Follow KVARTHA on Google news Follow Us!
ad

ആതിരയുടെ തിരോധാനം: ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; നേതാക്കള്‍ ഇടപെട്ടതോടെ പിന്‍വലിച്ചു, വിശദീകരണവുമായി വീണ്ടും നേതാവ് രംഗത്ത്

കരിപ്പോടി കണിയംപാടിയില്‍ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര (23)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ്ബുക്ക്
കാസര്‍കോട്: (www.kvartha.com 14.07.2017) കരിപ്പോടി കണിയംപാടിയില്‍ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര (23)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. മറ്റു നേതാക്കള്‍ ഇടപെട്ടതോടെ ഡി വൈ എഫ് ഐ നേതാവ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദാണ് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ടത്. ഇതിനു ശേഷം വെള്ളിയാഴ്ച തന്റെ പോസ്റ്റിനുള്ള വിശദീകരണവുമായി ശിവപ്രസാദ് രംഗത്ത് വരികയും ചെയ്തു.

ചിലര്‍ മതപരിവര്‍ത്തനത്തിനായി പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുകയാണെന്നും, പാലക്കുന്നില്‍ കാണാതായ പെണ്‍കുട്ടിയെ അന്യമതത്തില്‍ പെട്ട യുവാവിനൊപ്പം സുഖകരമല്ലാത്ത രീതിയില്‍ താന്‍ കണ്ടിരുന്നുവെന്നും ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പ്രണയ ബന്ധം വീട്ടുകാരെ അറിയിച്ചിട്ടും അവര്‍ കാര്യമാക്കിയില്ല. ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കാര്യമല്ല, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികള്‍ക്ക് ഇതു പോലെ സമാനമായ സംഭവങ്ങള്‍ കാസര്‍കോട് ഗവ. കോളജില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നും നേതാവ് പോസ്റ്റില്‍ പറയുന്നു.

പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി ചില പ്രത്യേക താല്‍പര്യത്തിന് വേണ്ടി മാത്രം പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം ക്യാമ്പസുകളിലും സമൂഹത്തിലും ഉയര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. പാവപ്പെട്ട വീടുകളിലെയും കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെയുമാണ് ഇക്കൂട്ടര്‍ വലയില്‍ വീഴ്ത്തുന്നത്. ഉച്ചഭക്ഷണ സമയത്തും കോളജ് കലോത്സവങ്ങളും ക്യാംപുകളും വിനോദയാത്രകളിലുമാണ് ഇവര്‍ പെണ്‍കുട്ടികളെ പ്രണയാഭ്യര്‍ത്ഥന നടത്തിയും പൈങ്കിളി വര്‍ത്തമാനം പറഞ്ഞും കെണിയില്‍ വീഴ്ത്തുന്നത്. പെണ്‍കുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങി എന്ന് ഉറപ്പാക്കിയ ശേഷം മതപഠനം കുട്ടിയെ പഠിപ്പിക്കുന്നു. ക്രമേണ അവന്റെ മത വിശ്വാസത്തിലേക്ക് കുട്ടിയെ എത്തിച്ച് കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടിയെ അടര്‍ത്തിമാറ്റുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേതാവിന്റെ കുറിപ്പിനെതിരെ വ്യാപകമായ വിമര്‍ശനം വന്നതോടെയാണ് മറ്റു നേതാക്കള്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചത്. കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത പത്ര വാര്‍ത്തയുടെ കട്ടിംഗും പോസ്റ്റ് വിവാദമാകാന്‍ കാരണമായി. കാണാതായ പെണ്‍കുട്ടി ഐ എസില്‍ ചേര്‍ന്നതായി സംശയം എന്ന തരത്തില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ കട്ടിംഗായിരുന്നു നേതാവ് തന്റെ പോസ്റ്റിനോടൊപ്പം ചേര്‍ത്തത്. മിശ്ര വിവാഹത്തെ പിന്തുണക്കുന്ന ഒരു സംഘടനയില്‍ പെട്ട നേതാവ് തന്നെ ഒരു പ്രത്യേക സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തില്‍ കുറിപ്പെഴുതിയതിനെതിരെ വ്യാപക വിമര്‍ശനമാണ് പാര്‍ട്ടിനേതൃത്വത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നത്. ആതിരയുടെ തിരോധാനം മറ്റൊരു തലത്തിലെത്തി നില്‍ക്കെയാണ് ഡി വൈ എഫ് ഐ നേതാവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ കീഴിലുള്ള ജില്ലാ യൂത്ത് കോഡിനേറ്റര്‍ കൂടിയാണ് ശിവപ്രസാദ്.

അതേസമയം ശിവപ്രസാദിനെ അനുകൂലിച്ചും എതിർത്തും നിരവധി പേര്‍ രംഗത്തുവന്നു. തെളിവുകളുടെ വെളിച്ചത്തിലാണ് ശിവപ്രസാദ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്... തള്ളിക്കളയുകയോ.. പട്ടം നല്‍കുകയോ അല്ല വേണ്ടത് കൂടുതല്‍ ശ്രദ്ധ കിട്ടേണ്ട വിഷയം...ഇനി ഒരു രക്ഷിതാവിനും ഇപ്രകാരം തീ തിന്നേണ്ടി വരരുത്..., സഖാവിന്റെ വാക്കുകള്‍ ആണ് ശരി ...ഇതു വരെ പുറം നാടുകളില്‍ സംഭവിച്ച സംഭവങ്ങള്‍ നമ്മള്‍ പത്രത്തില്‍ വായിച്ച അറിവ് മാത്രമേ ഉള്ളു ...ഇതിപ്പോ നമ്മുടെ നാട്ടിലും .... എന്നിങ്ങനെ പോകുന്നു ശിവപ്രസാദിനെ പിന്തുണക്കുന്നവരുടെ കമന്റുകള്‍.

കാസര്‍കോട് പടന്നയില്‍ നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമായി 21 പേര്‍ തീവ്രവാദ സംഘടനയായ ദാഇഷില്‍ ചേര്‍ന്നതായുള്ള വിവരം പുറത്തുവന്നതിന് ശേഷം കൗമാരക്കാരെ കാണാതാകുന്ന സംഭവങ്ങളെ ഇതുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് വ്യാപകമായിരുന്നു. ആദൂരിലെ 17കാരന്‍ വീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആരോടും പറയാതെ ജോലിക്കായി എറണാകുളത്തേക്ക് പോയപ്പോള്‍, കാണാതായ 17 കാരന്‍ ഐ എസ്സില്‍ ചേര്‍ന്നതായി സംശയം എന്ന തരത്തില്‍ ഒരു ചാനല്‍ വാര്‍ത്തയാക്കിയിരുന്നു. ഈ വാര്‍ത്ത കണ്ട് പോലീസ് വരെ ഞെട്ടിയിരുന്നു. പിന്നീട് ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നപ്പോള്‍ വാര്‍ത്ത തിരുത്തി നല്‍കാന്‍ പോലും ചാനല്‍ തയ്യാറായിരുന്നില്ല.

ഇതിന് ശേഷം തന്റെ മകളെ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി ദാഇഷില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഒരു മാതാവ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മകളുടെ പ്രണയ ബന്ധം തകര്‍ക്കാനായി മാതാവ് ആസൂത്രണം ചെയ്ത നാടകമായിരുന്നു മതപരിവര്‍ത്തനവും തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാനുള്ള ശ്രമവും എന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പാലക്കുന്നിലെ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. മതപഠനത്തിനായി പോകുന്നുവെന്ന് കത്തെഴുതി വെച്ചാണ് പെണ്‍കുട്ടി വീടുവിട്ടത്. അതേസമയം മൂന്ന് ദിവസം കഴിഞ്ഞിട്ടും തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാസര്‍കോട് ഗവ. കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി എസ് എഫ് ഐ യുടെ ജില്ലാ ഭാരവാഹി ആയി ഗവ. കോളേജില്‍ പോകുമ്പോഴാണ് രണ്ട് ദിവസം മുമ്പ് 30 പേജ് കത്തെഴുതി വെച്ച് ഇസ്ലാം മതത്തില്‍ ചേരാന്‍ പറഞ്ഞ് പോയ കുട്ടിയെ കണ്ട് മുട്ടുന്നത്. സുഖകരമല്ലാത്ത രീതിയില്‍ ഒരു അന്യ മതത്തില്‍പ്പെട്ട ചെറുപ്പക്കരന്റെ കൂടെ ആണ് കാണുന്നത്. അന്ന് ക്യാമ്പസ് സൗഹൃദം എന്ന് കരുതി മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചില്ല. പിന്നെ കോളേജ് ഇലക്ഷന്‍ സമയത്ത് വീണ്ടും പോയപ്പോ ഇതേ ചെറുപ്പക്കാരന്റെ കൂടെ കുട്ടിയെ കണ്ടു. പിന്നെ അവള്‍ടെ ക്ലാസിലെ എനിക്ക് അറിയുന്ന SFI യില്‍ പ്രവര്‍ത്തിക്കുന്ന കുട്ടി മറ്റ് കാര്യങ്ങളും സൂചിപ്പിച്ചു. അപ്പോഴാണ് ആ കുട്ടി വലിയ ഒരു കെണിയില്‍പ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായത്. ജാതിയോ മതമോ നോക്കാതെ പ്രണയിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഈ പ്രണയം ആ ചെറുപ്പക്കാരന്‍ സദുദ്ദേശത്തോടെ അല്ല കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കി ഞാന്‍ ആ ബന്ധം ഒഴിവാക്കാന്‍ കുട്ടിയുടെ മാതൃസഹോദരനോട് കാര്യം പറയുകയും അവളുടെ സഹോദരനോട് നേരിട്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ചതുമാണ്. പക്ഷെ അവര്‍ അത് കാര്യമാക്കാതെ കുട്ടിയെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കാര്യമല്ല, കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 9 പെണ്‍കുട്ടികള്‍ക്ക് ഇത് പോലെ സമാനമായ സംഭവങ്ങള്‍ കാസര്‍കോട് ഗവ.കോളേജില്‍ മാത്രം ഉണ്ടായിട്ടുണ്ട്. ഇതില്‍ നെല്ലിക്കട്ടയിലെ ചന്ദ്രന്‍ പാറയിലെ പെണ്‍കുട്ടി മതം മാറി ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബാക്കിയുള്ള പെണ്‍കുട്ടികള്‍ വിവിധ കേന്ദ്രങ്ങളില്‍ കൗണ്‍സിലിംഗിന് വിധേയമാകുന്നുണ്ട് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി ചില പ്രത്യേക താല്പര്യത്തിന് വേണ്ടി മാത്രം പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം ക്യാമ്പസുകളിലും സമൂഹത്തിലും ഉയര്‍ത്തി കൊണ്ട് വരേണ്ടതുണ്ട്. പാവപ്പെട്ട വീടുകളിലെയും കാണാന്‍ കൊള്ളാവുന്ന പെണ്‍കട്ടികളെയാണ് ഇക്കൂട്ടര്‍ വലയില്‍ വീഴ്ത്തുന്നത്. ഉച്ചഭക്ഷണ സമയത്തും കോളേജ് കലോത്സങ്ങളും ക്യാംപുകളും വിനോദയാത്രകളിലുമാണ് ഇവര്‍ പെണ്‍കുട്ടികളെ പ്രണയാഭ്യര്‍ത്ഥന നടത്തിയും പൈങ്കിളി വര്‍ത്തമാനം പറഞ്ഞ് കെണിയില്‍ വീഴ്ത്തുന്നത്. പെണ്‍കുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങി എന്ന് ഉറപ്പാക്കിയ ശേഷം മതപഠനം കുട്ടിയെ പഠിപ്പിക്കുന്നു. ക്രമേണ അവന്റെ മത വിശ്വാസത്തിലേക്ക് കുട്ടിയെ എത്തിച്ച് കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടിയെ അടര്‍ത്തിമാറ്റുന്നു. ഏറ്റവും അവസാനം വീട് വിട്ട പെണ്‍കുട്ടി എനിക്ക് നന്നായി അറിയുന്നതും 2012-2015 വര്‍ഷത്തില്‍ SFI യുടെ ചുമതലയുള്ളപ്പോള്‍ ഇടപെട്ട ഒരു വിഷയം ആയത് കൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്. അന്ന് എന്റെ കൂടെ SFI ജില്ലാ കമ്മിറ്റി അംഗവും കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ സഖാവാണ് ഇടപെടാന്‍ പറഞ്ഞത്. അന്ന് നാട് വിട്ട പെണ്‍കുട്ടിയും ആ ചെറുപ്പക്കാരനും എന്നോട് പറഞ്ഞത് തെറ്റായി ഒന്നുമില്ല സൗഹൃദം മാത്രമാണെന്നാ. പിന്നെ പല തവണ പലരും പറഞ്ഞപ്പോ ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. 2 വര്‍ഷത്തിനു ശേഷം അന്ന് ഈ കുട്ടിയുമായി പ്രണയത്തിലായിരുന്ന ചെറുപ്പക്കാരന്‍ അവന്റെ മതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നാണ് അറിഞ്ഞത്. ആ വാര്‍ത്ത കേട്ടപ്പോ കുറച്ച് ആശങ്കപ്പെട്ടെങ്കിലും പിന്നീട് കുട്ടിക്ക് നല്ല ഒരു ജീവിതം ഉണ്ടാകുമെന്ന് കരുതി. പക്ഷെ ഈ അടുത്ത് വന്ന പത്ര വാര്‍ത്ത വന്നപ്പോഴാണ് ശരിക്കും ഞെട്ടിത്തരിച്ചത്. ഞാനും അവളെ അറിയുന്ന എല്ലാരും അരുത് എന്ന് പറഞ്ഞിട്ടും ചെവികൊള്ളാത്ത പെണ്‍കുട്ടി നാട് വിട്ടു എന്നറിഞ്ഞപ്പോഴാണ്. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ് മതേതര പ്രണയത്തെയും വിവാഹത്തെയും പിന്തുണക്കുന്ന ആളാണ്. പക്ഷെ മത പരിവര്‍ത്തനത്തിനായി കപട പ്രണയം നടിച്ച് ചില പ്രത്യേകകാര്യം സാധിച്ചെടുക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. കാസര്‍കോട് ഗവ. കോളേജ് കേന്ദ്രീകരിച്ച് ചില ആളുകള്‍ ഇതിന് വേണ്ട എല്ലാ വിധ സഹായങ്ങളും എത്തിച്ച് കൊടുക്കാനും മതസ്പര്‍ദ ഉണ്ടാക്കി വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കാന്‍ പരിശ്രമിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ ക്യാമ്പസുകളില്‍ നിന്ന് ഒറ്റപ്പെടുത്താനും സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാനും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഈ പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. നേതാവ് വ്യാഴാഴ്ചയിട്ട പോസ്റ്റ് പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും വിശദീകരണ പോസ്റ്റുമായി രംഗത്ത് വരികയായിരുന്നു.

നേതാവിന്റെ വിശദീകരണ പോസ്റ്റ് ചുവടെ:

ഞാന്‍ ഇന്നലെ ഒരു കുട്ടിയുടെ തിരോധാനത്തെ കുറിച്ച് ഒരു പോസ്റ്റ് ചെയ്യുകയുണ്ടായി...ആ പോസ്റ്റ് ചില ആര്‍ എസ് എസ് ബിജെപി ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ മുതലെടുപ്പ് നടത്തുന്നു മനസ്സിലാക്കിയാണു തത്കാലികമായി പിന്‍വലിച്ചത് .അല്ലാതെ നിലപാടില്‍ മാറ്റം ഉണ്ടായത് കൊണ്ടല്ല..പിന്നെ ഭൂരിപക്ഷ വര്‍ഗ്ഗിയതയും ന്യൂന പക്ഷ വര്‍ഗ്ഗീയതയും രണ്ടും നാടിന്നാപത്താണ്. ആര്‍ എസ് എസ് എത്രയൊ ആളുകളെ പ്രത്യേകിച്ച് ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടെ മത പരിവര്‍ത്തനം നടത്തി രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിനിയോഗിക്കുന്നുണ്ട്. അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതു അനിവാര്യമാണ്. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് സംഘപരിവാരും ആര്‍ എസ് എസും ആണെന്നത് എല്ലാര്‍ക്കും അറിയാവുന്ന കാര്യമാണ്. ഞാന്‍ ഒരിക്കലും ഒരു മതത്തെയൊ മത പരിവര്‍ത്തനത്തെയൊ എതിര്‍ത്തിട്ടില്ല... ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യന്‍ പൗരനുണ്ട്. അതിനെ പിന്തുണക്കുന്ന ഒരാള്‍കൂടി ആണു ഞാന്‍. ലോകത്തിലെ ഏറ്റവും നല്ല മതങ്ങളില്‍ ഒന്നാണു ഇസ്ലാം മതം. എന്റെ ബഹു ഭൂരിപക്ഷം സുഹൃത്തുക്കളും ഇസ്ലാം മത വിശ്വാസികളാണു. ഞാന്‍ എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. പക്ഷെ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ എല്ലാ സംഭവ വികാസങ്ങളിലും നേരിട്ടുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലും വീട്ടുകാരും അവള്‍ടെ കൂടെ പഠിച്ച കൂട്ടുകാരും കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ അങ്ങനെ പറയാന്‍ നിര്‍ബന്ധിതനായത്. അല്ലാതെ ഭാവനപൂര്‍ണ്ണമായി ഒന്നും പറഞ്ഞില്ല. ഇതിനു ഈ വിഷയത്തില്‍ ഇടപെട്ട മറ്റു സഖാക്കള്‍ സഖാവ് സുഭാഷ് പാടി, സ്‌നേഹ, അന്നത്തെ എസ് എഫ് ഐ യൂണിറ്റ് ഭരവാഹികള്‍ എല്ലാര്‍ക്കും ഇത് അറിയുന്ന കാര്യമാണ്....പിന്നെ ഈ വിഷയത്തെ ആരും ലൗജിഹാദിന്റെയൊ ലൗ ജിന്ന്‌നിന്റെ പേരിലൊ കൂട്ടികെട്ടണ്ട....ഇത് ആ ഒരു കാര്യം സ്ഥിരീകരിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതുമല്ല....മതേതരത്വം സംരക്ഷിക്കാന്‍ മത സൗഹാര്‍ദ്ദം നില നിര്‍ത്താന്‍ സാമൂഹ്യ തിന്മകളെ അടിച്ചമര്‍ത്താന്‍ പ്രതികരണം തുടരുക തന്നെ ചെയ്യും...
Kasaragod, Kerala, News, Leader, Facebook, post, DYFI, Missing, Case, Athira's missing; controversy over DYFI leader's FB post

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Leader, Facebook, post, DYFI, Missing, Case, Athira's missing; controversy over DYFI leader's FB post