ഒരു തിരയല്ല കടൽ: വിഴിഞ്ഞത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവർ ചരിത്രം ഓർക്കണം


● 1957 മുതൽ വിവിധ സർക്കാരുകൾ പദ്ധതിക്കായി ശ്രമിച്ചു.
● കെ. കരുണാകരൻ്റെ കാലത്ത് ഗുജറാത്തിൽ നിന്ന് ചരക്കെത്തി.
● ഇ.കെ. നായനാർ ആദ്യ കരാറിന് രൂപം നൽകി.
● എ.കെ. ആൻ്റണി സർക്കാർ ടെണ്ടർ റദ്ദാക്കി.
● വി.എസ്. സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.
● ഉമ്മൻചാണ്ടി അദാനിയുമായി നിർണായക കരാർ ഒപ്പുവച്ചു.
● പിണറായി സർക്കാർ അതിവേഗം നിർമ്മാണം പൂർത്തിയാക്കി.
● രാഷ്ട്രീയപരമായ ക്രെഡിറ്റ് വാദങ്ങൾ നിലനിൽക്കുന്നു.
ഭാമനാവത്ത്
(KVARTHA) ഒരു കടലിൽ ഒരു തിരമാത്രമല്ല അടിച്ചു കൊണ്ടിരിക്കുന്നത്. അനസ്യൂതം ഒരുപാട് തിരമാലകൾ തീരത്തേക്ക് വന്നുകൊണ്ടേയിരിക്കുമ്പോഴാണ് അതിനെ കടലെന്നു നാം പറയുന്നത്. ഇതിന് സമാനമാണ് കൊച്ചു കേരളത്തിലെ വിഴിഞ്ഞം തുറമുഖം. 1957 മുതൽ ഒരുപാട് സർക്കാരുകൾ ഇടത്-വലതു മുന്നണികളായി ഇവിടെ ഭരിച്ചു. ഏറിയ കൂറും അഞ്ചു വർഷം നീളുന്ന ഭരണ കാലാവധിയായിരുന്നു അത്. ഇപ്പോൾ തുടരുന്ന പിണറായി സർക്കാരിന് മാത്രമേ ജനങ്ങൾ ഭരണത്തുടർച്ച നൽകിയിട്ടുള്ളൂ. ഈ സാഹചര്യത്തിൽ ഒരു സർക്കാർ തുടങ്ങി വയ്ക്കുന്ന വികസന പദ്ധതികൾ മറ്റു സർക്കാരുകൾ രൂപഭാവങ്ങളിൽ മാറ്റങ്ങൾ വരുത്തി ഏറ്റെടുക്കുകയാണ് പതിവ്. ഇതു തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാഗമായും നടന്നത്.
ഒരു തുറമുഖത്തിന് വേണ്ട എല്ലാ അനുകൂല സാഹചര്യങ്ങളും, പ്രകൃതി കനിഞ്ഞു നൽകിയ കടലാണ് വിഴിഞ്ഞത്തിൻ്റേത്. പദ്ധതിയുടെ നിർമ്മാണത്തിനിടയിൽ പല പ്രതിസന്ധികളും നമ്മൾ നേരിട്ടു. ഓഖി ചുഴലിക്കാറ്റ്, പ്രളയം, കോവിഡ് തുടങ്ങി പാറ എത്തിക്കുന്നതിൽ വരെ പ്രതിസന്ധികൾ നേരിട്ടു. എന്നാൽ ഒടുവിലിതാ, തുറമുഖം രാജ്യത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. എന്നാൽ വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ആർക്കെന്ന വിവാദമാണ് ഉദ്ഘാടന ദിവസം പോലും നിറഞ്ഞുനിന്നത്. ചരിത്രം പരിശോധിച്ചാൽ വർഷങ്ങളോളം കേരളം ഭരിച്ച പല സർക്കാരുകളിലൂടെയും പദ്ധതി കൈമാറപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. കെ. കരുണാകരൻ അധികാരത്തിലിരുന്ന 1991 കാലഘട്ടത്തിലേക്ക് ആദ്യം പോകേണ്ടതുണ്ട്. അന്ന് എം വി രാഘവനായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞത്ത് അന്ന് ഗുജറാത്ത് തീരത്തുനിന്ന് പത്തേമാരിയിൽ ചരക്കെത്തി. സ്വീകരിച്ചത് മുഖ്യമന്ത്രി കെ കരുണാകരൻ തന്നെയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ തുറമുഖമായി വിഴിഞ്ഞം വികസിപ്പിക്കണമെന്ന ആശയം ഉയരുകയും കരാറുകൾ ഒപ്പിടപ്പെടുകയും ചെയ്തിട്ടുണ്ട്.
1996-ൽ അധികാരത്തിലേറിയ ഇ കെ നായനാർ സർക്കാരിൻ്റെ കാലത്തും വിഴിഞ്ഞത്തിന് ജീവൻ വെച്ചു. ബിൽഡ് ഓൺ ട്രാൻസ്ഫർ വ്യവസ്ഥയിൽ ആദ്യ കരാറിന് രൂപം നൽകുന്നത് നായനാർ സർക്കാരിൻ്റെ കാലത്താണ്. ഇതിനുശേഷം 2001-ൽ എ കെ ആൻ്റണി സർക്കാർ നിലവിൽ വന്നു. അന്ന് തുറമുഖ മന്ത്രിയായിരുന്നത് എം.വി രാഘവനായിരുന്നു - പദ്ധതിയുടെ ആദ്യ ആശയം കൊണ്ടുവന്ന വ്യക്തി. ഈ കാലഘട്ടത്തിലാണ് പദ്ധതിയുടെ വ്യാപ്തി വലുതാകുന്നത്. പദ്ധതിക്ക് ആഗോള ടെണ്ടർ ഉണ്ടാകുകയും അത് സൂമി എന്ന കമ്പനിക്ക് ലഭിക്കുകയുമാണ്. തുടർന്ന് എ കെ ആൻ്റണി പ്രതിരോധ മന്ത്രിയായപ്പോൾ സൂം എന്ന കമ്പനിയുടെ ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടി ടെണ്ടർ റദ്ദാക്കപ്പെട്ടു.
ഇതിനുശേഷം 2006-ൽ വി എസ് സർക്കാർ അധികാരത്തിലേറിയപ്പോൾ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചു. എം വിജയകുമാർ തുറമുഖ മന്ത്രിയായിരിക്കെ വിഴിഞ്ഞത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ലാൻഡ് ലോർഡ് മാതൃകയിൽ പുതിയ പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. പുതിയ ആഗോള ടെൻഡറിന് ശ്രമമുണ്ടായതും ഈ കാലഘട്ടത്തിലാണ്. എന്നാൽ നിരവധി സാങ്കേതിക നൂലാമാലകളിൽ പദ്ധതിയുടെ ടെണ്ടർ പെട്ട സമയം കൂടിയായിരുന്നു ഇത്.
2011-ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് വിഴിഞ്ഞത്ത് ഏറ്റവും നിർണായകമായ തീരുമാനമുണ്ടാകുന്നത്. ടെണ്ടർ ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയിൽ ഉമ്മൻചാണ്ടി അദാനി ഗ്രൂപ്പുമായി നടത്തിയ കൂടിക്കാഴ്ചയാണ് പദ്ധതിക്ക് ചിറക് മുളപ്പിച്ചത്. 2015 ഓഗസ്റ്റിൽ അദാനിയുമായി ഉമ്മൻചാണ്ടി സർക്കാർ കരാറിൽ ഒപ്പുവെച്ചു. പ്രതിപക്ഷം നിരവധി ആരോപണങ്ങൾ ഉമ്മൻചാണ്ടിക്കെതിരെ ഉയർത്തി. "എത്ര അഴിമതി ആരോപണങ്ങൾ ഉയർത്തിയാലും ഈ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല" എന്ന് ഉമ്മൻചാണ്ടി അന്ന് നിയമസഭയിൽ പറഞ്ഞത് ശ്രദ്ധേയമാണ്.
പിന്നീടുള്ള പിണറായി സർക്കാർ കാലങ്ങളിലാണ് വിഴിഞ്ഞം ഈ കാണുന്ന നിലയിലെത്തിയത്. അതിവേഗമാണ് പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട് പോയത്. ചുഴലിക്കാറ്റ്, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിബന്ധങ്ങൾ ഉണ്ടായി. നിർമ്മാണത്തിന് പാറ ലഭിക്കാതെ വന്നപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് വരെ പാറയെത്തിച്ചു. ഒടുവിൽ നിർമ്മാണം അതിവേഗം പുരോഗമിച്ചു. പിണറായി സർക്കാരിൻ്റെ ഒമ്പത് വർഷക്കാലയളവിലാണ് പദ്ധതി ഈ കാണുന്ന നിലയിലെത്തിയത് എന്നതിനാൽ ക്രെഡിറ്റ് തങ്ങൾക്ക് എന്ന ഇടതുപക്ഷത്തിൻ്റെ വാദം സ്വാഭാവികമാണ്. ഇപ്പോൾ മെയ് രണ്ട് 2025-ന് തുറമുഖം നമ്മൾ രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്.
വിഴിഞ്ഞത്തെ സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളിൽ വലിയ വിവാദങ്ങളുമുണ്ടായിട്ടുണ്ട്. തുറമുഖത്തിന് ലഭിക്കുന്ന വയബിറ്റിലിറ്റി ഗ്യാപ് ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അവ. ഇതിൽ കേന്ദ്രസർക്കാരിന് മുൻപാകെ സംസ്ഥാനത്തിന് വഴങ്ങേണ്ടിവന്നു. കരാർ പ്രകാരം തുറമുഖത്തിൻ്റെ ലാഭത്തിൽനിന്ന് ഇരുപത് ശതമാനം കേന്ദ്രസർക്കാരിനാണ്.
2025 ഏപ്രിൽ 9 എന്ന തീയതി വിഴിഞ്ഞത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്നായ എംഎസ്‌സി തുർക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത് അന്നാണ്. ഓർക്കണം, തുറമുഖം രാജ്യത്തിനായി സമർപ്പിക്കപ്പെടുന്നതിന് മുൻപായാണ് ഈ നേട്ടം. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പൽ 24,346 കണ്ടെയ്‌നറുകളുമായാണ് വിഴിഞ്ഞത്ത് എത്തിയത്. ഇതിന് മുൻപ് ഡെയ്‌ല എന്ന കൂറ്റൻ മദർഷിപ്പും വിഴിഞ്ഞത്തെത്തിയിരുന്നു.
ട്രയൽ റൺ നടന്ന സമയത്ത് തന്നെ സംസ്ഥാന ഖജനാവിൽ കോടികളാണ് പദ്ധതിയെത്തിച്ചത്. 35 കപ്പലുകളാണ് 2024 ജൂലൈ 11-ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത്. 80,000-ത്തിനടുത്ത് കണ്ടെയ്‌നറുകളാണ് ഇറക്കിയത്. വർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2028-ൽ തുറമുഖം പൂർണ്ണതോതിലാവുമ്പോൾ ശേഷി 30 ലക്ഷമാവും. അങ്ങനെ നമ്മുടെ കൊച്ചുകേരളം 'സൂപ്പർ സ്റ്റാർ' ആകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ വികസനം തേടുന്ന ഒട്ടേറെ തുറമുഖങ്ങൾ ഇനിയുമുണ്ട്. ചെറുതും വലുതുമായ ഇത്തരം തുറമുഖങ്ങളും കൂടുതൽ വികസിപ്പിച്ച് സജീവമാക്കേണ്ടതുണ്ട്. വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കോലാഹലങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതാർക്കും ഗുണകരമാവില്ലെന്നു മാത്രമല്ല വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവുകയും ചെയ്യും.
വിഴിഞ്ഞം തുറമുഖത്തിൻ്റെ വളർച്ചയിൽ ഏതൊക്കെ സർക്കാരുകൾക്ക് പങ്കുണ്ട്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
The article discusses the controversy surrounding the credit for the Vizhinjam port project, highlighting the contributions of various Kerala governments since 1957. It mentions key decisions and challenges faced during the tenures of K. Karunakaran, E.K. Nayanar, A.K. Antony, V.S. Achuthanandan, Oommen Chandy, and Pinarayi Vijayan, emphasizing that the port's realization is the result of continuous efforts over decades.
#VizhinjamPort, #KeralaDevelopment, #PoliticalCredit, #History, #Infrastructure, #KeralaPolitics