Follow KVARTHA on Google news Follow Us!
ad

മജീദ് കുട്ടികളുടെ പൊന്നുമാഷായി

Majeed became children's favorites master#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാൻറെ മകൻ മജീദ് - ഭാഗം -11

കൂക്കാനം റഹ്‌മാൻ

(www.kvartha.com 22.12.2021) നബീസുമ്മ നല്‍കിയ ഉപദേശം മജീദിന്റെ മനസ്സില്‍ തങ്ങിനില്‍പ്പുണ്ട്. പെണ്‍കുട്ടികള്‍ അവനോട് കാണിക്കുന്ന മമതമൂലം അതില്‍ വീണുപോവുമോ എന്നൊരു ഭയവും മജീദിനുണ്ട്. ചിന്നമ്മുവും അഫ്‌സത്തും മജീദിനെ പലതരത്തിലും പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്ന സഹപാഠികളാണ്. സാഹിത്യ സമാജങ്ങളില്‍ ചിന്നമ്മു മനോഹരമായി പ്രേമഗാനങ്ങള്‍ ആലപിക്കും. ‘കരയുന്നു പുഴ ചിരിക്കുന്നു…..’ എന്ന ഗാനം ആലപിച്ചതിനുശേഷം മജീദിന്റെ അടുത്തു ചെന്നു പറഞ്ഞു 'എങ്ങിനെയുണ്ട് ഇഷ്ടപ്പെട്ടോ?' മജീദ് തലകുലുക്കി ഒരു ചിരി പാസാക്കി.

സ്‌പോര്‍ട്‌സ് ഡേ ആയ ദിവസം ദാഹിച്ചു വലഞ്ഞ മജീദ് നാരാങ്ങാവെളളം കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ചിന്നമ്മു ഓടിവന്ന് കുടിച്ചു പാതിയായ നാരങ്ങാ വെളളം മജീദിന്റെ കയ്യില്‍ നിന്ന് തട്ടി പറിച്ച് ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. ‘നല്ല മധുരമുണ്ട്’ എന്നൊരു കമന്റും. മജീദിന് ചിന്നമ്മുവിനോട് ഇഷ്ടം കൂടാന്‍ ഇതൊരു കാരണമായി. മജീദിനോട് അവള്‍ക്ക് വല്ലാത്തൊരു അടുപ്പമുണ്ടെന്ന തോന്നല്‍ കൂടിക്കൂടിവന്നു. ഫോട്ടോ കൈമാറല്‍ സുഖാന്വേഷണം നടത്തിക്കൊണ്ടുളള കുറിപ്പു കൈമാറല്‍ എന്നിവയൊക്കെ നടന്നു.
 
Majeed became children's favorites master

ചിന്നുവിന്റെ നോട്ടവും ചിരിയും ആകര്‍ഷകമാണ്. ഇരുഭാഗത്തും പിന്നിയിട്ട ചുരുളന്‍ മുടി കാണാന്‍ പ്രത്യേക ഭംഗിയാണ്. കിട്ടുന്ന വേദികളിലൊക്കെ അര്‍ത്ഥം വെച്ചുളള പ്രേമഗാനങ്ങള്‍ ആലപിക്കുന്നത് മജീദിനു വേണ്ടിയാണെന്ന് അവള്‍ സൂചിപ്പിക്കും. പരസ്പരം കുടുംബകാര്യങ്ങളൊന്നും സംസാരിച്ചില്ല. വീട് മട്ടന്നൂരാണെന്നും അച്ഛന്‍ നാട്ടു വൈദ്യന്‍ ആണെന്നും മാത്രമേ മജീദിനോട് പറഞ്ഞുളളൂ. ചിന്നു ആവശ്യപ്പെടുന്ന സഹായങ്ങളൊക്കെ ആവുംവിധം ചെയ്തു കൊടുത്തുകൊണ്ടിരുന്നു. മജീദിനെ കാണാത്ത ദിവസം ഉറക്കം വരാറില്ലെന്നും , മജീദിന്റെ മുഖം മനസ്സില്‍ നിന്ന് മായ്ക്കാന്‍ കഴിയുന്നില്ലെന്നുമൊക്കെ ഇടയ്ക്കിടെ അവള്‍ പറയും.

ട്രൈനിംഗ് കോഴ്സ് തീരാറായി. എല്ലാവരും യാത്ര പറഞ്ഞു പിരിയാന്‍ തുടങ്ങി. ചിന്നു സ്‌ക്കൂളിന്റെ പിറക് വശത്തുളള കാറ്റാടിക്കൂട്ടത്തിലേക്ക് മജീദിനെ വിളിച്ചു കൊണ്ടുപോയി. രണ്ടു പേരും മാത്രമായപ്പോള്‍ ചിന്നു മജീദിന്റെ ഇരു കൈയും കൂട്ടിപ്പിടിച്ച് അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. ചിന്നു കരച്ചില്‍ നിര്‍ത്തുന്നില്ല. മജീദ് വെപ്രാളത്തിലായി. എങ്ങിനെ പ്രതികരിക്കണമെന്നറിയുന്നില്ല. ചിന്നു പറയാന്‍ തുടങ്ങി. 'മജീദ് ഞാന്‍ വിവാഹിതയാണ്. എങ്കിലും മജീദിനെ മറക്കാന്‍ എനിക്കാവില്ല. ഞാന്‍ എന്തുചെയ്യണമെന്ന് മജീദ് പറയൂ?'.

മജീദ് ഒന്നും ഉരിയാടാതെ അന്തം വിട്ടു നിന്നു ഇതേവരെ ഇവളെന്തേ എന്നോടിതു പറഞ്ഞില്ല? ഇത് വഞ്ചനയല്ലേ? ഉമ്മ പറഞ്ഞ കാര്യം ശരിയായില്ലേ? മജീദിന്റെ ചിന്ത ആവഴിക്കാണ് പോയത്. 'ചിന്നു നമുക്കിപ്പോള്‍ പിരിയാം കത്തയക്കാം. എന്തു ചെയ്യണമെന്ന് ആലോചിക്കാം'. ധൈര്യം അവലംബിച്ചാണ് മജീദ് ഇത്രയും പറഞ്ഞത്. ഞാന്‍ കാത്തിരിക്കും മജീദെ…… അവള്‍ വാക്കു മുഴുമിപ്പിച്ചില്ല . മജീദിനെ കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തം കൊടുത്ത് ചിന്നു തിരിഞ്ഞു നടന്നു…..

നബീസുമ്മ പറഞ്ഞ കാര്യം ഒന്നു കൂടി ഓര്‍മ്മയിലേക്കെത്തി. കത്തുകള്‍ ഉണ്ടായി. സ്‌നേഹാന്വേഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. കാര്യം നേടാനുളള സ്‌നേഹപ്രകടനങ്ങളായിരുന്നു അവള്‍ രണ്ടു വര്‍ഷം വരെ നടത്തിക്കൊണ്ടിരുന്നത്. കോഴ്‌സൊക്കെ പൂര്‍ത്തിയാക്കി വീട്ടിലിരിക്കുമ്പോഴായിരുന്നു ട്രൈനിംഗ് സ്‌ക്കൂളില്‍ നടന്ന പല പ്രണയ പരീക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞത്. വിമല എന്ന പാട്ടുകാരിയെ രണ്ടു പേര്‍ പ്രണയിച്ചു. കുഞ്ഞിരാമനും, ഗംഗാധരനും. രണ്ട് പേരും മാനേജ്‌മെന്റ് ക്വോട്ടയില്‍ അഡ്മിഷന്‍ വാങ്ങിയവരാണ്.

കോഴ്സ് കഴിഞ്ഞപാടെ വീടിനടത്തുളള എയ്ഡഡ് സ്‌ക്കൂളുകളില്‍ ജോയിന്‍ ചെയ്യാന്‍ അഡ്വാന്‍സ് കൊടുത്തു വെച്ചവരാണ്. വിമലയെ ജീവിത പങ്കാളിയാക്കാന്‍ രണ്ടു പേരും തയ്യാറായി. പക്ഷേ ആരെയെങ്കിലും ഒരാളേ വരിക്കാനല്ലേ വിമലയ്ക്കാവൂ. രണ്ടും കല്‍പ്പിച്ച് അവള്‍ ഗംഗാധരനെ വരിച്ചു. കുഞ്ഞിരാമനും നിരാശനായി മാറാതെ അവനും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. എങ്കിലും ഇന്നും ഓര്‍മ്മച്ചുരുള്‍ നിവര്‍ത്തിക്കൊണ്ടാണ് കുഞ്ഞിരാമന്‍ നാളുകള്‍ നീക്കുന്നത്.

