പൊലീസ് ട്രെയ്‌നി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ആത്മഹത്യാ ശ്രമത്തിനുശേഷം ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു.'
● കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
● ലീവ് നിഷേധിച്ചു, മാനസികമായി പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടക്കും.
● മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരൻ അരവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരം: (KVARTHA) പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദിനെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്. ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൈ ഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമം നടത്തിയശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതമെന്നും എന്നാൽ ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നുവെന്നും ഡിഐജി വ്യക്തമാക്കി. കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നുവെന്നും, നിരീക്ഷിക്കാൻ രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഡിഐജി പറഞ്ഞു.

അതിനിടെ, മരിക്കാനുള്ളശ്രമം സംബന്ധിച്ച വാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ ആനന്ദിനെ അസ്വസ്ഥനാക്കിയതായി സഹപ്രവർത്തകർ മൊഴി നൽകി. ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല. ആനന്ദിന്റെ മരണത്തിൽ എഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും, കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് വ്യക്തമാക്കി. ട്രെയ്‌നിയെ മാനസികമായി പീഡിപ്പിച്ചു, അവധി നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകും. സഹോദരൻ അരവിന്ദന്റെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സഹോദരൻ അരവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു.
ദുരൂഹതയെന്ന് കുടുംബം
സെപ്റ്റംബർ 18നാണ് ആനന്ദിനെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ആനന്ദ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകുകയും കൗൺസിലിംഗ് നൽകുകയും ചെയ്തിരുന്നു. മേലുദ്യോഗസ്ഥർ വിവരമന്വേഷിച്ചപ്പോൾ പ്രശ്നങ്ങളൊന്നുമില്ല എന്നായിരുന്നു ആനന്ദിന്റെ മറുപടി. മൊഴിയെടുത്ത പൊലീസിനോടും ഇതേകാര്യം ആവർത്തിച്ചെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ബാരക്കിൽ വിശ്രമത്തിലായിരുന്ന ആനന്ദ് സന്തോഷവാനായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ഇറങ്ങാമെന്നും പറഞ്ഞിരുന്നു.
എന്നാൽ സുഹൃത്തുക്കൾ പരിശീലനത്തിനും കൂടെയുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്കും പോയ സമയത്താണ് ആനന്ദ് ബാരക്കിനുള്ളിൽ തൂങ്ങി മരിച്ചത്. പേരൂർക്കട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകിയിട്ടുണ്ട്. ലീവ് നിഷേധിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. കൂടാതെ പ്ലാറ്റൂൺ ലീഡറാകുന്നതിൽ ആനന്ദ് വിമുഖത കാണിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ബി കമ്പനിയിലെ ലീഡറായിരുന്നു ആനന്ദ്. വിതുര മീനാങ്കൽ സ്വദേശിയാണ് ആനന്ദ്. കഴിഞ്ഞ ദിവസം അമ്മയും സഹോദരനും ആനന്ദിനെ സന്ദർശിച്ചിരുന്നു. പ്ലാറ്റൂൺ ലീഡർ ആയശേഷം മാനസിക സംഘർഷത്തിലായിരുന്നു ആനന്ദ് എന്നും റിപ്പോർട്ടുണ്ട്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ. ഈ വിഷയം കൂടുതൽ ആളുകളിലേക്ക് എത്താൻ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Police trainee found dead; family alleges foul play.
#KeralaPolice #DeathInvestigation #PoliceTrainee #SuicideAwareness #Anand #Kerala