മുംബൈ ട്രെയിൻ സ്ഫോടന കേസ്: പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രീംകോടതി സ്റ്റേ


● 12 പ്രതികളെ വിട്ടയച്ച വിധിയിലാണ് നടപടി.
● മഹാരാഷ്ട്ര സർക്കാരിൻ്റെ അപ്പീൽ പരിഗണിച്ചു.
● 2006 ജൂലൈ 11-നായിരുന്നു സ്ഫോടനങ്ങൾ.
ന്യൂഡല്‍ഹി: (KVARTHA) മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാൽ, പ്രതികളെ വീണ്ടും ജയിലിൽ അടക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഈ വിധിയിലെ നിരീക്ഷണം സ്റ്റേ ചെയ്തത്.
മറ്റു പല കേസുകളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവർ കോടതിയിൽ ഹാജരായി.
ആറ് മലയാളികൾ അടക്കം 180-ൽ അധികം പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിലാണ് ഹൈകോടതി 12 പ്രതികളെ വിട്ടയച്ചിരുന്നത്. ഈ വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷനെതിരെ ബോംബെ ഹൈകോടതി അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാത്തതിനാൽ സംശയത്തിൻ്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ വിട്ടയച്ചതെന്നായിരുന്നു നേരത്തെ ഹൈകോടതി നിരീക്ഷണം. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണെന്നും, കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു.
2006 ജൂലൈ 11-നാണ് 11 മിനിറ്റിനുള്ളിൽ ഏഴ് ബോംബുകൾ മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. വൈകിട്ട് 6.24-ന് ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്ലി എന്നിവിടങ്ങളിൽ തുടർസ്ഫോടനങ്ങൾ നടന്നു.
സിമി പ്രവർത്തകർ അടക്കം ആകെ 13 പ്രതികളിൽ ഒരാൾ വിചാരണകാലയളവിൽ മരിച്ചിരുന്നു. വിചാരണക്കോടതി അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. എന്നാൽ, ഈ വിധി ഹൈക്കോടതി റദ്ദാക്കി. ഇപ്പോൾ സുപ്രീംകോടതി ഹൈകോടതി വിധി സ്റ്റേ ചെയ്തിരിക്കുകയാണ്.
മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ ഈ സുപ്രീംകോടതി വിധി എങ്ങനെ വിലയിരുത്തുന്നു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Supreme Court stays Bombay High Court's acquittal in Mumbai train blasts.
#MumbaiBlasts #SupremeCourt #TrainBombings #Justice #India