അപ്രതീക്ഷിതമായൊരു അവാർഡും രക്ഷപ്പെടുത്തിയ ഉടുമുണ്ടും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നബീസാന്റെ്‌റ മകന്‍ മജീദ് (ഭാഗം -36)

- കൂക്കാനം റഹ്‌ മാൻ

(www.kvartha.com)
മജീദിന് ചെറിയ പ്രായത്തിനുളളില്‍ നിരവധി അവാര്‍ഡുകളും അഭിനന്ദനങ്ങളും ലഭ്യമായിട്ടുണ്ട്. അപ്രതീക്ഷിതമായി മജീദിനെ തേടിയെത്തിയ അവാര്‍ഡ് വേറിട്ടൊരനുഭവമായി മാറി. സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനത്തിനിടയില്‍ പ്രമുഖ വ്യക്തികളെ പരിചയപ്പെടാന്‍ അവസരമുണ്ടായി. അതില്‍ വിദ്യാഭ്യാസ വിചക്ഷണന്‍മാരുണ്ട്, ശാസ്ത്രസാങ്കേതിക രംഗത്തെ പ്രഗത്ഭരുണ്ട്. ഐഎഎസ്, ഐപിഎസ്, വിഐപികളുണ്ട്. കേരളാ യൂണിവേഴ്സിറ്റിയിലെ അഡള്‍ട്ട് എഡുക്കേഷന്‍ മേധാവി ഡോക്ടര്‍ കെ ശിവദാസന്‍ പിളള അതില്‍ പ്രമുഖനാണ്. മജീദിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാവുന്ന വ്യക്തികൂടിയാണദ്ദേഹം. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ കേരളാ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്തിയ എഡുക്കേഷന്‍ ജേര്‍ണലിസം കോര്‍സിന് പങ്കെടുത്തപ്പോഴാണ് ഡോ. കെഎസ് പിളള സാറുമായി അടുത്തിടപഴകാന്‍ സാധ്യമായത്.

അപ്രതീക്ഷിതമായൊരു അവാർഡും രക്ഷപ്പെടുത്തിയ ഉടുമുണ്ടും

മജീദ് മാഷ് ജില്ലയിലെ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയായിരുന്നു. പോസ്റ്റ് ലിറ്ററസി പദ്ധതിയുടെ പ്രൊജക്ട് ഓഫീസറായി മജീദിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പ്രസ്തുത പദ്ധതി വിലയിരുത്തുവാന്‍ സര്‍ക്കാര്‍ നിയമിച്ച ഇവാല്വേഷന്‍ ടീമിന്‍റെ തലവനായിരുന്നു ഡോ. കെഎസ് പിളള. സംസ്ഥാനത്തെ മികച്ച പ്രൊജക്ട് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് മജീദ് മാഷെ ആയിരുന്നു.

ഒരു വൈകുന്നേരം ഡെല്‍ഹിയില്‍ നിന്നാണ് വിളിക്കുന്നത് എന്നറിയിച്ചുകൊണ്ടുളള ഫോണ്‍കോള്‍ വീട്ടിലേക്കു വന്നു. ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയില്‍ നിന്നാണ് വിളിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് വളണ്ടിയര്‍ വിഭാഗവുമായി സഹകരിച്ച് ഇന്ത്യയിലെ പ്രമുഖരായ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് ആചാര്യവിനോഭാവെ വളണ്ടിയര്‍ അവാര്‍ഡ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും, അതില്‍ താങ്കളുടെ പേര് റെക്കമെന്റ് ചെയ്തുകൊണ്ട് ഡോ. ശിവദാസന്‍ പിളള സാറിന്‍റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. താങ്കളെ നേരിട്ടുകാണാനും, പ്രവര്‍ത്തനങ്ങള്‍ കാണാനും ഞങ്ങളുടെ പ്രതിനിധി ഡെല്‍ഹിയില്‍ നിന്ന് നാളെ എത്തും. മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ താങ്കളെ കാണുന്നതിന് വരേണ്ട റൂട്ട് അറിയിച്ചു തരണം. ഇത്രയും വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ മജീദ് മാഷ് അല്‍ഭുതപ്പെട്ടു പോയി.

