കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദം: യുവതിക്ക് ദാരുണാന്ത്യം; 'ശുചിമുറിയിലെയും അഴുക്കുചാലിലെയും വെള്ളം കുടിപ്പിച്ചു'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഉത്തർപ്രദേശിലെ അസംഗഡിലാണ് സംഭവം.
● പത്തുവർഷമായി കുട്ടികളില്ലാത്ത യുവതിയാണ് മരിച്ചത്.
● മന്ത്രവാദി പോലീസിൽ കീഴടങ്ങി.
● ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായി പിതാവ്.
ലക്നൗ: (KVARTHA) കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദ ചികിത്സ തേടിയ യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിനിയായ അനുരാധ (35) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് പത്തുവർഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് അനുരാധ ചികിത്സയ്ക്കായി ചന്തു എന്ന മന്ത്രവാദിയെ സമീപിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടു. ചികിത്സയുടെ ഭാഗമായി ശുചിമുറിയിലെ വെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിച്ചതിനു പിന്നാലെയാണ് അനുരാധയുടെ മരണമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ ചന്തു പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. ഇയാളുടെ സഹായികൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ക്രൂരമായ 'ചികിത്സ'യും മരണം
ഒരു മാസം മുൻപാണ് അനുരാധ ഭർത്തൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വന്നത്. ജൂലൈ 6-ന് അമ്മയ്‌ക്കൊപ്പമാണ് അനുരാധ മന്ത്രവാദിയുടെ അടുത്തെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. അനുരാധ പൈശാചിക ശക്തിയുടെ സ്വാധീനത്തിലാണെന്നായിരുന്നു ചന്തുവിന്റെയും ഭാര്യ ഷബനത്തിന്റെയും മറ്റ് സഹായികളുടെയും കണ്ടെത്തലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ബാധയൊഴിപ്പിക്കാനായി പ്രത്യേക കർമങ്ങളും ചികിത്സകളും വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ശക്തിയായി മുടി പിടിച്ചുവലിക്കുക, കഴുത്തും തലയും വായും പിടിച്ച് പിന്നിലേക്ക് തള്ളുക, ശുചിമുറിയിലെ വെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു ചന്തുവിന്റെയും സഹായികളുടെയും ക്രൂരമായ 'ചികിത്സാ കർമങ്ങൾ' എന്നും പരാതിയിൽ പറയുന്നു.
മകളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദിയും കൂട്ടരും വഴങ്ങിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ക്രൂരത മണിക്കൂറുകളോളം തുടർന്നതോടെ അനുരാധയുടെ ആരോഗ്യനില അതീവ ഗുരുതരമായി വഷളായതായി പരാതിയിൽ പറയുന്നു. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തിക്കും മുൻപേ അനുരാധ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ചന്തുവും സഹായികളും സ്ഥലം വിട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു.
കേസും അന്വേഷണവും
അനുരാധയുടെ മൃതദേഹവുമായി ഗ്രാമത്തിൽ തിരിച്ചെത്തിയ ബന്ധുക്കൾ മന്ത്രവാദിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കന്ദാരപുർ എസ്എച്ച്ഒ കെ.കെ. ഗുപ്തയും സിറ്റി സർക്കിൾ ഓഫീസറും സ്ഥലത്തെത്തി. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയാണ് ചന്തു ആവശ്യപ്പെട്ടതെന്നും അഡ്വാൻസ് തുകയായി 22,000 രൂപ നൽകിയെന്നും പിതാവ് ബലിറാം യാദവ് പോലീസിനോട് മൊഴി നൽകി. അനുരാധയുടെ പിതാവിന്റെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
