Investigation | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി


● വെള്ളിയാഴ്ച തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.
● രക്തസമര്‍ദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ്.
● കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍.
● പ്രതി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്നും പൊലീസ്.
തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം. കൊല നടത്തിയ ഇടങ്ങളിലെല്ലാം വെള്ളിയാഴ്ച പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.
രക്തസമര്‍ദത്തില്‍ വ്യതിയാനം കാണിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ തിരിച്ച് പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിശോധനയില്‍ കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, പ്രതി ജീവനൊടുക്കുവാനുള്ള പ്രവണത കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു.
അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരോടും അഫാന്‍ പറഞ്ഞത്.
കൂട്ടക്കൊലക്കേസ് അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. മുത്തശ്ശി സല്‍മാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയില്‍ ഉള്‍പ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് വ്യാഴാഴ്ച പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാന്‍ ആവര്‍ത്തിച്ചു. സല്‍മാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ് കൊലപ്പെടുത്തിയതന്നാണ് അഫാന്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Afan, the accused in the Venjaramoodu mass murder case, collapsed in the Pangode police station bathroom due to blood pressure fluctuations. He was hospitalized and later returned to the station. Police report he has suicidal tendencies and is under 24-hour surveillance.
#VenjaramooduMurder, #CrimeNews, #KeralaPolice, #Investigation, #PoliceCustody, #HealthUpdate