ടു കിടക്കുന്ന നെല്‍പ്പാടമാണ്. പാടത്തിനപ്പുറത്തു നിന്ന് കുട്ടികളുടെ ദയനീയമായി കരച്ചില്‍ കേട്ടു. നട്ടപ്പാതിരിയാണ്. പ്രദേശത്തെ വീടുകളില്‍ നിന്ന് വെളിച്ചമൊന്നും കാണുന്നില്ല. ആളനക്കമില്ലാത്ത പ്രദേശം. അവിടെ നിന്നാണ് 'കൊല്ലല്ലേ…. കൊല്ലല്ലേ അമ്മേ' എന്ന ഭീതിജനകമായ കരച്ചില്‍ കേള്‍ക്കുന്നത്. വണ്ടി നിര്‍ത്തി ഞങ്ങള്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി. ഒന്നും കാണുന്നില്ല. കരച്ചില്‍ വ്യക്തമായി കേള്‍ക്കാം. വണ്ടി റോഡരികിലേക്കു മാറ്റി നിര്‍ത്തി മജീദും ഡ്രൈവറും ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി വയലിലൂടെ നടന്നു. ദൂരത്തു നിന്ന് ഒരു സ്ത്രീയുടേയും രണ്ടു കുട്ടികളുടേയും രൂപം തെളിഞ്ഞു വന്നു. അപ്പോഴും രണ്ടു കുട്ടികളും ആ സ്ത്രീയെ കെട്ടിപ്പിടിച്ച് നിലവിളിക്കുകയാണ്.

മജീദിനെയും ഡ്രൈവറെയും കണ്ടപ്പോള്‍ സത്രീ കുട്ടികളേയുമെടുത്ത് വേഗത്തല്‍ നടക്കുന്നത് കണ്ടു. സ്ത്രീയുടെ പിറകേ തന്നെ കുറച്ചു ദൂരം മജീദും ഡ്രൈവറും നടന്നു. സ്ത്രീ പെട്ടന്ന് നിന്നു ഞങ്ങള്‍ മരിക്കാന്‍ പോയതാണ്. പ്ലീസ് നിങ്ങള്‍ മാറി പോകൂ. കുട്ടികള്‍ രണ്ടുപേരും ഞങ്ങളെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു. സ്ത്രീ കുട്ടികളുടെ വായ പൊത്തി പിടിച്ചിട്ടുണ്ട്. അവരുടെ മുഖം സാരിത്തലപ്പു കൊണ്ട് മറച്ചുപിടിച്ചിരിക്കുകയാണ്. 'മരണം ഒന്നിനുമൊരു പരിഹാരമല്ലല്ലോ സഹോദരി. വാ ഞങ്ങളും വീട്ടിലേക്കു വരാം'. പത്തു മിനിട്ടോളം ആ സ്ത്രീ അനങ്ങാതെ നിന്നു. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ തിരിച്ചു നടക്കാന്‍ തുടങ്ങി.

മജീദും ഡ്രൈവറും അവരുടെ പിന്നാലേ നടന്നു. വീട്ടിലെത്തിയ ഉടനെ ഡോറില്‍ തിരുകിയ കടലാസ് ഊരിയെടുത്തു. ആത്മഹത്യാ കുറിപ്പായിരുന്നു അതെന്ന് പിന്നീട് അറിഞ്ഞു. ചെറിയ പെണ്‍കുട്ടി അപ്പോഴേക്കും ഉറക്കത്തിലാണ്ടു. സമയം മൂന്നു മണി കഴിഞ്ഞു. മജീദിനും ഡ്രൈവര്‍ക്കും സ്ത്രീയെയും കുട്ടികളേയും തനിച്ചാക്കി പോവാന്‍ ഭയമായി. ആ വീട്ടില്‍ മറ്റാരുമില്ല. അമ്മ കുറച്ചകലെ തനിച്ചാണ് താമസം. അമ്മയുടെ അടുത്ത് പോകാമെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ അതിന് സമ്മതിക്കുന്നില്ല. വല്ലാത്തൊരു വിഷമാവസ്ഥയിലായി മജീദും ഡ്രൈവര്‍ സുഹൃത്തും.
  
Kookanam-Rahman, Article, Story, Women, Suicide, Auto Driver, Hospital, Cry of that night.

ഒറ്റപ്പെട്ട സ്ഥലമാണെങ്കിലും അകലെയായി വീടുകളും ആള്‍ത്താമസവുമുണ്ട്. ഈ വീട്ടിലെ വെളിച്ചം കണ്ട് ആളുകള്‍ അന്വേഷിച്ചു വന്നെങ്കില്‍ അപരിചിതരായ ഞങ്ങളെ കാണും, ചോദ്യം ചെയ്യും. ഇരു ചെവിയറിയാതെ ഈ സ്ത്രീയേയും കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തിയേ മതിയാവൂ. നമുക്കൊരു കാര്യം ചെയ്യാം ഇവിടെ ടൗണ്‍ അടുത്താണല്ലോ ഡേ ആന്റ് നൈറ്റ് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുമുണ്ട്. വണ്ടിയില്‍ ടൗണില്‍ ചെന്ന് കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കാം, ഞങ്ങള്‍ക്കും വിശക്കുന്നു. ആ സ്ത്രീ സമ്മതിച്ചു. ഓട്ടോയില്‍ ടൗണിലെത്തി ഹോട്ടലില്‍ കയറി. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. പേര് സതി എന്നാണവള്‍ പറഞ്ഞത്. ബസ് സ്റ്റാന്റില്‍ രാവിലെ അഞ്ച് മണിക്ക് പുറപ്പെടുന്ന ബസ്സ് ഉണ്ടെന്നറിഞ്ഞു. ഡ്രൈവര്‍ ഓട്ടോയുടെ ചാര്‍ജൊന്നും വാങ്ങിയില്ല. മജീദും സതിയും കുഞ്ഞുങ്ങളും ബസ്സില്‍ കയറി. എങ്ങോട്ട് പോകുന്നെന്നോ എന്തിന് പോകുന്നെന്നോ ഒന്നും സതി ചോദിച്ചില്ല.

മജീദിന്റെ വീട്ടിലെത്തി നബീസുമ്മയും സുഹറയും ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്. കൂടെ വന്ന അതിഥികളെ കണ്ടപ്പോള്‍ നബീസുമ്മ അമ്പരക്കുകയൊന്നും ചെയ്തില്ല. എന്തെങ്കിലും അപകടത്തില്‍ പെട്ടവരോ പ്രശ്‌നങ്ങളോ ഉളളവരായിരിക്കും ഈ വന്നവര്‍. ഇത്തരം കാര്യങ്ങളിലൊക്കെ മജീദ് ഇടപെടാറുണ്ട്. സതിയേയും കുട്ടികളേയും വീട്ടിലേക്ക് ക്ഷണിച്ചിരുത്തി. ശരീര ശുദ്ധി വരുത്തി പ്രഭാത ഭക്ഷണം എല്ലാവരും ഒപ്പമിരുന്നു കഴിച്ചു. നബീസുമ്മ സതിയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവരുടെ മുഖഭാവത്തില്‍ കപടതയില്ലെന്നു മനസ്സിലായി. ഭക്ഷണംകഴിച്ചുകൊണ്ടിരിക്കേ നടന്ന സംഭവങ്ങള്‍ മജീദ് നബീസുമ്മയുക്കും സുഹറയ്ക്കും വിശദമാക്കിക്കൊടുത്തു. രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ നബീസുമ്മയ്ക്ക് നല്ല സാമര്‍ത്ഥ്യമാണ്.

'മോളേ സതിക്ക് എന്താ ഇങ്ങിനെയൊരു പൊട്ടത്തരം ചെയ്യാന്‍ മനസ്സ് തയ്യാറായത്?', കുട്ടികളെ പുറത്തേക്ക് കളിക്കാന്‍ വിട്ടിട്ട് സതി വന്നിരുന്നു. കണ്ണീരോടെയാണ് അവള്‍ കഥപറയാന്‍ തുടങ്ങിയത്. 'ദീര്‍ഘമായി പറയാനുണ്ട്, ഞാന്‍ ചുരുക്കി പറയാം. എന്നെ രക്ഷിച്ച ഈ സാറിനോടും കുടുംബത്തിനോടും തുറന്നു പറയുന്നതില്‍ എനിക്ക് സന്തോഷമേയുളളൂ. ഞാന്‍ ഏക മകളാണ്. അച്ഛന്‍ എന്റെ ചെറുപ്പത്തിലേ മരിച്ചു പോയി. ജീവിതം പച്ച പിടിക്കാന്‍ അമ്മയാണ് കഷ്ടപ്പെട്ടത്. സ്‌ക്കൂളിലൊക്കെ എന്നെ ബ്യൂട്ടി ഗേള്‍ എന്നാണ് പറഞ്ഞിരുന്നത്. പത്താം ക്ലാസിനു ശേഷം പഠിക്കാന്‍ കഴിഞ്ഞില്ല. വിവാഹാലോചനകള്‍ ഒരു പാട് വരാന്‍ തുടങ്ങി. ഒരാണിന്റെ കയ്യില്‍ എന്നെ പിടിച്ചേല്‍പ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചു നടക്കുകയാണ്. പല ചെറുപ്പക്കാരും എന്റെ പിറകെ നടക്കുന്നുണ്ടെന്ന് അമ്മയ്ക്കറിയാം. അങ്ങിനെയുളള അപകടങ്ങളില്‍ പെട്ട് പോവാതിരിക്കാന്‍ അമ്മ കണ്ണിലെണ്ണ ഒഴിച്ച് എന്നെ ശ്രദ്ധിക്കുന്നുണ്ട്.

