ആഗോളനേട്ടം കൈവരിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് തുണയായത് യു ഡി എഫ് സര്‍ക്കാര്‍: ഉമ്മന്‍ ചാണ്ടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.08.2016) അമേരിക്കന്‍ കമ്പനി ഏറ്റെടുത്ത കളമശേരിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിലുള്ള പ്രൊഫൗണ്ടിസ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിജയഗാഥയുടെ പിന്നില്‍ യു ഡി എഫ് സര്‍ക്കാര്‍ വഹിച്ച പങ്കില്‍ അഭിമാനമുണ്ടെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2013ല്‍ മൈക്രോ സോഫ്റ്റിന്റെ ബ്ലാക്ക് ബോക്‌സ് കണക്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സിലിക്കണ്‍ വാലിയിലേയ്ക്ക് പോകാന്‍ അവര്‍ക്ക് ഏഴ് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ആ യാത്രയാണ് ഫ്രൊഫൗണ്ടിസിന്റെ ഭാവി മാറ്റിമറിച്ചത്. വരുംകാല സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ഈ വിജയം പ്രചോദനം പകരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ആഗോളനേട്ടം കൈവരിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് തുണയായത് യു ഡി എഫ് സര്‍ക്കാര്‍: ഉമ്മന്‍ ചാണ്ടിവ്യക്തികളേയും കമ്പനികളേയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് പ്രൊഫൗണ്ടിസ് വികസിപ്പിച്ചത്. ഒരാളുടെ ഇ- മെയില്‍ വിലാസം നല്‍കിയാല്‍ അയാളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കുന്ന സോഫ്റ്റ്‌വെയറാണിത്. ഡിജിറ്റല്‍ ലോകത്തു യുവസംരംഭകത്വം എന്ന സ്വപ്നവുമായെത്തുന്ന യുവാക്കള്‍ക്ക് വേണ്ടി നിര്‍മിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്നാണ് ഈ നേട്ടം കൈവരിക്കാനായത്. ആഗോള മത്സരത്തിനിടയില്‍ നേട്ടം കൈവരിച്ച പ്രൊഫൗണ്ടിസ് ലാബ്‌സിന്റെ അമരക്കാരായ അര്‍ജുന്‍ ആര്‍ പിള്ള, ജോഫിന്‍ ജോസഫ്, അനൂപ് തോമസ് മാത്യൂ, നിതിന്‍ സാം ഉമ്മന്‍ എന്നിവരെ ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു.

സാങ്കേതിക വിദ്യയുടെ മാറ്റത്തെ എതിര്‍ക്കാതെ കൈപിടിച്ച ചരിത്രമാണ് എല്ലാ യു ഡി എഫ് സര്‍ക്കാരുകള്‍ക്കും ഉള്ളത്. പ്രധാനമന്ത്രിയെ സാക്ഷിയാക്കി 2012 സെപ്റ്റംബര്‍ 12-ന് സ്റ്റുഡന്റ് സ്റ്റാര്‍ട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥി സംരംഭകര്‍ക്കു കരുത്ത് പകരാനായിരുന്നു. രാജ്യത്താദ്യമായിരുന്നു ഇത്തരമൊരു നയം തന്നെ. ഐ.റ്റി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വവും സംഭാവനയും ഈ കാര്യങ്ങളിലെല്ലാം പ്രശംസനീയമാണ്. തുടര്‍ന്ന് നിരവധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ഉണ്ടായി. കേരളത്തിന് ഈ രംഗത്ത് വലിയ നേട്ടം കൈവരിക്കാനാകുമോയെന്ന് പലരും സംശയിച്ചു. അതു ദൂരികരിക്കുന്നതാണ് ഫ്രൊഫൗണ്ടിസിന്റെ വിജയകഥ. മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാതെ കേരളത്തില്‍ തന്നെ നില്‍ക്കാന്‍ പ്രൊഫൗണ്ടിസ് ശ്രമിച്ചത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ഡിജിറ്റല്‍ രംഗത്തു വന്‍ കുതിച്ചു ചാട്ടങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ നിന്ന് ഇനിയുമുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകം എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ സിലിക്കണ്‍ വാലിയിലേക്ക് അയച്ചത്. നേരിട്ട് കണ്ടും അനുഭവിച്ചറിഞ്ഞും അവര്‍ പഠിച്ചത് പ്രാവര്‍ത്തികമാക്കിയപ്പോള്‍ അതില്‍ നിന്ന് വിജയകഥകള്‍ പലതുമുണ്ടായി. സിലിക്കണ്‍ വാലിയിലെ പരിശീലനം കഴിഞ്ഞു വന്ന കുട്ടികളെ മന്ത്രിസഭാ യോഗത്തിലേക്കു ക്ഷണിച്ചാണ് അവരെ ആദരിച്ചത്.

നയരൂപീകരണത്തില്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് വികസനത്തെ പലപ്പോഴും പിന്നോട്ടടിക്കുന്നത്. ഇടത് സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വികസനത്തിന്റെ തുടര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാണെന്ന് വിശ്വസിക്കുന്നു. ലോകത്ത് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെ കുതിച്ചു ചാട്ടം നടക്കുമ്പോള്‍ നമ്മള്‍ പിന്നിലായി പോകരുത്. കമ്പ്യൂട്ടര്‍ രംഗത്തു ഉണ്ടായ തിരിച്ചടി നമുക്ക് ഭാവിയില്‍ ഉണ്ടായിക്കൂടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Keywords : Thiruvananthapuram, Oommen Chandy, Business, Technology, UDF, Government.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia