Politics | രാജ്യത്ത് ഹിന്ദുത്വശക്തികള്‍ ഭരണം നടത്തുന്നത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി; 'നാല് വോട്ടിന് വേണ്ടി മുസ്ലീം ലീഗ് മതരാഷ്ട്ര വാദികളുടെ കൂട്ടുപിടിക്കുന്നു'


● അഞ്ച് ശതമാനം കോർപറേറ്റുകളുടെ കയ്യിലാണ് സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.
● ഇവർക്കെതിരെ ഉയരുന്ന പ്രതിഷേധം ഇല്ലാതാക്കാൻ വർഗീയ ലഹളകൾ ഉണ്ടാക്കുന്നു.
● ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ വർഗീയ ലഹളകൾ.
● കോർപറേറ്റുകൾക്കായി പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ് കേന്ദ്രം.
തളിപ്പറമ്പ്: (KVARTHA) രാജ്യത്ത് ഹിന്ദുത്വശക്തികള്‍ ഭരണം നടത്തുന്നത് കോര്‍പ്പറേറ്റ് ശക്തികള്‍ക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തളിപ്പറമ്പ് കെകെഎന്‍ പരിയാരം ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ശതമാനം കോര്‍പറേറ്റുകളുടെ കയ്യില്‍ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന പ്രതിഷേധം ഇല്ലാതാക്കുന്നതിനാണ് ഹിന്ദുത്വശക്തികള്‍ വര്‍ഗീയ ലഹളയുണ്ടാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ ലഹളകളുണ്ടാവുന്നത്. ഇതില്‍ നിന്നുതന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. കോര്‍പ്പറ്റുകള്‍ക്കായി പൊതുമേഖല സ്ഥാപനങ്ങളെ പൊതുവിപണിയില്‍ ലേലം ചെയ്തു വിറ്റഴിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരുകളെ ലേലത്തില്‍ പങ്കെടുക്കാന്‍ വിടുന്നില്ല. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനി സ്വന്തമാക്കിയത് നമ്മള്‍ കണ്ടതാണ്. കണ്ണൂരില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്‍ വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ പാര്‍ട്ടി സ്വീകരിച്ച അടവുനയം ശരിയാണെന്ന് തെളിഞ്ഞു. ഇളക്കമുണ്ടാക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ബിജെപി സര്‍ക്കാരിന് തിരിച്ചടിയുണ്ടായി. എന്നാല്‍ അതിനു ശേഷം നടന്ന മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഇന്‍ഡ്യാ മുന്നണിയിലെ മറ്റു പാര്‍ട്ടികളെ ഒഴിവാക്കി മത്സരിച്ചപ്പോള്‍ അതിന്റെ ദുരനുഭവമുണ്ടായി.
ഡല്‍ഹിയില്‍ ബിജെപിയെ എതിര്‍ക്കാന്‍ കഴിയുക അം ആദ്പി പാര്‍ട്ടിക്കാണ്. എന്നാല്‍ അവരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്ത് കോണ്‍ഗ്രസ് നടപ്പിലാക്കിയ നയങ്ങള്‍ തന്നെയാണ് ബിജെപിയും പിന്‍തുടരുന്നത്. ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുകയില്ല. അവര്‍ അത്തരം നയങ്ങളില്‍ അനുകൂല സമീപനം സ്വീകരിക്കുന്നവരാണ്.
കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അധികാരം കിട്ടാത്ത മോഹഭംഗം യുഡിഎഫിനുണ്ട്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തില്‍ വരാന്‍ കഴിയുമോയെന്ന് അവര്‍ ശ്രമിക്കുന്നു. മതരാഷ്ട്ര വാദികളായ എസ്.ഡി.പി.ഐയെയും യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് കൂട്ടുപിടിക്കുകയാണ്. നാല് വോട്ടു കിട്ടാന്‍ വേണ്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയാണ് കോണ്‍ഗ്രസും ലീഗും.
മതനിരപേക്ഷമായി മുന്‍പോട്ടു പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് രാജ്യത്ത് മതരാഷ്ട്രവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ് കേരളത്തില്‍ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന നമ്മേളനത്തില്‍ എന്‍ ചന്ദ്രന്‍ അദ്ധ്യക്ഷനായി. ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Chief Minister Pinarayi Vijayan criticized Hindu nationalist forces for governing in the interests of corporations. He accused the Muslim League of political opportunism by aligning with religious nationalists and compared the activities of SDPI and Jamaat-e-Islami to the RSS's pursuit of a religious nation. He also criticized Congress for following similar economic policies as the BJP.
#KeralaPolitics, #CPM, #PinarayiVijayan, #CommunalPolitics, #CorporateRule, #India