Follow KVARTHA on Google news Follow Us!
ad

പുതിയ കൂട്ടുകാരിക്കൊപ്പം വിദേശത്ത്

Abroad with new girl friend, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ്‌റ മകന്‍ മജീദ് (ഭാഗം -26)

-കൂക്കാനം റഹ്മാന്‍

(www.kvartha.com) അന്ന് മജീദിന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മരണ വിവരമറിഞ്ഞ് വിഷമിച്ചിരിക്കുകയായിരുന്നു. വാഹനാപകടത്തില്‍ പെട്ട് അതിദാരുണമായ മരണമായിരുന്നു അത്. നാട്ടിലെ പത്ര വിതരണക്കാരനായ കണ്ണന്‍ തന്റെ സൈക്കിളില്‍ പത്ര വിതരണത്തിനായി ധൃതിപിടിച്ച ഓട്ടത്തിനിടയില്‍ പിന്നാലെ വന്ന ലോറി ശ്രദ്ധയില്‍ പെട്ടില്ല. ചോരയില്‍ കുളിച്ച കണ്ണനെ ഓടിക്കൂടിയ നാട്ടുകാര്‍ വാരിയെടുത്ത് അശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. ബോഡി കൊണ്ടു വരാന്‍ രാത്രി ഏറെ വൈകി. അവസാനമായി സുഹൃത്തിന്റെ മുഖം ഒരു നോക്കു കാണാന്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതതമായ ഒരു ഫോണ്‍ കോള്‍ വന്നത്. നാളെ രാവിലെ ഏഴ് മണിക്കുളള പരശുറാം എക്സ്പ്രസില്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തണം. രാത്രിയാണ് എറണാകുളത്തുനിന്നുളള ഫ്ലൈറ്റ്, എല്ലാം റെഡിയായി കൃത്യസമയത്തു തന്നെ എത്തുക.
                             
Article, Flight, Travel, Story, Girl Friend, Foreign, Country, Singapore, Teacher, Abroad, Abroad with new girl friend.

മുന്‍കൂട്ടിയറിവു തരാതെ ഇത്ര പെട്ടെന്ന് യാത്രയ്ക്കുളള നിര്‍ദ്ദേശം ലഭിച്ചതില്‍ മജീദ് മാഷിന് ശുണ്ഠി വന്നു. നല്ല പോലെ പ്ലാന്‍ ചെയ്തു പോകേണ്ട പഠനയാത്രാ പരിപാടിയായിരുന്നു അത്. രണ്ടാഴ്ചക്കാലം സിങ്കപ്പൂര്‍ മലേഷ്യ എന്നിവിടങ്ങളിലേക്ക് പോകാനുളള പരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. യാത്രാ സംഘത്തില്‍ അമ്പതു പേരുണ്ട്. ഈ യാത്രയുടെ സംഘാടക നേതാവായ ഗോവിന്ദന്‍മാസ്റ്ററാണ് ഫോണില്‍ സംസാരിച്ചത്.
യാത്രയ്ക്കാവശ്യമായ എല്ലാ രേഖകളും മുന്‍കൂട്ടി അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. യാത്രയ്ക്ക് ഒപ്പം വരാന്‍ നബീസുമ്മാക്കും താല്‍പര്യമുണ്ടായിരുന്നു. ഭാര്യയേയും ഒന്നിച്ചു കൊണ്ടു പോകാന്‍ മജീദിന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത ഏറുമെന്നതിനാല്‍ ആഗ്രഹങ്ങില്‍ നിന്ന് വിട്ടു നിന്നു. ഇതെല്ലാം കൊണ്ടും മനസ്സിന് സ്വസ്ഥതയില്ലാത്ത ഒന്നായിമാറി യാത്രാപരിപാടി.

മജീദിന്റെ ആദ്യ വിദേശയാത്രയാണിത്. അതിന്റെ സന്തോഷവും മനസ്സ് നിറയെ ഉണ്ട്. ഇന്ത്യയിലെ മിക്കയിടങ്ങളിലും സന്ദര്‍ശിച്ചിട്ടുണ്ട്. ഡെറാഡൂണ്‍, മുസ്സോറി, ഷിംല തുടങ്ങി ഉത്തരേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ സാധ്യമായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെത്തി. അമ്പതു പേരും റെഡിയായിട്ടുണ്ട്. ഇരുപത്തിനാലു പേരും ഫാമിലിയായിട്ടാണ് വന്നത്. മജീദും സന്യയും മാത്രമേ സിംഗിളായിട്ടുളളൂ. ഇതേവരെ പരിചയമില്ലാത്തവരും കൂട്ടത്തിലുണ്ട്. ഒന്നു രണ്ടാഴ്ച ഉണ്ടല്ലോ പതുക്കെ പരിചയപ്പെടാമെന്ന ധാരണയിലായിരുന്നു മജീദ്, ട്രയിനില്‍ വച്ചു എല്ലാവരേയും പരസ്പരം പരിചയപ്പെട്ടു. കൊച്ചിയില്‍ നിന്ന് മദ്രാസിലേക്കും അവിടെ നിന്ന് സിങ്കപ്പൂരിലേക്കുമാണ് ടിക്കറ്റ് ബുക്കു ചെയ്തിരുന്നത്. ഇതേ വരേക്കും മംഗലാപുരം, ബാംഗ്ലൂര്‍, തിരുവനന്തപുരം, ഡല്‍ഹി എന്നീ വിമാനത്താവളങ്ങളേ കണ്ടിട്ടുളളൂ. ഇപ്പോള്‍ കൊച്ചി, മദ്രാസ് സിങ്കപ്പൂര്‍ എന്നീ എയര്‍പോട്ടുകള്‍ കൂടി കാണാന്‍ അവസരം കിട്ടിയിരിക്കുകയാണ്.

അടുത്ത ദിവസം രാവിലെ സിങ്കപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഒട്ടും താമസിക്കാതെ ഞങ്ങളെ താമസ സ്ഥലത്തേക്കു കൊണ്ടു പോകാനുളള ബസ് എത്തി. ഉച്ച സമയമാകുമ്പോഴേക്കും വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു കാണും. എല്ലാവരും നല്ല ക്ഷീണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ഗൈഡ് നിര്‍ദേശിച്ചു. ഗൈഡ് ആദ്യമായി പറഞ്ഞ നിര്‍ദ്ദേശം മനസ്സില്‍ തട്ടി. ഇത് കേരളമല്ല സിങ്കപ്പൂരാണ് റോഡിലും മറ്റും തുപ്പിയിടരുത് കണ്ടാല്‍ ഉടനെ പിടി വീഴും, പിഴയിടും. ശ്രദ്ധിക്കുക. അവിടുത്തെ റോഡിന്റെ വൃത്തിയും വെടിപ്പു കണ്ട് ആശ്ചര്യപ്പെട്ടു പോയി.

ലോഡ്ജിലെത്തി കപ്പിള്‍സിനെല്ലാം ഡബിള്‍ റൂമുണ്ട്. മജീദിനും സന്യക്കും സിങ്കിള്‍ മുറിയാണ് അലോട്ട് ചെയ്തത്. കുളി കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റിന് റഡിയാവാന്‍ മെസ്സേജ് കിട്ടി. ഡോറിന് ശക്തിയായി മുട്ടുന്നതു കേട്ടു. ആകാംക്ഷയോടെ ഡോര്‍ തുറന്നു നോക്കിയപ്പോള്‍ സന്യ ദയനീയമായി മജീദിന് നേരെ തിരിഞ്ഞു. പറയാന്‍ തുടങ്ങി. 'സാര്‍ ടോയ്ലറ്റിന്റെ ക്ലോസറ്റില്‍ വെളളം കിട്ടുന്നില്ല. ഞാന്‍ എല്ലാം പരിശോധിച്ചു നോക്കി. സാര്‍ ഒന്നു വരണം', മജീദ് അവളുടെ മുറിയിലേക്കു ചെന്നു. ഒരു ബട്ടണ്‍ അമര്‍ത്തിയാലേ വെളളം ക്ലോസറ്റിലേക്കു വരൂ. അത് ശരിയാക്കി കൊടുത്തു. സന്യ വിയര്‍ത്തു കുളിച്ചിട്ടുണ്ട്. അപകര്‍ഷതാ ബോധം അവളെ തളര്‍ത്തിയിട്ടുണ്ടാവാണം. മജീദ് അവളെ സമാധാനിപ്പിച്ചു. പെട്ടെന്ന് കുളിച്ചു റഡിയാവാന്‍ പറഞ്ഞു.

അവളെ കൂടാതെ ബ്രേക്ക് ഫാസ്റ്റിന് പോകുന്നത് ശരിയല്ലായെന്ന് മജീദിന്റെ മനസ്സു പറഞ്ഞു. ഒരു പരിചയവുമില്ലാത്ത സ്ത്രീയാണ്. അവിവാഹിതയാണ്. ഗോവിന്ദന്‍ മാഷിന്റ സുഹൃത്തിന്റെ മകളാണെന്നറിഞ്ഞു. അതു കൊണ്ടാണ് അവളെ തനിച്ചു വിട്ടതും. റൂംബോയ് വീണ്ടും വന്നു. ഡൈനിംഗ് ഹാളില്‍ എല്ലാവരും കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞു. മജീദ് സന്യയുടെ മുറിയുടെ ഡോറില്‍ മുട്ടി. അവള്‍ ധൃതിയില്‍ പുറത്തേക്കു വന്നു. രണ്ടു പേരും ഡൈനിംഗ് ഹാളില്‍ എത്തി. കേരള മോഡല്‍ ഫുഡ് തന്നെ കിട്ടി. ഉച്ചവരെയുളള കാഴ്ചകളെക്കുറിച്ചു പറഞ്ഞു. രണ്ടു മണിക്ക് ഇതേ കേന്ദ്രത്തിലാണ് ഉച്ചഭക്ഷണമെന്നും വിശദീകരിച്ചു.

