കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

 


ADVERTISEMENT

എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം- 5)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 28.03.2020) വീട്ടില്‍ ഒതുങ്ങികൂടാന്‍ തീരെ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാന്‍. 2019 ഓഗസ്റ്റ് 15 ന് കോഴിക്കോട് മൈത്ര ആശുപത്രിയില്‍ നിന്ന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞു. 2020 ഫെബ്രുവരി 15 വരെ (6 മാസം)വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു. ഫെബ്രുവരി 16 മുതല്‍ എന്റെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങി. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ ആണ് താമസം എങ്കിലും കാസര്‍കോട് ജില്ല ആണ് എന്റെ പ്രവര്‍ത്തന തട്ടകം. ഞാന്‍ നേതൃത്വം കൊടുക്കുന്ന പാന്‍ടെക് എന്ന എന്‍ ജി ഒ മുഖേന ജില്ലയില്‍ ഫിമെയില്‍ സെക്‌സ് വര്‍ക്കേഴ്‌സ്, സുരക്ഷ പ്രൊജക്റ്റ്, ചൈല്‍ഡ്ലൈന്‍ പ്രൊജക്റ്റ് എന്നിവയുടെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. കൂടാതെ സംഘടന നേരിട്ട് നടത്തുന്ന ഹോം നഴ്‌സിംഗ് സര്‍വീസ് വിവിധ ഷോര്‍ട്ട്‌ടെം ട്രെയിനിങ് പരിപാടികള്‍ എന്നിവയുടെ ചുമതലക്കാരനാണ് ഞാന്‍.

ഓപ്പറേഷന്‍ വിശ്രമം കഴിഞ്ഞ് സജീവമായി രംഗത്ത് ഇറങ്ങാം എന്ന മോഹത്തില്‍ ആയിരുന്നു. സംഘടന യുടെ സുവര്‍ണ ജൂബിലി ആഘോഷം മാര്‍ച്ച് 14 ന് പ്ലാന്‍ ചെയ്തു. എം പി, എം എല്‍ എ എന്നിവരെ ക്ഷണിച്ചു എല്ലാം പ്ലാന്‍ ചെയ്തു കൊറോണ വന്നപ്പോള്‍ ആ പരിപാടി നിര്‍ത്തി ഒരു ലക്ഷത്തിലേറെ രൂപ പാഴായിപ്പോയി. കൊറോണയുടെ ആദ്യ കുഴിയില്‍ ചാടിക്കല്‍.

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍


മാര്‍ച്ച് ഒമ്പതിന് കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ അല്‍സലമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് വെച്ചു. ഉദ്ഘാടകന്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ സജിത്ത് ബാബു ഐ എ എസ്, എ ഡി എം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്ലാവരും സ്റ്റേജില്‍ ഇരിപ്പുണ്ട്. സംഘാടകന്‍ എന്ന നിലയില്‍ ഞാന്‍ സ്റ്റേജില്‍ കയറി എ ഡി എമ്മിനെ ഷേക്ക് ഹാന്‍ഡ് ചെയ്തു. കളക്ടര്‍ക്ക് നേരെ കൈ നീട്ടി അദ്ദേഹം ഷേക്ക് ഹാന്‍ഡ് തന്നില്ല പകരം കൈ കൂപ്പി. ഞാന്‍ ചമ്മിപ്പോയി കുറേ നേരത്തേക്ക് സ്റ്റേജില്‍ ഇരുന്ന ഞാന്‍ ഓഡിയന്‍സിനെ നോക്കിയതേ ഇല്ല. നാണം കൊണ്ടാണെ... പക്ഷെ ചടങ്ങില്‍ സംസാരിക്കാന്‍ എന്റെ ഊഴം വന്നപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു. അപ്പോഴേ എനിക്ക് സമാധാനം ആയുള്ളൂ. കൊറോണ അങ്ങനെ എന്നെ വഷളാക്കി.

ഓപ്പറേഷന് ശേഷം സ്വയം ഡ്രസ് ഇസ്തിരി ഇടാറില്ല. 10 ഷര്‍ട്ടും മുണ്ടും മാര്‍ച്ച് 13 ന് നീലേശ്വരം ഒരു ഇസ്തിരി പീടികകാരനെ ഏല്‍പ്പിച്ചു. ജില്ല ലോക്ക് ആയതിനാല്‍ വാങ്ങാന്‍ പോകാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരാഴ്ച ആയി. ചെറിയ ഒരു കടയാണ് അത്. ഇന്ന് വിളിച്ചു ചോദിച്ചു അതില്‍ മൂന്ന് നാലു ഷര്‍ട്ടും മുണ്ടും എലി കടിച്ചു പോയി എന്ന മറുപടി ആണ് കിട്ടിയത്. എലിക്ക് ലോക്ക് ഡൗണ്‍ ഇല്ലല്ലോ കൊറോണ അങ്ങനെയും ഒരു ചതി ചെയ്തു.

പ്രതിഫലം ഒന്നും ഇല്ലാത്ത സേവനം ആണ് ചെയ്യുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ ബസില്‍ യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനായ മകന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി തന്നു. ഒരു ഡ്രൈവറെയും സംഘടിപ്പിച്ചു തന്നു. സുഖമായി യാത്ര ചെയ്യുകയായിരുന്നു കഴിഞ്ഞ ഒരു മാസം. ഇപ്പോഴിതാ അതും ഇല്ലാതായി. അങ്ങനെ കൊറോണ എന്റെ സന്തോഷകരമായ യാത്രയും ഇല്ലാതാക്കി.

Keywords:  Article, Trending, COVID19, Kookanam-Rahman, Corona makes me sad; Article by Kookkanam Rahman
  < !- START disable copy paste -->   
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia