'പൊലീസെത്തുമ്പോള്‍ ഹാളില്‍ നിറയെ പുകയും രൂക്ഷഗന്ധവും'; വേടനും സംഘവും പിടിയിലായത് തീന്‍ മേശക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്‌ഐആര്‍


● 'ബീഡിയിൽ കഞ്ചാവ് നിറച്ച് വലിച്ചു.'
● കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും കണ്ടെത്തി.
● 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
● പുലിയുടെ പല്ലുള്ള മാല ധരിച്ചതിന് വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ.
● തമിഴ്നാട്ടിലെ ആരാധകനാണ് മാല നൽകിയതെന്ന് വേടന്‍.
കൊച്ചി: (KVARTHA) ഹിരണ്‍ ദാസ് മുരളി എന്ന റാപ്പര്‍ വേടനും സംഘവും പിടിയിലായത് തീന്‍ മേശക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ വേടന്റെ ഫ്‌ലാറ്റിലെ ഹാള്‍ നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ബീഡിയില്‍ നിറച്ചും കഞ്ചാവ് വലിച്ചു. വേടനും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരും മേശയ്ക്ക് ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്.
കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് എത്തിച്ച് നല്‍കിയത് ചാലക്കുടിയിലെ ആഷിഖ് എന്ന ആളാണെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഞ്ചാവ് കൈവശം വച്ചതിന് വേടന് പുറമെ ആറന്മുള സ്വദേശി വിനായക് മോഹന്‍, തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ജി പിള്ള, സഹോദരന്‍ വിഗനേഷ് ജി പിള്ള, പെരിന്തല്‍മണ്ണ സ്വദേശി ജാഫര്‍, തൃശൂര്‍ കശ്യപ് ഭാസ്‌കര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി കെ വി വിഷ്ണു, കോട്ടയം മീനടം സ്വദേശി വിമല്‍ സി റോയ്, മാള സ്വദേശി വി എസ് ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
കഞ്ചാവ് കേസില്‍ അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യം കിട്ടിയ റാപ്പര്‍ വേടന്‍ നിലവില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. വേടന്റെ മാലയില്‍ പുലിയുടെ പല്ലുകൊണ്ടുള്ള ലോക്കറ്റ് കണ്ടെടുത്തതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. തനിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു ആരാധകന്‍ തന്നതാണെന്നാണ് വേടന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഈ കാര്യങ്ങള്‍ വനം വകുപ്പ് വിശദമായി അന്വേഷിക്കും. ആരാധകന് ഇത് എവിടെ നിന്ന് ലഭിച്ചുവെന്നും മൃഗവേട്ട അടക്കം നടന്നിട്ടുണ്ടോ എന്നുമാണ് പരിശോധിക്കുക. ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. കോടനാട്ടെ റേഞ്ച് ഓഫീസില്‍ എത്തിച്ച വേടനെ ചൊവ്വാഴ്ച 12 മണിക്ക് മുമ്പ് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം ആലുപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ നിര്‍മാതാവിന്റെ സഹായി ജോഷി എന്നിവരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ കെ. സൗമ്യ എന്നിവരെ തിങ്കളാഴ്ച 10 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! ഷെയർ ചെയ്യുക.
Rapper Vedan and eight others were arrested in Kochi for allegedly smoking cannabis in a flat. Police seized drugs and cash. Vedan is also in forest department custody for possessing a suspected tiger tooth pendant.
#KeralaDrugsCase, #RapperVedan, #CannabisArrest, #KochiNews, #ForestDepartment, #DrugInvestigation