Political Heat | നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേക്ക്; മണ്ഡലം ആരുടെ കോട്ട? ചരിത്രം പറയുന്നത്!


● പിവി അൻവറിന്റെ രാജിയോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരുന്നു.
● 1967-ൽ കെ കുഞ്ഞാലി ആദ്യ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു.
● നിലമ്പൂരിന്റെ ചരിത്രം ഏതൊക്കെ പാർട്ടികൾക്കിടയിലെ ഏറ്റെടുക്കല്‍.
മലപ്പുറം: (KVARTHA) നിലമ്പൂർ എംഎൽഎ പിവി അൻവർ സ്ഥാനം രാജിവെച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയ ചൂട് വർധിച്ചിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷത്തോളം ബാക്കി നിൽക്കെ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയാണ് അൻവറിന്റെ രാജി. തിങ്കളാഴ്ച രാവിലെ സ്‌പീക്കർ എഎൻ ഷംസീറിനെ സന്ദർശിച്ച് അൻവർ തന്റെ രാജിക്കത്ത് കൈമാറി.
ഇടതുമുന്നണിയുമായി അകന്ന് കളം മാറി തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതിന് പിന്നാലെയാണ് സുപ്രധാന രാജി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിന്റെ കൈപിടിയിലുണ്ടായിരുന്ന നിലമ്പൂരിൽ രണ്ടു തവണ ചരിത്ര വിജയം സ്വന്തമാക്കിയ അൻവർ, ഇടതുപക്ഷത്തിന്റെ യുഡിഎഫിനെതിരായ പോരാട്ടത്തിന്റെ മുഖച്ഛായയായി മാറിയിരുന്നു.
നിലമ്പൂരിന്‍റെ രാഷ്ട്രീയ ചരിത്രം
1967-ൽ നിലമ്പൂരിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവപ്പ് കാറ്റ് വീശിയപ്പോൾ കെ കുഞ്ഞാലി ആദ്യ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1969-ൽ കുഞ്ഞാലി കൊല്ലപ്പെട്ടത് നിലമ്പൂരിനെ മറ്റൊരു നാഴികക്കല്ലിൽ എത്തിച്ചു. പിന്നീട് 1970-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ ഇടതിനെ കൈവിട്ട് കോൺഗ്രസിന്റെ എംപി ഗംഗാധരനെ പിന്തുണച്ചു. 1977ൽ ആര്യാടൻ മുഹമ്മദും, 1980ൽ സി ഹരിദാസും, 1980ൽ വീണ്ടും ആര്യാടൻ മുഹമ്മദും മണ്ഡലം കോൺഗ്രസിനായി കാത്തു.
1982-ൽ ടി കെ ഹംസയുടെ ചരിത്ര വിജയം നിലമ്പൂരിനെ വീണ്ടും ഇടതുപക്ഷത്തിനൊപ്പം നിർത്തിയെങ്കിലും പിന്നീട് 1987 മുതൽ 2011 വരെ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിന്റെ തട്ടകമായി മാറി നിലമ്പൂർ. ഏഴ് തവണയാണ് തുടർച്ചയായി അദ്ദേഹം വിജയിച്ചത്. എന്നാൽ 2016ൽ മണ്ഡലം മാറിമറിഞ്ഞു. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പിവി അൻവറിലൂടെ ഇടതുപക്ഷം പുതിയ കുതിപ്പിന് തുടക്കമിട്ടു. 2016-ൽ പിടിച്ചെടുത്ത മണ്ഡലം 2011ലും അൻവർ നിലനിർത്തി.
സിപിഎം സ്വതന്ത്രനായി നിലമ്പൂരിൽ നിന്ന് വിജയിച്ച അൻവർ, ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുമോ, യുഡിഎഫിന്റെ പിന്തുണ നേടുമോ എന്ന ചോദ്യങ്ങൾ ബാക്കിയാവുകയാണ്. മാറിയ നിലമ്പൂർ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയണം. മൂന്ന് തവണ മാത്രമാണ് ഇടതിന് നിലമ്പൂരിൽ വിജയിക്കാനായിട്ടുള്ളത്. നിലമ്പൂർ ആരുടെ കോട്ടയാണ്? യുഡിഎഫിന്റെയോ, ഇടതിന്റെയോ അല്ലെങ്കിൽ പിവി അൻവറിന്റേതോ? ഉപതിരഞ്ഞെടുപ്പ് ഫലം ഉത്തരം പറയും. എന്തുതന്നെയായാലും നിലമ്പൂർ വീണ്ടും രാഷ്ട്രീയ കേരളത്തിന്‍റെ മുഖച്ഛായ മാറ്റാനുള്ള മത്സരഭൂമിയായി മാറുകയാണ്.
#NilamburByElection, #KeralaPolitics, #PVAnwar, #LeftWingPolitics, #Congress, #KeralaElection