ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദി അടിയന്തര യോഗം വിളിച്ചു; ലോക രാഷ്ട്രങ്ങളുടെ പിന്തുണ


● പഹൽഗാം ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.
● മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ശ്രീനഗറിൽ എത്തിച്ചു.
● അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു.
● സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു.
● രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു.
ദില്ലി: (KasargodVartha) പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ അദ്ദേഹം ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. പഹല്‍ഗാമിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് യോഗം ചേര്‍ന്നത്. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ദില്ലിയിലെത്തിയത്. ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിര്‍മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ടെലിഫോണില്‍ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ വിവിധ ലോകരാജ്യങ്ങള്‍ അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇന്ത്യ-സൗദി ഉച്ചകോടി ആരംഭിച്ചത് പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുശോചനം അറിയിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇവര്‍ പുറമേ യുഎഇ, ഇറാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഈ വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് പുട്ടിനും അഭിപ്രായപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേര്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യന്‍ വംശജനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ രണ്ടോ അതിലധികമോ ദിവസങ്ങള്‍ എടുത്തേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യൂ.
PM Modi cut short his Saudi Arabia visit and returned to India following the Pahalgam terror attack, which resulted in 28 deaths. An emergency meeting was held in Delhi, and international condemnation followed the attack.
#PahalgamAttack, #ModiReturns, #Terrorism, #JammuKashmir, #IndiaSaudi, #SecurityMeeting