ഗ്രേഡ് എസ് ഐമാർക്ക് കേസ് രജിസ്റ്റർ ചെയ്യാൻ അധികാരമില്ല; ഹൈകോടതി ഉത്തരവ് കാറ്റിൽപ്പറത്തി പൊലീസ്, പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുങ്ങുന്നു?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എസ്.എച്ച്.ഒയുടെ നിയമപരമായ ചുമതല ഇവർക്കില്ല.
● കേസുകൾ കോടതിയിൽ അസാധുവാക്കപ്പെടാൻ സാധ്യതയേറെ.
● പൊലീസിന്റെ വീഴ്ച ഗുണകരമാകുന്നത് കൊടുംകുറ്റവാളികൾക്ക്.
● ജോലിഭാരം കുറയ്ക്കാനെന്ന പേരിലാണ് നിയമലംഘനം നടക്കുന്നത്.
● പൊലീസ് ആസ്ഥാനത്തെ സർക്കുലറുകൾ താഴേത്തട്ടിൽ നടപ്പാകുന്നില്ല.
● നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടിയെന്ന് വിമർശനം.
- അജോ കുറ്റിക്കന്‍
തിരുവനന്തപുരം: (KVARTHA) ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാർക്ക് സ്വതന്ത്രമായി കേസെടുക്കാൻ അധികാരമില്ലെന്ന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് നിലനിൽക്കെ, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിയമവിരുദ്ധമായി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നത് നിർബാധം തുടരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിയമപരമായ ചുമതലയില്ലാത്ത ഗ്രേഡ് എസ്.ഐമാർ അധികാരപരിധി ലംഘിച്ച് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഭാവിയിൽ ക്രിമിനൽ കേസുകളുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിയമപ്രശ്നം ഇങ്ങനെ
ക്രിമിനൽ നടപടിക്രമം അനുസരിച്ച് ഒരു പൊലീസ് സ്റ്റേഷന്റെ പൂർണ്ണ ചുമതലയുള്ള ഉദ്യോഗസ്ഥന് മാത്രമേ കേസുകൾ രജിസ്റ്റർ ചെയ്യാൻ അധികാരമുള്ളൂ. ഗ്രേഡ് എസ്.ഐമാർ എസ്.എച്ച്.ഒമാരല്ലെന്നും രേഖാമൂലമുള്ള പ്രത്യേക ഉത്തരവില്ലാതെ അവർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ഹൈകോടതി വ്യക്തമായ വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാൽ, ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പലരും ഈ കോടതി ഉത്തരവിനെ പാടെ അവഗണിച്ചാണ് ദൈനംദിന നടപടികളുമായി മുന്നോട്ടുപോകുന്നത്.
പ്രതികൾക്ക് രക്ഷപ്പെടാം
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ ഗുരുതര വീഴ്ച വിചാരണ വേളയിൽ ഏറ്റവും കൂടുതൽ ഗുണകരമാകുന്നത് കൊടുംകുറ്റവാളികൾക്കാണ്. നിയമപരമായ അധികാരം ഇല്ലാത്ത ഉദ്യോഗസ്ഥൻ രജിസ്റ്റർ ചെയ്യുന്ന കേസ് കോടതിയിൽ എത്തുമ്പോൾ സാങ്കേതിക കാരണങ്ങളാൽ അസാധുവാക്കപ്പെടാൻ സാധ്യതയേറെയാണ്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഇത്തരത്തിൽ നിയമലംഘനം നടക്കുന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. നിയമത്തിലെ ഈ പഴുത് ഉപയോഗിച്ച് പ്രതികൾക്ക് രക്ഷപെടാൻ പൊലീസ് തന്നെ അറിഞ്ഞുകൊണ്ട് അവസരമൊരുക്കുകയാണോ എന്ന സംശയവും ഇതോടെ ശക്തമാകുന്നു.
ജോലിഭാരത്തിന്റെ പേരിൽ നിയമലംഘനം
പല സ്റ്റേഷനുകളിലും ജോലിഭാരം കുറയ്ക്കാനെന്ന വ്യാജേനയാണ് എസ്.എച്ച്.ഒമാർ ഗ്രേഡ് എസ്.ഐമാരെക്കൊണ്ട് കേസുകൾ രജിസ്റ്റർ ചെയ്യിക്കുന്നത്. ഇത് ഗൗരവകരമായ കേസുകളുടെ അന്വേഷണം പോലും ദുർബലമാക്കുന്നു. ഹൈകോടതി വിധി നടപ്പാക്കേണ്ട പൊലീസ് നേതൃത്വം ഇത്തരം ലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രവണത അവസാനിപ്പിക്കാൻ സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് കർശനമായ സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും താഴേത്തട്ടിൽ ഇത് നടപ്പാകുന്നില്ലെന്നതാണ് വാസ്തവം.
ഹൈകോടതി വിലക്കിയിട്ടും ഗ്രേഡ് എസ് ഐമാർ കേസെടുക്കുന്നത് ആരെ സഹായിക്കാൻ? നിയമത്തിന്റെ പഴുത് ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെട്ടാൽ ആര് സമാധാനം പറയും? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: Police stations in Kerala continue to register FIRs through Grade SIs despite High Court orders stating they lack authority, potentially risking case validity.
#KeralaPolice #HighCourtVerdict #FIR #GradeSI #LawAndOrder #KeralaNews
