അഷ്‌റഫിന് പിന്നാലെ സുഹാസ് ഷെട്ടിയും; മംഗ്‌ളൂറിൽ തുടരുന്ന അക്രമ പരമ്പര


● ഫാസില്‍ വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.
● കിന്നിപ്പടവിൽ വെച്ച് വാഹനവ്യൂഹം തടഞ്ഞാണ് ആക്രമണം.
● ഗുരുതരമായി പരിക്കേറ്റ ഷെട്ടി ആശുപത്രിയിൽ മരിച്ചു.
● അക്രമികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു.
● കൊലപാതകം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
● ഷെട്ടിക്കെതിരെ അഞ്ച് കേസുകളുണ്ടായിരുന്നു.
● ബിജെപി കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി.
മംഗ്‌ളൂറു: (KVARTHA) കാട്ടിപ്പള്ളയില്‍ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളായ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി (30) വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടു. മംഗ്‌ളൂറു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് മംഗ്‌ളൂറു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.
'രാത്രി 8.27 ഓടെ, കിന്നിപ്പടവ് ക്രോസിന് സമീപം ഒരു ആക്രമണവും കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സഞ്ജയ്, പ്രജ്വാള്‍, അന്‍വിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘം തടഞ്ഞുനിര്‍ത്തി. അഞ്ച് -ആറ് പേരടങ്ങുന്ന അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു,'- അഗര്‍വാള്‍ അറിയിച്ചു.
ഷെട്ടിയെ മംഗ്‌ളൂറു സിറ്റിയിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. സംഭവത്തില്‍ ബജ്പെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണകാരികളെ എത്രയും വേഗം പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
2022 ജൂലൈ 28 ന് കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്‍ താമസിച്ച മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ ഒരു വസ്ത്രശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷെട്ടി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ അഞ്ച് കേസുകളാണ് ഷെട്ടിക്കെതിരെയുള്ളത്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടു, രണ്ടെണ്ണത്തില്‍ നിന്ന് വിട്ടയച്ചു, ബാക്കിയുള്ളവ വിചാരണയിലാണ്. നിലവിലെ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്.
ഷെട്ടി വധം അറിഞ്ഞ് മംഗ്‌ളൂറു നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സങ്കീര്‍ണ്ണ മേഖലകള്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച മലയാളിയായ അഷ്റഫിനെ ക്രിക്കറ്റ് മത്സരത്തിനിടെ സംഘ് പരിവാര്‍ ബന്ധമുള്ള ആള്‍ക്കൂട്ടം തല്ലിക്കൊന്നതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമാണ്. ഷെട്ടിയുടെ കൊലപാതകത്തോടെ ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിജെപി നേതാവും മംഗ്‌ളൂറു സൗത്ത് എംഎല്‍എയുമായ ഡി വേദവ്യാസ് കാമത്ത്, ഷെട്ടിയുടെ കൊലപാതകത്തിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. സുഹാസ് ഷെട്ടിയുടെ മരണത്തിന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് നേരിട്ട് ഉത്തരവാദിയെന്നും എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരായ കേസുകള്‍ നിര്‍ലക്ഷിക്കുന്നതിലൂടെ സര്‍ക്കാര്‍ അവരുടെ അക്ഷമ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും കാമത്ത് പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
ഈ വാർത്ത ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Suhas Shetty, an accused in the Mohammed Fazil murder case, was killed near Mangaluru. Police are investigating, and security has been tightened in the area. BJP blames the Congress government.
#MangaluruMurder, #FazilCase, #SuhasShetty, #KarnatakaCrime, #VHP, #PoliceInvestigation