ജൂണില്‍ ടീച്ചേര്‍സ് കോഴ്സിന്റെ റിസല്‍ട്ട് വന്നു. അബ്ദുള്‍ മജീദിന്റെ നമ്പര്‍ ഒന്നായിരുന്നു. പത്രങ്ങളില്‍ റിസല്‍ട്ട് വരുന്ന കാലം. ജൂണ്‍ മൂന്നിനാണ് റിസല്‍ട്ട് പത്രത്തില്‍ വരുന്നത്. മജീദിന് ഉറക്കം വരുന്നില്ല. റിസല്‍ട്ടിനെക്കുറിച്ചുളള ഭയം നന്നായിട്ട് മനസ്സിലുണ്ട്. ആദ്യത്തെ നമ്പര്‍ തന്റെതായതിനാലാണ് ഭയത്തിന് ഒരു കാരണം. തിരിഞ്ഞും മറിഞ്ഞും കിടന്നു. നബീസുമ്മ ഇടയ്ക്കിടെ മജീദ് ഉറങ്ങുന്ന മുറിയുടെ വാതില്‍ക്കല്‍ വന്ന് എത്തി നോക്കും. ഉറക്കത്തില്‍ എന്തൊക്കയോ പിച്ചും പേയും പറയുന്നത് കേള്‍ക്കുമ്പോഴാണ് നബീസുമ്മ മുറിയിലേക്ക് എത്തി നോക്കിയിരുന്നത്. തോറ്റു പോയാല്‍ എന്തു ചെയ്യും എത്ര കഷ്ടപ്പെട്ടതാണ് നബീസുമ്മയും അനിയന്‍മാരും. ഇല്ല തോല്‍ക്കില്ല ജയിക്കും വീണ്ടും മനസ്സ് ശാന്തമാവും.

പത്രം രാവിലെ അഞ്ചു മണിക്ക് ടൗണിലെത്തും. ആകാംഷയുടെ നിമിഷങ്ങള്‍ ഉറങ്ങിയെണീറ്റ് ദേഹശുദ്ധി വരുത്താതെ തന്നെ മജീദ് ടൗണിലേക്കോടി. ബസ്സ് സ്റ്റോപ്പിനടുത്തുളള ഷെഡില്‍ പത്ര ഏജന്റുമാര്‍ പത്രം എണ്ണി നോക്കി വിതരണക്കാരെ ഏല്‍പ്പിക്കുന്ന തിരക്കിലാണ്. ആദ്യം കണ്ട പത്ര ഏജന്റിനോട് ഒരു പത്രം വാങ്ങി. പത്രത്തിന്റെ പൈസ കൊടുക്കാന്‍ മറന്നു. ഏത് പേജിലാണ് റിസല്‍ട്ട് എന്നു പരതി നോക്കി. റിസല്‍ട്ട് വന്ന പേജ് കണ്ടു. നമ്പര്‍ നോക്കി അതാ ഒന്ന് എന്ന നമ്പര്‍ മജീദിനെ നോക്കി ചിരിക്കുന്നു. അല്ല മജീദ് ഒന്നിനെ നോക്കി ചിരിക്കുകയാണ്. പത്രത്തിന്റെ പൈസയും കൊടുത്ത് നേരെ വീട്ടിലേക്കൊരു ഓട്ടമായിരുന്നു. നേരം പുലര്‍ന്നു വരുന്നതേയുളളൂ. അതൊന്നും മജീദിന്റെ ശ്രദ്ധയില്‍ പെടുന്നേയില്ല. നബീസുമ്മ വീടിന്റെ ഉമ്മറപടിയില്‍ മജീദിനെ കാത്തിരിക്കുകയാണ്. വന്നപാടെ പത്രം ഉമ്മയുടെ മടിയിലേക്കിട്ട് ഉമ്മയെ കെട്ടിപ്പിടിച്ചു. 'ജയിച്ചു ഉമ്മാ' അതൊരു സന്തോഷ അലര്‍ച്ചയായിരുന്നു.

മജീദിന് പെട്ടെന്ന് ജോലിയില്‍ പ്രവേശിച്ചേ പറ്റൂ. അത്രയേറെ പ്രയാസത്തിലാണ് കുടുംബം മുന്നോട്ട് പോവുന്നത്. എംപ്ലോയ്‌മെന്റ് മുഖേന ജോലി കിട്ടാന്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണം. പി എസ് സി മുഖേന ജോലി കിട്ടാന്‍ നാലോ അഞ്ചോ വര്‍ഷം കാത്തിരിക്കണം. കൂടെ പഠിച്ച മിക്കവരും കോര്‍സിന് ചേരുന്നതിനു മുമ്പേ അടുത്തുളള മാനേജ്‌മെന്റ് സ്‌ക്കൂളില്‍ അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്. നബീസുമ്മയ്ക്ക് ഒറ്റവഴിയേയുളളൂ. തന്റെ നാല് ആങ്ങളമാരില്‍ അല്പമെങ്കിലും സഹായം ചെയ്യുന്ന വ്യക്തി മുഹമ്മദാണ്. സാമ്പത്തീകമായും മോശമല്ലാത്ത അവസ്ഥയിലാണദ്ദേഹം.

കമ്മ്യൂണിസ്റ്റ്കാരന്‍ എന്ന നിലയ്ക്കുളള മാനവികതയും കൂടുല്‍ പ്രകടമാണ് അദ്ദേഹത്തില്‍. ഉമ്മ കാര്യം സൂചിപ്പിച്ചു. ‘നോക്കാം’ എന്ന് അദ്ദേഹം പ്രതികരിച്ചു. ആ വര്‍ഷം സ്‌ക്കൂള്‍ തുറക്കുന്നത് ആഗസ്ത് മാസത്തിലാണ്. ഒരു കമ്മ്യൂണിസ്റ്റ് കുടുംത്തിന്റെ മാനേജ്‌മെന്റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാട്ടിലെ സ്‌ക്കൂളില്‍ ഒരു പുതിയ ഡിവിഷന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും, ഒരു ക്ലാസ് മുറി നിര്‍മ്മിക്കാനുള സാമ്പത്തീക സഹായം ചെയ്തു കൊടുത്താല്‍ അവിടെ നിയമനം കിട്ടുമെന്നും അറിഞ്ഞു. അമ്മാവന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. ഷെഡ് കെട്ടാന്‍ ആവശ്യമായ രണ്ടായിരം രൂപ (അന്നത്തെ കാലം) നല്‍കി സീറ്റ് ഉറപ്പിച്ചു.

ഉമ്മയോട് അമ്മാവന്‍ ഒരു കണ്ടീഷന്‍ വെച്ചു. ശമ്പളം കിട്ടിയാല്‍ മാസം പ്രതി നൂറുരൂപാ വെച്ച് തിരിച്ചു കൊടുക്കണം. എന്ന വ്യവസ്ഥ ആംഗീകരിച്ചു. ആഗസ്ത് മൂന്നിന് രാവിലെ ഒന്‍പത് മണിക്കു തന്നെ മജീദ് സ്‌ക്കൂളിലെത്തി ജോയിന്‍ ചെയ്തു. അന്ന് പുതുതായി ജോയിന്‍ ചെയ്യുന്ന അധ്യാപകന്റെ ശമ്പളം നൂറ്റി എണ്‍പതു രൂപയായിരുന്നു. നിയമനം സംന്ധിച്ച കടമ്പകളെല്ലാം പെട്ടെന്ന് കടന്നു കിട്ടി. നബീസുമ്മ രാവും പകലും നിസ്‌ക്കാര സമയത്തും എല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഉമ്മയുടെ പ്രാര്‍ത്ഥന പോലെ ആദ്യ മാസം ശമ്പളം നൂറ്റി അറുപത്തിയെട്ടു രൂപ സ്‌ക്കൂള്‍ ഹെഡ് മാസ്റ്റില്‍ നിന്ന് കൈപ്പറ്റി.

