Relief | പെരിയ കേസ്: മുൻ എംഎൽഎ അടക്കം 4 പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു


● പെരിയ ഇരട്ടക്കൊല കേസിലെ നാല് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം
● സിബിഐ വിധി ചോദ്യം ചെയ്ത അപീൽ അംഗീകരിച്ചു
● കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജയിൽ മോചനം
കൊച്ചി: (KVARTHA) കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു. കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റായിരുന്ന കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, കെ വി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിനാണ് ഇവർക്ക് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും സിബിഐ കോടതി വിധിച്ചിരുന്നത്. സിബിഐ പ്രത്യേക കോടതിയുടെ വിധി ചോദ്യം ചെയ്ത് നാല് പ്രതികൾ നൽകിയ അപീൽ ഹൈകോടതി അംഗീകരിക്കുകയായിരുന്നു. സിബിഐക്ക് കോടതി നോടീസ് അയച്ചു.
ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്ത്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹൈകോടതി ശിക്ഷ സ്റ്റേ ചെയ്തതോടെ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്കും ജയിൽ മോചിതരാകാൻ സാധിക്കും. സിബിഐയുടെ പ്രതികരണത്തിന് ശേഷം കോടതി തുടർ നടപടികളിലേക്ക് കടക്കും. അതേസമയം, കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മറ്റ് പത്ത് പ്രതികളുടെ അപീൽ ഹർജി ഹൈകോടതിയുടെ പരിഗണനയ്ക്ക് ഇതുവരെ എത്തിയിട്ടില്ല.
പെരിയ കല്യോട്ട് 2019 ഫെബ്രുവരി 17ന് യൂത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ജീപിലെത്തിയ അക്രമികൾ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സിബിഐ കോടതി ഈ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു.
ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം. സുരേഷ്, കെ അനിൽകുമാർ, ജി ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
#PeriyaDoubleMurder, #KeralaHighCourt, #CPI(M), #Congress, #PoliticalViolence, #IndiaNews, #Justice