Violation | റെഡ് സോൺ ലംഘനം: മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ 2 പേര്‍ അറസ്റ്റില്‍


● ഡ്രോണ്‍ പറത്തുന്നത് ശിക്ഷാര്‍ഹം.
● 1568 ലാണ് ജൂത സിനഗോഗ് നിര്‍മ്മിച്ചത്.
● മുന്‍ കൊച്ചി രാജാവ് നല്‍കിയ ഭൂമിയിലാണിത്.
കൊച്ചി: (KVARTHA) ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുള്ള മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയെന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. എറണാകുളം ജില്ലയിലെ ഉണ്ണികൃഷ്ണന്‍ (48), രാജേന്ദ്രന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്യാഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ് ഗാര്‍ഡ്, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, ബോള്‍ഗാട്ടി, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, പെട്രോനെറ്റ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഇല്ല.
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗനിര്‍ദേശവും അനുസരിച്ച് മാത്രമേ റെഡ് സോണില്‍ ഡ്രോണ്‍ പറത്താനാകൂ. അനുമതി ഇല്ലാതെ ഡ്രോണ്‍ പറത്തുന്നത് ശിക്ഷാര്‍ഹമാണ്.
ഏകദേശം 1500 വര്‍ഷങ്ങള്‍ക്ക് ശേഷം 1568 ലാണ് ജൂത സിനഗോഗ് നിര്‍മ്മിച്ചത്. മട്ടാഞ്ചേരി കൊട്ടാരത്തോട് ചേര്‍ന്നുള്ള, മുന്‍ കൊച്ചി രാജാവ് രാമവര്‍മ്മ നല്‍കിയ ഭൂമിയിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്. ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്.
#MattancherrySynagogue #Drone #Arrest #Kochi #Kerala