

● ഫസീലയുടെ നാഭിയിൽ ചവിട്ടിയെന്ന് പോസ്റ്റ്‌മോർട്ടം.
● മരണത്തിന് മുൻപ് മാതാവിന് സന്ദേശങ്ങൾ അയച്ചു.
● ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
തൃശൂർ: (KVARTHA) ഇരിങ്ങാലക്കുട നെടുങ്ങാണത്ത് കുന്നിൽ ഗർഭിണിയെ ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിലായി. മരിച്ച ഫസീലയുടെ (23) ഭർത്താവ് നൗഫൽ (30), ഭർതൃമാതാവ് റംല (58) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഫസീലയുടെ നാഭിയിൽ ചവിട്ടിയതായി വ്യക്തമാക്കുന്നുണ്ട്. രണ്ടാമതു ഗർഭിണിയായതിന്റെ പേരിലായിരുന്നു നൗഫലിന്റെ ക്രൂരമായ പീഡനമെന്നാണ് ആരോപണം.

മരണത്തിലേക്ക് നയിച്ച വാട്‌സാപ് സന്ദേശങ്ങൾ
ചൊവ്വാഴ്ച (29.07.2025) രാവിലെ ഏഴരയോടെയാണ് വീടിന്റെ മുകളിലെ ട്രസ്സ് വർക്കിന്റെ ഇരുമ്പ് സ്ക്വയർ ട്യൂബിൽ ഷാൾ ഉപയോഗിച്ച് കെട്ടിതൂങ്ങിയ നിലയിൽ ഫസീലയെ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ ഉടൻതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന ഫസീലയുടെ സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെയും അമ്മയുടെയും പീഡനത്തിൽ മനംനൊന്ത ഫസീല, സ്വന്തം മാതാവിന് അയച്ച വാട്‌സാപ് സന്ദേശങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. 'ഉമ്മാ, ഞാൻ മരിക്കുകയാണ്.. ഇല്ലെങ്കിൽ അവരെന്നെ കൊല്ലും' എന്ന് സന്ദേശത്തിൽ ഫസീല പറയുന്നു.
ഗർഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റിൽ ചവിട്ടിയെന്നും ഫസീല തന്റെ ഉമ്മയ്ക്ക് അയച്ച സന്ദേശത്തിലുണ്ട്. താൻ മരിക്കാൻ പോകുകയാണെന്നും മരിച്ചാൽ പോസ്റ്റുമോർട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തന്റെ അപേക്ഷയെന്നും ഫസീല രാവിലെ 6.49-ന് അയച്ച വാട്‌സാപ് സന്ദേശത്തിൽ പറയുന്നു.
ഒന്നേമുക്കാൽ വർഷം മുൻപായിരുന്നു കാർഡ് ബോർഡ് കമ്പനി ജീവനക്കാരനായ നൗഫലുമായുള്ള ഫസീലയുടെ വിവാഹം. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. ഇവർക്ക് മുഹമ്മദ് സെയാൻ എന്നൊരു മകനുണ്ട്.
ഇത്തരം ഗാർഹിക പീഡനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Pregnant woman's alleged suicide due to cruelty, husband and mother-in-law arrested.
#DomesticViolence #KeralaCrime #Thrissur #JusticeForFaseela #PregnancyAbuse #SuicideCase