SWISS-TOWER 24/07/2023

ഇടയ്ക്കിടെ പാളം തെറ്റല്‍, വിള്ളല്‍; കേരളത്തില്‍ ട്രെയിന്‍ യാത്ര പേടിപ്പിക്കുന്ന അനുഭവമായി; ഉണ്ടാകുമോ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍

 


തിരുവനന്തപുരം: (www.kvartha.com 23.09.2016) കേരളത്തില്‍ തുടര്‍ച്ചയായി റെയില്‍ പാളത്തില്‍ വിള്ളല്‍ കാണുന്നതും ട്രെയിനുകള്‍ പാളം തെറ്റുന്നതും ട്രെയിന്‍ യാത്രയെ ആളുകള്‍ ഭയപ്പെടുന്ന സ്ഥിതിയിലേക്ക് മാറുന്നു. ഇതിനു പരിഹാരമുണ്ടാക്കാന്‍ റെയില്‍വേ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തണം എന്ന ആവശ്യമാണ് ഉയരുന്നത്.

പഴക്കം ചെന്ന പാളങ്ങള്‍ മുഴുവനായി ഒറ്റയടിക്കു മാറ്റുക പ്രായോഗികമല്ലെങ്കിലും ഘട്ടം ഘട്ടമായി ഇതെല്ലാം മാറ്റേണ്ടിവരും. കേരളത്തില്‍ 208 സ്ഥലങ്ങളില്‍ പാളത്തിനു വിള്ളല്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകളും ഭീതി ജനിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മാത്രം നാല് സംഭവങ്ങളാണ് ഉണ്ടായത്. ആദ്യം അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പുലര്‍ച്ചെ ട്രെയിന്‍ പാളം തെറ്റി. ആയിരക്കണക്കിന് യാത്രക്കാരാണ് അന്നു പലയിടത്തായി കുടുങ്ങിയത്. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ മൂന്നു ദിവസമെടുത്തു. ആ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും അന്വേഷിച്ചു കണ്ടെത്തിയിട്ടുമില്ല. പാളത്തിന്റെ പഴക്കവും അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരുനാഗപ്പള്ളിക്കടുത്ത് ഗൂഡ്‌സ് വാഗണുകള്‍ പാളം തെറ്റി മറിഞ്ഞതും രണ്ടു ദിവസം ട്രെയിന്‍ ഗതാഗതത്തെ കുഴപ്പത്തിലാക്കി.

ആറ് വാഗണുകളാണ് അര്‍ധരാത്രി മറിഞ്ഞത്. ഇത് യാത്രാ ട്രെയിനുകളായിരുന്നുവെങ്കില്‍ ഉണ്ടാകാവുന്ന ദുരന്തം വലുതാകുമായിരുന്നു. പാളം തെറ്റിയതുതന്നെയായിരുന്നു ഇവിടെയും കാരണം. ഇതിന്റെ തുടര്‍ച്ചയായി എറണാകുളത്തിനും കോട്ടയത്തിനും ഇടയില്‍ പാളത്തില്‍ പണികള്‍ നടക്കുന്നുവെന്ന് അറിയിച്ച് ശനി, ഞായര്‍ ദിവസങ്ങളിലെ ചില ട്രെയിനുകള്‍ റദ്ദാക്കി. 

ചിലത് വൈകുമെന്നും വ്യാഴാഴ്ച വൈകിട്ട് റെയില്‍വേ അറിയിച്ചു. അതിനു തൊട്ടുപിന്നാലെയാണ് വര്‍ക്കലയ്ക്കും ഇടവയ്ക്കും ഇടയില്‍ പാളത്തിലെ വിള്ളല്‍ വെള്ളിയാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ റെയില്‍വേയെ അറിയിച്ചതുകൊണ്ട് ഗതാഗതം ഒരു മണിക്കൂറോളം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണി നടത്തി.

ഇതുകൂടി ആയതോടെ ട്രെയിന്‍ യാത്രയെ യാത്രക്കാര്‍ ആശങ്കയോടെയാണു കാണുന്നത്. യാത്ര അനിശ്ചിതമായി വൈകുന്നതും വെള്ളവും ഭക്ഷണവും കിട്ടാതെ കുട്ടികള്‍ ഉള്‍പ്പെടെ നരകിക്കുന്നതും സ്ഥിരം അനുഭവമാകുകയാണ്. പാളം തെറ്റുകയോ അപകടം സംഭവിക്കുകയോ ചെയ്താല്‍ അത് എപ്പോള്‍ പരിഹരിക്കുമെന്നോ ഗതാഗതം എപ്പോള്‍ പുന:സ്ഥാപിക്കുമെന്നോ ഏകദേശ സമയം പോലും പറയാന്‍ റെയില്‍വേക്ക് കഴിയുന്നില്ല.

ഇത് പലയിടത്തും യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷങ്ങള്‍ക്കും
കാരണമാകുന്നു. പരീക്ഷകള്‍ എഴുതാനും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും ചികിത്സയ്ക്കും മറ്റും പോകാന്‍ ട്രെയിന്‍ യാത്രയെ ധൈര്യത്തോടെ ആശ്രയിക്കാന്‍ സാധിക്കാത്ത സ്ഥിതി ഉദ്യോഗാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയും രോഗികളെയും രൂക്ഷമായി ബാധിക്കുന്നതിനും കഴിഞ്ഞ ദിവസങ്ങളിലെ ഗതാഗത പ്രശ്‌നങ്ങള്‍ സാക്ഷ്യം വഹിച്ചു.

ഇടയ്ക്കിടെ പാളം തെറ്റല്‍, വിള്ളല്‍; കേരളത്തില്‍ ട്രെയിന്‍ യാത്ര പേടിപ്പിക്കുന്ന അനുഭവമായി; ഉണ്ടാകുമോ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍


Keywords:  Train journey in Kerala now a tensed experience, Thiruvananthapuram, Railway Track, Passengers, Report, Food, Water, Treatment, Children, Clash, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia