പ്രധാനമന്ത്രിയുടെ താക്കീത് ലംഘിച്ച് പാകിസ്ഥാൻ; അതിർത്തിയിൽ ഡ്രോൺ ആക്രമണം, ഇന്ത്യ തിരിച്ചടിച്ചു


● ജമ്മു, അമൃത്സർ എന്നിവിടങ്ങളിലായിരുന്നു ഡ്രോൺ സാന്നിധ്യം.
● ഇൻഡിഗോ ആറ് സർവീസുകൾ റദ്ദാക്കി.
● എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കി.
● അതിർത്തിയിൽ ബ്ലാക്ക് ഔട്ട് തുടരുന്നു.
● പ്രധാനമന്ത്രി പാകിസ്ഥാന് ശക്തമായ താക്കീത് നൽകി.
ന്യൂഡൽഹി: (KVARTHA) ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി lതിങ്കളാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിൽ പാക് ഡ്രോണുകൾ പറന്നെത്തി. എന്നാൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനവും സൈന്യവും ഇവയെല്ലാം തകർത്തു. ജമ്മു കശ്മീരിലെ സാംബയിലും പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോണുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.
വീണ്ടും പാക്ക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി ആറ് സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്.
പുതിയ സാഹചര്യത്തില്‍, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് ഇന്‍ഡിഗോ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും പുതിയ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ആപ്പ് വഴി വിമാന സര്‍വീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിര്‍ദേശിച്ചു. ജമ്മു, ലേ, ജോഥ്പുര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും റദ്ദാക്കി.
അതേസമയം, പാകിസ്ഥാന് കടുത്ത താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. ഭീകരതക്കെതിരെ ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ നയമായിരിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും, പ്രകോപനം തുടർന്നാൽ മറുപടി ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നൽകി. വ്യാപാരവും ചർച്ചകളും ഭീകരതയ്ക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്ഥാനെതിരെയും ഭീകരതക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ലെന്നും, സിന്ദൂരം മായ്ച്ചവരെ ഭൂമുഖത്തുനിന്ന് തന്നെ സൈന്യം ഇല്ലാതാക്കിയെന്നും മോദി പറഞ്ഞു. ബഹാവൽപൂരിലെയും മുരിട്‌കെയിലെയും തീവ്രവാദ കേന്ദ്രങ്ങൾ സൈന്യം തകർത്തു. പാകിസ്ഥാന്റെ വ്യോമതാവളങ്ങളും ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തു. നൂറിലധികം ഭീകരരെ വധിച്ചു. ഭയന്ന പാകിസ്ഥാൻ ലോകമെമ്പാടും സഹായം തേടി. എല്ലാം തകർന്നതോടെ പാകിസ്ഥാൻ വെടിനിർത്തലിനായി ഇന്ത്യയെ വിളിച്ചു. ഇപ്പോഴത്തേത് ചെറിയൊരു ഇടവേള മാത്രമാണെന്നും, പാകിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിക്കുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യക്ക് യുദ്ധത്തിൽ താൽപര്യമില്ലെന്നും, തീവ്രവാദത്തോട് പോരാടുമെന്നും മോദി പറഞ്ഞു. പാകിസ്ഥാനുമായി ചർച്ച നടത്തിയാൽ അത് തീവ്രവാദം ഇല്ലാതാക്കുന്നതിനെക്കുറിച്ചോ പാക് അധീന കശ്മീരിനെക്കുറിച്ചോ മാത്രമായിരിക്കുമെന്നും, ജലവും രക്തവും ഒന്നിച്ചുപോകില്ലെന്നും മോദി വ്യക്തമാക്കി. സിന്ധു നദീ കരാറിൽ ഇനി ചർച്ചയില്ലെന്നും പ്രധാനമന്ത്രി അടിവരയിട്ടു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷമുണ്ടായ പാക് പ്രകോപനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക! ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Following PM Modi's strong address after Operation Sindoor, Pakistan launched drone attacks in ten border locations. All drones were intercepted and destroyed by Indian forces. Drone presence led to the cancellation of several Indigo and Air India flight services to Jammu, Amritsar, and other northern cities.
#IndiaPakistanBorder, #DroneAttack, #PMModi, #OperationSindoor, #FlightCancelled, #IndianAirForce