

● വെടിനിർത്തലിന് ധാരണയായിട്ടില്ലെന്ന് ഇറാൻ.
● ഇസ്രായേൽ ആക്രമണം നിർത്തിയാലേ ചർച്ചയുള്ളൂ.
● ഖത്തറിലെ യുഎസ് താവളത്തിൽ 14 മിസൈൽ ആക്രമണം.
● 13 മിസൈലുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്.
● ഇറാഖിലെ താജി സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം.
● കേരളത്തിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.
വാഷിങ്ടൺ / ടെഹ്‌റാൻ: (KVARTHA) പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുമ്പോൾ, പുതിയ വിവരങ്ങൾ ആശങ്കകൾക്ക് അയവ് വരുത്തുന്നില്ല. ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനു നേർക്ക് ഇറാൻ നടത്തിയ ആക്രമണത്തെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആക്രമണം 'വളരെ ദുർബലം' ആയിപ്പോയെന്നും, മുൻകൂട്ടി വിവരം നൽകിയതിന് ഇറാനോട് നന്ദി പറയുന്നതായും ട്രംപ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, വെടിനിർത്തലിന് ധാരണയായിട്ടില്ലെന്നും, ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചകൾക്ക് ഒരുക്കമുള്ളൂ എന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാഖിലെ സൈനിക താവളത്തിലും ഡ്രോൺ ആക്രമണം നടന്നതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ എക്സ് പോസ്റ്റിൽ അറിയിച്ചു. ഇറാൻ അവരുടെ എല്ലാ അമർഷവും തീർത്തുകാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഒരുപക്ഷേ ഇറാന് മേഖലയിൽ സമാധാനവും ഐക്യവും കൊണ്ടുവരാൻ കഴിയുമെന്നും, ഇസ്രായേലിനെയും അങ്ങനെ ചെയ്യാൻ താൻ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനെതിരായി നടത്തിയ തിരിച്ചടി വളരെ ദുർബലമായിപ്പോയെന്ന് ട്രംപ് പരിഹസിച്ചു. ഇറാൻ 14 മിസൈലുകളാണ് ഖത്തറിലെ യു.എസ്. സൈനിക താവളത്തിലേക്ക് അയച്ചതെന്നും, ഇതിൽ 13 എണ്ണവും വെടിവെച്ചിട്ടെന്നും, ഭീഷണിയാകില്ലെന്ന് കണ്ട ഒരു മിസൈലിനെ മാത്രം വെടിവെച്ചിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു. ആക്രമണ വിവരം മുൻകൂട്ടി അറിയിച്ചതിന് ഇറാനോട് നന്ദി പറയാനും ട്രംപ് മറന്നില്ല. മുൻകൂട്ടി മുന്നറിയിപ്പ് നൽകിയതുകൊണ്ട് ആളുകളുടെ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം, 100 വിമാനങ്ങൾ ഒരേസമയം നിർത്തിയിടാൻ സാധിക്കുന്ന തരത്തിൽ 60 ഏക്കറിലായി പടർന്നുകിടക്കുന്നു. ഇവിടെ 10,000 യു.എസ് സൈനികരുമുണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൈനിക നീക്കങ്ങൾ ഇവിടം കേന്ദ്രമാക്കിയാണ് യു.എസ് നടത്തിയിരുന്നത്. 1996ലാണ് ഈ വ്യോമതാവളം യു.എസ്. സ്ഥാപിക്കുന്നത്.
ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ടെഹ്‌റാനിൽ അറിയിച്ചു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചനകളും ഇറാൻ അധികൃതർ നൽകി. ഇസ്രായേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചു. ഇതുവരെ വെടിനിർത്തലിന് കരാറില്ലെന്നും, ഇസ്രായേൽ ഭരണകൂടം ഇറാനിയൻ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ അതിനുശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികൾ പുലർച്ചെ 4 മണി വരെ തുടർന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും ശത്രുവിനെ പ്രതിരോധിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
The military operations of our powerful Armed Forces to punish Israel for its aggression continued until the very last minute, at 4am.
— Seyed Abbas Araghchi (@araghchi) June 24, 2025
Together with all Iranians, I thank our brave Armed Forces who remain ready to defend our dear country until their last drop of blood, and who…
ഇറാഖിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. വടക്കൻ ബഗ്ദാദിലെ താജി സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണം നടന്നതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. 2020ൽ യുഎസ്, ഇറാഖിനു കൈമാറിയ സൈനിക താവളമാണ് ഇത്. പടിഞ്ഞാറൻ ഇറാഖിൽ യുഎസിന്റെ ഐൻ അൽ അസദ് താവളത്തിൽ ആക്രമണം നടന്നെന്ന കാര്യം യുഎസ് നിഷേധിച്ചിരുന്നു.
നേരത്തെ ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 ന് 14 മിസൈലുകളാണു തൊടുത്തത്. പിന്നാലെ, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ഇരു രാജ്യങ്ങളും വെടിനിർത്തലിന് കരാറായെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഖത്തറിലെ യുഎസ് താവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ സൃഷ്ടിക്കുന്ന പുതിയ ചലനങ്ങള്ക്കു എന്തൊക്കെയാവാമെന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ. വാർത്ത സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.
Article Summary: Trump mocks Iran's attack on US base; Iran denies ceasefire and demands Israel stop aggression.
#IranIsraelConflict, #MiddleEastCrisis, #TrumpOnIran, #CeasefireTalks, #USMilitary, #QatarBase