Follow KVARTHA on Google news Follow Us!
ad

ഒരു കുഞ്ഞിക്കാലിനായി ആറ്റു നോറ്റ്

Waiting For Child, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം -30) 

-കൂക്കാനം റഹ്മാന്‍

(www.kvartha.com) മജീദ് മാഷ് പിഇഇഒ ആയപ്പോള്‍ ചെയ്യേണ്ടുന്ന ജോലിയുടെ സ്വഭാവം മാറി. പിന്നോക്ക പ്രദേശങ്ങളിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കുക, അവിടങ്ങളിലെ സ്‌കൂളിലെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അന്വേഷിക്കുക, അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുക എന്നൊക്കെയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പനത്തടി, ബേഡകം പഞ്ചായത്തുകളിലായിരുന്നു കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്. കുണ്ടംകുഴി എന്ന പ്രദേശം ചെറിയൊരു ടൗണ്‍ ആയിരുന്നു. അവിടെ ബസ്സിറങ്ങിയിട്ട് വിവിധ സ്‌കൂളുകളിലേക്ക് നടന്നിട്ട് തന്നെ പോകണം. കുണ്ടം കുഴിയില്‍ ബസ്സിറങ്ങി നടക്കുമ്പോള്‍ അതിനടുത്ത വൈദ്യ ഷാപ്പില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്ന് മജീദിനെ അഭിവാദ്യം ചെയ്തു. ഉയരം കുറഞ്ഞ അല്പം കുടവയറുളള നെറ്റിയില്‍ തടിയന്‍ ചന്ദനക്കുറി ചാര്‍ത്തിയ വ്യക്തിയാണത്. അപരിചിതനായ അദ്ദേഹം സ്നേഹപൂര്‍വം ലോഹ്യം പറയാന്‍ തുടങ്ങി. 'സാര്‍ എവിടേക്കാ? ആദ്യമായി കാണുന്നതാണ് അതുകൊണ്ടാണ് അന്വേഷിച്ചത്'. 'ഞാന്‍ മലയോരത്തുളള ചില സ്‌കൂളുകള്‍ വിസിറ്റു ചെയ്യാന്‍ വേണ്ടി വന്നതാണ്, മജീദ് പറഞ്ഞു.
                         
Article, Child, Children, Baby, Kookanam-Rahman, Worker, Teacher, Story, Family, Waiting For Child.

ഇത് കേട്ടപ്പോള്‍ രാജപ്പന്‍ വൈദ്യര്‍ക്ക് മജീദിനോട് എന്തോ ആദരവ് തോന്നി. അദ്ദേഹം മജീദിനെ സ്നേഹത്തോടെ വൈദ്യഷാപ്പിലേക്ക് ക്ഷണിച്ചു. കസേരകൊണ്ടുവെച്ച് അതിന്മേലുളള പൊടി കൈകൊണ്ട് തുടച്ച് മീജിദിനോട് ഇരിക്കാന്‍ പറഞ്ഞു. രാജപ്പന്‍ വൈദ്യരുടെ സ്നേഹസൗഹൃദ പെരുമാറ്റം മജീദിന് നന്നേ പിടിച്ചു. തൊട്ടടുത്ത ചായ കടയില്‍ നിന്ന് അദ്ദേഹം തന്നെ നേരിട്ട് ചായ വാങ്ങി കൊണ്ടു വന്നു മജീദിന് നല്‍കി. ചായകുടിച്ചു കൊണ്ടിരിക്കേ മജീദ് മാഷ്, രാജപ്പന്‍ വൈദ്യര്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊടുത്തു. വൈദ്യരും കോട്ടയത്തു നിന്ന് ഇവിടെ എത്തിപ്പെട്ട സംഭവങ്ങള്‍ പങ്കുവെച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് രണ്ടു പേരും അടുപ്പത്തിലായി. അല്പ സമയം കഴിഞ്ഞപ്പോള്‍ കറുത്തു മെലിഞ്ഞ സ്ത്രീ കടയിലേക്ക് കയറിവന്നു. വൈദ്യര്‍ അവരെ പരിചയപ്പെടുത്തി, 'എന്റെ ഭാര്യയാണിത്, പേര് രാധ, ഈ നാട്ടുകാരിയാണ്'. രാധ കൈകൂപ്പി നിന്ന് അഭിവാദ്യം ചെയ്തു.
         
Article, Child, Children, Baby, Kookanam-Rahman, Worker, Teacher, Story, Family, Waiting For Child.

ഒന്നോ രണ്ടോ ആഴ്ചയിലൊരിക്കല്‍ മജീദ് ഈ പ്രദേശത്തെ സ്‌ക്കൂളുകള്‍ സന്ദര്‍ശിക്കാനെത്തും. വന്നാല്‍ വൈദ്യരുടെ കടയില്‍ കയറും, അദ്ദേഹത്തോട് നാട്ടു വിശേഷങ്ങള്‍ പങ്കിടും. ഒന്നു രണ്ടു വര്‍ഷക്കാലം മാത്രമെ മജീദ് പ്രസ്തുത പോസ്റ്റില്‍ ജോലി ചെയ്തിട്ടുളളൂവെങ്കിലും ആ പ്രദേശത്തുകാരോടെല്ലാം നല്ലൊരടുപ്പം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു. ചില ദിവസങ്ങളില്‍ വൈദ്യര്‍ മജീദിനെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിന് ക്ഷണിക്കും. നാടന്‍ കറികളും കൂട്ടിയുളള ഉച്ചയൂണ് ബഹുരസമാണ്. രാധ വളരെ നല്ല പാചകക്കാരിയാണ്. ഭക്ഷണ സമയമായാല്‍ മാഷ് ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന കാര്യത്തില്‍ രാധയ്ക്ക് നിര്‍ബന്ധമാണ്. മജീദ് രാവിലെ ഫീല്‍ഡില്‍ പോവുന്നുണ്ടെന്നറിഞ്ഞാല്‍ ഉച്ചഭക്ഷണം റെഡിയാക്കി രാധ കാത്തിരിക്കും. ചുരുക്കത്തില്‍ മജീദ് പ്രസ്തുത കുടുംബാംഗത്തെ പോലെയായി.

രാജപ്പന്‍ വൈദ്യര്‍ നാട്ടുകാരുടെയൊക്കെ അംഗീകാരവും ആദരവും നേടിയ വ്യക്തിയായി മാറി. ആയുര്‍വേദ ചികില്‍സ മാത്രമല്ല ജ്യോതിഷത്തിലും വിദഗ്ധനാണ് വൈദ്യര്‍. എന്നും തിരക്കിലാണ് അദ്ദേഹം. വൈദ്യശാലയില്‍ രാധയും സഹായത്തിനുണ്ടാവും. രണ്ടുപേര്‍ക്കും അമ്പതു വയസ്സു പിന്നിട്ടു. അവരുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും പുറത്തു പറയാറില്ല. ഒരു ദിവസം മജീദിനോട് അക്കഥ വൈദ്യര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇതേവരെ ഒരു കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമുണ്ടായില്ല'. എന്റെ ബന്ധുക്കളൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. രാധയ്ക്കും അടുത്ത ബന്ധുക്കളായി ആരുമില്ല. ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ കുറച്ചു സമ്പാദ്യവും സ്വത്തും ഒക്കെ പിന്‍തുടര്‍ച്ചക്കാരില്ലാത്തതിനാല്‍ അവകാശികളായി ആരുമുണ്ടാവില്ല. അതിനൊരു പരിഹാരം മാഷ് പറഞ്ഞു തരണം.

രാജപ്പന്‍ - രാധ ദമ്പതികളുടെ മാനസീക പ്രയാസം മജീദ് മാഷെ നൊമ്പരപ്പെടുത്തി. അതിനൊരു പരിഹാരം കണ്ടെത്തിയേ പറ്റൂ എന്ന് മജീദ് മനസ്സില്‍ കരുതി. ഒരു ദിവസം വൈദ്യശാലയിലിരിക്കുമ്പോള്‍ ജാതകക്കാര്യം അന്വേഷിക്കാന്‍ ഒരാള്‍ അവിടെയെത്തി. അദ്ദേഹം പോയതിനു ശേഷം 'മാഷിന് ജാതകമില്ലല്ലോ? ഞാന്‍ ഉണ്ടാക്കിതരാം. ജനനതീയതി മാത്രം പറഞ്ഞാല്‍ മതി', വൈദ്യര്‍ പറഞ്ഞു. ജാതകം ഉണ്ടാക്കണമെന്ന് മജീദിന് മുമ്പേയുളള ആഗ്രഹമായിരുന്നു. താല്‍പര്യപൂര്‍വ്വം മജീദ് തന്റെ ജനനതീയതി പറഞ്ഞു കൊടുത്തു. രണ്ടാഴ്ചക്കകം ജാതകം തയ്യാറാക്കി തരുമെന്ന് പറഞ്ഞു.

മുസ്ലിംങ്ങള്‍ സാധാരണ ഗതിയില്‍ ജാതകം ഉണ്ടാക്കാറില്ല. നാല്പത് പേജ് വരുന്ന ഒരു ചെറുപുസ്തകം മനോഹരമായി തുന്നിച്ചേര്‍ത്ത് മജീദിന് സമ്മാനമായി വൈദ്യര്‍ ഉണ്ടാക്കിയ മജീദിന്റെ ജാതകം നല്‍കി. നന്ദി പറഞ്ഞ് തുറന്നു നോക്കാതെ ബാഗില്‍ വെച്ച് വീട്ടിലെത്തിയശേഷം താല്‍പര്യ പൂര്‍വ്വം ജാതക പുസ്തകം തുറന്നു നോക്കി. അതില്‍ മരണം എപ്പോള്‍ നടക്കുമെന്ന് കാണിച്ച ഭാഗം നോക്കി. 83 വയസ്സിലാണ് ഭൂമിയില്‍ നിന്ന് യാത്രയാവുകയെന്ന് എഴുതിവെച്ചിട്ടുണ്ട്.

കുറച്ചു നാളകള്‍ പിന്നിട്ടപ്പോള്‍ രാധയും മക്കളില്ലാത്ത സങ്കടം പങ്കുവെക്കുകയുണ്ടായി. മജീദും രാധയും മാത്രം ഉളള സന്ദര്‍ഭത്തിലാണ് രാധ അവരുടെ പ്രയാസം തുറന്നു പറഞ്ഞത്. 'പ്രായമാകുമ്പോള്‍ ഞങ്ങളെ ശ്രദ്ധിക്കാന്‍ ആരെങ്കിലും വേണ്ടേ മാഷേ, രാധ നെഞ്ചു പൊട്ടിക്കരഞ്ഞു. മജീദ് അവരെ സാന്ത്വനിപ്പിച്ചു. കോഴിക്കോട് ഒരു അനാഥാലയമുണ്ടെന്നും അവിടെ നിന്ന് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കിട്ടുമെന്നും മജീദ് മാഷിന് വിവരം കിട്ടി.

കോഴിക്കോട്ടേക്ക് പോകാന്‍ പ്ലാനിട്ട ദിവസം രാവിലെ വൈദ്യരും ഭാര്യയും മജീദിന്റെ വീട്ടിലെത്തി. നബീസുമ്മയെ നേരിട്ടു കാണുക എന്നൊരുദ്ദേശവും അവര്‍ക്കുണ്ട്. വേദന നിറഞ്ഞ അവരുടെ അനുഭവം കേട്ടപ്പോള്‍ നബീസുമ്മയും കരഞ്ഞുപോയി. ഉമ്മയും മജീദിനോട് ഒരു കുഞ്ഞിനെ ദത്തു കിട്ടുവാന്‍ ആവതും ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ചിലപ്പോള്‍ ഇന്ന് കോഴിക്കോട് താമസിക്കേണ്ടി വരും. അതിനുളള ഒരുക്കങ്ങളും നബീസു മജീദിന് ചെയ്തു കൊടുത്തു. മജീദിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിന് കൂടെ നില്‍ക്കുന്ന നാട്ടുകാരിയായ സബിതയും കോഴിക്കോടേക്ക് പോകാന്‍ തയ്യാറായി വന്നു.

എല്ലാവരും കോഴിക്കോട്ടെ അനാഥാലയത്തിലെത്തി. സമയം അഞ്ചുമണികഴിഞ്ഞതിനാല്‍ ഓഫീസിലാരുമില്ലായിരുന്നു. അനാഥാലയത്തിനു ചുറ്റും നടന്നു നോക്കി. നിരവധി കുഞ്ഞുങ്ങള്‍ വിവിധ പ്രായത്തിലുളളവര്‍. അവിടെ ഓടികളിക്കുന്നത് കണ്ടു. ഇതില്‍ ഏതെങ്കിലും ഒരാളെ കിട്ടായാല്‍ മതിയായിരുന്നു എന്ന് മനസ്സില്‍ തോന്നി. അടുത്ത ദിവസം പത്തുമണിക്ക് എത്താന്‍ പറഞ്ഞാണ് ജോലിക്കാര്‍ പറഞ്ഞു വിട്ടത്.

ടൗണില്‍ ചെന്നു പരിചയമുളള ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്ന് കോഴിക്കോട് സ്റ്റേഡിയത്തില്‍ സര്‍ക്കസ് പരിപാടി നടക്കുന്നുണ്ട്. നാല് പേരും സര്‍ക്കസ് കാണാന്‍ ചെന്നു. രാത്രി പത്ത് മണിയായി സര്‍ക്കസ് അവസാനിക്കാന്‍ .ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ച് മുറിയിലെത്തി. കുളിച്ച് റഡിയായ ശേഷം വിശദമായ ഒരപേക്ഷ എഴുതിത്തയ്യാറാക്കി വൈദ്യരുടെയും, രാധയുടേയും ഒപ്പു വാങ്ങിവെച്ചു. അടുത്ത ദിവസം പത്തുമണിക്കു തന്നെ അനാഥാലയ ആഫീസിലെത്തി. ബന്ധപ്പെട്ടവരെക്കണ്ടു. ദത്ത് കൊടുക്കാന്‍ പറ്റുന്ന എല്ലാ കുട്ടികളും ബുക്ക് ചെയ്തു കഴിഞ്ഞു. ഇനിയും കുട്ടികളെ കിട്ടും. കിട്ടിയാല്‍ ഉടനെ വിവരം അറിയിക്കാം എന്ന നിര്‍ദ്ദേശമാണ് അവിടുന്ന് കിട്ടിയത്.

നാട്ടിലേക്ക് തിരിച്ചു വന്ന് ഒരാഴ്ച കഴിഞ്ഞുകാണും. അനാഥാലയത്തില്‍ നിന്ന് അറിയിപ്പ് കിട്ടി. നാല് മാസം പ്രായമുളള ഒരു പെണ്‍കുഞ്ഞിനെ കിട്ടിയിട്ടുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ വരിക. അറിയിപ്പ് കിട്ടിയ ഉടനെ തന്നെ കോഴിക്കോട്ട് എത്തി. കുഞ്ഞിനെ കണ്ടു. കറുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി മറ്റൊന്നും ആലോചിക്കാതെ രാധ പറഞ്ഞു. 'ഇവള്‍ മതി നമുക്ക്', ബന്ധപ്പെട്ട രേഖകളൊക്കെ ശരിയാക്കി ആ കുഞ്ഞിനെയുമെടുത്ത് നാട്ടിലേക്ക് തിരിച്ചു. മജീദിന്റെ വീട്ടിലെത്തി നബീസുമ്മയേയും കുട്ടിയെ കാണിച്ചു അനുഗ്രഹം വാങ്ങിയാണ് വൈദ്യരും രാധയും നാട്ടിലേക്ക് പോയത്. ആ കുഞ്ഞിനെ അവര്‍ പൊന്നുപോലെ വളര്‍ത്തി. മജീദ് മാഷ് ഇടയ്ക്കിടയ്ക്ക് ചെന്നു സുഖാന്വേഷണം നടത്തും.

(തുടരും)

ALSO READ:













 





Keywords: Article, Child, Children, Baby, Kookanam-Rahman, Worker, Teacher, Story, Family, Waiting For Child.
< !- START disable copy paste -->

Post a Comment