'നിമിഷപ്രിയക്ക് വധശിക്ഷ നടപ്പാക്കണം; കുടുംബം ഒരുപാട് അനുഭവിച്ചു': തലാലിന്റെ സഹോദരൻ നിലപാട് കടുപ്പിച്ച്


● അബ്ദുൽ ഫത്താഹ് മെഹദിയാണ് നിലപാട് അറിയിച്ചത്.
● മൃതദേഹം കഷ്ണങ്ങളാക്കിയത് കൂടുതൽ വിഷമമുണ്ടാക്കി.
● കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് ആരോപണം.
● സൂഫി പണ്ഡിതരുടെ മധ്യസ്ഥ ശ്രമങ്ങൾക്കിടെ പ്രതികരണം.
● കാന്തപുരം മുസല്യാരുടെ ഇടപെടലിൽ വധശിക്ഷ നീട്ടിയിരുന്നു.
സന: (KVARTHA) യമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു. വധശിക്ഷയിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി പ്രതികരിച്ചതായി ബി.ബി.സി. അറബിക്ക് റിപ്പോര്‍ട്ട് ചെയ്തു.
'ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതും വിഷമമുണ്ടാക്കി'- തലാലിന്റെ സഹോദരൻ പറഞ്ഞു.
കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും അബ്ദുൽ ഫത്താഹ് മെഹദി വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് തലാലിന്റെ സഹോദരന്റെ ഈ പ്രതികരണം പുറത്തുവന്നത്. സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നൽകാൻ തലാലിന്റെ കുടുംബം തയ്യാറായെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് ബുധനാഴ്ച (16.07.2025) നടത്താനിരുന്ന വധശിക്ഷ നീട്ടിവെച്ചിരുന്നു.
നിമിഷപ്രിയ കേസിൽ തലാലിന്റെ സഹോദരന്റെ നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Talal's brother demands Nimisha Priya's execution.
#NimishaPriya #Yemen #DeathSentence #Talal #Justice #MiddleEast