നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന് തിളക്കമാർന്ന വിജയം; എം സ്വരാജിന് കനത്ത തിരിച്ചടി

 
Aryadan Shaukat Triumphs as M. Swaraj Suffers Significant Defeat
Aryadan Shaukat Triumphs as M. Swaraj Suffers Significant Defeat

Photo Credit: Facebook/Aryadan Shoukath

● യുഡിഎഫ് പതിനായിരത്തിലേറെ വോട്ടിന് വിജയിച്ചു.
● എൽഡിഎഫ് ഭരണത്തിനെതിരെ ജനവിധി എന്ന്  ഷൗക്കത്ത്.
● രണ്ടാം പിണറായി സർക്കാരിന് സിറ്റിങ് സീറ്റ് നഷ്ടം.
● എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫ് മുന്നേറ്റം.
● വി.ഡി. സതീശന്റെ നേതൃത്വത്തിന് ഇത് വലിയ നേട്ടം.

മലപ്പുറം: (KVARTHA) നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടി. ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും ഷൗക്കത്ത് പ്രതികരിച്ചു. 'ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം എന്റെ പിതാവിന് 2011-ൽ ലഭിച്ച ഭൂരിപക്ഷം 6000-ത്തിനടുത്ത് വോട്ട് മാത്രമാണ്. അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങൾ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തിൽ, പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയാണ്,' ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

'ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്. ഇത് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ആളുകളുടെയും ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തതാണ്. മാത്രമല്ല, 9 വർഷം നിലമ്പൂരേറ്റ അവഗണനക്കെതിരെയുള്ള കൃത്യമായ പ്രതിഷേധവും പ്രതികരണവും കൂടിയാണിത്. എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ ആളുകൾക്കും ഇതിന് നേതൃത്വം നൽകിയ യുഡിഎഫ് നേതാക്കൾക്കും താഴേത്തട്ടിലുള്ള പ്രവർത്തകർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണ്,' ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണമിങ്ങനെ.

എം സ്വരാജിന് സ്വന്തം നാട്ടിൽ കാലിടറി; ഇടതുപക്ഷത്തിന് കനത്ത പ്രഹരം

സിപിഎമ്മിലെ കരുത്തുറ്റ മുഖം, സെക്രട്ടേറിയറ്റ് അംഗം, മികച്ച വാഗ്മി, സൈബറിടങ്ങളിലെ പോരാളി. മുഖ്യമന്ത്രി കഴിഞ്ഞാൽ അണികൾക്കിടയിൽ ഏറ്റവും ഫാൻ ബേസുള്ള നേതാക്കളിൽ പ്രധാനി. എം. സ്വരാജെന്ന രാഷ്ട്രീയനേതാവിനെ എൽഡിഎഫ്, നിലമ്പൂരിലെ നിർണായകപോരാട്ടത്തിനിറക്കിയത് മറ്റൊന്നുംകൊണ്ടല്ല. സ്വന്തം നാട് കൂടിയായതിനാൽ അഭിമാനപോരാട്ടത്തിൽ വിജയിച്ചുകയറാമെന്ന വിലയിരുത്തലും 'അൻവാർ' ഏശിയില്ല എന്ന് തെളിയിക്കേണ്ട വലിയ ദൗത്യവും മണ്ഡലം നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയുമെല്ലാമുണ്ടായിരുന്നു. പക്ഷേ, സ്വരാജിനും കാലിടറി. എൽഡിഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടൻ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സർക്കാരിൽ ഇതാദ്യായി ഒരു സിറ്റിങ് സീറ്റും എൽഡിഎഫ് കൈവിടുന്നു. കരുത്തനും കാലിടറിയതോടെ ഇടതുപക്ഷത്തിനുനേരെ ഒരുപിടി ചോദ്യങ്ങളാണ് ഉയരുന്നത്.

നിലമ്പൂരിൽ എൽഡിഎഫിന് നിർത്താൻ സാധിക്കുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം. സ്വരാജ്. സമീപകാലത്ത് അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത അത്രത്തോളമാണ്. നിലപാടിന്റെ രാജകുമാരൻ എന്നാണ് അണികൾക്കിടയിൽ സ്വരാജ് അറിയപ്പെടുന്നതുതന്നെ. പതിറ്റാണ്ടുകൾക്കിപ്പുറം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി വന്നതും എൽഡിഎഫ് ക്യാമ്പിന് നൽകിയ ആവേശം ചെറുതായിരുന്നില്ല. എന്നിട്ടും നിലമ്പൂരിൽ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എൽഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിന് വരുംനാളുകളിൽ എൽഡിഎഫ് മറുപടി പറയേണ്ടിവരും.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുമുതൽ തന്നെ ലീഡെടുത്താണ് ആര്യാടൻ ഷൗക്കത്ത് മുന്നേറിയത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളിൽ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആദ്യം യുഡിഎഫ് നേടുന്ന ലീഡ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു. പോത്തുകല്ലുൾപ്പെട്ട ഒമ്പതാം റൗണ്ടിൽ ലീഡെടുത്തത് ആശ്വാസം നൽകിയെന്നുമാത്രം. എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും ഷൗക്കത്ത് കടന്നുകയറുന്ന കാഴ്ചയാണ് പിന്നാലെ കണ്ടത്. വോട്ടെണ്ണൽ എൽഡിഎഫ് ഭരിക്കുന്ന നിലമ്പൂർ മുൻസിപ്പാലിറ്റിയിലേക്ക് കടന്നതോടെ ലീഡ് പതിനായിരം കടന്നു. ഇത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. അതോടെ എൽഡിഎഫ് പതനം പൂർണമായി.

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കിയിട്ടും തോറ്റത് പാർട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. പാർട്ടി സംവിധാനങ്ങളെല്ലാം പ്രത്യേകിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചിട്ടും അച്ചടക്കത്തോടെയും കാര്യക്ഷമമായും മണ്ഡലത്തിൽ കഴിഞ്ഞ മൂന്നാഴ്ചയും പ്രവർത്തിച്ചു. എന്നിട്ടും സിറ്റിങ് സീറ്റ് കൈവിട്ടത് വലിയ തിരിച്ചടിയാണ്. ഭരണവിരുദ്ധവികാരമെന്ന പ്രതിപക്ഷ പ്രചാരണം ശരിവെക്കുന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം.

പാർട്ടിക്ക് മാത്രമല്ല എം. സ്വരാജ് എന്ന നേതാവിനും തിരഞ്ഞെടുപ്പ് തോൽവി സമ്മാനിക്കുന്നത് വലിയ ക്ഷീണമാണ്. കാരണം രാഷ്ട്രീയമായ പോരാട്ടത്തിനാണ് താനിറങ്ങുന്നതെന്നാണ് സ്വരാജ് തുടക്കം മുതൽ തന്നെ പറഞ്ഞത്. അങ്ങനെയെങ്കിൽ രാഷ്ട്രീയമായ പോരാട്ടത്തിലെ പരാജയം സിപിഎം സെക്രട്ടേറിയറ്റ് അംഗത്തിന് കനത്ത തിരിച്ചടിയെന്നുറപ്പ്.

വ്യക്തിപരമായും സ്വരാജിന് ഈ ഫലം ആഘാതമുണ്ടാക്കുന്നതാണ്. സ്വന്തം നാട്ടിലെ തോൽവി എന്നതാണ് ആദ്യ കാരണം. അഞ്ചുവർഷത്തിനിടെയുള്ള രണ്ടാം തോൽവി സൃഷ്ടിക്കുന്ന ആഘാതം മറ്റൊന്ന്. ജയിച്ചാൽ മന്ത്രിസ്ഥാനം വരെ ലഭിച്ചേക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അടക്കം പറച്ചിലുകളുണ്ടായിരുന്നു. തോൽവി പാർട്ടിയിലെ സ്വരാജിന്റെ പ്രതിച്ഛായയ്ക്കടക്കം മങ്ങലേൽപ്പിക്കുന്നതാണ്.

അൻവറും യുഡിഎഫും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നും ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലത്തിൽ നിന്ന് ജയിക്കാമെന്നും കരുതിയ ഇടതുപക്ഷ മോഹം അമ്പേ പാളി. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായിരുന്നിട്ടുകൂടി പാർട്ടിക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് സമാഹരിക്കാനായില്ല. എൽഡിഎഫ് വോട്ട് ഭിന്നിക്കില്ലെന്നും കൃത്യമായി പോൾ ചെയ്യപ്പെടുമെന്നുമാണ് വിലയിരുത്തിയിരുന്നത്. പാർട്ടി വോട്ടിനപ്പുറം അൻവർ പിടിച്ച വോട്ടുകളാണ് രണ്ട് തവണയും വിജയമൊരുക്കിയത്. പക്ഷേ ഇത്തവണ പുറമെ നിന്ന് കാര്യമായി വോട്ട് ലഭിച്ചില്ലെന്ന് മാത്രമല്ല പാർട്ടി വോട്ടുകളിലും ചോർച്ചയുണ്ടായി. എൽഡിഎഫ് കണക്കുകൂട്ടലുകളെല്ലാം പാളി നിലമ്പൂരിൽ യുഡിഎഫിന് ജനം കൈകൊടുത്തു. അൻവർ ഇല്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ ഭൂരിപക്ഷം പിന്നെയും കൂടിയേനെ.

പല പഞ്ചായത്തുകളിലും എൽഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം സ്വരാജിന് കാഴ്ചവെക്കാനായില്ല. എം.വി ഗോവിന്ദന്റെ പരാമർശം പരാജയത്തിലേക്ക് വഴിതുറന്നോ എന്നും പാർട്ടി പരിശോധിക്കേണ്ടിവരും. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി ബന്ധം അജണ്ടയാക്കിയിട്ടും ഇതരസമുദായ വോട്ട് ഏകീകരിക്കപ്പെടുമെന്ന കണക്കുകൂട്ടലും പാളി. ജമാഅത്തെ ഇസ്ലാമി ബന്ധം ചോദ്യം ചെയ്ത എൽഡിഎഫിന് പിഡിപി ബന്ധം ന്യായീകരിക്കേണ്ടി വന്നത് വിരോധാഭാസമായി.

പിണറായി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജ് വോട്ടുചോദിച്ചിറങ്ങിയത്. പ്രചാരണങ്ങളിൽ കൂടുതൽ ഊന്നൽ നൽകിയതും അത്തരം വിഷയങ്ങൾക്കായിരുന്നു. നാടിന്റെ വികസനകാര്യങ്ങളും ജനക്ഷേമപദ്ധതികളും മണ്ഡലത്തിൽ ചർച്ചയാക്കാൻ ശ്രമിച്ചു. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങളും സർക്കാരിനെതിരായ ജനരോഷം ആളിക്കത്തിച്ചു, പ്രത്യേകിച്ച് പോളിങ് ദിനത്തിൽ പോലും പാലക്കാട് ഒരു വയോധിക കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിവാദങ്ങൾക്ക് ഇടംകൊടുക്കാതെയുള്ള പ്രചാരണമായിരുന്നെങ്കിലും ഭരണവിരുദ്ധ വികാരത്തിൽ പ്രതീക്ഷയർപ്പിച്ചാണ് യുഡിഎഫ് ക്യാമ്പ് മുന്നോട്ടുപോയത്.

ലോകസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ അടപടലം തകർത്ത ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ ഇപ്പോഴും ശക്തമാണെന്ന കണക്കുകൂട്ടലിലായിരുന്നു യുഡിഎഫ്. അത് തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു യുഡിഎഫ് ക്യാമ്പ്. യുഡിഎഫിന്റെ പ്രതീക്ഷകളെ ശരിവെക്കുന്നതായി തിരഞ്ഞെടുപ്പ് ഫലവും. രാഷ്ട്രീയപോരാട്ടമാണ് നിലമ്പൂരിലേതെന്ന് ആവർത്തിച്ചുപറഞ്ഞ യുഡിഎഫ് നേതാക്കൾക്ക് ഫലം സമ്മാനിക്കുന്നത് വൻ നേട്ടമാണ്. മാത്രമല്ല അൻവറിനെ മുന്നണിയിലെടുക്കാതെയാണ് മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ വിജയമാണെന്ന കാര്യത്തിൽ തർക്കമില്ല. തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ വി.ഡി. സതീശന് ഇത് യുഡിഎഫിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കി ഉയർത്തും.

സ്വരാജിന്റെ കനത്ത തോൽവി ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ചെറുതല്ല. ഭരണവിരുദ്ധവികാരമില്ലെന്ന് പറഞ്ഞുകൊണ്ട് ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാനുമാകില്ല. കാരണം നഷ്ടപ്പെട്ടത് സിറ്റിങ് സീറ്റാണ്. പാർട്ടിയിലെ കരുത്തനെ കളത്തിലിറക്കിയിട്ടും തോറ്റത് സിപിഎമ്മിനെ ഉലയ്ക്കുമെന്നുറപ്പ്. ഒരർഥത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫിന് സമ്മാനിച്ചത് ക്വാർട്ടർ ഫൈനൽ ജയമാണ്. ഇനി സെമി ഫൈനലെന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനെയും 2026 നിയമസഭാ തിരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ യുഡിഎഫിന് നേരിടാം. പിണറായിയുടെ നേതൃത്വത്തിൽ വീണ്ടുമൊരു തുടർഭരണമെന്ന സ്വപ്നം ഇനി അത്ര എളുപ്പമല്ല.

തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഎം ഉയർത്തിയത് അതൊക്കെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ ആണെന്നായിരുന്നു. ചേലക്കരയിൽ രമ്യ ഹരിദാസിനെ യു.ആർ. പ്രദീപ് പരാജയപ്പെടുത്തിയപ്പോൾ സിപിഎം വാദത്തിന് കൂടുതൽ ബലം കിട്ടുകയും ചെയ്തു. എന്നാൽ നിലമ്പൂർ സിറ്റിങ് സീറ്റ് തോറ്റതോടെ ഈ വാദങ്ങൾ ഇനി ഉയർത്താനാകാത്ത സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്. അഭിമാനപോരാട്ടത്തിലെ തോൽവി പിണറായി വിജയനും തിരിച്ചടിയാണ്. നിലമ്പൂരിൽ സ്ഥാനാർത്ഥിയാകണമെന്ന് സ്വരാജിനെ ആദ്യം അറിയിച്ചത് പിണറായി ആണെന്നായിരുന്നു റിപ്പോർട്ടുകൾ. അങ്ങനെയാണ് താത്പര്യമില്ലാതിരുന്നിട്ടും സ്വരാജ് കളത്തിലിറങ്ങിയത്. പിണറായി സർക്കാരിന്റെ വിധിയെഴുത്തായി ഇത് മാറിയെന്ന യുഡിഎഫ് പ്രചാരണത്തിന് ഇനി ശക്തികൂടും. അത് പ്രതിരോധിക്കുക ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയായിരിക്കും. യുഡിഎഫ് വിപുലീകരിക്കുമെന്ന് സതീശന്റെ പ്രസ്താവന ചേർത്തുവായിച്ചാൽ ചില കക്ഷികളുടെ മുന്നണി മാറ്റ സാധ്യതയും തള്ളിക്കളയാനാകില്ല. നിലമ്പൂർ ഫലം സതീശനെ കൂടുതൽ ശക്തനാക്കുമെന്ന് മാത്രമല്ല പിണറായിക്ക് മേലുള്ള രാഷ്ട്രീയ വിജയമായും അത് വിലയിരുത്തപ്പെടും.

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യൂത്ത് കോൺഗ്രസിന്റെ വെല്ലുവിളികൾക്കിടയിലൂടെയാണ് എം. സ്വരാജ് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ സ്വരാജിനെ മത്സരിപ്പിക്ക് എന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്വതന്ത്ര പരീക്ഷണത്തിന് സിപിഎം ആലോചന തുടങ്ങിയ സമയത്തായിരുന്നു ഈ പരിഹാസം. പാർട്ടി ബന്ധം മുറിച്ചുമാറ്റിയ നിലമ്പൂരിലെ മുൻ എം.എൽ.എ പി.വി.അൻവറും സ്വരാജിനെ എന്തുകൊണ്ട് മത്സരിപ്പിക്കുന്നില്ലെന്ന് ചോദിച്ചിരുന്നു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ഇത്രയും വോട്ട് നേടാനായി എന്ന ആശ്വാസം മാത്രമാണ് പാർട്ടിക്ക് ബാക്കി. തിരുത്താൻ ഏറെയുണ്ടെന്നും നിലമ്പൂർ ഫലം ബാക്കിവെക്കുന്നുണ്ട്.

നിലമ്പൂർ പോത്തുകല്ല് സ്വദേശിയായ സ്വരാജിന് സ്വന്തം നാട്ടിലെ തോൽവി കനത്ത പ്രഹരമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്നായിരുന്നു സ്വരാജ് ജനവിധി തേടിയത്. 2016-ൽ വിജയിച്ചെങ്കിലും 2021-ൽ പരാജയപ്പെട്ടു. കോൺഗ്രസ് നേതാവ് കെ. ബാബുവായിരുന്നു രണ്ടുതവണയും എതിരാളി.

2016-ൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ്വരാജിന് മത്സരരംഗത്ത് ആദ്യ നറുക്കുവീണത്. 1991 മുതൽ 2011 വരെ തൃപ്പൂണിത്തുറയെ പ്രതിനിധാനംചെയ്ത കോൺഗ്രസ്സിലെ അതികായനായ കെ. ബാബുവിനെ നേരിടുകയെന്ന വെല്ലുവിളിയാണ് പാർട്ടി ഏൽപ്പിച്ചത്. 4467 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് തൃപ്പൂണിത്തുറയെ ചുവപ്പിച്ചു. പക്ഷേ, 2021-ൽ ബാബു 992 വോട്ടിന് സ്വരാജിനെ പരാജയപ്പെടുത്തി. ബാബുവിന്റെ വിജയം സ്വരാജ് കോടതിയിൽ ചോദ്യംചെയ്തെങ്കിലും വിധി തിരിച്ചായിരുന്നു. ഇപ്പോഴിതാ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ് സ്വരാജ്. അതായത് അഞ്ചുവർഷത്തിനിടെ രണ്ടാം തവണയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോൽക്കുന്നത്. ഇത് ഇടതുപക്ഷത്തിനും സ്വരാജിനും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

Article Summary: UDF wins Nilambur by-election, Aryadan Shaukat triumphs; M. Swaraj faces significant defeat, signalling anti-incumbency.

#KeralaPolitics, #NilamburByElection, #LDFVsUDF, #M_Swaraj, #AryadanShaukat, #AntiIncumbency 10. News Categories: Kerala, News, Top-Headline, Politics, Election

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia