Follow KVARTHA on Google news Follow Us!
ad

ടിടിസി അഡ്‌മിഷനായി നൂലാമാലകൾ

Difficulties for TTC admission#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം 27) 

- കൂക്കാനം റഹ്‌മാൻ

(www.kvartha.com)
കടപ്പുറത്തു നിന്ന് കണ്ണേട്ടന്റെ വരവ് നസീസുമ്മക്ക് സന്തോഷമുളള കാര്യമാണ്. മത്സ്യബന്ധനവും കാര്‍ഷിക രംഗവും ഒപ്പം നടത്തുന്ന നാട്ടുകാര്‍ക്കൊക്കെ സഹായം ചെയ്യുന്ന കണ്ണേട്ടനെ കടപ്പുറത്തുകാര്‍ക്കെല്ലാം ഇഷ്ടമാണ്. രണ്ടു മക്കളാണ് അദ്ദേഹത്തിനുളളത്. സാക്ഷരതാ പ്രവര്‍ത്തനവുമായി കടപ്പുറത്തു നടത്തിയ ക്ലാസ് കണ്ണേട്ടന്റെ വീട്ടിലായിരുന്നു. ചെറിയൊരു വീടാണ്. താത്ത് കെട്ടിനിര്‍മ്മിച്ചതിനകത്താണ് ക്ലാസ് സംഘടിപ്പിച്ചത്. മജീദ് സാക്ഷരതാ പദ്ധതിയുടെ പ്രൊജക്ട് ഓഫീസര്‍ എന്ന നിലയില്‍ പ്രസ്തുത ക്ലാസ് പലതവണയും സന്ദര്‍ശിച്ചിട്ടുണ്ട്. പുഴയിലൂടെയുളള തോണി യാത്ര ഭയപ്പെടുത്തുമെങ്കിലും ക്ലാസുകള്‍ സന്ദര്‍ശിച്ച് പഠിതാക്കള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു മജീദ് മാഷ്. കണ്ണേട്ടന് എഴുതാനും വായിക്കാനും അറിയില്ല. അതിനാല്‍ പ്രസ്തുത ക്ലാസിലെ പഠിതാവായിരുന്നു കണ്ണേട്ടന്‍. മക്കളെ പഠിപ്പിക്കുന്നതില്‍ കണ്ണേട്ടന്‍ താല്‍പര്യം കാണിച്ചു. മകനെ അധ്യാപകനായി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
  
Travel, Article, Teacher, Story, Kookanam-Rahman, Friend, Students, Train, Job, Novel, Difficulties for TTC admission.

പ്രീഡിഗ്രി കഴിഞ്ഞ മകനെ ടിടിസി കോഴ്സിന് ചേര്‍ക്കണമെന്ന ആഗ്രഹം മൂലം സര്‍ക്കാര്‍ ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. എന്ത് ത്യാഗം ചെയ്തും എത്ര പണം ചെലവാക്കിയാലും മകനെ അധ്യാപകനാക്കണമെന്ന ആഗ്രഹം കണ്ണേട്ടനുണ്ട്. എവിടെയെങ്കിലും പ്രൈവറ്റ് ക്വാട്ടയില്‍ ഒരു സീറ്റ് തരപ്പെടുത്തിതരണമെന്ന് മജീദ് മാഷിനോട് കണ്ണേട്ടന്‍ ആവശ്യപ്പെട്ടു. അതിനായി മജീദിനെ കാണാന്‍ ഇടയ്ക്കിടെ വീട്ടിലേക്ക് വരും. വരുമ്പോഴൊക്കെ നല്ല പിടയ്ക്കുന്ന പുഴമീനുമായിട്ടാണ് കണ്ണേട്ടന്‍ വരാറ്. സ്‌നേഹത്തോടെ തരുന്ന ഇത്തരം സമ്മാനങ്ങള്‍ തിരസ്‌ക്കരിക്കുന്നത് ശരിയല്ല എന്ന നിഗമനത്തിലാണ് മജീദ്. കണ്ണേട്ടന്റെ ആഗ്രഹം സഫലമാക്കാന്‍ മജീദു മാഷും കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരുന്നു.