പെണ്ണന്വേഷിച്ചു വന്നതില്‍ അമ്മയ്ക്കിഷ്ടപ്പെട്ടത് ഒരു ഗള്‍ഫുകാരനെയാണ്, ഏക മകനാണവന്‍, നാത്തൂന്‍ പോരും മറ്റും ഉണ്ടാവാന്‍ സാധ്യതയില്ല. ഗള്‍ഫില്‍ നല്ല ജോലിയാണ്. ഇതൊക്കെക്കൊണ്ട് അമ്മയ്ക്കിഷ്ടമായി. പെണ്ണു കാണാന്‍ അയാള്‍ വന്നു. നല്ലവര്‍ത്തമാനം വെളുത്തുതടിച്ച ശരീരം , ചുരുളന്‍ മുടി. നീളം അല്പം കുറവാണ്. ആദ്യ കാഴ്ചയില്‍ അയാളെ ഇഷ്ടപ്പെട്ടു. അധികം കഴിയാതെ വിവാഹ നിശ്ചയം നടന്നു. അതി ഗംഭീരമായി വിവാഹവും നടന്നു. അയാളുടെ വീട്ടില്‍ അമ്മ മാത്രമേയുളളൂ. സന്തോഷകരമായിരുന്നു ജീവിതം. രണ്ട് മാസത്തെ അവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴേക്കും ഞാന്‍ മകളെ ഗര്‍ഭം ധരിച്ചു. വര്‍ഷത്തില്‍ രണ്ടു മാസത്തെ അവധിക്കു വരും. ആ രണ്ടു മാസവും അടിപൊളിയായിരിക്കും ജീവിതം.

ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ആറുവര്‍ഷം കഴിഞ്ഞു. ഇത്തവണ നാട്ടിലേക്കു വരുമ്പോള്‍ അദ്ദേഹം ഒരു സ്ത്രീയേയും കൂട്ടിയാണ് വന്നത്. ഞാന്‍ അമ്മയോടൊപ്പം സ്വന്തം വീട്ടിലായിരുന്നു അപ്പോള്‍ താമസിച്ചിരുന്നത്. അയാള്‍ അവളേയും കൂട്ടി സ്വന്തം വീട്ടിലേക്കാണ് ചെന്നത്. ആളുകള്‍ ഇക്കാര്യം ചെവിക്കു ചെവി പരത്തുന്നത് ഞാനറിഞ്ഞു. വേദന സഹിക്കാതെ കഴിഞ്ഞ ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്നു. കണ്ട കാഴ്ച എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. വന്ന സ്ത്രീയുടെ ഒപ്പമിരുന്ന് കളിചിരി തമാശ പറഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ്. ഞാന്‍ നിശബ്ദയായി നോക്കി നിന്നു. 'ഇത് ഞങ്ങളുടെ അയല്‍ക്കാരിയാണ്', എന്നാണ് അവള്‍ക്ക് അദ്ദേഹം എന്നെ പരിചയപ്പെടുത്തി കൊടുത്തത്.

ഞാന്‍ അവിടുന്ന് ഇറങ്ങി ഓടുകയായിരുന്നു. രാത്രിയാവാന്‍ കാത്തു നില്‍ക്കുകയാണ്. ഇവരെ രണ്ടു പേരേയുമെടുത്ത് മരിക്കാന്‍. അതിന് തയ്യാറായി പുറപ്പെട്ട് കിണറിന്‍ കരയിലെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ വാവിട്ട് നിലവിളിക്കാന്‍ തുടങ്ങി. ആ ശബ്ദം കേട്ടാണ് ഈ സാറും ഡ്രൈവറും അവിടെ എത്തിയത്.'

'മോളും കുട്ടികളും രണ്ടു ദിവസം ഞങ്ങളുടെ കൂടെ താമസിക്കൂ. എല്ലാത്തിനും ഒരു വഴി ഉണ്ടാവും. എന്റെ മോന്‍ അതിനുളള വഴി കണ്ടെത്തും. എന്റെ മോളേ പോലെ നമുക്കിവിടെ കഴിയാം. ഒന്നു കൊണ്ടും വിഷമിക്കേണ്ട എല്ലാത്തിനും വഴി ഉണ്ടാവും….', നബീസുമ്മ സതിയെ ബോധ്യപ്പെടുത്തി…

ALSO READ:













 







Keywords: Kookanam-Rahman, Article, Story, Women, Suicide, Auto Driver, Hospital, Cry of that night.
< !- START disable copy paste -->

Post a Comment