ബസ്സില്‍ കയറി ഡബ്ള്‍ സീറ്റാണ് കപിള്‍സെല്ലാം ഓരോ സീറ്റിലിരുന്നു. മജീദും സന്യയും ഒപ്പമിരുന്നു. മജീദും സന്യയും ഒറ്റയാന്‍മാരാണെന്ന് യാത്രാസംഘത്തില്‍ പെട്ട എല്ലാവര്‍ക്കും അറിയാം. ഒന്നിച്ചിരിക്കുമ്പോള്‍ സന്യ അവളെ പരിചയപ്പെടുത്തി. സോഷ്യല്‍ വര്‍ക്കില്‍ പിജി കഴിഞ്ഞിരിക്കുകയാണ്. ഏക മകളാണ്. പാരന്റ്സ് രണ്ടു പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ജോലിക്കു വേണ്ടി ഇന്റര്‍വ്യൂ കഴിഞ്ഞിട്ടുണ്ട്. അതിനായി കാത്തിരിക്കുകയാണ്. 'മാഷെക്കുറിച്ച് കേട്ടിട്ടുണ്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷം'.

ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമായെന്ന് അറിയിപ്പു കിട്ടി. ആദ്യത്തെ കാഴ്ച അല്‍ഭുതമുളവാക്കി. കടലിലൂടെ നടക്കുന്ന പ്രതീതി തലക്കുമുകളിലും, എല്ലാവശങ്ങളിലും മത്സ്യങ്ങളും കടല്‍ജീവികളും. ഗ്ലാസിനകത്താണ് അവ ഉളളതെന്ന് പിന്നീടാണ് മനസ്സിലായത്. ഒരു മണിക്കൂര്‍ നേരം അത്ഭുത ലോകത്തായിരുന്നു ഞങ്ങളെല്ലാവരും. രണ്ടു മണിക്ക് ലോഡ്ജിലെത്തി. ഉച്ചഭക്ഷണം റഡിയായിരുന്നു. രണ്ടു മണിക്കൂര്‍ വിശ്രമമാണ്. നാല് മണിക്ക് അടുത്ത പ്രോഗ്രാം തുടങ്ങും.

അതിനിടയില്‍ മജീദ് മാഷിന്റെ ഓള്‍ഡ് സ്റ്റുഡന്റ് സുരേഷ് സിങ്കപ്പൂര്‍ യൂണിവേര്‍സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്യുകയാണെന്ന് കൂടെ വന്ന വിജയന്‍ മാഷ് പറഞ്ഞിരുന്നു. അദ്ദേഹത്തില്‍ നിന്ന് സുരേഷിന്റെ ഫോണ്‍ നമ്പര്‍ ,സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. വിശ്രമ സമയത്ത് അവനെ വിളിക്കാമെന്ന് കരുതി വിളിച്ചു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് അരമണിക്കൂറിന്റെ ഓട്ടമേയുളളൂ എന്ന് പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞു കാണും അവന്‍ എത്തി. മജീദ് ലോഡ്ജിന്റെ വരാന്തയില്‍ നില്‍പുണ്ടായിരുന്നു. കണ്ട മാത്രയില്‍ സുരേഷ് ഓടി വന്ന് കെട്ടിപ്പിടിച്ചു. മജീദ് സുരേഷിനെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തു. ഉയരം കുറഞ്ഞ ചുരുള മുടിയുളള എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന സുരേഷിനെ ഓര്‍ത്തുപോയി.

നന്നായി പഠിക്കുന്ന കുട്ടി. അഞ്ചാം ക്ലാസ് കഴിഞ്ഞതിന് ശേഷം മജീദ് സുരേഷിനെ കണ്ടിട്ടില്ല. ഹാഫ് ട്രൗസറും, ഷര്‍ട്ടുമിട്ട് അഞ്ചാം ക്ലാസിലെ ആദ്യ ബെഞ്ചിലിരിക്കുന്ന സുരേഷും പാന്റ്സും കോട്ടും ടൈയും ധരിച്ച് മജീദിന്റെ മുമ്പില്‍ വന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സുരേഷും എത്ര വ്യത്യസ്തരാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനത്തേക്കാണ് കുട്ടികള്‍ പിടിച്ചു കയറുന്നത്. അഭിമാനം തോന്നി സുരേഷിന്റെ വളര്‍ച്ചയില്‍. ഞങ്ങളുടെ സംസാരം കേട്ടതുകൊണ്ടാവണം സന്യ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി വന്നു. മജീദ് സുരേഷിനെ സന്യക്ക് പരിചയപ്പെടുത്തി കൊടുത്തു. അല്പ നേരം നാട്ടു വിശേഷങ്ങളും സിങ്കപ്പൂര്‍ വിശേഷങ്ങളും പങ്കുവെച്ചു. പോകുന്നതിനു മുമ്പ് കാണാം സാര്‍ എന്ന് പറഞ്ഞു സുരേഷ് കാറില്‍ കയറി.

സിങ്കപ്പൂര്‍ കടലോരത്ത് നാല്‍പതോളം മുറികളുളള കെട്ടിടം നീളത്തില്‍ നിര്‍മ്മിച്ചിരിക്കുകയാണ്. കടലോരത്ത് സിമന്റ് ബെഞ്ചുകളുണ്ട്. വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലം. 'ഇനിയും അരമണിക്കൂറുണ്ടല്ലോ നമുക്ക് അവിടെ പോയിരിക്കാം' സന്യ പറഞ്ഞു. മജീദും സന്യയും കടലോരത്തേക്ക് നടന്നു. കടലോരത്തെ ഒരു കാഴ്ച കണ്ടു ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. കുറേ ആളുകള്‍ കടലില്‍ നിന്നു കരയിലേക്ക് തളളി വരുന്ന ചപ്പു ചവറുകളും മറ്റും കോരിയെടുത്തു വൃത്തിയാക്കുകയാണ്. സിങ്കപ്പൂര്‍കാരുടെ ശുചിത്വ ബോധത്തെക്കുറിച്ചോര്‍ത്ത് ഒന്നുകൂടി സന്തോഷം തോന്നി. കേരളത്തിന്റെ കടലോരത്തെക്കുറിച്ചും, അവിടത്തെ വൃത്തികേടുകളെക്കുറിച്ചും ഓര്‍ത്തുപോയി.

'സന്യ നല്ല പേരാണല്ലോ? ഇതുവരെ കേള്‍ക്കാത്ത പേര്', മജീദ് പറഞ്ഞു. 'മാഷെ കാണാന്‍ കഴിഞ്ഞത് ഭാഗ്യം. ഇതേ വരെ ഇത്ര ശാന്ത സുന്ദരമായ രൂപവും പെരുമാറ്റവുമുളള വ്യക്തിയെ ഞാന്‍ കട്ടിട്ടില്ല. സാറിനോട് എല്ലാം തുറന്നു പറയാമെന്ന് കണ്ടിട്ട് തോന്നുന്നു. സന്യ ഒന്നുകൂടി മജീദ് മാഷിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ആര്‍ക്കും എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല സാര്‍. സാര്‍ ഞാന്‍ ജന്മം കൊണ്ടു പെണ്‍രൂപമാണെങ്കിലും മാനസീകമായി പുരുഷനാണ്. എനിക്ക് പുരുഷനാവണം പുരുഷനെ പോലെ ജീവിക്കണം', ഇത്രയുമായപ്പോഴേക്കും മജീദിന് കാര്യം മനസ്സിലായി. വാച്ചിലേക്ക് നോക്കി സമയമായല്ലോ എന്ന് സൂചിപ്പിച്ച് മജീദ് എഴുന്നേറ്റു. 'ബാക്കി പിന്നീട് പറയാം സാര്‍' സന്യയും എഴുന്നേറ്റു.

ഒരാഴ്ച പിന്നിട്ടത് അറിഞ്ഞതേയില്ല. അടുത്ത യാത്ര മലേഷ്യയിലേക്കാണ്. മജീദും സന്യയും എവിടെപോകുമ്പോഴും ഒപ്പമുണ്ടാവും. അവളുടെ വേദന പങ്കിടാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു സന്യ. നാട്ടിലെത്തിയാല്‍ വീണ്ടും കാണണമെന്നും വീട്ടില്‍ വന്ന് രക്ഷിതാക്കളെ രക്ഷിതാക്കളെ കാണണമെന്നും സന്യ പറഞ്ഞു.

ALSO READ:













 


Keywords: Article, Flight, Travel, Story, Girl Friend, Foreign, Country, Singapore, Teacher, Abroad, Abroad with new girl friend.
< !- START disable copy paste -->

Post a Comment