ധർമ്മസ്ഥല വെളിപ്പെടുത്തൽ: മൃതദേഹം മറവുചെയ്ത സ്ഥലങ്ങളിൽ പരിശോധന; നിർണായക നീക്കവുമായി എസ്‌ഐടി


● കുഴിയെടുക്കാൻ 12 പേർ രംഗത്ത്.
● പഞ്ചായത്ത് വാദങ്ങളെ എതിർത്ത് അഭിഭാഷകർ.
● രേഖകൾ കൈമാറാൻ പഞ്ചായത്ത് തയ്യാർ.
● 1980 മുതലുള്ള ദുരൂഹമരണങ്ങൾ പരിശോധിക്കും.
ബെംഗ്ളൂറു: (KVARTHA) ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹങ്ങൾ മറവ് ചെയ്‌തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ ചൊവ്വാഴ്ച (29.07.2025) തന്നെ പരിശോധന നടന്നേക്കും. മൃതദേഹം മറവ് ചെയ്‌തെന്ന് വെളിപ്പെടുത്തിയ 13 ഇടങ്ങളിൽ കുഴിയെടുക്കാൻ പഞ്ചായത്തിൽ നിന്ന് 12 പേരെ എത്തിക്കാൻ എസ്‌ഐടി നിർദേശം നൽകി. അതേസമയം, രാവിലെ ഒമ്പതരയോടെ സാക്ഷിയെ ബെൽത്തങ്കടിയിലെ എസ്‌ഐടി ഓഫീസിൽ എത്തിക്കും.

വെളിപ്പെടുത്തലുകളും പഞ്ചായത്തിന്റെ പ്രതികരണവും
ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് തിങ്കളാഴ്ച (28.07.2025) പ്രത്യേകാന്വേഷണ സംഘത്തിന് സാക്ഷി ചൂണ്ടിക്കാണിച്ചുനൽകിയത്. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്ഥലങ്ങളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോടാഗിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ സർക്കാരിന് കീഴിലും വനംവകുപ്പിന് കീഴിലുമുള്ള സ്ഥലങ്ങളുമുണ്ട്.
അതേസമയം, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ ധർമ്മസ്ഥല പഞ്ചായത്ത് നിഷേധിച്ചു. മൃതദേഹം മറവ് ചെയ്‌തെന്ന് ശുചീകരണത്തൊഴിലാളി കാണിച്ച് കൊടുത്ത ഇടങ്ങളിൽ ആത്മഹത്യകളോ അജ്ഞാതമൃതദേഹമോ കണ്ടെത്തിയ സംഭവങ്ങളാകാം എന്ന് ധർമ്മസ്ഥല പഞ്ചായത്ത് പറയുന്നു. പണ്ട് പിഎച്ച്‌സിയിലെ ഡോക്ടർ വന്ന് പരിശോധിച്ച് അവിടെത്തന്നെ കുഴിച്ചിടാറാണ് പതിവെന്നാണ് അവരുടെ വാദം. 1989 മുതലെങ്കിലും ഇതിന് കൃത്യമായ രേഖകളുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ് റാവു അറിയിച്ചു. എസ്‌ഐടിക്ക് ഈ രേഖകൾ കൈമാറാൻ തയ്യാറാണെന്നും റാവു കൂട്ടിച്ചേർത്തു.
സാക്ഷിയുടെ അഭിഭാഷകരുടെ വാദങ്ങൾ
സാക്ഷിയുടെ അഭിഭാഷകർ ഈ വാദങ്ങളെ എതിർത്തു. കുഴിമാടങ്ങളോ പൊതുശ്മശാനമോ ആകാൻ ഒരു സാധ്യതയുമില്ലാത്ത വനമേഖലയാണ് സാക്ഷി ചൂണ്ടിക്കാണിച്ചത്. പലതും ഉൾക്കാട്ടിലുള്ള സ്ഥലങ്ങളാണ്. ഒരു പഞ്ചായത്തും അവിടെ മൃതദേഹം മറവ് ചെയ്യാൻ തിരഞ്ഞെടുക്കില്ല. അജ്ഞാത മൃതദേഹമോ ആത്മഹത്യാക്കേസുകളോ എന്തുകൊണ്ട് പൊതു ശ്മശാനത്തിൽ അടക്കിയില്ല എന്നും അഭിഭാഷകർ ചോദിച്ചു. സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പങ്കെന്ന് ആരോപിച്ച സാക്ഷിയുടെ അഭിഭാഷകർ, ശ്രീനിവാസ് റാവു അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, പരിശോധനയുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. ഒരു മൃതദേഹാവശിഷ്ടം എങ്കിലും കൃത്യമായി കണ്ടെത്താതെ ഒരു നിഗമനത്തിലും എത്തില്ലെന്ന് എസ്‌ഐടി പ്രതികരിച്ചു. കുഴിച്ച് പരിശോധന നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോകും. ബെൽത്തങ്കടി, ധർമ്മശാല സ്റ്റേഷനുകൾ ഇതിനകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 1980 മുതൽ റിപ്പോർട്ട് ചെയ്ത എല്ലാ ദുരൂഹമരണങ്ങളുടെയും, ആത്മഹത്യ, കാണാതായവർ എന്നിവരുടെയും ലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും എസ്‌ഐടി അധികൃതർ അറിയിച്ചു.
Disclaimer: This content is based on available information and statements from various sources. The news portal does not legally assume any responsibility for any claims or allegations made by individuals or parties.
Share Prompt:
ധർമ്മസ്ഥലയിലെ ഈ വെളിപ്പെടുത്തലുകൾ സത്യമാണെങ്കിൽ അത് എന്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Dharmasthala probe begins: SIT excavates reported burial sites.
#Dharmasthala #Investigation #HumanRemains #SITProbe #KarnatakaNews #Mystery