Follow KVARTHA on Google news Follow Us!
ad

എനിക്ക് ഉമ്മയെ കാണണം

I want to see mother#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ്-13 / കൂക്കാനം റഹ്‌മാൻ

(www.kvartha.com 14.01.2022)
മജീദിന്റെ മനപ്രയാസം സ്വന്തം നാട്ടിലെ ജോലി വിട്ടു പോകുന്നത് കൊണ്ടു മാത്രം. നാട്ടുകാരുടെ നന്മയും സമീപനവും മറക്കാന്‍ ആവുന്നില്ല. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ മാനസീകമായി സന്തോഷമുണ്ടാകും. മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ മുതലാളിയുടെ നിയന്ത്രണത്തില്‍ ആയതു പോലെയും. അവരുടെ അവഗണനാ മനോഭാവവും സഹിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടു മാത്രമാണ് അഞ്ച് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ മജീദ് തീരുമാനിച്ചത്. ഏറ്റവും അടുത്തുളള സ്‌ക്കൂളില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് മജീദ് പോകുന്നത് നബീസുവിനും ഇഷ്ടമായിരുന്നില്ല. പക്ഷേ എപ്പോഴും മകന്റെ സന്തോഷം മാത്രം കൊതിക്കുന്ന നബീസു മനസ്സില്ലാ മനസ്സോടെ മജീദിന്റെ ഇഷ്ടത്തിന് മറുത്തു നിന്നില്ല.

  
Kookanam-Rahman, Students, School, Article, Teacher, Story, Kerala, function, Student, School, Mother, River, Government, I want to see mother.



കരിവെളളൂരിലാണ് വീടെന്നും, കരിവെളളൂരിലാണ് ജോലിചെയ്യുന്നതെന്നും പറയാന്‍ മജീദിന് അഭിമാനമാണ്. കേരളമാകെ അറിയപ്പെടുന്ന പ്രദേശമാണ് കരിവെളളൂര്‍. എവിടെ ചെന്നാലും കരിവെളളൂര്‍കാരനാണെന്ന് പരിചയപ്പെടുത്തിയാല്‍ പ്രത്യേക പരിഗണനയും സ്‌നേഹവും ലഭ്യമാവാറുളളത് മജീദ് ഓര്‍ത്തു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള ജനങ്ങളായിരുന്നു അന്നത്തെ കാലത്ത് ഇവിടുത്തുകാർ, പക്ഷേ സാംസ്‌ക്കാരികമായും രാഷ്ട്രീയമായും ഉന്നതമനസ്സുളളവരാണിവിടുത്തെ ജനങ്ങള്‍.


1940 ല്‍ ഇവിടെ നടന്ന കര്‍ഷകസമരം, പട്ടിണിയിലായ ഗ്രാമവാസികള്‍ക്ക് അല്പമെങ്കിലും ആശ്വാസമേകാന്‍ ഇവിടുന്ന് ശേഖരിച്ച നെല്ല് കടത്തിക്കൊണ്ടു പോവാതെ ഗ്രാമവാസികള്‍ക്ക് ന്യായമായ വിലക്ക് നല്‍കണമെന്ന ആവശ്യത്തിനാണ് രണ്ടുസഖാക്കള്‍ നാടുവാഴിയുടെ കിങ്കരന്‍മാരോടും പോലീസിനോടും ഏറ്റുമുട്ടി വീരമൃത്യു വരിക്കേണ്ടി വന്നത്. ആ ദിനത്തിന്റെ വീരസ്മരണ പുതുക്കുന്ന രക്തസാക്ഷി ദിനാചരണവും മറ്റും നാട്ടുകാരില്‍ ആവേശമുയര്‍ത്തുന്നതാണ്. രക്തസാക്ഷിദിനത്തില്‍ മജീദിന്റെ സാന്നിദ്ധ്യം ഓര്‍മ്മ വെച്ചനാള്‍ മുതല്‍ ഉണ്ടായിട്ടുണ്ട്.


ഗ്രാമത്തില്‍ അന്ന് വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ് കുടുംബങ്ങളെ ഉണ്ടായിരുന്നുളളൂ. കരിവെളളൂര്‍ അന്നും ഇന്നും പാര്‍ട്ടി ഗ്രാമമാണ്. മജീദ് കണ്ടു വളര്‍ന്നത് ചുവപ്പു വളണ്ടിയര്‍മാരേയും കേട്ടു പഠിച്ച ഇന്‍ക്വിലാബ് വിളികളുമാണ്. മതസ്പര്‍ദ്ദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമം. ഏകോദരസഹോദരന്‍മാരെ പോലെ ഹിന്ദുക്കളും മുസ്ലീംകങ്ങളും ഇവിടെ ജീവിച്ചു വരുന്നു. പട്ടിണി കിടന്നാലും പഠിക്കണമെന്നും ഉയരണമെന്നും മോഹമുളള ജനസഞ്ചയം. മജീദ് തന്റെ ചെറുപ്രായത്തില്‍ കണ്ട ഗ്രാമത്തിലെ പാര്‍ട്ടി കാരണവന്‍മാരായ പയങ്ങപ്പാടന്‍ കുഞ്ഞിരാമേട്ടന്‍, എ വി കുഞ്ഞമ്പു, ടി കൃഷ്ണന്‍ നായര്‍, കരിമ്പില്‍ അപ്പുക്കുട്ടന്‍, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരെയൊക്കെ ഓര്‍ത്തു. അവരുടെ സേവന മനോഭാവവും കരുണാ പൂര്‍ണ്ണമായ സമീപനവും മാതൃകാപരമായിരുന്നു. ബീഡി തൊഴിലാളികളുടേയും, നെയ്ത്ത് തൊഴിലാളികളുടേയും കര്‍ഷക തൊഴിലാളികളുടേയും നാടായിരുന്നു കരിവെളളൂര്‍.


മാനേജ്‌മെന്റ് സക്കൂളില്‍ ജോലി ചെയ്യുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവനായിരുന്നു മജീദ് മാഷ്. കെ എസ് വൈ എഫിന്റെ വില്ലേജ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. കരിവെളളൂരിലെ ഇടുങ്ങിയ പാര്‍ട്ടി ആഫീസ് മുറിയില്‍ രണ്ടോ മൂന്നോ ബെഞ്ചും ഒന്നു രണ്ടു കസേരകളും മാത്രമേ ഉണ്ടായിരുന്നുളളൂ, മിക്ക കമ്മിറ്റി അംഗങ്ങളും ബീഡിവലിക്കാരായിരുന്നു ആഫീസില്‍ കയറുമ്പോള്‍ ബീഡി പുകയുടെ മണം മൂക്കില്‍ കയറും. ദേശാഭിമാനി ഏജന്റ് കൂലേരിക്കാരന്‍ കുഞ്ഞമ്പുവേട്ടന്റെ മുഖം മജീദിന്റെ മനസ്സിലേക്ക് തികട്ടിവന്നു. പുകവലിയുടെ ഉസ്താദാണ്. അന്നത്തെ കമ്മ്യൂണിസ്റ്റുകാരില്‍ ഏറ്റവും ഭംഗിയായി ഷര്‍ട്ടും മുണ്ടും ധരിച്ചു നടക്കുന്ന ആളായിരുന്നു കുഞ്ഞമ്പുവേട്ടന്‍. ദേശാഭിമാനി ദിന പത്രവും, വാരികയും തോളില്‍ ഇടുക്കി വെച്ചു വഴിയില്‍ കണ്ടവരോടൊക്കെ സ്‌നേഹസംഭാഷണം നടത്തി, സുന്ദരമായി ചിരിച്ചു നടന്നു നീങ്ങുന്ന കൂലേരിക്കാരന്‍ കുഞ്ഞമ്പുവേട്ടനെ മജീദ് ആദരവോടെയാണ് നോക്കിക്കണ്ടിരുന്നത്.


ശമ്പളം കിട്ടുന്ന അന്നുതന്നെ ദേശാഭിമാനിയുടെ വരിസംഖ്യ വാങ്ങാന്‍ കുഞ്ഞമ്പുവേട്ടന്‍ സ്‌ക്കൂളിലെത്തും. ഇത്തരം നന്മ നിറഞ്ഞ വ്യക്തികളേയും നന്മ നിറഞ്ഞ നാടിനേയും ഓര്‍ക്കുമ്പോള്‍ മജീദിന്റെ മനസ്സില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. നാട്ടിലെ സ്‌ക്കൂളില്‍ നിന്ന് മാറണോ ഇവിടെത്തന്നെ പിടിച്ചു നില്‍ക്കണോ സ്‌ക്കൂള്‍ മാത്രമല്ലേ മാറുന്നുളളൂ…. നാടു മറുന്നില്ലല്ലോ എന്നു സമാധാനിച്ചു.


പുതിയ സ്‌ക്കൂളില്‍ മജീദ് ജോയിന്‍ ചെയ്തു. രണ്ട് ബസ്സിന് പോകണം, വീണ്ടും നടക്കണം. കുന്നിന്‍ മുകളിലാണ് സ്‌ക്കൂള്‍, വഴിക്കൊരു പുഴ കടക്കാനുണ്ട്. മജീദിന് പുഴ പണ്ടേ പേടിയാണ്. നബീസുമ്മ മജീദിനെ നീന്തല്‍ പഠിക്കാന്‍ വിട്ടില്ല. നീന്താനറിയാത്ത മജീദിന് പുഴ എന്നു കേട്ടപ്പോള്‍ പേടി തോന്നി. ഒരു തണുപ്പുളള ഡിസംബര്‍ മാസത്തിലായിരുന്നു പുതിയ സ്‌ക്കൂളിലേക്ക് ചെന്നത്. വീതിയേറിയ പുഴയായിരുന്നു പാണപ്പുഴ. തെളിനീരൊഴുകുന്ന പുഴ. ഇറങ്ങി നടക്കാം. മുട്ടിന് താഴെ മാത്രമെ വെളളമുളളൂ. കാലും മുഖവും കഴുകി ഒന്നുകൂടി ഫ്രഷ് ആവും. സ്‌ക്കൂളിലെത്തിയപ്പോള്‍ മറ്റുളള മൂന്നു മാഷന്മാരും പരിചയക്കാര്‍ തന്നെ.


ഹെഡ്മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ നാട്ടുകാരനും, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും, നാട്ടുകാരൊക്കെ ആദരിക്കുന്ന വ്യക്തിയുമാണ്. മട്ടന്നൂര്‍ക്കാരന്‍ വാര്യര്‍ മാസ്റ്റര്‍ സ്‌ക്കൂളിനടുത്തു തന്നെയാണ് താമസം. അമ്പലത്തില്‍ മാലകെട്ടലും പൂജയും മറ്റുമായി കഴിഞ്ഞു കൂടുന്നു. സുഹൃത്ത് രാമചന്ദ്രന്‍ സ്‌ക്കൂളിന് തൊട്ടടുത്ത് വാടക വീട്ടില്‍ താമസിക്കുന്നു. മജീദ് നാട്ടുകാരെയൊക്കെ പരിചയപ്പെട്ടു. സൗമ്യമായ ഗ്രാമാന്തരീക്ഷമാണവിടം. സ്‌ക്കൂളിന് തൊട്ടടുത്തു തന്നെ ഫാമിലി ഹെല്‍ത്ത് സെന്ററുണ്ട്. കോട്ടയക്കാരിയാണവിടുത്തെ എഎന്‍എം.


മജീദ് ഉച്ചഭക്ഷണം കൊണ്ടു പോകും. മാനേജ്‌മെന്റ് സ്‌ക്കൂളിലെ യാത്രയയപ്പ് യോഗത്തില്‍ അഞ്ചാം ക്ലാസിലെ കുട്ടികള്‍ മജീദ് മാഷിന് സമ്മാനമായി നല്‍കിയ നീലാകാശ കളറുളള ടിഫിന്‍ ബോക്‌സിലാണ് നബീസുമ്മ ഭക്ഷണം വിളമ്പി കൊടുക്കാറ്. മിക്കദിവസങ്ങളിലും നെയ്‌ച്ചോറാണ് കൊണ്ടു പോവുക പാത്രത്തില്‍ കുത്തി നിറയ്ക്കും. കോഴിക്കറിയും അച്ചാറും പ്രത്യേകം പാത്രത്തിലും തരും. ഇതൊക്കെ ബാഗില്‍ അടുക്കിവെച്ച് നബീസുമ്മ മജീദിന്റെ കയ്യില്‍ കൊടുത്തുവിടും.


ഹെല്‍ത്ത് സെന്ററിലെ എഎന്‍എം. ഉച്ചയാവുമ്പോള്‍ ഡ്യൂട്ടികഴിഞ്ഞ് തിരിച്ചു വരും. സ്‌ക്കൂളിന്റെ സമീപത്തുകൂടെയാണ് അവര്‍ സെന്ററിലേക്കു പോവുക. മജീദ് സ്‌ക്കൂള്‍ ഹാളിലെ ഏതെങ്കിലുമൊരു മേശമേല്‍ വെച്ച് ഭക്ഷണം കഴിക്കുന്ന സമയമായിരിക്കും അത്. അത് പോലൊരു സമയത്ത് എ.എന്‍.എം സ്‌ക്കൂള്‍ ഹാളിലേക്ക് കടന്നു വന്നു. കുട്ടികളും അധ്യാപകരും ഭക്ഷണം കഴിക്കാന്‍ പോയ സമയം മജീദിന്റെ സമീപത്ത് ചെന്നു. അവര്‍ പറയാന്‍ തുടങ്ങി. 'ഞാന്‍ മൃണാളിനി ഇവിടുത്തെ എഎന്‍എം ആണ്. കോട്ടയക്കാരിയാണ് മാഷെക്കുറിച്ചൊക്കെ ഞാന്‍ ചോദിച്ചറിഞ്ഞു'. മജീദ് ഭക്ഷണ പാത്രം തുറന്നു വെച്ച് കഴിക്കാന്‍ തുടങ്ങുന്നതേയുളളൂ. 'നെയ്‌ച്ചോറാണല്ലേ? ടെയ്സ്റ്റ് നോക്കട്ടെ' എന്ന് പറഞ്ഞു. സ്പൂണ്‍ കൊണ്ട് കോരിയെടുത്ത് വായിലിട്ടു.


'ഹായ് എന്തു രസം മാഷെ പോലെ തന്നെ രസമുണ്ട് നെയ്‌ച്ചോറും' മജീദ് ചിരിച്ചു. ഹാ ആ ചിരി കണ്ടാല്‍ മതിയല്ലോ വല്ലാത്ത ആകര്‍ഷകം. ആദ്യമായി കാണുന്ന ഒരു പുരുഷനോട് ഇങ്ങിനെയൊക്കെ ഒരു സ്ത്രീക്ക് സംസാരിക്കാന്‍ കഴിയുമോ എന്ന് മജീദ് ആശ്ചര്യപ്പെട്ടു. മജീദ് ഭക്ഷണം കഴിച്ചു തീരുന്നത് വരെ മൃണാളിനി നഴ്‌സ് മുമ്പിലെ ബെഞ്ചിലിരുന്നു. ഭക്ഷണം കഴിച്ച പാത്രം എടുത്ത് പുറത്തേക്കിറങ്ങന്‍ പോകുമ്പോള്‍, മജീദിന്റെ കയ്യില്‍ നിന്ന് മൃണാളിനി പാത്രം തട്ടിയെടുത്തു വരാന്തയില്‍ ചെന്നു കഴുകിത്തുടച്ചു കൊടുത്തു. വേണ്ടാ എന്ന് പല തവണ പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല.


മജീദ് ഭയന്നു. ഇത് കെണിയില്‍ വീഴ്ത്താനുളള വിദ്യയാവുമോ കൈകഴുകി വന്ന മജീദിനെ മൃണാളിനി സെന്ററിലേക്ക് ക്ഷണിച്ചു. മജീദിന്റെ ആദ്യാനുഭവം. മടിച്ചാണെങ്കിലും അവരുടെ പിന്നാലെ മജീദും ചെന്നു സെന്ററിലെത്തി. മുറിയില്‍ കയറി ഇരുന്നു. പിന്നീട് നടന്നത് സുഖിപ്പിക്കുന്ന പ്രസ്താവനകളായിരുന്നു അതൊക്കെ മജീദ് കേട്ടു മാഷിന് 'ഇഞ്ചക്ഷന്‍ വെക്കാന്‍ പഠിക്കണോ?' 'ഞാന്‍ പഠിപ്പിക്കാം' പഠിച്ചാല്‍ നല്ലതല്ലേയെന്ന് മജീദും പ്രതിവചിച്ചു. രണ്ടു ദിവസം കൊണ്ട് പഠിപ്പിക്കാം ഉച്ചസമയത്ത് ഇവിടേക്ക് വന്നാല്‍ മതി. മൃണാളിനി പറഞ്ഞു.


ഇതൊരു പ്രശ്‌നമായി മാറുമോ, നാലഞ്ചു വര്‍ഷം പിടിച്ചു നിന്നതാണ്. പെണ്‍ കെണിയില്‍ വീഴാതെ. ചിന്തിച്ച പോലെ അടുത്ത ദിവസവും മൃണാളിനി വന്നു. മജീദിനെ വിളിച്ചു കൊണ്ടു പോയി. മസില്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ ധൈര്യം തന്നു. അത് എടുക്കാന്‍ എഴുപ്പമായിരുന്നു. വൈകീട്ട് സ്‌ക്കൂള്‍ വിട്ട് പോകുമ്പോഴും മൃണാളിനി എന്നും കൂടെ വരും ബസ് സ്റ്റോപ്പ് വരെ ജോലിക്കാര്യവും മറ്റും സംസാരിച്ചു കൊണ്ട് അനുഗമിക്കും. വൈകീട്ടത്തെ വെയിലാണെങ്കിലും മൃണാളിനി കുട പിടിച്ചു തരും. ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു പേടി മജീദിനുളളിലുണ്ടായി.


നബീസുമ്മയോട് നഴ്‌സ് മൃണാളിനി പറഞ്ഞതും ഇഞ്ചക്ഷന്‍ വെക്കാന്‍ പഠിപ്പിച്ചതും ഒക്കെ പറഞ്ഞു. എല്ലാം കേട്ട് നബീസുമ്മ പറഞ്ഞു 'ശ്രദ്ധിക്കണേ മോനേ പ്രത്യേകിച്ച് തെക്കുളളവരല്ലേ' മജീദ് മറുപടി പറയാതെ ചിരിച്ചതേയുളളൂ. നാളുകള്‍കടന്നു പോയപ്പോള്‍ മൃണാളിനിയുടെ സമീപനത്തില്‍ മാറ്റം വന്നുകൊണ്ടേയിരുന്നു. നടന്നുപോകുമ്പോള്‍ ആളുകളില്ലാത്ത സ്ഥലത്തെത്തുമ്പോള്‍ മജീദിന്റെ കൈപിടിച്ചു നടക്കും. മജീദ് ഭയപ്പെട്ടു മാറിനില്‍ക്കുമ്പോള്‍ 'ഇത്ര പേടിത്തൊണ്ടനാണോ?' എന്നൊരു ചോദ്യം ചോദിക്കും.


മജീദ് ഉമ്മയെക്കുറിച്ചും നാടിനെക്കുറിച്ചുമൊക്കെ മൃണാളിനിയോട് സംസാരിച്ചു. മജീദിനേക്കാള്‍ പ്രായമുണ്ട് മൃണാളിനിക്ക് ഇളം കറുപ്പ് നിറം ചുരുളന്‍ മുടി മയക്കിയെടുക്കുന്ന ചിരിയും മുഖഭാവവും. അവരെക്കുറിച്ച് സഹധ്യാപകരോ മറ്റോ ഒരു മോശത്തരവും പറഞ്ഞില്ല. എല്ലാവര്‍ക്കും അവരോട് സ്‌നേഹ ബഹുമാനമാണ്. സ്‌ക്കൂള്‍ വെക്കേഷനടുക്കാറായപ്പോള്‍ മജീദിനോട് ഉമ്മയെകാണാന്‍ വരട്ടെയെന്ന് ചോദിച്ചു. 'മാഷ് സമ്മതിച്ചില്ലെങ്കിലും ഞാന്‍ വരും. എനിക്ക് ഉമ്മയെ കാണണം'.

തുടരും





Keywords: Kookanam-Rahman, Students, School, Article, Teacher, Story, Kerala, function, Student, School, Mother, River, Government, I want to see mother.


Post a Comment