അക്കാലത്ത് ടിടിസി സീറ്റിന് അമ്പതിനായിരത്തില്‍ താഴെ മാത്രമെ വരൂ. ആലപ്പുഴ ജില്ലയിലും പത്തനംതിട്ടയിലും നിരവധി എയ്ഡഡ് ട്രൈനിംഗ് സെന്ററുകളുണ്ടായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്നോ രണ്ടോ ട്രൈനിംഗ് സെന്ററുകളേ ഉണ്ടായിരുന്നുളളൂ. അവിടെ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഇരുപത് ശതമാനം മാത്രമെ അഡ്മിറ്റ് ചെയ്യാന്‍ പറ്റൂ. അത് നാലഞ്ചു കൊല്ലം മുമ്പേ ബുക്ക് ചെയ്തു കാണും. അതുകൊണ്ട് അന്യ ജില്ലകളെ ആശ്രയിച്ചേ പറ്റൂ. ആലപ്പുഴയില്‍ മജീദ് മാഷിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ദേവദത്ത് ജി പുറക്കാടുമായി ബന്ധപ്പെട്ടാല്‍ ഒരു സീറ്റ് സംഘടിപ്പിച്ചു തരാതിരിക്കില്ലെന്ന് മജീദിന് തോന്നി. ദേവദത്ത് അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പി എസ് സി മെമ്പറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരിട്ട് പോയി കാണുന്നതാണ് നല്ലതെന്നിയതിനാല്‍ കണ്ണേട്ടനൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ തീരുമാനിച്ചു.

ഇതിനിടയില്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മജീദ്മായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഒരു സീറ്റ് സംഘടിപ്പിച്ചു തരണമെന്നായിരുന്നു ആവശ്യം. അദ്ദേഹത്തിന് ടിടിസി സീറ്റിന് വേണ്ടി മജീദ് മാഷ് ശ്രമിക്കുന്ന വിവരം എങ്ങിനെയോ കിട്ടിയിരുന്നു. അതും മജീദ് ഏറ്റു. ഒരു ദിവസം കണ്ണേട്ടനും മജീദും ആലപ്പുഴയിലേക്ക് പോകാന്‍ തീരുമാനിച്ചു. ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു. വൈകീട്ട് ഏഴുമണിക്കുളള ട്രെയിൻ ടിക്കറ്റാണ് കിട്ടിയത്. കണ്ണേട്ടന്‍ വൈകീട്ട് അഞ്ചു മണിയോടെ വീട്ടിലെത്തി. അന്ന് സാധാരണയില്‍ കവിഞ്ഞ് അളവിലുളള മത്സ്യവുമായാണ് കണ്ണേട്ടന്‍ എത്തിയത്. നബീസുമ്മയ്ക്ക് ഒരു പ്രത്യേകതയുണ്ട്, എന്തെങ്കിലും പുതിയ ഭക്ഷണ സാധനങ്ങള്‍ കിട്ടിയാല്‍ അയല്‍പക്കക്കാര്‍ക്കും പങ്കുവെക്കും. അങ്ങിനെ അയല്‍പക്കക്കാര്‍ക്കും നബീസുമ്മ കണ്ണേട്ടനെ പരിചയപ്പെടുത്തി കൊടുത്തു.

ആലപ്പുഴയിലെ ദേവദത്ത്ജി പുറക്കാടിനെ കാണാന്‍ കണ്ണേട്ടനും മജീദ് മാഷും കൂടി പുറപ്പെട്ടു. മുന്‍കൂട്ടി വിളിച്ചു ഏര്‍പ്പാടു ചെയ്തതിനാല്‍ ദേവദത്തന്‍ സാര്‍ വീട്ടില്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. സീറ്റിന്റെ കാര്യം സംസാരിച്ചു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ സ്‌ക്കൂളില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്തു തരാമെന്നു പറഞ്ഞു. ഞങ്ങളുടെ മുന്നില്‍ വച്ചു തന്നെ സ്‌ക്കൂളിലെ മാനേജരുമായി സംസാരിച്ചു. രണ്ട് സീറ്റ് മാത്രമെ ഒഴിവളളുവെന്നും അതിന് നിരവധി അപേക്ഷകള്‍ കാത്തുനില്‍പുണ്ടെന്നും ദേവദത്തന്‍ ആവശ്യപ്പെട്ടതു കൊണ്ടു മാത്രമാണ് ഏറ്റതെന്നും മാനേജര്‍ പറഞ്ഞ വിവരം ദേവദത്തന്‍ സാര്‍ പറഞ്ഞു. സീറ്റൊന്നിന് ഇരുപതിനായിരം രൂപ വേണമെന്നും അമ്പതു ശതമാനം തുക ഇപ്പോള്‍ കെട്ടിവെക്കണമെന്നും ബാക്കി തുക ജോയിന്‍ ചെയ്യുമ്പോള്‍ നല്‍കണമെന്നുമായിരുന്നു വ്യവസ്ഥ ചെയ്തത്. രണ്ട് സീറ്റിന് വേണ്ടി ഇരുപതിനായിരം രൂപ ദേവദത്തന്‍ സാറിനെ ഏല്‍പിച്ചു. ഇനി രണ്ടു മാസമേയുളളൂ. ജൂണില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറായി വരണമെന്നും നിര്‍ദ്ദേശം തന്ന് ഞങ്ങളെ യാത്രയാക്കി.

ആകാംക്ഷയോടെയായിരുന്നു കണ്ണേട്ടന്റെ വീട്ടുകാരും, സുഹൃത്ത് രാമകൃഷ്ണന്റെ വീട്ടുകാരും കാത്തിരുന്നത്. ജൂണ്‍ മാസം അടുക്കാറായി മാനേജ്‌മെന്റ് ഭാഗത്തു നിന്ന് വിവരമൊന്നുമില്ല. ജൂണ്‍ പകുതിയോടടുത്തു. ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടേയിരുന്നപ്പോള്‍ ഒരു അശുഭ വാര്‍ത്ത കിട്ടി. പ്രസ്തുത രണ്ട് സീറ്റും ഏറ്റവും അടുത്ത ബന്ധുവിന് നല്‍കേണ്ടി വന്നു എന്നും അടുത്ത വര്‍ഷം നോക്കാമെന്നുമാണ് വിവരം കിട്ടിയത് എന്നും ദേവദത്തന്‍ സാറില്‍ നിന്നും അറിഞ്ഞു. നിരാശരായ രണ്ട് പേരും പ്രസ്തുത ടിടിസി വേണ്ടെന്ന് വെക്കുകയും അഡ്വാന്‍സ് തുക തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

എഴുത്തുകുത്തുകള്‍ പലതും നടത്തി. ഫോണ്‍ വിളികള്‍ നിരവധി നടത്തി. തുക തിരിച്ചു കിട്ടിയില്ല. തുക തിരിച്ചു വാങ്ങാന്‍ രണ്ട് കുട്ടികളെയും കൂട്ടി ആലപ്പുഴയിലേക്ക് പോകാന്‍ മജീദ് മാഷ് രക്ഷിതാക്കളുമായി സംസാരിച്ച് ധാരണയിലെത്തി. മജീദാണ് ഇടയാളായി നിന്ന് തുക കൊടുത്തത്. രണ്ട് രക്ഷിതാക്കളും കഷ്ടപ്പെട്ടാണ് തുക ഉണ്ടാക്കിയത്. ഇക്കാര്യങ്ങളെല്ലാം സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ ദേവദത്തന്‍ സാറിനും അറിയാം. കണ്ണേട്ടന്റെ മകന്‍ രമേശനെയും രാമകൃഷ്ണന്റെ മകള്‍ സുശീലയെയും കൂട്ടി പോകാമെന്നാണ് ധാരണയായത്. കുട്ടികളുടെ പ്രയാസം കണ്ടെങ്കിലും തുക തിരിച്ചു നല്‍കുമെന്നാണ് കരുതിയത്.

റിസര്‍വേഷന്‍ കിട്ടിയില്ല. ജനറല്‍ കമ്പാര്‍ട്ടുമെന്റിൽ കയറി പോകാമെന്ന ധാരണയില്‍ പുറപ്പെട്ടു. കുട്ടികള്‍ രണ്ടു പേരും ഇത്ര ദൂരം ദീര്‍ഘയാത്ര നടത്തിയിട്ടില്ല. സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറുമ്പോള്‍ ഭയം തോന്നി. ഞെങ്ങി ഞെരുങ്ങിയാണ് കയറിയത്. കയ്യിലുളള ലഗേജ് ചുമലില്‍ വെച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. കണ്ണൂരിലെത്തിയപ്പോള്‍ വീണ്ടും ആളുകള്‍ തളളിക്കയറാന്‍ തുടങ്ങി. കാലു വേദനിക്കാന്‍ തുടങ്ങി എന്തു ചെയ്യണമെന്നറിയുന്നില്ല. കണ്ണൂര്‍ സ്റ്റേഷനും വിട്ടു. തിരക്കിനിയതില്‍ സുശീല എന്നെ തൊട്ടുവിളിച്ചു. 'ഇയാളെന്നെ ശല്യം ചെയ്യുന്നു സാര്‍', മജീദ് ആ ഭാഗത്തേക്ക് ശ്രദ്ധിച്ചു. മധ്യവയസ്‌ക്കനായ വ്യക്തി ലുങ്കിയും ബനിയനുമാണ് വേഷം. സുശീലയുടെ ശരീരത്തില്‍ ഉരസികൊണ്ടാണ് അവളുടെ നില്‍പ്. മജീദും രമേശനും കൂടി ആ മനുഷ്യനെ പിന്നിലേക്ക് തളളിമാറ്റാന്‍ ശ്രമിച്ചു. അയാള്‍ കോപിക്കുകയാണ് ചെയ്തത്. പിന്നെ ഞാനെവിടെ നില്‍ക്കും, അയാള്‍ ഉറക്കെ പ്രതികരിക്കുകയായിരുന്നു. പന്തിയല്ലെന്ന് മനസ്സിലാക്കി രമേശന്‍ സുശീലയുടെ പിന്നില്‍ നിന്നു.

കോഴിക്കോട് എത്തുന്നതിന് മുമ്പ് മജീദ് മാഷ് രണ്ടു കുട്ടികളോട് പറഞ്ഞു. നമുക്ക് കോഴിക്കോട്ടിറങ്ങാം. ഇങ്ങിനെ നിന്ന് യാത്ര ചെയ്യാന്‍ പറ്റില്ല. നാളെ രാവിലെയുളള ട്രെയിനിന് ആലപ്പുഴയിലേക്ക് പോകാം. രണ്ടാളും അത് സമ്മതിച്ചു. രണ്ടു പേരും നന്നേ ക്ഷീണിച്ചിരിന്നു . സുശീലയ്ക്കാണെങ്കില്‍ വണ്ടിയില്‍ വെച്ചുണ്ടായ അനുഭവം പേടിപ്പെടുത്തുന്നതായിരുന്നു. കോഴിക്കോട് ഇറങ്ങാന്‍ തീരുമാനിച്ചു. അത്രയ്ക്കും തിരക്കായിരുന്നു. അവിടെയും തളളിക്കയറ്റമായിരുന്നു. സ്റ്റേഷനടുത്തുളള ലോഡ്ജില്‍ രണ്ടു മുറിയെടുത്തു. സുശീലയോട് ഒരുമുറിയില്‍ കിടക്കാന്‍ പറഞ്ഞു. മജീദും രമേശനും മറ്റെ മുറിയിലും കിടന്നു. അല്പസമയം കഴിഞ്ഞതേയുള്ളൂ, വാതിലില്‍ മുട്ട് കേട്ടു. തുറന്നു നോക്കി. സുശീല ഭയപ്പെട്ടു നില്‍ക്കുന്നു. തനിച്ചു കിടക്കാന്‍ പേടിയാവുന്നു എന്നും മാഷ് മുറിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. അതു പ്രകാരം ചെയ്യേണ്ടി വന്നു. ഉറക്കം വന്നില്ല. മജീദിനും ഭയമായിരുന്നു ഉളളില്‍. എങ്ങിനെയോ നേരം പുലര്‍ന്നു.

കുളിച്ചു റഡിയായി സ്റ്റേഷനിലെത്തി ട്രെയിൻ കയറി വൈകുന്നേരമായപ്പോഴേക്കും ആലപ്പുഴയിലെത്തി. ദേവദത്തന്‍ സാറിനെ കണ്ടു. അദ്ദേഹം ഒരു കത്ത് തന്നു സ്‌ക്കൂള്‍ മാനേജരെ കാണാന്‍ പറഞ്ഞു. സ്‌ക്കൂളില്‍ ചെല്ലുമ്പോള്‍ മാനേജരുണ്ടായിരുന്നു. കുട്ടികളുടെ പ്രയാസം കണ്ട് മനസ്സലിഞ്ഞ മാനേജര്‍ അഡ്വാന്‍സ് തുക തിരിച്ചുതന്നു. രാത്രി വണ്ടിയില്‍ നാട്ടിലേക്കു തിരിച്ചെത്തി. രക്ഷിതാക്കള്‍ക്ക് സന്തോഷമായി. തിരിച്ചു കിട്ടില്ലായെന്നു കരുതിയ തുക തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ചു. അടുത്ത വര്‍ഷം രണ്ടു പേര്‍ക്കും ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി കിട്ടി. അച്ഛന്റെ ആഗ്രഹം നടന്നില്ലെങ്കിലും അധ്യാപകനേക്കാള്‍ മികച്ച ജോലി കിട്ടിയതിനാല്‍ രമേശന് സന്തോഷമായി. സുശീലയ്ക്കും അതേപോലെ തന്നെ. ഇന്നും രണ്ടു പേരേയും കാണാറുണ്ട്, അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്.

ALSO READ:













 

Keywords: Travel, Article, Teacher, Story, Kookanam-Rahman, Friend, Students, Train, Job, Novel, Difficulties for TTC admission.
< !- START disable copy paste -->

Post a Comment