Mystery | 'ശിഷ്ടകാലം ജയിലില്‍ കഴിയണം'; പരോളിലിറങ്ങി മുങ്ങിയ പ്രതി 34 വര്‍ഷങ്ങള്‍ക്കുശേഷം കീഴടങ്ങി; ആള്‍മാറാട്ടമാണോയെന്ന് സംശയം


● ആധാര്‍കാര്‍ഡിലെ പേര് കാസര്‍കോട് കടമ്പാര്‍ വിലാസത്തില്‍.
● രജിസ്റ്ററില്‍ ചിത്രം ഇല്ലാത്തതിനാല്‍ പ്രതിയാണെന്ന് ഉറപ്പിച്ചില്ല.
● രേഖകള്‍ ജയില്‍ ജീവനക്കാര്‍ പരിശോധിച്ച് വരുന്നു.
തിരുവനന്തപുരം: (KVARTHA) പരോളിലിറങ്ങി മുങ്ങിയ പ്രതി 34 വര്‍ഷങ്ങള്‍ക്കുശേഷം ജയിലിലെത്തി കീഴടങ്ങി. എന്നാല്‍ പ്രതി തന്നെയാണ് തിരിച്ചെത്തിയതെന്ന് ഉറപ്പിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് കാട്ടാക്കട നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ് നാടകീയ സംഭവം നടന്നത്. വധക്കേസില്‍ പ്രതിയായ ഇടുക്കി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഭാസ്‌കരന്‍ (65) എന്നയാളാണെന്ന് പറഞ്ഞാണ് ഇയാള്‍ തിരിച്ചെത്തിയത്.
ശിഷ്ടകാലം തനിക്ക് ജയിലില്‍ കഴിയണമെന്ന ആവശ്യവുമായാണ് ഇയാള്‍ തുറന്ന ജയിലില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയിലിലെത്തിയ ഭാസ്‌കരന്‍ താനാണ് പണ്ടു മുങ്ങിയ പുള്ളിയെന്ന് അറിയിച്ചെങ്കിലും രജിസ്റ്ററില്‍ ഭാസ്‌കരന്റെ ചിത്രം ഇല്ലാത്തതിനാല്‍ അധികൃതര്‍ക്ക് ഇതുവരെയും ഉറപ്പിക്കാനായിട്ടില്ല. അന്വേഷണത്തില്‍ ഇയാള്‍ പറയുന്നതുപ്പോലെ പരോളില്‍ മുങ്ങിയവരില്‍ ഭാസ്‌കരനെന്ന പേരുകാരനുണ്ടെന്ന് ജയില്‍ അധികൃതര്‍ കണ്ടെത്തി.
പക്ഷെ, 34 വര്‍ഷം മുമ്പ് മുങ്ങിയ ആളാണോ ഇതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ആള്‍ ഇതുതന്നെ എന്ന് ഉറപ്പാക്കാന്‍ പൊലീസ് അന്വേഷണവും റിപ്പോര്‍ട്ടും ലഭിക്കണം. അതേസമയം, കയ്യിലുള്ള ആധാര്‍കാര്‍ഡിലെ പേര് കാസര്‍കോട് കടമ്പാര്‍ വിലാസത്തിലെ രാമദാസ് എന്നുമാണ്. ആള്‍മാറാട്ടമാണോയെന്നും പൊലീസ് അന്വേഷിക്കും. മുങ്ങിയ ഭാസ്‌കരന്‍ അല്ലെങ്കില്‍ ആള്‍മാറാട്ടത്തിനാവും കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ ജയില്‍ ജീവനക്കാര്‍ പരിശോധിച്ച് വരികയാണ്. അതുവരെ ഇയാള്‍ പൊലീസ് കസ്റ്റഡിയിലായിരിക്കും.
പരിചയക്കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാസ്‌കരന്‍ എന്നയാളെ വധക്കേസില്‍ ശിക്ഷിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇടുക്കി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഭാസ്‌കരന്‍ 1991 ഫെബ്രുവരി 11നാണ് തുറന്ന ജയിലില്‍ നിന്ന് പരോളിനിറങ്ങി മുങ്ങിയത്.
ഈ അപ്രതീക്ഷിത സംഭവം നിങ്ങളെ അത്ഭുതപ്പെടുത്തിയോ? അഭിപ്രായങ്ങൾ പങ്കുവെക്കുക.
A man who had absconded after being granted parole 34 years ago for a murder conviction has surrendered himself to the police. However, authorities are verifying his identity as there are discrepancies in the documents he presented.