Result | നിയമസഭാ ഫലം: അരുണാചലിൽ ബിജെപി ബഹുദൂരം മുന്നിൽ; സിക്കിമിൽ ഭരണകക്ഷി ഏകപക്ഷീയ വിജയത്തിലേക്ക്


ഇരു സംസ്ഥാങ്ങളിലും ഭരണകക്ഷികൾക്ക് വലിയ വിജയത്തോടെ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ട്രെൻഡുകൾ വ്യക്തമാക്കുന്നത്.
ന്യൂഡെൽഹി: (KVARTHA) സിക്കിമിലെയും അരുണാചൽ പ്രദേശിലെയും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അരുണാചൽ പ്രദേശിൽ 41 സീറ്റുകളിൽ ബിജെപി മുന്നിലാണ്. നാഷണൽ പീപ്പിൾസ് പാർട്ടി ഏഴ് ഇടത്തും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
അരുണാചൽ പ്രദേശിലെ 60 സീറ്റുകളിൽ 10 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ശേഷിക്കുന്ന 50 സീറ്റുകളുടെ ഫലമാണ് പുറത്തുവരുന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും അടക്കമുള്ളവരുണ്ട്.
സിക്കിമിൽ നിലവിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (SKM), ഫലസൂചനകൾ പുറത്തുവന്ന 32-ൽ 31 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
2019ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുണാചൽ പ്രദേശിൽ 41 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. സിക്കിമിൽ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌കെഎം 17 സീറ്റുകൾ നേടിയപ്പോൾ എസ്ഡിഎഫ് 15 സീറ്റുകൾ കരസ്ഥമാക്കി. ഇരു സംസ്ഥാങ്ങളിലും ഭരണകക്ഷികൾക്ക് വലിയ വിജയത്തോടെ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ട്രെൻഡുകൾ വ്യക്തമാക്കുന്നത്.