ആദ്യ ശമ്പളം ഉമ്മയുടെ കയ്യില്‍ വെച്ച് കൊടുത്തു. ഉമ്മയുടെ കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊടിയുന്നുണ്ടായിരുന്നു. അതില്‍ നിന്ന് നൂറ് രൂപ എടുത്തു മജീദിന്റെ കയ്യില്‍ കൊടുത്തു പറഞ്ഞു. 'ഇത് ഇന്നു തന്നെ നിന്റെ അമ്മാവന് എത്തിച്ചു കൊടുക്കണം'. രൂപയും വാങ്ങി നേരെ അമ്മാവന്റെ പീടികയിലേക്ക് വെച്ചടിച്ചു. മനസ്സില്‍ സന്തോഷം ഉറഞ്ഞു തുളളി. അഭിമാനവും അന്തസ്സും തോന്നി. മജീദ് ശമ്പളക്കാരനായിരിക്കുന്നു. ഉമ്മ കൊടുത്ത വാക്ക് കൃത്യമായി പാലിക്കുന്നു. തുക അമ്മാവനു കൊടുത്തു. ഒരു ചെറു ചിരിയോടെ തുക വാങ്ങി അമ്മാവന്‍ പോക്കറ്റിലിട്ടു. തിരിച്ചു വീട്ടിലെത്താന്‍ രാത്രിയായി. ആ മാസം നാട്ടിലെ ഒരു കടയില്‍ എക്കൗണ്ട് തുടങ്ങിരുന്നു. പീടികയില്‍ പറ്റു വരവ് വന്നത് 45 രൂപ മാത്രം. ശമ്പളത്തില്‍ ഇനിയും ഇരുപത്തിമൂന്നു രൂപ ബാക്കിയുണ്ട്. നബീസുമ്മയുടെ നിയന്ത്രണങ്ങള്‍ വഴിയാണ് ചെലവു ചുരുക്കി ജീവിക്കാന്‍ പറ്റിയത്.

മജീദിനേയും രണ്ട് അനിയന്‍മാരേയും വളരെ ശ്രദ്ധയോടെയാണ് പോറ്റി വളര്‍ത്തിയത്. പക്ഷേ രണ്ട് അനുജന്‍മാരും വഴി തെറ്റി നടക്കാന്‍ തുടങ്ങി. മജീദ് ഉമ്മ പറയുന്നതിനപ്പുറം പോയില്ല. വായനശാലയും കലാസമിതിയും നാടകവും സാഹിത്യവുമൊക്കെ മജീദിന് താല്‍പര്യമുളള മേഖലയാണ്. അത്തരം കാര്യങ്ങളുമായി ഇറങ്ങി ചെല്ലുമ്പോള്‍ ഉമ്മയുടെ സമ്മതം വാങ്ങും. തിരിച്ചെത്തുന്നതിലും കൃത്യസമയം പാലിക്കും. തന്നാലാവുന്ന സഹായം മറ്റുളളവര്‍ക്ക് ചെയ്തു കൊടുക്കണമെന്ന് നബീസുമ്മ എന്നും മജീദിനോട് പറയും. വീടിന്റെ ചുറ്റുപാടും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുണ്ടായിരുന്നു.

അത്തരത്തില്‍പെട്ട അഞ്ചാറു കുട്ടികള്‍ രാവിലെ ആറ് മണിക്ക് വീട്ടിലെത്തും. കണക്കും, സയന്‍സും, ഇംഗ്ലീഷും അവര്‍ക്ക് പറഞ്ഞുകൊടുക്കും. രണ്ട് മൂന്ന് മാസം കഴിയുമ്പോള്‍ കുട്ടികള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. അതൊരു സന്തോഷമായിട്ടേ മജീദും സബീസുമ്മയും കണ്ടുളളു. വരുന്ന കുട്ടികള്‍ക്ക് കട്ടന്‍ ചായ ഉണ്ടാക്കികൊടുക്കുന്നതിലും നബീസുമ്മാക്ക് സന്തോഷമായിരുന്നു. സ്‌ക്കുളിലെ മാഷമ്മാരില്‍ ഏറ്റവും ചെറുപ്പക്കാരനയിരുന്നു മജീദ്. കേവലം പത്തൊമ്പത് വയസ്സുകാരന്‍. കുട്ടികള്‍ക്കൊപ്പം കളിക്കാനും ചിരിക്കാനും പാട്ടുപാടാനും മജീദ് മാഷ് തയ്യാറായി. ചുരുക്കത്തില്‍ കുട്ടികളൊക്കെ മജീദ് മാഷിനെ ‘പൊന്നു മാഷ്’ എന്ന് പേരിട്ടു വിളിക്കാന്‍ തുടങ്ങി.

(തുടരും)



Keywords: Kerala, Article, Kookanam-Rahman, Story, Teacher, School, Students, Novel, Majeed became children's favorites master.

Post a Comment