Tragedy | നാഗര്‍കോവിലില്‍ മലയാളിയായ കോളജ് അധ്യാപികയുടെ മരണം; അന്വേഷണം ആരംഭിച്ച് പൊലീസ്, പിന്നാലെ ഭര്‍തൃമാതാവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് മരിച്ചത്.
● മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
● കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് ബന്ധുക്കള്‍.
തിരുവനന്തപുരം: (KVARTHA) മലയാളിയായ കോളജ് അധ്യാപികയെ നാഗര്‍കോവിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതിയുടെ ഭര്‍തൃമാതാവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി(24)യെയാണ് ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനീയറായ ബാബുവും കുടുംബവും കോയമ്പത്തൂരില്‍ സ്ഥിരതാമസമാണ്. തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്.
സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്ന് സംഭവദിവസം ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ വാട്സാപ്പില്‍ അവസാന ശബ്ദസന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിന് പുറത്ത് പോകാനോ അനുവദിക്കാതെ ഭര്‍ത്താവിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. യുവാവിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു.
സന്ദേശം ലഭിച്ച് ശ്രുതിയുടെ പിതാവ് കുടുംബത്തിനൊപ്പം കോയമ്പത്തൂരില്‍നിന്ന് ശുചീന്ദ്രത്തേക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ യുവതി ജീവനൊടുക്കുകയായിരുന്നു. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്തെത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിന് പിന്നാലെയാണ് ഭര്‍തൃമാതാവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്.
കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് വിവാഹ സമ്മാനമായി 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും യുവതിയുടെ കുടുംബം വിവാഹസമ്മാനമായി നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിന് പുറത്ത് പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.
അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നുവെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ ശ്രുതിയെ സമ്മതിച്ചിരുന്നില്ലെന്നും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്നും കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരുന്നതിനിടെയായിരുന്നു കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം നടന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
#dowrydeaths #dowryassault #womensrights #femicide #India #Kerala #justiceforwomen #stopviolenceagainstwomen
