നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: 'രാവണൻകോട്ട' അല്ലെന്ന് സിപിഎം; ചരിത്ര വിജയങ്ങൾ ആവർത്തിക്കുമോ?


● നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്.
● യു.ഡി.എഫിനെതിരെ സി.പി.എം. ആഞ്ഞടിച്ചു.
● നിലമ്പൂർ ഇടതുപക്ഷ കോട്ടയെന്ന് സി.പി.എം.
● പിണറായി സർക്കാരിൻ്റെ വികസനം നേട്ടമാകും.
● '1800 കോടിയുടെ വികസന പ്രവർത്തനങ്ങൾ.'
● യു.ഡി.എഫിൽ സ്ഥാനാർഥി തർക്കം രൂക്ഷം.
നിലമ്പൂർ: KVARTHA) മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പി. വി. അൻവർ എം.എൽ.എ.യുടെ രാജിയെത്തുടർന്നുണ്ടായ ഈ തെരഞ്ഞെടുപ്പ്, യു.ഡി.എഫിൻ്റെ 'രാഷ്ട്രീയ വഞ്ചന'ക്കെതിരായ ജനവിധിയാകുമെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രസ്താവിച്ചു. അൻവർ എം.എൽ.എ. ജനുവരി 13-ന് രാജി സമർപ്പിച്ചപ്പോൾത്തന്നെ ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൽ.ഡി.എഫ്. സജ്ജമായിരുന്നുവെന്നും എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കാൻ കാലതാമസം വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും, ഇത് നിലമ്പൂരിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒന്നാണെന്നും സി.പി.ഐ.(എം) വ്യക്തമാക്കി.
അൻവറിൻ്റെ 'കാലുമാറ്റം': എൽഡിഎഫ് നിലപാട്
2016-ലും 2021-ലും എൽ.ഡി.എഫ്. പിന്തുണയോടെ നിലമ്പൂരിൽനിന്ന് വിജയിച്ച പി. വി. അൻവർ യു.ഡി.എഫ്. നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിൻ്റെയും ഫലമായാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. രണ്ടുതവണ നിയമസഭയിലെത്തിച്ച എൽ.ഡി.എഫിനെ അൻവർ 'പിന്നിൽനിന്ന് കുത്തുകയായിരുന്നു' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് സുപരിചിതമല്ലാത്ത 'ആയാറാം ഗയാറാം' രാഷ്ട്രീയത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസും യു.ഡി.എഫും തയ്യാറായെന്നും, ഈ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിൽ സംഭവിക്കുകയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
നിലമ്പൂർ വലതുപക്ഷത്തിൻ്റെ കോട്ടയല്ല: ചരിത്രം പറയുന്നു
കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതുപോലെ നിലമ്പൂർ വലതുപക്ഷത്തിൻ്റെ 'രാവണൻകോട്ടയല്ല' എന്ന് സി.പി.ഐ.(എം) ചൂണ്ടിക്കാട്ടി. 1965-ൽ മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂർ രൂപംകൊണ്ടതുമുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഉപതെരഞ്ഞെടുപ്പടക്കം ഏഴുതവണയും ഇടതുപക്ഷ സ്ഥാനാർഥിയാണ് വിജയിച്ചത്. മലപ്പുറത്തിൻ്റെ ചെ ഗുവേര എന്നറിയപ്പെടുന്ന സഖാവ് കുഞ്ഞാലി 1965-ലും 1967-ലും സി.പി.ഐ.(എം) സ്ഥാനാർഥിയായി വിജയിച്ചു.
1980-ൽ എൽ.ഡി.എഫിന്റെ ഭാഗമായ കോൺഗ്രസ് (യു) സ്ഥാനാർഥിയായി ഹരിദാസൻ വിജയിച്ചു. പിന്നീട് ആര്യാടൻ മുഹമ്മദ് ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റ ശേഷം, നായനാർ മന്ത്രിസഭയിൽ അംഗമായപ്പോൾ ഹരിദാസനെ രാജിവയ്‌പ്പിച്ച് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച ആര്യാടൻ ആ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ, നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് (യു) യു.ഡി.എഫിലേക്ക് തിരിച്ചുപോയതിന് ശേഷം 1982-ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ആര്യാടനെ സി.പി.ഐ.(എം) സ്വതന്ത്രനായി മത്സരിച്ച ടി. കെ. ഹംസ പരാജയപ്പെടുത്തി. 1980-ൽ പതിനെട്ടായിരത്തോളം ഭൂരിപക്ഷം നേടിയ ആര്യാടനെ 1566 വോട്ടിനാണ് ഹംസ തോൽപ്പിച്ചത്. ഇന്ദിരാഗാന്ധി വരെ വന്ന് പ്രചാരണം നടത്തിയിട്ടും ആര്യാടൻ നിലംതൊട്ടില്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂർ ജനത ആര്യാടനെയും കോൺഗ്രസിനെയും ഒരു പാഠം പഠിപ്പിച്ചുവെന്നും, സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഭരണമികവും വികസനവും എൽഡിഎഫിന് നേട്ടമാകും
പിണറായി സർക്കാരിൻ്റെ ഒമ്പതു വർഷത്തെ മികച്ച ഭരണവും വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫിന് അനുകൂലമായ ഘടകമാണ്. രാജ്യമെമ്പാടും വർഗീയ സംഘർഷങ്ങളും ധ്രുവീകരണ ശ്രമങ്ങളും നടന്നപ്പോൾ കേരളം മതനിരപേക്ഷതയുടെ തുരുത്തായി നിലകൊണ്ടു. വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് വൻ കുതിപ്പും പശ്ചാത്തല സൗകര്യങ്ങളിലും സ്റ്റാർട്ടപ്പുകളിലും വലിയ വികസനങ്ങളും ഇക്കാലയളവിൽ സാധ്യമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ഈ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായതിന് പുറമെ, വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുക ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി.
ഇതിൻ്റെ ഗുണഫലം നിലമ്പൂർ മണ്ഡലത്തിനും ലഭിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ മാത്രം നടന്നത്. 290 കോടി രൂപ ചെലവിൽ 23 റോഡുകളും 81 കോടി രൂപ ചെലവിൽ 10 പാലങ്ങളും നിലവിൽ വന്നു. എല്ലാ വീട്ടിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതിക്കായി 699 കോടി രൂപയും മലയോര ഹൈവേ നിർമാണത്തിനായി 165 കോടിയും പ്രളയ ദുരിതാശ്വാസമായി 155 കോടിയും ചെലവഴിച്ചു. നാലു പതിറ്റാണ്ടോളം മണ്ഡലത്തെ പ്രതിനിധാനംചെയ്‌ത കോൺഗ്രസിന്റെ കാലത്ത് ഉണ്ടാകാത്ത വികസന പ്രവർത്തനങ്ങളാണ് നിലമ്പൂർവാസികൾ കഴിഞ്ഞ ഒമ്പതുവർഷം കണ്ടത്. അതിനാൽ, 'എൽ.ഡി.എഫ്. തുടരും നിലമ്പൂർ വളരും' എന്ന മുദ്രാവാക്യമാണ് ഇപ്പോൾ മണ്ഡലത്തിൽനിന്ന് ഉയരുന്നത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന്റെ മുന്നേറ്റം ഉറപ്പാക്കുന്ന വിജയമായിരിക്കും നിലമ്പൂരിൽ നേടുകയെന്നും മൂന്നാം എൽ.ഡി.എഫ്. സർക്കാരിലേക്കുള്ള ചവിട്ടുപടിയായി നിലമ്പൂരിലെ വിജയം മാറുമെന്നും എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.
യുഡിഎഫ് ക്യാമ്പിലെ ആശയക്കുഴപ്പങ്ങൾ; 'മഴവിൽ സഖ്യത്തിന്' കോൺഗ്രസും ലീഗും
അൻവറിൻ്റെ കാലുമാറ്റത്തോടെ വിജയം സുനിശ്ചിതമായെന്ന അതിരുകടന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ്. നേതാക്കൾ ആദ്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അതിൽ ഇളക്കം തട്ടാൻ തുടങ്ങി. ആദ്യം താൻ ഇനി മത്സരിക്കാനില്ലെന്നും മലയോര ജനതയുടെ പ്രശ്നമറിയുന്ന സ്ഥാനാർഥിയെ നിർത്താൻ യു.ഡി.എഫ്. തയ്യാറാകണമെന്നും അൻവർ നിബന്ധന വെച്ചു. ഡി.സി.സി. പ്രസിഡൻ്റ് വി. എസ്. ജോയിയെയാണ് അൻവർ നിർദേശിച്ച സ്ഥാനാർഥി. പിന്നീട് യു.ഡി.എഫ്. ഏത് ചെകുത്താനെ നിർത്തിയാലും പിന്തുണയ്ക്കുമെന്നായി അൻവറിൻ്റെ നിലപാട്. ഇത് വിശ്വസിച്ചായിരിക്കണം ആര്യാടൻ മുഹമ്മദിന്റെ മകനും കെ.പി.സി.സി. സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 2016-ൽ എൽ.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച അൻവറിനോട് 11,504 വോട്ടിന് തോറ്റ സ്ഥാനാർഥിയാണ് ഷൗക്കത്ത്.
യു.ഡി.എഫിൻ്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും ഷൗക്കത്തിൻ്റെ വിജയം സംബന്ധിച്ച കണക്കുകൾ ജനകീയ കോടതിയിൽ ഏശില്ലെന്ന് വ്യക്തമാണെന്ന് സി.പി.ഐ.(എം) അഭിപ്രായപ്പെട്ടു. ആര്യാടൻ ഷൗക്കത്താണ് സ്ഥാനാർഥിയെന്ന് അറിഞ്ഞതോടെ അൻവർ ഇടയുകയും ചെയ്തു. മണ്ഡലത്തിന്റെ പൾസ് അറിയാത്ത സ്ഥാനാർഥിയാണ് ഷൗക്കത്തെന്ന് അൻവർ തുറന്നടിച്ചു. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഷൗക്കത്തിനാകില്ലെന്നും അൻവർ പറഞ്ഞു. ഇതോടെ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുൻകൈ നേടിയെന്ന് ഘോഷിച്ച യു.ഡി.എഫിൻ്റെ മുഖം മ്ലാനമായി. ഈ ഘട്ടത്തിലും അൻവറില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം യു.ഡി.എഫിനും കോൺഗ്രസിനും ഇല്ലെന്നാണ് കെ. സുധാകരന്റെ പ്രസ്താവന തെളിയിക്കുന്നത്. അൻവർ മുതൽക്കൂട്ടാണെന്നും കൂടെ കൂട്ടണമെന്നുമാണ് സുധാകരൻ പറയുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവായ അൻവറിൻ്റെ യു.ഡി.എഫ്. പ്രവേശം ഉറപ്പാണെന്ന് വി. ഡി. സതീശനും പറഞ്ഞു. മുസ്ലിംലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയെ ഇറക്കി അൻവറിനെ കൂടെ നിർത്താനുള്ള തിരക്കിട്ട ശ്രമങ്ങളാണ് യു.ഡി.എഫ് ക്യാമ്പിൽ നടക്കുന്നത്.
ഘടകകക്ഷിയാകുക, നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും മന്ത്രിസ്ഥാനവും ഉറപ്പാക്കുക തുടങ്ങി യു.ഡി.എഫിന് എളുപ്പം സ്വീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് അൻവർ ഉയർത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മത്സരിക്കുമെന്നാണ് അൻവറിന്റെ ഭീഷണി. പിണറായിയെയും എൽ.ഡി.എഫിനെയും അപകീർത്തിപ്പെടുത്താൻ തങ്ങൾക്ക് കരുത്താകുമെന്ന് കരുതിയ അൻവർ കീറാമുട്ടിയായി മാറിയെന്ന വികാരമാണ് ഇപ്പോൾ യു.ഡി.എഫിലുള്ളത്. അയാളെ തള്ളാനും കൊള്ളാനും ആവശ്യപ്പെട്ട് യു.ഡി.എഫിലും കോൺഗ്രസിലും രണ്ടുചേരിതന്നെ രൂപം കൊള്ളുകയാണ്. ഈ സ്വരച്ചേർച്ചയില്ലായ്മയ്‌ക്ക് ശക്തി പകർന്നുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ആര്യാടൻ ഷൗക്കത്ത് പാലംവലിച്ചതിൻ്റെ ഫലമായി തോൽക്കുകയും ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുൻ ഡി.സി.സി. പ്രസിഡന്റുകൂടിയായ വി. വി. പ്രകാശിൻ്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്. 'അച്ഛന്റെ ഓർമകൾ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന’ പ്രകാശിൻ്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ ജയം ഉറപ്പിക്കാൻ ബി.ജെ.പി.യുമായും മുസ്ലിം മതമൗലികവാദികളുമായും ചേർന്ന് മഴവിൽ സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസും ലീഗും ശ്രമിക്കുന്നത്. ബി.ജെ.പി. സ്ഥാനാർഥിയെ നിർത്താനില്ലെന്നും ബി.ഡി.ജെ.എസ്സിന് സീറ്റു വിട്ടുനൽകുമെന്നും മറ്റുമുള്ള മാധ്യമവാർത്തകൾ ശരിയാണെങ്കിൽ പട്ടാമ്പി, ബേപ്പൂർ, വടകര മോഡൽ ആവർത്തിക്കാനാണ് ശ്രമമെന്ന് വ്യക്തം.
എൽഡിഎഫ് ഒറ്റമനസ്സോടെ മുന്നോട്ട്; വിജയക്കൊടി പാറിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
നിലമ്പൂരിലെ യു.ഡി.എഫ്. ക്യാമ്പ് പ്രശ്നങ്ങളിൽനിന്ന് പ്രശ്നങ്ങളിലേക്ക് വഴുതി മാറുമ്പോൾ എൽ.ഡി.എഫ്. ഒത്തൊരുമയോടെ ഒറ്റമനസ്സായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുകയാണ്. രണ്ടുദിവസത്തിനകം എൽ.ഡി.എഫ്. സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ജൂൺ ഒന്നിന് വൈകിട്ട് നിലമ്പൂരിൽ എൽ.ഡി.എഫ്. കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ എൽ.ഡി.എഫിൻ്റെ പ്രവർത്തനം സജീവമാകും. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻ്റെ സിറ്റിങ് സീറ്റായ നിലമ്പൂർ നിലനിർത്തുകതന്നെ ചെയ്യുമെന്നും എം. വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. നേരത്തേ ചേലക്കരയിൽ നേടിയതുപോലെ നിലമ്പൂരിലും എൽ.ഡി.എഫ്. വിജയക്കൊടി പാറിക്കുമെന്നും തുടർച്ചയായി മൂന്നാമതും എൽ.ഡി.എഫ്. സർക്കാർ രൂപീകരണത്തിനുള്ള കാഹളമായിരിക്കും നിലമ്പൂരിൽനിന്ന് ഉയരുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിനും യു.ഡി.എഫിനും എത്രത്തോളം പ്രധാനമാണ്? പി.വി. അൻവറിൻ്റെ രാജി നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ മാറ്റിമറിച്ചു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Nilambur by-election on June 19. CPM confident of victory against UDF's 'political betrayal', citing development and historical wins.
#NilamburByelection #KeralaPolitics #LDF #UDF #PVAnvar #MVGovindan