അടുത്ത ദിവസം ഉച്ചയോടടുത്തു കാണും. മജീദ് അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധസംഘടനാ ഓഫീസില്‍ ഇരിക്കുകയായിരുന്നു. ഡെല്‍ഹിയില്‍ നിന്നാണ് വരുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് രണ്ട് പേര്‍ ഓഫീസിലേക്ക് കടന്നു വന്നു. രണ്ടു മലയാളികളാണ്. കോട്ടയത്തുളളവരാണെന്നു മനസ്സിലായി. ഇന്ത്യാ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായി. ഉച്ചഭക്ഷണത്തിനുളള സമയമായതിനാല്‍ അവരേയും കൂട്ടി മജീദ് വനിതാ കാന്‍റീനിലേക്കു ചെന്നു. സാദാ ചോറും കറിയും മത്തി പൊരിച്ചതും കഴിച്ചു. ഈ കാന്‍റീന്‍ മജീദ് മാഷിന്‍റെ നേതൃത്വത്തില്‍ സ്ത്രീകള്‍ സഹകരിച്ചു നടത്തുന്നതാണെന്നറിഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു.
  
അപ്രതീക്ഷിതമായൊരു അവാർഡും രക്ഷപ്പെടുത്തിയ ഉടുമുണ്ടും

മജീദ് മാഷിന്‍റെ സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ ആദ്യമാതൃകയാണ് ഇതെന്ന് അവര്‍ക്ക് മനസ്സിലായി. 'സാക്ഷരതാ പ്രവര്‍ത്തനത്തില്‍ രണ്ട് മാതൃകകള്‍ താങ്കള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ടല്ലോ, അതൊന്നു കാണാമോ'. മൂന്നുമാസം കൊണ്ട് സാക്ഷരത മാസ പരിപാടി നടത്തിയ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. അതിനുപയോഗിച്ച അക്ഷരകലണ്ടര്‍ കാണിച്ചുകൊടുത്തു. പരിപാടിയുമായി സഹകരിച്ച മുപ്പതോളം വളണ്ടിയര്‍മാരെ കണ്ടു. പഞ്ചായത്തു ഹാളില്‍ എത്തിച്ചേര്‍ന്ന വളണ്ടിയര്‍മാരുമായി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. വീടുകളില്‍ ചെന്ന് പഠിതാക്കളെ കണ്ടു. ഇതൊരു പുതിയ സാക്ഷരതാ പരിപാടിയാണെന്ന് ഡെല്‍ഹിയില്‍ നിന്ന് വന്നവര്‍ അഭിപ്രായപ്പെട്ടു.

സാക്ഷരതയ്ക്കു വേണ്ടി മജീദ് പ്രയോജനപ്പെടുത്തിയ ഗൃഹസദസ്സുകളെക്കുറിച്ചും അറിയണമെന്ന് അവര്‍ക്കാഗ്രഹമുണ്ടായി. പുറത്തിറങ്ങാന്‍ മടിക്കുന്ന മുസ്ലിം സ്ത്രീകളെ സാക്ഷരതയിലേക്ക് ആകര്‍ഷിക്കാന്‍ നടത്തിയ പദ്ധതിയെക്കുറിച്ച് നേരിട്ടറിയാന്‍ കാസര്‍കോട് തളങ്കരയില്‍ ചെന്നു. അവിടുത്തെ പഠിതാക്കളുമായി സംവദിച്ചു. സന്തോഷത്തോടെ പിരിഞ്ഞു. അനൗപചാരികമായി നടത്തിയ സാങ്കേതിക വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും, നടത്തിയ ഷോര്‍ട്ട് ടേം കോഴ്സുകളെക്കുറിച്ചും അതിലൂടെ ജീവിതം കരുപിടിപ്പിച്ച ചില വ്യക്തികളെക്കുറിച്ചും റെക്കോര്‍ഡുകള്‍ പരിശോധിച്ചു പഠിച്ചു.

രണ്ടാഴ്ച കഴിഞ്ഞു കാണും. ഡെല്‍ഹിയില്‍ നിന്ന് മജീദിന് ഒരറിയിപ്പുകിട്ടി, 'അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് നടത്തിയ പുതിയതും വ്യത്യസ്തവുമായ പ്രവര്‍ത്തനങ്ങളെമാനിച്ചു കൊണ്ട് താങ്കളെ വിനോഭാവെ നാഷണല്‍ വളണ്ടിയര്‍ അവാര്‍ഡിന് തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കുന്നു'. വിശദവിവരങ്ങള്‍ ചുവടെ കൊടുത്തതും മജീദ് ശ്രദ്ധിച്ചു വായിച്ചു. ഡെല്‍ഹിയിലേക്ക് പോകാനും വരാനും സെക്കന്‍റ് ക്ലാസ് എസി ബര്‍ത്ത്. അഞ്ച് ദിവസം താമസിക്കാന്‍ ഹോട്ടല്‍ അശോകയില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ട്. ഒപ്പം ഫാമിലിയേയും കൊണ്ടു വരാം. ഇതിനു പുറമേ 25000 രൂപ ക്യാഷ് അവാര്‍ഡും മെമൊന്‍റോയും.

മജീദ് വീട്ടിലെത്തിയ ഉടനെ നബീസുമ്മയെ വിളിച്ചു. അവാര്‍ഡുകാര്യം സംസാരിച്ചു. നബീസുമ്മ മകന്‍റെ നേട്ടത്തില്‍ അകം നിറഞ്ഞ് സന്തോഷിച്ചു. ഈ കിട്ടുന്നതെല്ലാം ഉമ്മയുടെ സുകൃതം മുലമാണെന്ന് മജീദ് പറഞ്ഞു. സുഹറയോടും കാര്യം പറഞ്ഞു. ഉമ്മയെയും കൂടെ കൊണ്ടുപോകാം എന്ന് സുഹറ സൂചിപ്പിച്ചു. എനിക്ക് പ്രായമായില്ലേ മക്കള്‍ പോയിട്ടുവാ. എന്ന അനുഗ്രഹവാക്കുകളാണ് നബീസുമ്മാന്‍റെ വായില്‍ നിന്നു വന്നത്. പരിപാടി നടക്കുന്നതിന്‍റെ തലേന്നാളു തന്നെ മജീദും സുഹറയും ഡെല്‍ഹിയിലെത്തി. സ്റ്റേഷനില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്ന വളണ്ടിയര്‍മാരുണ്ടായിരുന്നു. ഞങ്ങളെ കണ്ട ഉടനെ അവര്‍ ടാക്സിയുമായെത്തി. ഹോട്ടലില്‍ എത്തിച്ചു. റിസപ്ഷനില്‍ വിവരം പറഞ്ഞു. ഞങ്ങളെ മൂന്നാം നിലയിലെ 320-ാം നമ്പര്‍ മുറിയിലെത്തിച്ചു. വളണ്ടിയര്‍മാര്‍ അവരുടെ നമ്പര്‍ തന്നു ഏതാവശ്യത്തിനും വിളിക്കണമെന്ന് സൂചിപ്പിച്ചാണ് അവര്‍ പോയത്. ഇതേ വരെ ഇത്ര സുഖശീതളമായ മുറിയില്‍ മജീദ് താമസിച്ചിട്ടില്ല. ആകെ വ്യത്യസ്തമായ ഒരന്തരീക്ഷം. മുറിയിലുളള ഫോണില്‍ താഴെ ഹോട്ടലിലേക്ക് വിളിച്ചാല്‍ ചായയും പലഹാരവും എത്തും.

വൈകീട്ട് ഒന്നു പുറത്തേക്കിറങ്ങി. കേരളത്തില്‍ നിന്നുളള പല നേതാക്കളും പ്രസ്തുത ഹോട്ടലിലുണ്ടെന്ന് മനസ്സിലായി. തൊട്ടടുത്ത് തന്നെയാണ് കേരളാ ഹൗസ്. അതിലേക്കൊന്നു കയറി നോക്കി. പുറത്തേക്ക് അധിക ദൂരം നടന്നു പോകാന്‍ ഭയം. അപരിചതമായ സ്ഥലമല്ലേ. സന്ധ്യയ്ക്ക് മുമ്പേ മുറിയിലെത്തി രാത്രി ഭക്ഷണത്തിന് താഴെ ഹോട്ടലിലെത്തി. എല്ലാ ഭക്ഷണങ്ങളുമുണ്ട്. എന്തു വേണമെങ്കിലും, കഴിക്കാം റൂം നമ്പര്‍ പറഞ്ഞു കൊടുത്താല്‍ മതി.

അടുത്ത ദിവസം വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടി. ഇന്ത്യാ ഹാബിറ്റേറ്റ് സെന്‍ററിലെ ഹാളിലാണ് പരിപാടി. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനം കാഴ്ചവെച്ച പതിനാല് പേര്‍ക്കാണ് അവാര്‍ഡ്. മുഖ്യാഥിതിയായി പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെസി പന്തും, കാര്‍ഷിക ഗവേഷകനും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. എംഎസ് സ്വാമീനാഥനും വേദിയിലുണ്ട്. പരിചയപ്പെടുത്തി ആങ്കര്‍ സ്റ്റേജിലേക്കു വിളിച്ചു. പന്ത് മജീദിനോട് അവാര്‍ഡ് നല്‍കുന്നതിനു മുമ്പേ ഒരു ചോദ്യം 'ഗാവ് കഹാംഹെ'. 'കണ്ണൂര്‍ മേം', മജീദ് മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രമുഖ വ്യക്തികളുമായി പരിചയപ്പെടല്‍ നടന്നു

നാലാം ദിവസം ഡെല്‍ഹി മുഴുവന്‍ കാണാന്‍ ഹോട്ടല്‍ മുഖേന ഒരു ടാക്സി സംഘടിപ്പിച്ചു തന്നു. പാര്‍ലമെന്‍റ് മന്ദിരം, ഗാന്ധി സമാധി, കുത്തബ്മിനാര്‍, ബഹായി സെന്‍റർ തുടങ്ങിയവയൊക്കെ കണ്ടു. ടൗണില്‍ പര്‍ച്ചേസിന് ഇറങ്ങാന്‍ തീരുമാനിച്ചു. ടാക്സി പാര്‍ക്ക് ചെയ്ത സ്ഥലം മനസ്സിലായില്ല, നടന്നു നടന്നു ക്ഷീണിച്ചു. കടകളില്‍ അപൂര്‍വ്വമായി കണ്ട സാധങ്ങളൊക്കെ വാങ്ങി. സന്ധ്യ മയങ്ങിത്തുടങ്ങി. ടാക്സി നമ്പര്‍ നോക്കിയില്ല. ഡ്രൈവറുടെ നമ്പറും വാങ്ങിയില്ല. ഹോട്ടലിലേക്ക് വിളിക്കാന്‍ അവിടുത്തെ നമ്പറും കയ്യിലില്ല. ഭാര്യ കരച്ചിലിന്‍റെ വക്കത്തെത്തി. എവിടെയൊക്കയോ ചുറ്റിത്തിരിഞ്ഞു. ടൗണില്‍ മജീദ് മാത്രമേ മുണ്ട് ഉടുത്തു നടക്കുന്ന വ്യക്തിയുളളൂ. ആ അടയാളം പറഞ്ഞുകൊണ്ട് ഡ്രൈവര്‍ പലരേയും പറഞ്ഞു വിട്ടു. അതാ പിറകില്‍ നിന്ന് 'ഹലോ' എന്ന വിളി. ടാക്സി ഡ്രൈവര്‍ ഞങ്ങളെ അന്വേഷിച്ചു നടക്കുകയായിരുന്നു തമ്മില്‍ കണ്ടു സന്തോഷമായി. ഉടുമുണ്ടാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.

ALSO READ:













 











Keywords:  Article, Top-Headlines, Women, Story, An unexpected award, Award, Train, Delhi, An unexpected award.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia