വി. മുരളീധരന്‍ തുറന്നുപറയുന്നു

 


തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

പാര്‍ട്ട് 2

പാഴായ പരീക്ഷണം ഇനിയും ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് ഒ. രാജഗോപാലിനെ കേന്ദ്ര മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്റെ മറുപടി. വാജ്‌പേയ് സര്‍ക്കാരില്‍ റെയില്‍വെ സഹന്ത്രിയാക്കിയ ശേഷം അദ്ദേഹം വഴി തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കാന്‍ പലവട്ടം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ജയം തന്നെ തുടര്‍ച്ചയായി ഉണ്ടാകുന്നു. അതുകൊണ്ട് അതേ രീതി നരേന്ദ്ര മോദിയും പിന്തുടരാന്‍ ഇടയില്ല.

അപ്പോള്‍, കേരളത്തിനു കേന്ദ്രത്തില്‍ മന്ത്രിയുണ്ടാകില്ലേ?

അത് പ്രധാനമന്ത്രിയുടെ വിവേചനാധികാരത്തില്‍പെട്ട കാര്യമാണ്. ഒരിക്കല്‍ പരാജയപ്പെട്ട പരീക്ഷണം അദ്ദേഹം നടത്താന്‍ സാധ്യതയില്ല. കേരളത്തില്‍ പാര്‍ട്ടിക്ക് ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയം ഉണ്ടാകണമെങ്കില്‍ കേന്ദ്രഭരണം ഉപയോഗിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്യുക. പക്ഷേ, രാജ്യസഭ വഴി ആരെയെങ്കിലും മന്ത്രിയാക്കുന്നുണ്ട് എങ്കില്‍ അത് രാജേട്ടനെ തന്നെ ആക്കണം എന്നാണ് വ്യക്തിപരമായി തന്റെ ആഗ്രഹം എന്നുകൂടി മുരളീധരന്‍ കൂട്ടിച്ചേര്‍ക്കുന്നു. അല്ലാതെ ന്യൂനപക്ഷ പിന്തുണയ്ക്കു വേണ്ടി ജോസ് കെ. മാണിയെപ്പോലെ ആരെയെങ്കിലും മന്ത്രിയാക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. മുമ്പ് പി.സി തോമസിനെ മന്ത്രിയാക്കിയിട്ട് എന്തു ഗുണമാണുണ്ടായത്.

ലോക്‌സഭയില്‍ പ്രാതിനിധ്യം ഇല്ലെങ്കില്‍പോലും മോഡി സര്‍ക്കാര്‍ കേരളത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ഉണ്ടാക്കും. അതുവഴി ബി.ജെ.പിയുടെ പ്രതിനിധികള്‍ സംസ്ഥാന നിയമസഭയിലും പിന്നീട് ലോക്‌സഭയിലും ഉണ്ടാകാന്‍ സാഹചര്യമൊരുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മോഡി സര്‍ക്കാരിന്റെ കേരള വികസന പദ്ധതി അതില്‍ പ്രതിഫലിക്കും.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ രാജഗോപാല്‍ ലീഡ് നിലനിര്‍ത്തുകയും അവസാനഘട്ടത്തില്‍ തകിടം മറിയുകയും ചെയ്തത് കാര്യമായി കാണാന്‍ മുരളീധരന്‍ തയ്യാറല്ല. ഓരോ നിമിഷവും സംഭവിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നതുകൊണ്ട് ദാ, ഇപ്പോള്‍ വിജയിക്കും എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിയ ശേഷമുള്ള സ്ഥിതി നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് 15,470 വോട്ടുകളുടെ കുറവുണ്ട്. എസ്.ഡി.പി.ഐയുടെ വോട്ടുകള്‍ മറ്റു മണ്ഡലങ്ങളിലേക്കാള്‍ ഇവിടെ കുറഞ്ഞതും ക്രൈസ്തവ സഭകളില്‍ ചിലത് തരൂരിനു വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചതുമാണ് ഇതിനു കാരണം. ബെന്നറ്റ് എബ്രഹാമിനു ലഭിക്കേണ്ട കുറേ വോട്ടുകളും തരൂരിനു കിട്ടി.
വി. മുരളീധരന്‍ തുറന്നുപറയുന്നു
കേരളത്തില്‍ ഇത്തവണ തിരുവനന്തപുരത്തിനു പുറമേ അഞ്ചിടത്ത് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഈ പ്രകടനത്തില്‍ മാത്രം രണ്ട് എം.പിമാരെ വിജയിപ്പിക്കാനുള്ള വോട്ടാണു കിട്ടിയത്. 2004 ലെ 10.3 ശതമാനത്തിന്റെ സ്ഥാനത്ത് 10.8 ശതമാനം വോട്ടുകള്‍ ആകെ കിട്ടുകയും ചെയ്തു. കേരളത്തിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ജയിക്കാന്‍ പറ്റുന്നില്ലെന്നു മാത്രം.

കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധം വോട്ടായി ഏറ്റുവാങ്ങാനുള്ള യോഗ്യത സി.പി.എമ്മിനും ഇടതുമുന്നണിക്കും ഉണ്ട് എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടായില്ല. അതുകൊണ്ടാണ് ഇരട്ട ഭരണവിരുദ്ധ വികാരം കേരളത്തില്‍ പ്രതിഫലിക്കാതിരുന്നത്. ബി.ജെ.പിയാകട്ടെ ബദല്‍ എന്ന അളവില്‍ ശക്തവുമല്ല. അതുകൊണ്ടാണ് യു.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്.

കേരളത്തിലെ ഭൂരിപക്ഷ സമുദായ വിഭാഗങ്ങളില്‍ കൂടുതലും സി.പി.എമ്മിന് ഒപ്പമാണ്. പക്ഷേ, അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സി.പി.എം വിജയിച്ചുമില്ല. ഈ വിഭാഗങ്ങളുടെ പിന്തുണ ക്രമേണ ബി.ജെ.പിക്കു വന്നുകൊണ്ടിരിക്കുകയാണ്. ഈ അനുകൂല സാഹചര്യം കൂടുതല്‍ ഉപയോഗപ്പെടുത്താനായിരിക്കും ഇനി ഞങ്ങള്‍ ശ്രമിക്കുക. മുരളീധരന്‍ പറയുന്നു.

കടപ്പാട്: സമകാലിക മലയാളം വാരിക


പാര്‍ട്ട് 1: തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

 പാര്‍ട്ട് 3 : നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?

 പാര്‍ട്ട് 4 : ഇത് വലിയ വിജയമോ, ഭരണത്തിന് അനുകൂലമായ വിധിയോ ?

 പാര്‍ട്ട് 5 : കേരളത്തിലെ ' സ്പ്ലിറ്റ് ട്രെന്‍ഡ്'

 പാര്‍ട്ട് 6 : കേരളത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി

 പാര്‍ട്ട് 7 : അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, ഇന്ന് ജോസ് കെ മാണി ? മെനയുമോ ബി.ജെ.പി പുതിയ തന്ത്രം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran, V Muraleedharan, MG Radhakrishnan, C Goureedasan, K Venu, J. Prabash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia